കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 11/01/2023)

ലോകത്തിലെ ഏറ്റവും നീളം കൂടിയ റിവർ ക്രൂയിസ്-എംവി ഗംഗാ വിലാസ് പ്രധാനമന്ത്രി ജനുവരി 13-ന് ഫ്ലാഗ് ഓഫ് ചെയ്യും ; വാരണാസിയിലെ ടെന്റ് സിറ്റിയുടെ ഉദ്ഘാടനവും നിർവ്വഹിക്കും
രണ്ട് പദ്ധതികളും ഈ മേഖലയുടെ ടൂറിസം സാധ്യതകൾക്ക് വലിയ ഉത്തേജനം നൽകും
1000 കോടി രൂപയിലധികം വരുന്ന മറ്റ് ഉൾനാടൻ ജലപാത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
ഹാൽദിയയിൽ മൾട്ടി മോഡൽ ടെർമിനൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി ജനുവരി 11, 2023
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും നീളം കൂടിയ റിവർ ക്രൂയിസ്-എംവി ഗംഗാ വിലാസ് ജനുവരി 13 ന് രാവിലെ 10.30 ന്  വീഡിയോ കോൺഫറൻസിംഗിലൂടെ   ഫ്ലാഗ്  ഓഫ് ചെയ്യും. വാരണാസിയിലെ ടെന്റ് സിറ്റിയുടെ  ഉദ്ഘാടനവും  അദ്ദേഹം  നിർവഹിക്കും.  1000 കോടി രൂപയിലധികം  വരുന്ന മറ്റ് ഉൾനാടൻ ജലപാത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം ഇതോടനുബന്ധിച്ചു്  നിർവഹിക്കും.
എം വി ഗംഗാ വിലാസ്
എംവി ഗംഗാ വിലാസ് ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്ന് യാത്ര ആരംഭിച്ച് 51 ദിവസത്തിനുള്ളിൽ 3,200 കിലോമീറ്റർ സഞ്ചരിച്ച് ബംഗ്ലാദേശ് വഴി അസമിലെ ദിബ്രുഗഡിലെത്തും, ഇന്ത്യയിലും ബംഗ്ലാദേശിലുമായി 27 നദീതടങ്ങളിലൂടെ സഞ്ചരിക്കും. എംവി ഗംഗാ വിലാസിൽ മൂന്ന് ഡെക്കുകളും 18 സ്യൂട്ടുകളും 36 വിനോദസഞ്ചാരികളെ ഉൾക്കൊള്ളാനുള്ള സൗകര്യവും എല്ലാ ആഡംബര സൗകര്യങ്ങളുമുണ്ട്. കന്നി യാത്രയിൽ സ്വിറ്റ്സർലൻഡിൽ നിന്നുള്ള 32 വിനോദസഞ്ചാരികൾ യാത്രയുടെ മുഴുവൻ ദൈർഘ്യത്തിനും പേര് നൽകി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
 രാജ്യത്തെ ഏറ്റവും മികച്ചത് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനാണ്   എംവി ഗംഗാ വിലാസ് ക്രൂയിസ്  രൂപകൽപന ചെയ്തിട്ടുള്ളത് . ലോക പൈതൃക കേന്ദ്രങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, നദീഘട്ടങ്ങൾ, ബീഹാറിലെ പട്ന, ജാർഖണ്ഡിലെ സാഹിബ്ഗഞ്ച്, പശ്ചിമ ബംഗാളിലെ കൊൽക്കത്ത, ബംഗ്ലാദേശിലെ ധാക്ക, അസമിലെ ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങൾ ഉൾപ്പെടെ 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന തരത്തിലാണ്  51 ദിവസത്തെ ക്രൂയിസ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും കല, സംസ്‌കാരം, ചരിത്രം, ആത്മീയത എന്നിവയിൽ മുഴുകാനും അനുഭവ സമ്പന്നമായ ഒരു യാത്ര ആരംഭിക്കാനും ഈ യാത്ര സഞ്ചാരികൾക്ക് അവസരം നൽകും.
റിവർ ക്രൂയിസ് ടൂറിസം വർധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിന് അനുസൃതമായി, റിവർ ക്രൂയിസിന്റെ വലിയ സാധ്യതകൾ ഈ സേവനം ആരംഭിക്കുന്നതോടെ തുറന്നു കൊടുക്കപ്പെടും . ഇത് ഇന്ത്യയിൽ  റിവർ ക്രൂയിസ് ടൂറിസത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടും.
