പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

 

നെല്ലിന്റെ സംഭരണവില അടിയന്തിരമായി വിതരണം ചെയ്യണം: അഡ്വ. മാത്യു ടി തോമസ് എംഎല്‍എ
അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി പ്രദേശങ്ങളിലേക്ക് നടപ്പാലം അനുവദിച്ചു

നെല്‍കര്‍ഷകര്‍ക്കുള്ള നെല്ലിന്റെ സംഭരണവില അടിയന്തിരമായി വിതരണം ചെയ്യണമെന്ന് അഡ്വ.മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെല്‍കര്‍ഷകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന നടപടികള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകണം. തുക വിതരണം ചെയ്യുന്ന കാര്യത്തില്‍ കാലതാമസം നേരിടാന്‍ പാടില്ല. പാടശേഖരങ്ങളില്‍ കിടക്കുന്ന കേടായ കൊയ്ത്തുമെഷീനുകള്‍ എത്രയും വേഗത്തില്‍ നീക്കം ചെയ്യണം.

തിരുവല്ല- മല്ലപ്പള്ളി ചേലക്കൊമ്പ് റോഡ് ഭൂമിയേറ്റെടുക്കല്‍ പ്രവര്‍ത്തികള്‍ വൈകിപ്പിക്കരുത്. സര്‍വേയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി എത്രയും വേഗത്തില്‍ അത് പൂര്‍ത്തിയാക്കണം. അടുത്ത ജില്ലാ വികസന സമിതിയില്‍ തീരുമാനം അറിയിക്കണമെന്നും എംഎല്‍എ പറഞ്ഞു. തിരുവല്ല പോലീസ് സ്റ്റേഷനു സമീപം കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. സ്‌പെഷ്യല്‍ ഡ്രൈവ് നടത്തി ഇത് എത്രയും വേഗത്തില്‍ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

അപകടങ്ങള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ തിരുവല്ല-മല്ലപ്പള്ളി റോഡിലും റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷനിലും ഹംപ് വയ്ക്കുന്ന പ്രവര്‍ത്തികള്‍ വേഗത്തിലാക്കണം. പുളിക്കീഴ് പോലീസ് സ്റ്റേഷന്‍ നിര്‍മാണത്തിന്റെ ബാക്കി പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ ഒരുമിച്ചു ചെയ്യണമെന്നും നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള തുക മുഴുവന്‍ ലഭ്യമാക്കി നല്‍കണമെന്നും എംഎല്‍എ പറഞ്ഞു.

തിരുവല്ല ടൗണിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിനായി ഡിവൈഡറുകള്‍ സ്ഥാപിച്ച കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയെ നിയമിച്ചത് ആരാണെന്നും പരസ്യത്തില്‍ നിന്നുള്ള വരുമാനം ആര്‍ക്കാണ് ലഭിക്കുന്നതെന്നും പോലീസ് അന്വേഷിക്കണമെന്നും എംഎല്‍എ പറഞ്ഞു.

ആനിക്കാട് പഞ്ചായത്തിലെ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം. മുത്തൂര്‍ ട്രാഫിക് സിഗ്നല്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സ്റ്റോപ് ലൈന്‍ വരയ്ക്കുന്ന പ്രവര്‍ത്തി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും അപകടങ്ങള്‍ ആ പ്രദേശത്ത് തുടര്‍ക്കഥയാകുന്നുവെന്നും എംഎല്‍എ പറഞ്ഞു. തിരുവല്ല ബൈപാസിലെ നാല് ജംഗ്ഷനുകളുടെ സൗന്ദര്യവത്ക്കരണം നടത്തണമെന്നും അതിനായുള്ള സ്‌പോണ്‍സര്‍മാരെ എത്രയും വേഗത്തില്‍ കണ്ടെത്തണമെന്നും മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു.

മഴ വരുമ്പോള്‍ ഒറ്റപ്പെടുന്ന പ്രദേശങ്ങളായ അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി പ്രദേശങ്ങളിലേക്ക് നടപ്പാലം അനുവദിച്ചുവെന്നും അഭിമാനകരമായ നേട്ടമാണ് ഇതെന്നും അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. 3.97 കോടി രൂപ കുരുമ്പന്‍മൂഴിയിലേക്കും, 2.07 കോടി രൂപ അരയാഞ്ഞിലിമണ്ണിലേക്കും പാലം നിര്‍മാണത്തിനായി അനുവദിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പട്ടികവര്‍ഗവികസനവകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റേയും ജില്ലാ ഭരണകൂടത്തിന്റേയും ജില്ലാ ട്രൈബല്‍ ഓഫീസറുടേയും മികച്ച ഇടപെടല്‍ ഉണ്ടെന്നും എംഎല്‍എ പറഞ്ഞു.

