മലയാലപ്പുഴയിൽ വീണ്ടും മന്ത്രവാദം; മൂന്നുപേരെ പൂട്ടിയിട്ടു, ഡിവൈഎഫ്ഐ പ്രവർത്തകരെത്തി മോചിപ്പിച്ചു

 

konnivartha.com : കോന്നി മലയാലപ്പുഴയിലെ ദുർമന്ത്രവാദ കേന്ദ്രമായ വാസന്തി മഠത്തിൽ 8 വയസുകാരിയെയും അമ്മയേയും വല്ല്യമ്മയേയും 10 ദിവസമായി പൂട്ടിയിട്ടു.ഡി വൈ എഫ്  ഐ സി പിഐ എം പ്രവർത്തകർ സംഘടിച്ചെത്തി ഇവരെ മോചിപ്പിച്ചു.പൊതീപ്പാട് കേന്ദ്രീകരിച്ച് ദുർമന്ത്രവാദവും ആഭിചാര ക്രിയകളും നടത്തി കൊണ്ടിരുന്ന ശോഭന എന്ന സ്ത്രീയാണ് ഈ ക്രൂര കൃത്യം നടത്തിയത്.

ശോഭനയുടെ ഭർത്താവ് ഉണ്ണികൃഷ്ണനൊപ്പം ജയിലിൽ കിടന്ന പത്തനാപുരം സ്വദേശി അനീഷീൻ്റ ഭാര്യ ശുഭ (34) 8 വയസുള്ള മകളെയും അമ്മ എസ്തറിനെയും ആണ് കഴിഞ്ഞ 10 ദിവസമായി ആഹാരം പോലും കൊടുക്കാതെ മുറിയിൽ പൂട്ടിയിട്ടത് മാത്രമല്ല പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും സമ്മതിക്കാതെ 8 വയസുകാരിയെ ഉൾപ്പെടെ ദിവസവും ക്രൂരമർദ്ധനത്തിന് ഇരയാക്കി എന്നാണ് സി പി ഐ എം പ്രവര്‍ത്തകരുടെ പരാതി .

സാമ്പത്തിക ഇടപാടിൽ വഞ്ചനാകുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ച് വരുകയായിരുന്ന പത്തനാപുരം അനീഷും ഭാര്യ ശുഭയും ജാമ്യത്തിലിറങ്ങി ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു. അവിടെ നിന്ന് ജയിലിൽ വച്ചുള്ള പരിചയത്തിൻ്റെ അടിസ്ഥാനത്തിൽ ശോഭനയും ഭർത്താവ് ഉണ്ണികൃഷ്ണനും ജനുവരിയിൽ അനീഷിനെയും ഭാര്യയേയും മകളേയും അനീഷിൻ്റെ അമ്മയേയും ഇവിടെ കുട്ടി കൊണ്ട് വരുകയായിരുന്നു. ഇവരുടെ സാമ്പത്തിക ഇടപാടിൽ സഹായിക്കാമെന്ന് പറഞ്ഞ് ഇവരെ വാസന്തി മഠത്തിൽ താമസിപ്പിച്ചു.തുടർന്ന് കുറച്ച് പണം അനീഷിന് കൊടുത്തതായി പറയുന്നു ഈ പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഇവരെ മുറിക്കുള്ളിൽ പൂട്ടിയിട്ടു.കൂടാതെ ജനുവരി മാസം മുതൽ 8 വയസുകാരിയെ ഉപയോഗിച്ച് അഭിചാര കർമ്മങ്ങൾ നടത്തി കഴിഞ്ഞ 10 ദിവസമായി ക്രൂരമായ മർദ്ധനവും കൊന്ന് വാഴയിലയിൽ കിടത്തുമെന്ന് ഭീഷണിയും ശോഭന നടത്തിയതായി ശുഭ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ മാസം ഇവിടെ കൊച്ചു കുട്ടിയെ ഉപയോഗിച്ച് ആഭിചാര ക്രിയ നടത്തിയതിന് ശോഭനയും ഭർത്താവും റിമാൻണ്ടിലായിരുന്നു.

ജാമ്യത്തിലിറങ്ങി വീണ്ടും ചെറിയ തോതിൽ ആഭിചാരം നടത്തി വരികയായിരുന്നു. അന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാമിന്‍റെ  നേതൃത്വത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധിച്ചതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

 

8 വയസുകാരിയെ അടക്കം പൂട്ടിയിട്ട സംഭവം അറിഞ്ഞതിനെ തുടർന്ന് സിപിഐ എം ലോക്കൽ സെക്രട്ടറി എസ് ബിജു,ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം വി ശിവകുമാർ ,ലോക്കൽ കമ്മിറ്റി അംഗം മിഥുൻ ആർ നായർ, പഞ്ചായത്തംഗങ്ങളായ എം മഞ്ജേഷ്, രജനീഷ്, സിഡിഎസ് ചെയർപേഴ്സൺ എ ജലജകുമാരി, വൈസ് ചെയർപേഴ്സൺ കെ ജി പ്രമീള, ഡിവൈഎഫ്ഐ മേഖല പ്രസിഡൻ്റ് വിനീത് വാസുദേവൻ, മഹിള അസോസിയേഷൻ പ്രവർത്തകരായ ശ്രീലത, സിന്ധു, രേഷ്മ രമേശ്, രേഷ്മ ആർ നായർ, ബ്രാഞ്ച് സെക്രട്ടറിമാരാ മനുമോഹൻ, സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ സിപിഐ എം പ്രവർത്തകർ സ്ഥലത്തെത്തിയാണ് ഇവരെ മോചിപ്പിച്ചത് തുടർന്ന് മലയാലപ്പുഴ എസ് ഐ ടി അനീഷിന്‍റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ശുഭയേയും മകളേയും അനീഷിന്‍റെ അമ്മയേയും സ്റേഷനിലേക്ക് കൂട്ടികൊണ്ട് പോയി. ഇവരുടെ മൊഴി എടുത്ത് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. അതെ സമയം ശോഭനയും ഭർത്താവും സ്ഥലത്തില്ലായിരുന്നു.ഒളിവിൽ പോയതായി പോലീസ് പറഞ്ഞു ഇവരുടെ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുന്നതായി പോലീസ് പറഞ്ഞു.

error: Content is protected !!