പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 03/03/2024)

ലൈഫ് മിഷന്‍ ജനങ്ങളുടെ ഭവന സ്വപ്നത്തിന്റെ സാക്ഷാത്കാരം  : മന്ത്രി വീണാ ജോര്‍ജ്

ഏഴംകുളത്തെ  100 കുടുംബങ്ങളുടെ ജീവിതം ഇനി ലൈഫിന്റെ സുരക്ഷിത ഭവനത്തില്‍

ലൈഫ് മിഷന്‍ ജനങ്ങളുടെ ഭവന സ്വപ്നത്തിന്റെ സാക്ഷാത്കാരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ മുഖേന നിര്‍മാണം പൂര്‍ത്തീകരിച്ച 100 വീടുകളുടെ താക്കോല്‍ദാനത്തിന്റെ ഉദ്ഘാടനം മാങ്കൂട്ടം ബഥാനിയ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ സ്വപ്നമാണ് സുരക്ഷിതമായ ഭവനം. പൊതുജനാവശ്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ എല്ലാവര്‍ക്കും ഭവനം നല്‍കുന്നതിനായാണ്  സമ്പൂര്‍ണ-സമഗ്ര പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ ആവിഷ്‌കരിച്ച് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ നടപ്പാക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 75000 വീടുകളാണ് ലക്ഷ്യം വച്ചിരുന്നെങ്കിലും  1,40,000 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായും ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തു ലൈഫിന്റെ ഗുണഭോക്താക്കളുടെ എണ്ണം അഞ്ചു ലക്ഷത്തിന് മുകളിലെത്തുമെന്നും മന്ത്രി പറഞ്ഞു.

വര്‍ഷങ്ങളായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത വീടുകളുടെ നിര്‍മാണം, സ്ഥലമുണ്ടായിട്ടും വീടില്ലാത്തവര്‍ക്ക് വീട്, ഭൂരഹിത – ഭവനരഹിതരായവര്‍ എന്നിവര്‍ക്കാണ് ലൈഫ് പദ്ധതിയിലൂടെ സേവനങ്ങള്‍ ലഭ്യമാകുന്നത്.

രാജ്യത്ത് ഭവന നിര്‍മാണത്തിനായി ഏറ്റവും കൂടുതല്‍ ഫണ്ട് ചെലവാക്കുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് ഏനാത്ത് 11 വാര്‍ഡിലെ പങ്കജാക്ഷി അമ്മക്ക് ആദ്യ താക്കോല്‍ വിതരണം ചെയ്തു.

ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി, വീടില്ലാത്തവര്‍ക്ക് വീട് എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാനത്താകെ നാലരലക്ഷത്തിലധികം പേര്‍ക്ക് അടച്ചുറപ്പുള്ള സ്വന്തം ഭവനം സാക്ഷാത്ക്കരിക്കാന്‍  പദ്ധതിയിലൂടെ കഴിഞ്ഞു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഭൂരഹിത ഭവനരഹിതമായവര്‍ക്ക് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ നിര്‍മിക്കുന്നത് അടൂര്‍ മണ്ഡലത്തിലാണ്. പന്തളത്ത് 42 കുടുംബംങ്ങള്‍ക്കും ഏനാത്ത് ഭൂമി ഇല്ലാത്ത 52 കുടുംബംങ്ങള്‍ക്കുമാണ് ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കുന്നത്. സംസ്ഥാനത്ത്  ഏഴര വര്‍ഷകാലം കൊണ്ട്  മൂന്നേമുക്കാല്‍ ലക്ഷം കുടുംബങ്ങള്‍ക്കാണ് പട്ടയം നല്‍കിയത്. കൂടാതെ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം തുടങ്ങി  എല്ലാ മേഖലകളിലും സമഗ്രമായ വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്നും ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ഏഴംകുളം ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഇ അലി അക്ബര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സംസ്ഥാന ലൈഫ് മിഷന്‍ ഏഴംകുളം ഗ്രാമപഞ്ചായത്തിനു നല്‍കിയ അനുമതിയുടെ അടിസ്ഥനത്തിലാണ് കരാര്‍ വെയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഗ്രാമപഞ്ചായത്തില്‍ ആദ്യ ഘട്ടത്തില്‍ 100 വീടുകളും രണ്ടാം ഘട്ടത്തില്‍ 102 വീടുകളും പൂര്‍ത്തീകരിച്ചു.