കടുവ ആക്രമണത്തിന്റെ ഭീതിയിലായ റാന്നിയില്‍ സ്‌കൂള്‍ തുറക്കുന്ന പശ്ചാത്തലം കൂടിയായതിനാല്‍ വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. വടശേരിക്കരയിലും പെരുനാടിലും അപകടകരമായ സാഹചര്യമുണ്ട്. ഇത്തരം ആശങ്കകളുടെ പശ്ചാത്തലത്തില്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ എല്ലാ സങ്കീര്‍ണതകളും പരിഹരിച്ച് കടുവയെ വെടിവെയ്ക്കാനുള്ള ഉത്തരവ് ജില്ലാ കളക്ടര്‍ നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

വനമേഖലകളില്‍ സോളാര്‍ വേലി സ്ഥാപിക്കണം. പെരുന്തേനരുവി ഡാമില്‍ പ്രളയത്തില്‍ അടിഞ്ഞുകൂടിയ ചെളിയും മണലും വാരി വീണ്ടും ഡാമിലേക്ക് നിക്ഷേപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ കെഎസ്ഇബി അടിയന്തിരമായി തുടര്‍നടപടി സ്വീകരിക്കണം.

റാന്നിയിലെ പല പ്രദേശങ്ങളിലേയും വൈദ്യുത പോസ്റ്റുകള്‍ തമ്മില്‍ അകല്‍ച്ച കുറവാണ്. മാത്രമല്ല വൈദ്യുത ലൈനുകള്‍ താഴ്ന്ന് അപകടകരമാം വിധത്തില്‍ കിടക്കുകയാണ്. ഇക്കാര്യം കെഎസ്ഇബി പരിശോധിക്കണം. പ്രളയം ഉണ്ടാകുന്നത് കണക്കിലെടുത്ത് ട്രാന്‍സ്‌ഫോമറുകള്‍ ഉയര്‍ത്തി വയ്ക്കണം. കോളാമല ഭാഗത്ത് സ്ട്രീറ്റ് മെയിന്‍സ് സ്ഥാപിക്കണം. പത്തനംതിട്ട- ളാഹ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തണം. തോട്ടം തൊഴിലാളികള്‍ ഭീമമായ ഓട്ടോക്കൂലി കൊടുത്താണ് യാത്ര ചെയ്യുന്നത്. സ്‌കൂള്‍ തുറക്കുന്നപശ്ചാത്തലത്തില്‍ രാവിലേയും വൈകുന്നേരവും മലയോരമേഖലയിലേക്കുള്ള ബസ് സര്‍വീസ് നടത്തണമെന്നും സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും നിര്‍മാണ പ്രവര്‍ത്തികളും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ പറഞ്ഞു.

പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ മുതല്‍ കുമ്പഴ വരെ റോഡിന്റെ ഇരുവശങ്ങളിലുമുള്ള മണ്‍കൂനകള്‍ എത്രയും വേഗത്തില്‍ നീക്കി ഗതാഗതകുരുക്ക് ഒഴിവാക്കണമെന്ന് പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കണം. കളക്ടേറ്റ്, മിനി സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ എല്ലാ ഓഫീസുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫീസറെ നിയമിക്കണമെന്നും കൂടാതെ ഒരു നോഡല്‍ ഓഫീസര്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട ജില്ല മാലിന്യസംസ്‌കരണരംഗത്തെ മാതൃകയാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഓരോ വകുപ്പും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി സര്‍ക്കാരിന്റെ ഉത്തരവ് അനുസരിച്ച് മുന്നോട്ട് പോകണം. എഡിഎം ഇക്കാര്യം ഏകോപിപ്പിക്കണം. ഓരോ സര്‍ക്കാര്‍ ഓഫീസുകളിലുമുള്ള മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന് പ്രത്യേക പദ്ധതിയുണ്ടാക്കണം. ഇത് നോഡല്‍ ഓഫീസര്‍മാര്‍ ഏകോപിപ്പിക്കണം. രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കണമെന്നും ഇല്ലെങ്കില്‍ ദുരന്തനിവാരണ നിയമത്തിന്റെ കീഴില്‍ കൊണ്ടുവന്ന് ഉത്തരവാക്കി പുറത്തിറക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍, എഡിഎം ബി. രാധാകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

അറയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി: ഇരുമ്പ് പാലങ്ങള്‍ നിര്‍മിക്കുന്നതിന്
സര്‍ക്കാരിന്റെ അന്തിമാനുമതിയായി- അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

അറയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി നിവാസികള്‍ക്ക് ഇത് ചിരകാല സ്വപ്ന സാക്ഷാത്ക്കാര നിമിഷം. ഇവിടങ്ങളിലേക്ക് ഇരുമ്പ് പാലങ്ങള്‍ നിര്‍മിക്കുന്നതിന് സര്‍ക്കാരിന്റെ അന്തിമാനുമതിയായതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. സംസ്ഥാന പട്ടികവര്‍ഗ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് പാലം നിര്‍മിക്കുന്നത്.

