പട്ടികജാതി, പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ അദാലത്തിന് തുടക്കമായി; ആദ്യദിവസം 78 കേസുകള്‍ തീര്‍പ്പാക്കി

 

സംസ്ഥാന പട്ടികജാതി, പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി പത്തനംതിട്ട ജില്ലയില്‍ നടത്തുന്ന പരാതി പരിഹാര അദാലത്തിന് കളക്ടറേറ്റില്‍ തുടക്കമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി, മെമ്പര്‍മാരായ എസ്. അജയകുമാര്‍, അഡ്വ. സൗമ്യ സോമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ സാന്നിധ്യത്തിലാണ് അദാലത്ത് തുടങ്ങിയത്.

അദാലത്ത് ബുധനാഴ്ച ഉച്ചയ്ക്ക് സമാപിക്കും. ആദ്യദിനം 111 കേസുകള്‍ പരിഗണിച്ചു. അവയില്‍ 78 കേസുകള്‍ തീര്‍പ്പാക്കി. 30 കേസുകളില്‍ റിപ്പോര്‍ട്ട് തേടി. നാലു കേസുകളില്‍ സ്ഥലം സന്ദര്‍ശിക്കുവാനും നിര്‍ദേശം നല്‍കി.

റാന്നി വെമ്പാലപ്പറമ്പില്‍ വി.ആര്‍. മോഹനന്‍, തക്കുംതോട്ടില്‍ എം.ജി രഞ്ജിനി എന്നിവര്‍ നല്‍കിയ ജാതീയ അധിക്ഷേപം, വഴി കെട്ടിയടക്കല്‍, പഞ്ചായത്തുകിണര്‍ നശിപ്പിച്ച് കുടിവെള്ളം തടസപ്പെടുത്തല്‍, ജീവിതം തടസം സൃഷ്ടിക്കുന്നു എന്ന പരാതിയില്‍ പോലീസ് നടപടി സ്വീകരിക്കാത്തത് ഗൗരവമുള്ള കേസായി കമ്മീഷന്‍ ചെയര്‍മാന്‍ വിലയിരുത്തി. അക്രമികളെ എത്രയും വേഗം കണ്ടെത്തി നടപടിയെടുക്കുവാന്‍ പോലീസിന് നിര്‍ദേശം നല്‍കി.

ഭൂമി സംബന്ധമായ കേസുകളാണ് ജില്ലയില്‍ അധികവും. വസ്തു കൈയേറ്റം, വഴി നശിപ്പിക്കല്‍, വഴി തടസപ്പെടുത്തല്‍ എന്നിവയായിരുന്നു പരാതിയില്‍ ഭൂരിഭാഗവും. പോലീസിനെതിരെയും കേസുകള്‍ ഉണ്ട്. പട്ടികജാതി പട്ടിക ഗോത്രവര്‍ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ടാണ് പരാതികള്‍ തീര്‍പ്പാക്കുന്നത്. അതോടൊപ്പം പുതിയ പരാതികളും സ്വീകരിക്കുന്നുണ്ട്.

അദാലത്തില്‍ ബന്ധപ്പെട്ട പോലീസ് ഓഫീസര്‍മാര്‍, റവന്യു വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, ഭക്ഷ്യ പൊതു വിതരണ വകുപ്പ്, സഹകരണ വകുപ്പ്, പട്ടികജാതി/ പട്ടിക വര്‍ഗ വികസന വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

error: Content is protected !!