സുധാമണിയും ജീവിക്കട്ടെയെന്നു പട്ടികജാതി പട്ടിക ഗോത്ര കമ്മീഷന്‍

 

konnivartha.com : സുധാമണി തട്ടുകടയുടെ വരുമാന മാര്‍ഗത്തിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നയാളാണ്. മെഴുവേലി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് സുധാമണി തട്ടുകട നടത്തിവരുന്നത്. സമീപത്ത് താമസിക്കുന്ന വ്യക്തി ഇവരുടെ തട്ടുകട
ഇവിടെ നിന്നും നീക്കണമെന്ന് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഈ പരാതി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര കമ്മീഷന്റെ പരാതി പരിഹാര അദാലത്തില്‍ പരിഗണനയ്ക്ക് എത്തിയപ്പോള്‍ സുധാമണിയുടെ ജീവിതമാര്‍ഗം ഇല്ലാതാക്കി കളയണ്ട എന്ന തീരുമാനം ചെയര്‍മാന്‍ ബി.എസ്. മാവോജി അടങ്ങിയ ബെഞ്ച് കൈകൊണ്ടു.

 

കമ്മീഷന്‍ തീരുമാനം സുധാമണിക്ക് വളരെ ആശ്വാസമായി. മെഴുവേലി ഗ്രാമപഞ്ചായത്തും അനുഭാവപൂര്‍വമായ തീരുമാനമായിരുന്നു ഈ വിഷയത്തില്‍ സ്വീകരിച്ചത്. സുധാമണിയും ഭര്‍ത്താവും രോഗികളാണ്. അതുകൊണ്ടു തന്നെ മറ്റൊരു ഉപജീവന മാര്‍ഗം കണ്ടുപിടിക്കുക എന്നുള്ളത് ഇവരെ സംബന്ധിച്ച് വളരെ പ്രയാസകരമായിരുന്നു.

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ നിന്നും ചേത്തയ്ക്കല്‍ വെമ്പലപ്പറമ്പില്‍ വീട്ടില്‍ വി.ആര്‍. മോഹനന്‍ ഉള്‍പ്പെടെ എട്ടുപേര്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന 50 വര്‍ഷം പഴക്കമുള്ള പഞ്ചായത്ത് കിണര്‍ ചില വ്യക്തികള്‍ ഇടിച്ച് തകര്‍ത്ത് മൂടിക്കളഞ്ഞതുമായി ബന്ധപ്പെട്ടാണ്  അദാലത്തിലെത്തിയത്. പഞ്ചായത്ത് നല്‍കിയ മൂന്ന് സെന്റ് സ്ഥലത്ത് താമസിക്കുന്ന എസ്‌സി, എസ്ടി കുടുംബാംഗങ്ങില്‍ ഉള്‍പ്പെട്ടവരാണിവര്‍. എല്ലാവര്‍ക്കും ഈ ഭൂമിയില്‍ ജീവിക്കുവാന്‍ അവകാശമുണ്ടെന്നും ഈ സംഭവം ഏറെ ഖേദകരമാണെന്നും വിഷയം പരിഗണിച്ച ചെയര്‍മാന്‍ ബി.എസ്. മാവോജി പറഞ്ഞു. നിലവില്‍ ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതായി അദ്ദേഹം വിലയിരുത്തി.


വേണ്ടത് മാനുഷിക പരിഗണന: പട്ടികജാതി പട്ടിക ഗോത്ര കമ്മീഷന്‍ ചെയര്‍മാന്‍

കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര കമ്മീഷന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നടത്തിയ രണ്ടു ദിവസത്തെ പരാതി പരിഹാര അദാലത്ത് സമാപിച്ചു.
അദാലത്തില്‍ ആകെ 173 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 130 എണ്ണം പരിഹരിച്ചു. പുതുതായി 14 പരാതികള്‍ ലഭിച്ചു.

അഞ്ച് കേസുകളില്‍ സ്ഥലം സന്ദര്‍ശിക്കാനും തീരുമാനമായി. അദ്യ ബെഞ്ചിന് ചെയര്‍മാന്‍ ബി.എസ്. മാവോജിയും രണ്ടാമത്തെ ബെഞ്ചിന് മെമ്പര്‍ എസ്. അജയകുമാറും ബെഞ്ച് മൂന്നിന് മെമ്പര്‍ അഡ്വ. സൗമ്യ സോമനും നേതൃത്വം നല്‍കി.

സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മാനുഷിക പരിഗണന നല്‍കി പരിഹരിക്കണമെന്ന് പട്ടികജാതി പട്ടിക ഗോത്ര കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി പറഞ്ഞു.

പരാതിക്കാര്‍ സങ്കടങ്ങള്‍ പറയുമ്പോള്‍ ക്ഷമയോടെ കേള്‍ക്കാനും കഴിയുന്നിടത്തോളം അത് പരിഹാരമാക്കി വിടാനും ശ്രമിക്കുന്ന കാഴ്ചയ്ക്കാണ് അദാലത്തില്‍ കണ്ടത്. ആദ്യ ദിവസം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും രണ്ടാമത്തെ ദിവസം ജില്ലാ പഞ്ചായത്ത് ഹാളിലുമായിരുന്നു അദാലത്ത്.

error: Content is protected !!