104 മീറ്റര്‍ നീളവും 90 സെ.മീ വീതിയും ഉള്ള കുരുമ്പന്‍മൂഴി പാലം നിര്‍മിക്കുന്നത് പൊതുമേഖല സ്ഥാപനമായ സില്‍ക്ക് ചേര്‍ത്തല യൂണിറ്റാണ്. 3.97 കോടി രൂപയാണ് നിര്‍മാണ ചെലവ്. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിക്കുന്ന അരയാഞ്ഞിലിമണ്‍ പാലത്തിലൂടെ മിനി ആംബുലന്‍സ് വരെ കടന്നുപോകാന്‍ ആകും.  83 മീറ്റര്‍ നീളവും 1.30 മീറ്റര്‍ വീതിയും ഉള്ള പാലത്തിന് നദിയില്‍ നാല് ഇരുമ്പ് തൂണുകളും വശങ്ങളില്‍ ഓരോ അബട്ട്മെന്റും ആണ് ഉള്ളത്. 2.7 കോടി രൂപയാണ് നിര്‍മാണ ചെലവ്.

മൂന്നുവശവും ഘോരവനത്താലും ഒരുവശം പമ്പാനദിയാലും ചുറ്റപ്പെട്ടു കിടക്കുന്ന ആദിവാസി ഭൂപ്രദേശങ്ങളാണ് പെരുനാട് പഞ്ചായത്തിലെ അറയാഞ്ഞിലിമണ്ണും നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്പന്‍ മൂഴിയും. രണ്ട് പ്രദേശത്തും 400 ഓളം കുടുംബങ്ങള്‍ വീതം ഉള്ളതില്‍ പകുതിയോളം പട്ടികജാതി- പട്ടികവര്‍ഗ കുടുംബങ്ങളാണ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് പമ്പാനദിക്ക് കുറുകെ നിര്‍മിച്ച ഉയരം കുറഞ്ഞ അറയാഞ്ഞിലിമണ്‍, കുരുമ്പന്‍ മൂഴി കോസ്വേകളാണ് ഇവിടങ്ങളിലേക്ക് എത്താനുള്ള ഏകമാര്‍ഗം.

എന്നാല്‍, മഴക്കാലത്ത് പമ്പാനദിയിലെ ജലനിരപ്പ് ഉയരുകയും കോസ്വേകള്‍ മുങ്ങി പ്രദേശങ്ങള്‍ ആഴ്ചകളോളം ഒറ്റപ്പെട്ടു കിടക്കുന്ന അവസ്ഥയും ഉണ്ട്. വര്‍ഷത്തില്‍ നാലും അഞ്ചും തവണ ഇത്തരത്തില്‍ കോസ്വേകള്‍ മുങ്ങാറുണ്ട്. കോസ്വേകള്‍ മുങ്ങിയാല്‍ ഇവിടുത്തുകാര്‍ക്ക് പുറംനാടുമായുള്ള ബന്ധം ഇല്ലാതാകും. അടിയന്തരഘട്ടങ്ങളില്‍ ആശുപത്രിയില്‍ പോകാനോ ഭക്ഷ്യസാധനങ്ങള്‍ വാങ്ങാനോ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനോ കഴിയാത്ത അവസ്ഥ. ഗുരുതര രോഗം ബാധിച്ചവരെയും ഗര്‍ഭിണികളെയും കിലോമീറ്റര്‍ വനത്തിലൂടെ നടത്തി കൊണ്ടുപോയി ആശുപത്രിയില്‍ എത്തിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കോസ്വേ മുങ്ങുന്നതോടെ എന്‍ഡിആര്‍എഫിന്റെയും അഗ്നിശമനസേനാ വിഭാഗത്തിന്റെയും സഹായം തേടുക പതിവാണ്.

അറയാഞ്ഞിലിമണ്ണില്‍ നേരത്തെ സമാന്തരമായി ഒരു  നടപ്പാലം നിര്‍മിച്ചിരുന്നെങ്കിലും 2018 ലെ മഹാപ്രളയത്തില്‍ അത് അപ്പാടെ ഒലിച്ചുപോയി. ഇവിടുത്തെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ നേരിട്ട് കണ്ട് മനസിലാക്കുകയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും ചെയ്തതിന് തുടര്‍ന്ന് ഇവിടെ ഉയരം കൂടിയ സ്ഥിരമായ  നടപ്പാലങ്ങള്‍ വേണം എന്ന ആവശ്യം പ്രമോദ് നാരായണ്‍ എംഎല്‍എ പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. എംഎല്‍എയുടെ അഭ്യര്‍ഥനപ്രകാരം മന്ത്രി ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ആദിവാസി കോളനി കൂടിയായ ഇവിടങ്ങളിലേക്ക് നടപ്പാലം നിര്‍മിക്കാന്‍ അങ്ങനെയാണ് മന്ത്രി ഇടപെട്ട് ഫണ്ട് അനുവദിച്ചത്. പാലത്തിനായുള്ള വിശദമായ രൂപരേഖയും എസ്റ്റിമേറ്റും എല്ലാം നേരത്തെ തന്നെ തയാറാക്കിയിരുന്നു.

error: Content is protected !!