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ആദ്യ ഘട്ടത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കളുമായാണ് കരാറിലേര്‍പ്പെട്ട് നിര്‍മാണം ആരംഭിച്ചത്. ലൈഫ് ലിസ്റ്റില്‍ പട്ടികജാതി വിഭാഗത്തില്‍ 98 ഗുണഭോക്താക്കളാണ് ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ 80 പേര്‍ ഇതിനകം കരാറിലേര്‍പ്പെടുകയും 61 പേര്‍ നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്തില്‍ ലൈഫ് 2020 ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ ഭവന നിര്‍മാണത്തിനായി 2,64,58,529 രൂപയും ജനറല്‍ വിഭാഗത്തിന് 1,83,40,000 രൂപയും ഉള്‍പ്പടെ ആകെ ഇതുവരെ 4,47,98,529 രൂപയുമാണ് ചെലവായത്.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബേബിലീന, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ. താജുദ്ദീന്‍, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രാധാമണി ഹരികുമാര്‍, വാര്‍ഡ് മെമ്പര്‍ അഡ്വ. ആര്‍ ജയന്‍, ത്രിതല പഞ്ചായത്തംഗംങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ആരോഗ്യകേന്ദ്രങ്ങള്‍ രോഗീ സൗഹൃദമാക്കും: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യകേന്ദ്രങ്ങള്‍ രോഗീ സൗഹൃദവും ജനസൗഹൃദവും ആക്കുകയാണ് സര്‍ക്കാര്‍ നയമെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ ചുങ്കപ്പാറ ഗവ.ഹോമിയോ ഡിസ്പന്‍സറിയുടെ ഉദ്ഘാടനം സിഎംഎസ് എല്‍ പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ റാന്നി മണ്ഡലത്തില്‍ സാധ്യമായി. മണ്ഡലത്തിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും തുക വകയിരുത്തി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. റാന്നി താലൂക്ക് ആശുപത്രിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും.  എഴുമറ്റൂര്‍ ആരോഗ്യകേന്ദ്രത്തിന്റെ നിര്‍മാണം ആരംഭിച്ചു. കോട്ടങ്ങല്‍ ആരോഗ്യകേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഭരണാനുമതി ലഭ്യമാക്കും.
കിഫ്ബിയിലൂടെ കോടിക്കണക്കിന് രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തുന്നത്. 46 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും 30 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും നടക്കുന്നു. സാധ്യമല്ലാതെയിരുന്ന ശസ്ത്രക്രിയകള്‍ എല്ലാ മെഡിക്കല്‍ കോളജുകളിലും സാധ്യമാക്കി. റോബോട്ടിക് കാന്‍സര്‍ ശസ്ത്രക്രിയ,  കണ്ണിലെ ക്യാന്‍സറിന് കാഴ്ച നിലനിര്‍ത്തിക്കൊണ്ടുള്ള ചികിത്സാ, കരള്‍ മാറ്റ ശസ്ത്രക്രിയ തുടങ്ങിയവ സര്‍ക്കാര്‍ ആശുപത്രിയില്‍ സാധ്യമാക്കി. ഈ രീതിയില്‍ ചികിത്സാ സംവിധാനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും. രോഗം ഇല്ലാതിരിക്കുന്നതിനുവേണ്ടി ആശ പ്രവര്‍ത്തകര്‍ വീടുവീടാന്തരം പരിശോധനകള്‍ നടത്തുന്നു. രോഗം തുടക്കത്തിലേ കണ്ടെത്തുന്നതിനു 30 വയസിനു മുകളില്‍ ഉള്ള എല്ലാവര്‍ക്കും വാര്‍ഷിക ആരോഗ്യപരിശോധന ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.എംഎല്‍എ ഫണ്ടില്‍ നിന്ന് കോട്ടങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ 45 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചുവെന്ന് അധ്യക്ഷത വഹിച്ചു അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വില്ലേജ് ഓഫീസ്, സ്മാര്‍ട്ട് കൃഷിഭവന്‍, കോട്ടങ്ങല്‍ സ്‌കൂള്‍, വിവിധ പദ്ധതികളിലൂടെ റോഡ് നിര്‍മാണം, പാലം തുടങ്ങി എല്ലാ മേഖലയിലെയും പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കുന്നു. 20 ലക്ഷം രൂപ ചെലവഴിച്ചു ചുങ്കപ്പാറ ഗവ.ഹോമിയോ ഡിസ്പന്‍സറിയുടെ  കെട്ടിടം മികച്ച സൗകര്യങ്ങളോട് കൂടി പൂര്‍ത്തിയാക്കിയത്.  കുടിവെള്ള പ്രശ്നത്തിനു പരിഹാരമായുള്ള പദ്ധതി പ്രവര്‍ത്തനവും പുരോഗമിക്കുന്നു.  എഴുമറ്റൂര്‍ ആശുപത്രിയുടെ നിര്‍മാണം ആരംഭിച്ചു. റാന്നി ആശുപത്രിയുടെ പുതിയ കെട്ടിട നിര്‍മാണത്തിന് ടെണ്ടര്‍ നടപടികള്‍ നടക്കുന്നുവെന്നും മണ്ഡലത്തിലെ ആരോഗ്യ മേഖലയുടെ  കുതിപ്പിന് ആരോഗ്യ മന്ത്രിയുടെ പിന്തുണ വലുതാണെന്നും  എംഎല്‍എ പറഞ്ഞു.
കോവിഡ് സമയത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നിന്ന ആശാ പ്രവര്‍ത്തകരെ എംഎല്‍എ ആദരിച്ചു.

ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ ആക്കുന്നതിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷന്റെ 20 ലക്ഷം രൂപ വിനിയോഗിച്ചാണ് ഡിസ്പന്‍സറി നവീകരിച്ചത്.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം രാജി.പി രാജപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആനി രാജു,  മെഡിക്കല്‍ ഓഫീസര്‍ ഡോ.എ ജെ റാബിയ, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുട്ടികളുടെ വളര്‍ച്ചയ്ക്ക് അടിത്തറയിടുന്നത് അങ്കണവാടികള്‍: മന്ത്രി  വീണാ ജോര്‍ജ്
കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് അടിത്തറയിടുന്ന ഇടമാണ് അങ്കണവാടികളെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വായ്പ്പൂര്‍ തുമ്പൂര്‍ 99-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം കുട്ടികള്‍ക്കൊപ്പം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വീടുകളില്‍ നിന്ന് കുട്ടികള്‍ സമൂഹത്തിലേക്ക് വരുന്ന ആദ്യ ഇടം അങ്കണവാടികളാണ്. ഇവിടെ കുഞ്ഞുങ്ങള്‍ സുരക്ഷിതമായി ഇരിക്കണം.
വിദ്യാഭ്യാസത്തിനു വളരെ പ്രാധാന്യം നല്‍കുന്ന സംസ്ഥാനമാണ് കേരളം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 12 വരെയുള്ള ക്ലാസ്റൂമുകള്‍ സ്മാര്‍ട്ട് ആക്കി. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ മികച്ച ഇടപെടലുകളാണ് എംഎല്‍എ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ അങ്കണവാടിക്ക് സ്ഥലം വിട്ടു നല്‍കിയ ടി. കെ പുരുഷോത്തമനെ മന്ത്രി ആദരിച്ചു.
ത്രിതല പഞ്ചായത്ത് സംയുക്തമായി ഫണ്ട് ലഭ്യമാക്കിയാണ്  അങ്കണവാടി പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചത്.അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, ജില്ലാ പഞ്ചായത്തംഗം രാജി പി രാജപ്പന്‍,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിനു വര്‍ഗീസ് ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പാട്ടു പാടി അങ്കണവാടി ഉദ്ഘാടനം ആഘോഷമാക്കി കുട്ടികള്‍
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും എംഎല്‍എ അഡ്വ. പ്രമോദ് നാരായണനും ഒപ്പം  പാട്ടു പാടി തങ്ങളുടെ അങ്കണവാടി കെട്ടിട ഉദ്ഘാടനം ആഘോഷമാക്കി തുമ്പൂര്‍ 99-ാം നമ്പര്‍ അങ്കണവാടി കുട്ടികള്‍.  കോട്ടങ്ങല്‍ ഗ്രാമ പഞ്ചായത്തിലെ വായ്പ്പൂര്‍ തുമ്പൂര്‍ 99-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രിക്കൊപ്പം കുട്ടികളാണ് നിര്‍വഹിച്ചത്. പ്രാര്‍ത്ഥന ഗാനത്തിന് ശേഷം ഇനി ആര്‍ക്കെങ്കിലും പാടാണോ എന്ന മന്ത്രിയുടെ ചോദ്യം ആവേശപൂര്‍വം കുഞ്ഞുങ്ങള്‍ ഏറ്റെടുത്തു. മന്ദാരപൂവിലും എന്ന പാട്ട് പാടി അഭിദേവും ജോണി ജോണി പാടി സനൂപയും മന്ത്രിയേയും കാണികളെയും കയ്യിലെടുത്തു. പാട്ടിനു ശേഷം കുട്ടികളുടെ പരിപാടി ആയതിനാല്‍ അവര്‍ തന്നെ കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ചതായി മന്ത്രി പറഞ്ഞു. പരിപാടിയുടെ തുടക്കത്തിലേ കസേരകള്‍  കുട്ടികള്‍ക്ക് നല്‍കി മന്ത്രിയും എംഎല്‍എയും അവര്‍ക്ക് അരികില്‍ നിന്നു. പാട്ടിനു ശേഷം മന്ത്രി കുട്ടികള്‍ക്ക് അനുമോദനാര്‍ഹമായി ഷാള്‍ അണിയിച്ചു.
അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്:
കുഞ്ഞിന്റെ അമ്മയെ വിളിച്ച് ആശ്വസിപ്പിച്ചു

