കരാർ വ്യവസ്ഥയിൽ കൈക്കലാക്കിയ വാഹനം മറിച്ചുവിറ്റ് തട്ടിപ്പ് : രണ്ടുപേർ പിടിയിൽ

 

konnivartha.com: വാഹനം കരാർ വ്യവസ്ഥയിൽ   കൈക്കലാക്കിയശേഷം വാടകത്തുക കൃത്യമായി  കൊടുക്കാതെ, കാലാവധിക്ക് ശേഷം വാഹനം തിരികെ  നൽകാതെ മറിച്ചുവിറ്റ് തട്ടിപ്പ് നടത്തിയ കേസിൽ രണ്ടുപേരെ വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് കൊടുവള്ളി മണിപ്പുറം, ഉണ്ണാറാച്ഛൻ   വീട്ടിൽ അബൂബക്കർ(55), കോഴിക്കോട് കൊടുവള്ളി കോയിപ്പുറം വീട്ടിൽ നസീർ (43) എന്നിവരാണ് പിടിയിലായത്. ഇവർ രണ്ടും മൂന്നും പ്രതികളാണ്, ഒന്നാം പ്രതി അനീഷ് ശ്രീധരൻ ഒളിവിലാണ്.

വെച്ചൂച്ചിറ ലണ്ടൻ പടി തോമ്പിക്കണ്ടം മരുതിപ്പറമ്പിൽ വീട്ടിൽ സോനു ദിനേഷിന്റെ ഉടമസ്ഥതയിലുള്ള അശോക് ലെയ്ലാൻഡ് ഇനത്തിൽപ്പെട്ട ചരക്കുവാഹനം 2017 ജൂലൈ
9 നാണ്, എട്ട് മാസക്കാലയളവിലേക്ക് കിലോമീറ്ററിന് 30  രൂപ നിരക്കിൽ പ്രതികൾ വാടകയ്‌ക്കെടുത്തത്.

രണ്ട് തവണകളിലായി വാടകയിനത്തിൽ 30000 രൂപ മാത്രമാണ്  ഉടമസ്ഥന് നൽകിയത്. കരാർ അനുസരിച്ചുള്ള ബാക്കിത്തുകയും വാഹനവും ഉടമസ്ഥന്  തിരിച്ചുനൽകാതെ മേട്ടുപ്പാളയത്തുള്ള റിയാസ്  എന്നയാൾക്ക് മറിച്ചുവിൽക്കുകയായിരുന്നു.

അനീഷ്  വയനാട് തിരുനെല്ലി സ്വദേശിയാണ്, ഇയാൾ സോനുവിൽ  നിന്നും വാഹനം കരാർ അടിസ്ഥാനത്തിൽ തരപ്പെടുത്തിയശേഷം, രണ്ടും മൂന്നും പ്രതികൾക്ക് കൈമാറുകയായിരുന്നു. രണ്ടര ലക്ഷം രൂപക്ക് ഇവർ വാങ്ങിയശേഷം റിയാസിന് 3 ലക്ഷത്തിനു മരിച്ചുവിറ്റു
എന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

റിയാസ് ഇത്തരത്തിൽ വണ്ടികൾ വാങ്ങി  പൊളിച്ചോ മറിച്ചോ വിൽക്കുന്ന സംഘത്തിലെ പ്രധാന
കണ്ണിയാണെന്ന് തെളിഞ്ഞിട്ടുണ്ട്, ഇയാളെയും, ഒളിവിൽ പോയ ഒന്നാം പ്രതി അനീഷിനെയും പിടികൂടുന്നതിനു തെരച്ചിൽ പോലീസ് ഊർജിതമാക്കി. നസീറും അബൂബക്കറും ഈ റാക്കറ്റിലെ കണ്ണികൾ മാത്രമാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതേപോലെ എട്ടിലധികം വണ്ടികൾ മേട്ടുപ്പാളയത്ത് റാക്കറ്റിന് പൊളിച്ചുവിൽക്കാൻ കൈമാറിയതായി ചോദ്യം ചെയ്യലിൽ പ്രതികൾ  സമ്മതിച്ചു.

