ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 17/12/2023)

 

ശബരിമലയിൽ സൗജന്യ വൈഫൈ സേവനം ഉടൻ

konnivartha.com: ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാൻ ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു. ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

ബി എസ് എൻ എല്ലുമായി സഹകരിച്ചാകും സേവനം . ഒരാൾക്ക് പരമാവധി അരമണിക്കൂർ സമയമാണ് സൗജന്യ വൈഫൈ ലഭിക്കുക. നെറ്റ്‌വർക്ക് ലഭിക്കാത്തത് കാരണം വീട്ടിലേക്കും മറ്റും ബന്ധപ്പെടാനാകാതെ വരുന്ന ഭക്തർക്ക് ആശ്വസം പകരുകയാണ് ദേവസ്വം ബോർഡിന്റെ ലക്‌ഷ്യം.

പദ്ധതിയുടെ ആദ്യഘട്ടമായി നടപ്പന്തൽ , തിരുമുറ്റം , സന്നിധാനം , മാളികപ്പുറം , ആഴിയുടെ ഭാഗത്തും മാളികപ്പുറത്തുള്ള അപ്പം- അരവണ കൗണ്ടറുകൾ , മരാമത്ത് കോംപ്ലക്സ് , ആശുപത്രികൾ എന്നിവിടങ്ങളിലായി ആകെ 15 വൈഫൈ ഹോട് സ്പോട്ടുകളാകും ഉണ്ടാവുക .

നിലവിൽ പമ്പ എക്സ്ചേഞ്ച് മുതൽ നീലിമല ,അപ്പാച്ചിമേട് , ശരംകുത്തി , മരക്കൂട്ടം വഴി സന്നിധാനത്തേക്ക് ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ വൈഫൈ പദ്ധതിക്കായുള്ള അടിസ്ഥാനസൗകര്യം വളരെ വേഗം ബി എസ് എൻ എല്ലിന് പൂർത്തിയാക്കാനാകും. ഉയർന്ന ഗുണനിലവാരമുള്ള എ ഡി എസ് എൽ കേബിളുകളാകും ഇവിടെ ഉപയോഗിക്കുക. ക്യു കോംപ്ലക്സ്സുകളിൽ സൗജന്യ വൈഫെ സേവനം ബി എസ് എൻ എൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

കുട്ടികളുടെ ഗേറ്റ് വൻ ഹിറ്റ് 

ശബരിമലയിലെത്തുന്ന കുട്ടികൾക്ക് സുഗമദർശനം ഉറപ്പാക്കുന്നതിന് ദേവസ്വം ബേർഡ് ഒരുക്കിയ പ്രത്യേക ഗേറ്റ് സംവിധാനം വൻ ഹിറ്റാകുന്നു. നടപ്പന്തലിലെ ഒൻപതാമത്തെ വരിയിലൂടെ എത്തുന്ന കൊച്ചയ്യപ്പന്മാർക്കും കൊച്ചുമാളികപ്പുറങ്ങൾക്കും പോലീസിന്റെ സഹായത്തോടെ പതിനെട്ടാം പടി കയറി മുകളിലെത്തി , ഫ്‌ളൈഓവർ ഒഴിവാക്കി ശ്രീകോവിലിന്റെ ഭാഗത്തായി സജ്ജീകരിച്ച കവാടത്തിലൂടെ ഭഗവാന്റെ മുന്നിലേക്ക് നേരിട്ട് എത്താം.

ദർശനത്തിനായുള്ള ആദ്യ നിരയിലാണ് ഇവർക്ക് സ്ഥാനം ലഭിക്കുക. കുട്ടികളെയും അവർക്കൊപ്പമുള്ള ഒരു രക്ഷാകർത്താവിനെയുമാണ് ഇതുവഴി കടത്തിവിടുന്നത്. ഈ സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാൻ ദേവസ്വം ഗാർഡുമാരും പോലീസും ഡ്യൂട്ടിക്ക് ഉണ്ട്. ഞായറാഴ്ച ( 17 .12 .23 ) രാവിലെ മുതൽ തന്നെ പുതിയ സംവിധാനം ഭക്തജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും , രക്ഷിതാക്കൾ , പ്രത്യേകിച്ച് ഇതരസംസ്ഥാനക്കാർ വളരെ സന്തോഷത്തോടെയും ആശ്വാസത്തോടെയുമാണ് പുതിയ സൗകര്യം പ്രയോജനപ്പെടുത്തുന്നതെന്ന് ദേവസ്വം ബേർഡ് പ്രെസിഡൻറ്റ് പി എസ് പ്രശാന്ത് പറഞ്ഞു.

പമ്പയിൽ നിന്ന് മലകയറിയശേഷം കുട്ടികളെയുംകൊണ്ട് ഒത്തിരിനേരം ക്യു നിൽക്കേണ്ട സാഹചര്യമാണ് ഒഴിവാക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്ന സർക്കാർ നിർദേശം ദേവസ്വം ബോർഡ് കർശനമായി നടപ്പാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

ഇന്ന് (17 .12 .2023 ) വൈകീട്ട് 7 വരെ വെർച്ച്വൽ ക്യൂ വഴിയും സ്പോട്ട് ബുക്കിംഗ് വഴിയും 51638 പേർ ദർശനം നടത്തി . പുല്ലുമേട് വഴി 2104 പേർ എത്തി .

ശബരിമലയിലെ (18.12.2023)ചടങ്ങുകൾ
…………..
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ  11 .30 മണി  വരെയും  നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് ഇരുപത്തിയഞ്ച് കലശപൂജ
തുടർന്ന്  കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക്  ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പുഷ്പാഭിഷേകം
9.30 മണിക്ക് …..അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി  11മണിക്ക്  ശ്രീകോവിൽ നട അടയ്ക്കും.

error: Content is protected !!