അപൂര്‍വ രോഗം ബാധിച്ച രണ്ടു വയസുകാരന്റെ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോയമ്പത്തൂര്‍ സ്വദേശിയും മലയാളിയുമായ സിന്ധുവിന്റെ മകനാണ് ആരോഗ്യ വകുപ്പ് അപൂര്‍വ രോഗത്തിനുള്ള വിലപിടിപ്പുള്ള മരുന്ന് നല്‍കുന്നത്. കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെ അധിക്ഷേപിച്ചു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കുഞ്ഞിന്റെ അമ്മയെ വിളിച്ച് മന്ത്രി സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ മാര്‍ച്ച് മൂന്നിന് : വിപുലമായ ഒരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്  :23.28 ലക്ഷം കുട്ടികള്‍; 23,471 ബൂത്തുകള്‍; അരലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍

അഞ്ചു വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാനത്ത്നമാര്‍ച്ച് മൂന്നിന് ടക്കും. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30 ന് പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍  ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷനായി സംസ്ഥാനം സജ്ജമായതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 5 വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 23,471 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 46,942 വോളണ്ടിയര്‍, 1564 സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടെ അരലക്ഷത്തോളം പേരാണ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയില്‍ സേവനമനുഷ്ഠിക്കുക.
എന്തെങ്കിലും കാരണത്താല്‍ മാര്‍ച്ച് മൂന്നിന് തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് ഭവന സന്ദര്‍ശന വേളയില്‍ തുള്ളിമരുന്ന് നല്‍കുന്നതാണ്. എല്ലാ രക്ഷാകര്‍ത്താക്കളും അഞ്ചു വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
കുട്ടികള്‍ക്ക് അംഗവൈകല്യത്തിന് കാരണമാകുന്ന ഒരു രോഗമാണ് പോളിയോ മൈലൈറ്റിസ് അഥവാ പോളിയോ രോഗം. രോഗിയുടെ മലത്തിലൂടെ പുറന്തള്ളുന്ന രോഗാണുക്കള്‍ കലര്‍ന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് മറ്റൊരാളിലേക്ക് രോഗം പകരുന്നത്. തുടര്‍ന്ന് രോഗാണുക്കള്‍ കുടലില്‍ പെരുകുകയും കേന്ദ്ര നാഡീവ്യവസ്ഥയെയും തലച്ചോറിനെയും ബാധിക്കുകയും പേശികളുടെ ബലക്കുറവിന് കാരണമാകുകയും കൈകാലുകളില്‍ അംഗവൈകല്യം ഉണ്ടാക്കുകയും ചെയ്യുന്നു. പോളിയോ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിക്കാനായിട്ടില്ല. എന്നാല്‍ ഫലപ്രദമായ വാക്സിന്‍ നിലവിലുണ്ട്.
കേരളത്തില്‍ 2000ന് ശേഷവും ഇന്ത്യയില്‍ 2011 ന് ശേഷവും പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2014 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിച്ചുവെങ്കിലും നമ്മുടെ അയല്‍ രാജ്യങ്ങളില്‍ പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുന്നതിനായാണ് പോളിയോ തുള്ളി മരുന്ന് നല്‍കുന്നത്.
രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍, അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകള്‍ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പൂര്‍ണ സഹകരണത്തോടെയാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ സംഘടിപ്പിക്കുന്നത്.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  മായാ അനില്‍കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി.മീനാക്ഷി വിഷയാവതരണം നടത്തും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ആരോഗ്യ കേരളം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കെ.ജീവന്‍ ബാബു, ജില്ലാ കളക്ടര്‍ എ. ഷിബു, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ റീന, ചൈല്‍ഡ് ഹെല്‍ത്ത് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. യു.ആര്‍ രാഹുല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കോന്നി നിയോജക മണ്ഡലത്തിലെ അഞ്ച് ഗ്രാമീണ റോഡുകള്‍ക്ക് 30 ലക്ഷം രൂപ അനുവദിച്ചു
കോന്നി നിയോജക മണ്ഡലത്തിലെ അഞ്ച് റോഡുകള്‍ക്ക് 30 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍ എ അറിയിച്ചു.
ഏനാദിമംഗലം പഞ്ചായത്തിലെ മണ്ണാറ്റൂര്‍ കിന്‍ഫ്ര റോഡ് ഏഴു ലക്ഷം , വള്ളിക്കോട് പഞ്ചായത്തിലെ നെടിയകാലാപ്പടി- ഗുരുമന്ദിരം പടി റോഡ് നാലു ലക്ഷം, മൈലപ്ര പഞ്ചായത്തിലെ കൈരളിപുരം- പേഴുംകാട് റോഡ് (കുറുപ്പ് മെമ്മോറിയല്‍ റോഡ്) 10 ലക്ഷം, അരുവാപ്പുലം പഞ്ചായത്തിലെ താമരപള്ളില്‍- നന്തിയാട്ട് റോഡ് നാലു ലക്ഷം, മൈലപ്ര പഞ്ചായത്തിലെ അംഗന്‍വാടി പുതുവേലില്‍ പടി റോഡ് അഞ്ചു ലക്ഷം, എന്നിങ്ങനെ ഫ്‌ളഡ് റിലീഫ് സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗത്തിനാണ് പ്രവര്‍ത്തിയുടെ നിര്‍വഹണ ചുമതല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് പ്രവര്‍ത്തികള്‍ വേഗത്തില്‍ ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
ചെങ്ങന്നൂര്‍ ഗവ. ഐടിഐയിലെ സര്‍വേയര്‍ ട്രേഡില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥിയെ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നതിനുള്ള അഭിമുഖം അഞ്ചിന് രാവിലെ 11 ന് ഗവ. ഐ ടി ഐ യില്‍ നടത്തും. യോഗ്യത: സര്‍വേ എഞ്ചിനീയര്‍ / സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍  സര്‍വേ എഞ്ചിനീയര്‍ / സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ മൂന്നു വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ സര്‍വേ ട്രേഡില്‍ എന്‍ടിസി/ എന്‍എസിയും, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം പകര്‍പ്പുകള്‍ കൂടി ഹാജരാക്കണം. ഫോണ്‍: 0479- 2953150

പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ്: ഡപ്യൂട്ടി സ്പീക്കര്‍

സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും പ്രീ പ്രൈമറി കലാമേളയും ഉദ്ഘാടനം ചെയ്തു

പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയക്കുന്നവരുടെ  എണ്ണം ഗണ്യമായി വര്‍ധിച്ചുവരുകയാണന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.  പൂഴിക്കാട് ഗവ യു പി സ്‌കൂളിന്റെ നൂറ്റിപതിനൊന്നാമത്  വാര്‍ഷികാഘോഷവും യാത്രയയപ്പും പ്രീ പ്രൈമറി കലാമേളയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മികച്ചതും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസമാണ് പൊതുവിദ്യാലയങ്ങള്‍ കുട്ടികള്‍ക്ക് പ്രദാനം ചെയ്യുന്നത്. കുട്ടികളുടെ സര്‍ഗശേഷി വികസിക്കുന്നതിന് ഇത്തരം വിദ്യാഭ്യാസം പ്രയോജനപ്പെടുമെന്നും ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
പിടിഎ പ്രസിഡന്റ് ശ്രീദേവി നമ്പ്യാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പടയണി ആചാര്യന്‍ കടമ്മനിട്ട വാസുദേവന്‍ പിള്ള മുഖ്യാതിഥിയായി