വാരാണാസിയിലെ  ടെന്റ് സിറ്റി
ഈ മേഖലയിലെ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി ഗംഗാ നദിയുടെ തീരത്താണ് ടെന്റ് സിറ്റി വിഭാവനം ചെയ്തിരിക്കുന്നത്. വാരണാസിയിലെ വർദ്ധിച്ചുവരുന്ന വിനോദസഞ്ചാരികളുടെ വരവ്, പ്രത്യേകിച്ച് കാശി വിശ്വനാഥ് ധാമിന്റെ ഉദ്ഘാടനത്തിന് ശേഷം, താമസ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന നഗരഘട്ടങ്ങൾക്ക് എതിർവശത്താണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. വാരാണാസി വികസന അതോറിറ്റിയാണ് ഇത് പിപിപി മോഡിൽ വികസിപ്പിച്ചിരിക്കുന്നത്. സമീപത്തുള്ള വിവിധ കടവുകളിൽ  നിന്ന് ബോട്ടുകളിലാണ് വിനോദസഞ്ചാരികൾ ടെന്റ് സിറ്റിയിലെത്തുക. ടെന്റ് സിറ്റി എല്ലാ വർഷവും ഒക്ടോബർ മുതൽ ജൂൺ വരെ പ്രവർത്തിക്കും, മഴക്കാലത്ത് നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മൂന്ന് മാസത്തേക്ക് ഇത് പൊളിച്ചുനീക്കും.
ഉൾനാടൻ ജലപാത പദ്ധതികൾ
പശ്ചിമ ബംഗാളിൽ ഹാൽദിയ മൾട്ടി മോഡൽ ടെർമിനൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ജൽ മാർഗ് വികാസ് പ്രോജക്റ്റിന് കീഴിൽ വികസിപ്പിച്ചെടുത്ത, ഹാൽദിയ മൾട്ടി മോഡൽ ടെർമിനലിന് പ്രതിവർഷം 3 ദശലക്ഷം മെട്രിക് ടൺ ( ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്, കൂടാതെ ഏകദേശം 3000  ടൺ കേവുഭാരം വരെയുള്ള  കപ്പലുകൾ കൈകാര്യം ചെയ്യാൻ ബെർത്തുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നു.
ഗാസിപൂർ ജില്ലയിലെ സെയ്ദ്പൂർ, ചോചക്പൂർ, ജമാനിയ, ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ കാൻസ്പൂർ എന്നിവിടങ്ങളിലായി നാല് ഫ്ലോട്ടിംഗ് കമ്മ്യൂണിറ്റി ജെട്ടികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൂടാതെ, ബീഹാറിലെ ദിഘ, നക്ത ദിയാര, ബർഹ്, പട്‌ന ജില്ലയിലെ പാണപൂർ, സമസ്തിപൂർ ജില്ലയിലെ ഹസൻപൂർ എന്നിവിടങ്ങളിലെ അഞ്ച് കമ്മ്യൂണിറ്റി ജെട്ടികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഗംഗാനദിയിൽ 60-ലധികം കമ്മ്യൂണിറ്റി ജെട്ടികൾ നിർമ്മിക്കുന്നു. ചെറുകിട കർഷകർ, മത്സ്യബന്ധന യൂണിറ്റുകൾ, അസംഘടിത കാർഷിക ഉൽപ്പാദന യൂണിറ്റുകൾ, തോട്ടക്കാർ, പൂക്കടകൾ, കരകൗശല വിദഗ്ധർ എന്നിവർക്ക് ഗംഗാനദിയുടെ ഉൾപ്രദേശങ്ങളിലും പരിസരങ്ങളിലും സാമ്പത്തിക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലളിതമായ ലോജിസ്റ്റിക്സ് സൊല്യൂഷനുകൾ നൽകി ജനങ്ങളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിൽ കമ്മ്യൂണിറ്റി ജെട്ടികൾ പ്രധാന പങ്ക് വഹിക്കും.
 വടക്കുകിഴക്കിനായുള്ള  മാരിടൈം സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി ഗുവാഹത്തിയിൽ  നിർവഹിക്കും. വടക്ക് കിഴക്കൻ മേഖലയിലെ സമ്പന്നമായ പ്രതിഭകളെ ആദരിക്കുന്നതിനും വളർന്നുവരുന്ന ലോജിസ്റ്റിക് വ്യവസായത്തിൽ മികച്ച തൊഴിലവസരങ്ങൾ നൽകുന്നതിനും ഇത് സഹായിക്കും.