അനീഷിന്റെ ഫോൺ കാൾ വിശദാoശങ്ങൾ  ജില്ലാ പോലീസ് സൈബർ സെല്ലിന്റെ  സഹായത്തോടെ  ശേഖരിച്ചതിനെ തുടർന്ന് നടത്തിയ ഊർജ്ജിതമായ  അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. പത്തനംതിട്ട  സൈബർ സെല്ലിന്റെ സഹായത്തോടെ അബൂബക്കറിനെ
വൈത്തിരിയിൽ നിന്നും, നസീറിനെ മലപ്പുറം പടിക്കൽ  എന്ന സ്ഥലത്തുനിന്നുമാണ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. വയനാട് ജില്ലാ പോലീസ്  സ്‌ക്വാഡിന്റെ സഹായവും ലഭ്യമായിരുന്നു. നസീറും  അബൂബക്കറും ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണുകൾ  ഓഫ്‌ ആക്കിയിരുന്നു. പിന്നീട് ഇവർ പുതിയ ഫോൺ  വാങ്ങുകയും, അതിന്റെ ലൊക്കേഷൻ സൈബർ സെൽ  കണ്ടെത്തുകയും ചെയ്‌തതോടെ പോലീസ് സംഘം  പ്രതികളിലേക്ക് എത്തുകയാണ് ഉണ്ടായത്. ആദ്യം  അബൂബക്കറിനെയാണ് വലയിലാക്കിയത്, തുടർന്ന്,
നസീറിന്റെ വീട്ടിൽ പോലീസ് എത്തുമ്പോഴേക്കും ഇയാൾ  മുങ്ങിയിരുന്നു.

ഫോൺ ലൊക്കേഷൻ കോഴിക്കോട് ബസ്  സ്റ്റാൻഡ് കാണിച്ചതുപ്രകാരം, നടക്കാവ് പോലീസ്
വ്യാപകമായി തെരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. ഇയാളുടെ ഫോൺ കാൾ വിശദാംശങ്ങൾ
പരിശോധിച്ചപ്പോൾ ഏറ്റവും കൂടുതൽ തവണ വിളിച്ച ശ്രീജിത്ത്‌ എന്നയാളെ കണ്ടെത്തി.

ശ്രീജിത്തിന്റെ ഫോൺ ലൊക്കേഷൻ കൊടുവള്ളി കാണിച്ചതിനെ തുടർന്ന്, വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ രാജഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അവിടെ ഇയാളുടെ വീട്ടിലെത്തി. ഇയാളോട് വിവരം തിരക്കുകയും, പിന്നീട് ഇയാളെക്കൊണ്ട് ഒരു അത്യാവശ്യകാര്യമുണ്ട് നേരിട്ട് സംസാരിക്കാം എന്ന് പറഞ്ഞ് നസീറിനെ വിളിപ്പിക്കുകയുമായിരുന്നു.

അങ്ങനെയാണ് മലപ്പുറം പടിക്കലുള്ള ഒരു ഹോട്ടലിന്റെ മുന്നിലെത്തിയ നസീറിനെ
വലയിലാക്കിയത്. പ്രതികളെ ഒരുമിച്ചും വേവ്വേറെയും പോലീസ് ചോദ്യം ചെയ്തു, ഇവർ പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസിന്റെ തന്ത്രപരമായ ചോദ്യം ചെയ്യലിൽ കുടുങ്ങുകയായിരുന്നു.

പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ് സി പി ഓമാരായ ശ്യാം, ബിജു, സി പി ഓ ജോസൻ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികൾ കൊടുവള്ളി പോലീസ് സ്റ്റേഷനിലെ സമാനമായ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ, നസീർ കുട്ട്യാടി  സ്റ്റേഷനിലെ ഇത്തരമൊരു കേസിലും
പ്രതിയാണ്. സംസ്ഥാനത്തിന് അകത്തും പുറത്തും വാഹനങ്ങൾ പൊളിച്ചുവിൽക്കുന്ന സംഘത്തിൽ ഉൾപ്പെട്ടവരാണ് പ്രതികളെന്ന് വെച്ചൂച്ചിറ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

error: Content is protected !!