തീയതി നീട്ടി
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍  നിന്നും  സി.ബി.സി, പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് കുടിശിക വരുത്തിയിട്ടുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍  വായ്പാ കുടിശിക തുക അടച്ച് തീര്‍പ്പാക്കുന്നതിനുള്ള  സമയപരിധി മാര്‍ച്ച്  31 വരെ   ദീര്‍ഘിപ്പിച്ചു. 31 ന് ശേഷം  ഈ പദ്ധതി പ്രകാരം എടുത്ത വായ്പാ തിരിച്ചടവ് സംബന്ധിച്ച്  യാതൊരുവിധ  ആനുകൂല്യങ്ങളും  നല്കുന്നതല്ല. ഫോണ്‍: 0468 2362070 ഇമെയില്‍ : popta@kkvib.orgഖാദി  വിപണന മേള  മാര്‍ച്ച്  നാല് മുതല്‍  22 വരെ
ജില്ലാ ഖാദി ഗ്രാമവ്യവസായ ആഫീസിന്റെ ആഭിമുഖ്യത്തില്‍ സ്‌പെഷ്യല്‍ ഖാദി വിപണന മേളകള്‍  മാര്‍ച്ച്  നാല് മുതല്‍ 22 വരെ സംഘടിപ്പിക്കും. മേളയുടെ ഉദ്ഘാടനം നാലിന്  രാവിലെ 11.30 ന് ഖാദി ബോര്‍ഡംഗം സാജന്‍ തൊടുക ഇലന്തൂര്‍ ഖാദി അങ്കണത്തില്‍ നിര്‍വഹിക്കും. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴിലുള്ള  ഇലന്തൂര്‍, അടൂര്‍ റവന്യൂ ടവര്‍, പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍, റാന്നി ചേത്തോങ്കര എന്നിവിടങ്ങളില്‍  പ്രവര്‍ത്തിക്കുന്ന ഖാദി  സൗഭാഗ്യകളിലാണ്  വിപണന മേളകള്‍ ക്രമീകരിക്കുന്നത്. ഈ കാലയളവില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് സര്‍ക്കാര്‍ റിബേറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 0468 2362070

അഡ്മിഷന്‍ ആരംഭിച്ചു
വനിതാ വികസന കോര്‍പ്പറേഷന്‍ പത്തനംതിട്ട കണ്ണങ്കരയില്‍ വനിതാ മിത്ര കേന്ദ്രത്തില്‍ ആറുമാസം മുതലുള്ള കുട്ടികള്‍ക്കായി രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു വരെ ഡേ കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു. സ്‌കൂള്‍ സമയത്തിന് മുമ്പും ശേഷവും കുട്ടികള്‍ക്കായുള്ള പരിപാലനവും ഇവിടെ ലഭ്യമാണ് . ഡേ കെയര്‍  സെന്റര്‍ലേക്ക് അഡ്മിഷന്‍ ആവശ്യമുള്ളവര്‍ വനിതാ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: ജില്ലാ ഓഫീസ് : 8281552350, ഡേ കെയര്‍ : 9562919882

സ്വയം തൊഴില്‍ വായ്പ
പത്തംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ  വനിതകള്‍ക്ക് കേരള സംസ്ഥാന  വനിതാ വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് വസ്തു / ഉദ്യോഗസ്ഥ  ജാമ്യ  വ്യവസ്ഥയില്‍  ആറു ശതമാനം പലിശ  നിരക്കിലാണ് വായ്പ അനുവദിക്കുന്നത്. www.kswdc.org എന്ന വെബ്‌സൈററില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യുന്ന അപേക്ഷാ ഫോറം പുരിപ്പിച്ച്, ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ ഓഫീസില്‍ നേരിട്ടോ, ഡിസ്ട്രിക്ട് കോര്‍ഡിനേററര്‍, വനിതാ വികസന കോര്‍പ്പറേഷന്‍, ജില്ലാ ആഫീസ്, കണ്ണങ്കര , പത്തംതിട്ട 689645 എന്ന മേല്‍വിലാസത്തിലോ അയക്കാം. ഫോണ്‍: 8281552350

