പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : നിക്ഷേപകരുടെ സമര പരിപാടികള്‍ ഇന്ന് നടക്കും

 

KONNIVARTHA.COM : നിക്ഷേപകരുടെ പണം വക മാറ്റി ചിലവഴിക്കുകയും കോടികളുടെ തട്ടിപ്പ് നടത്തുകയും ചെയ്ത കോന്നി പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം എന്നും നിക്ഷേപകരുടെ നിക്ഷേപക തുകകള്‍ എത്രയും വേഗം മടക്കി കിട്ടുവാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യം ഉന്നയിച്ച് നിക്ഷേപകരുടെ ഏറ്റവും വലിയ സംഘടനയായ പി എഫ് ഡി എ യുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു .ആയിരക്കണക്കിന് നിക്ഷേപകര്‍ സമരത്തില്‍ എത്തിച്ചേരും .

പോപ്പുലര്‍ ഫിനാന്‍സ് ഡെപ്പോസിറ്റ് അസ്സോസിയേഷന്‍ (പി എഫ് ഡി എ ) നേതൃത്വത്തിലാണ് തുടര്‍ സമര പരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കുന്നത് .

കോന്നി വകയാര്‍ ആസ്ഥാനമായതും കേരളത്തിലും പുറത്തും ഉപ ശാഖകള്‍ ഉള്ളതുമായ പോപ്പുലർ ഫിനാൻസ്സില്‍ പണം നിക്ഷേപിച്ച ഏകദേശം 30000 നിക്ഷേപകരുടെ 1600 കോടി രൂപ ഉണ്ട് .
ഈ പണം ഒന്നായി അപഹരിച്ച ഇണ്ടിക്കാട്ടില്‍ (റോയി) തോമസ് ഡാനിയല്‍ , ഭാര്യ ,മൂന്നു പെണ്‍ മക്കള്‍ എന്നിവര്‍ നിയമത്തിന്‍റെ പിടിയില്‍ ആണെങ്കിലും ചെറുതും വലുതുമായി നിക്ഷേപം നടത്തിയ ആളുകളുടെ പണം തിരികെ ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നു .

 

 

കേരള ഹൈകോടതിയുടെ ഉത്തരവിൻ പ്രകാരം കേരള സർക്കാർ ഒരു കോംപീറ്റൻറ് അതോറിട്ടിയെ ഈ കേസിന്റെ ആവശ്യത്തിനായി നിയമിച്ചിരുന്നു എങ്കിലും കോടതിയുടെ വിധികളിൽ ആവശ്യപ്പെട്ടിരിക്കുന്ന പ്രധാന നിർദ്ദേശങ്ങളിൽ പലതും ഉത്തരവ് ഇറങ്ങിഇത്ര മാസം കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ല .

2020 നവംബർ 23 ലെ കേരള ഹൈകോടതി ഉത്തരവിൽ പറഞ്ഞിരിക്കുന്ന ബഡ്സ് റൂള്‍സ് ഫ്രെയിം ചെയ്യുക, കോപീറ്റന്റ് അതോറിറ്റിക്ക് ഓഫീസ്, സ്റ്റാഫ് എന്നിവ അനുവദിക്കുക, നിക്ഷേപകരുടെ ക്ലെയിം സമർപ്പിക്കുന്നതിനായി ബഡ്സ് കോടതികളിൽ സംവിധാനം ഏർപ്പെടുത്തുക, പോപ്പുലർ ഉടമകളുടെ പേരില്‍ ഉള്ള വസ്തു വകകൾ, കെട്ടിടങ്ങള്‍ , വാഹനങ്ങൾ ഇവ പൂര്‍ണ്ണമായും കണ്ടു കെട്ടി ലേലം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നത് .പ്രതിപക്ഷ നേതാവടക്കം സമരത്തില്‍ സംസാരിക്കുമെന്ന് സംഘടനാ അധ്യക്ഷന്‍ സി എസ് നായര്‍ അറിയിച്ചു

error: Content is protected !!