പാരാലീഗല്‍ വോളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്നു
പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും കോഴഞ്ചേരി, തിരുവല്ല,അടൂര്‍, റാന്നി, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും ഒരു വര്‍ഷത്തെ നിയമസേവന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന്  പാരാലീഗല്‍ വോളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്നതിന്  സന്നദ്ധ സേവനത്തില്‍ തല്‍പരരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 15. ഫോണ്‍ : 0468 2220141.

നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ജില്ലാതല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കോന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഏഴു ഗ്രാമപഞ്ചായത്തുകളില്‍ പരിശോധന നടത്തി. വ്യാപാര സ്ഥാപനങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, ഇറച്ചി സ്റ്റാളുകള്‍, ഹോട്ടലുകള്‍, എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും പിഴ ഈടാക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ജലാശയങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍  അറിയിച്ചു.  വരുംദിവസങ്ങളിലും പരിശോധനകള്‍ കര്‍ശനമാക്കും. പൊതു സ്ഥലത്ത് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെയും മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കും. ചെറുകിട കച്ചവടക്കാര്‍ക്കും, വഴിയോര കച്ചവടക്കാര്‍ക്കും വാഹനങ്ങളില്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍ എത്തിച്ചു നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വാഹനം അടക്കം പിടിച്ചെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ജില്ലാതല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.

കെ എസ് ആര്‍ ടി സി യുടെ അതിജീവനത്തിന്റെ
പ്രധാന മാതൃകകളില്‍ ഒന്നാണ് പത്തനംതിട്ട ഡിപ്പോ: മന്ത്രി വീണാ ജോര്‍ജ്

കെ എസ് ആര്‍ ടി സി യെ അതിജീവനത്തിന്റെ പാതകളില്‍ എത്തിച്ചതിന്റെ പ്രധാന മാതൃകകളില്‍ ഒന്നാണ് പത്തനംതിട്ട ഡിപ്പോയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ നിന്ന് തെങ്കാശിയിലേക്ക് ആരംഭിച്ച പുതിയ സര്‍വീസ് പത്തനംതിട്ട കെ എസ് ആര്‍ ടി സി ബസ്റ്റാന്‍ഡില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പോകളിലൊന്നാണ് പത്തനംതിട്ട. കെ എസ് ആര്‍ ടി സി യുടെ ഏറ്റവും വരുമാനമുള്ളതും ജനപ്രിയവുമായ ടൂറിസം പാക്കേജുകളില്‍ ഒന്നാണ് ഗവി ടൂറിസം പാക്കേജ്. സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് മുന്‍പ് രണ്ടു ബസുകള്‍ മാത്രമാണ് ഡിപ്പോയില്‍ നിന്ന് അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തിയിരുന്നത് എന്നാലിന്ന് അത് അഞ്ചിരട്ടിയായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. മൈസൂര്‍, ബാംഗ്ലൂര്‍ തുടങ്ങി നിരവധി നഗരങ്ങളിലേക്ക് പത്തനംതിട്ടയില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്. ജീവനക്കാരുടെ ആത്മാര്‍ത്ഥ പ്രയത്‌നവും പൊതുജനങ്ങളുടെ  പിന്തുണയും കൊണ്ടാണ് ഡിപ്പോയുടെ പ്രവര്‍ത്തനം മികച്ച നിലയില്‍ തുടരുന്നതെന്നും മന്ത്രി പറഞ്ഞു.
രാവിലെ 6.15 നാണ് തെങ്കാശിയിലേക്കുള്ള പുതിയ സര്‍വീസ് യാത്ര ആരംഭിക്കുന്നത്. രാവിലെ 9.20 ഓടെ തെങ്കാശിയിലെത്തുന്ന ബസ് 9.45 ഓടെ തിരികെ സര്‍വീസ് നടത്തും. പൊതുജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായ സര്‍വീസ് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് യാഥാര്‍ത്ഥ്യമായത്. ചടങ്ങില്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ തോമസ് മാത്യൂ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.കെ അനില്‍കുമാര്‍, നഗരസഭാംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
error: Content is protected !!