ഇവ കൂടാതെ ഗുവാഹത്തിയിലെ പാണ്ഡു ടെർമിനലിൽ കപ്പൽ അറ്റകുറ്റപ്പണി സൗകര്യത്തിനും എലിവേറ്റഡ് റോഡിനും പ്രധാനമന്ത്രി തറക്കല്ലിടും.  ഒരു കപ്പൽ കൊൽക്കത്തയിലെ റിപ്പയർ ഫെസിലിറ്റിയിലേക്കും തിരിച്ചും കൊണ്ടുപോകാൻ ഒരു മാസത്തിലധികം സമയമെടുക്കുന്നതിനാൽ  പാണ്ഡു ടെർമിനലിലെ ഷിപ്പ് റിപ്പയർ സൗകര്യം   വിലപ്പെട്ട സമയം ലാഭിക്കും. മാത്രമല്ല, കപ്പലിന്റെ ഗതാഗതച്ചെലവും ലാഭിക്കുന്നതിനാൽ പണത്തിന്റെ കാര്യത്തിലും ഇത് വലിയ ലാഭമുണ്ടാക്കും. പാണ്ഡു ടെർമിനലിനെ ദേശീയ  പാത  27 മായി ബന്ധിപ്പിക്കുന്ന   സമർപ്പിത റോഡ്  കണക്റ്റിവിറ്റി   24 മണിക്കൂറും   സാധ്യമാക്കും.
മികച്ച ഒറിജിനൽ ഗാനമാത്തിനുള്ള ‘ഗ്ലോബ് അവാർഡ് നേടിയ ആർ ആർ ആർ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
ന്യൂഡൽഹി ജനുവരി 11, 2023
മികച്ച ഒറിജിനൽ ഗാനമായ ‘നാട്ടു നാട്ടു’ക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയ ആർ ആർ ആർ-ന്റെ മൊത്തം ടീമിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ആർആർആർ സിനിമയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“വളരെ സവിശേഷമായ ഒരു നേട്ടം! എം എം കീരവാണി, പ്രേം രക്ഷിത്, കാലഭൈരവ, ചന്ദ്രബോസ്, രാഹുൽ സിപ്ലിഗഞ്ച് എന്നിവർക്ക് അഭിനന്ദനങ്ങൾ. എസ് എസ് രാജമൗലി, ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെയും ആർആർആർ  സിനിമയുടെ മുഴുവൻ ടീമിനെയും ഞാൻ അഭിനന്ദിക്കുന്നു. ഈ കീർത്തി കേട്ട  ബഹുമതിയിൽ  ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്നു.
മധ്യപ്രദേശിലെ ഇൻഡോറിൽ 2023ലെ മധ്യപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിയെ പ്രധാനമന്ത്രി വീഡിയോസന്ദേശത്തിലൂടെ അഭിസംബോധനചെയ്തു
“വിശ്വാസത്തിനും ആത്മീയതയ്ക്കുംമുതൽ വിനോദസഞ്ചാരത്തിനുവരെയും, കൃഷിമുതൽ വിദ്യാഭ്യാസത്തിനും നൈപുണ്യവികസനത്തിനുംവരെയുമുള്ള അതിശയകരമായ ഇടമാണു മധ്യപ്രദേശ്”
“ആഗോള സമ്പദ്‌വ്യവസ്ഥ നിരീക്ഷിക്കുന്ന സ്ഥാപനങ്ങളും വിശ്വസനീയ ശബ്ദങ്ങളും മുമ്പെന്നത്തേക്കാളുമധികം ഇന്ത്യയിൽ വിശ്വാസമർപ്പിക്കുന്നു”
“2014 മുതൽ ‘പരിഷ്കരണം, പരിവർത്തനം, പ്രവർത്തനം’ എന്ന പാതയിലാണ് ഇന്ത്യ”
“സുസ്ഥിരവും ഉറച്ചതും ശരിയായ ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നതുമായ ഗവണ്മെന്റ്, വികസനത്തിന് അഭൂതപൂർവമായ വേഗം കൊണ്ടുവരുന്നു”
“സമർപ്പിത ചരക്ക് ഇടനാഴികൾ, വ്യാവസായിക ഇടനാഴികൾ, അതിവേഗപാതകൾ, ലോജിസ്റ്റിക് പാർക്കുകൾ എന്നിവ പുതിയ ഇന്ത്യയുടെ സവിശേഷതകളായി മാറി”
“ദേശീയ ആസൂത്രണപദ്ധതിയുടെ രൂപത്തിലുള്ള, രാജ്യത്തെ അടിസ്ഥാനസൗകര്യവികസനത്തിനുള്ള ദേശീയവേദിയാണു പിഎം ഗതിശക്തി”
“ഇന്ത്യയെ ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിതമായ ലോജിസ്റ്റിക്സ് വിപണിയാക്കുക എന്ന ലക്ഷ്യത്തോടെയാണു ദേശീയ ലോജിസ്റ്റിക്സ് നയം നടപ്പാക്കിയത്”
“പിഎൽഐ പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണമെന്നു മധ്യപ്രദേശിലേക്കു വരുന്ന നിക്ഷേപകരോടു ഞാൻ അഭ്യർഥിക്കുന്നു”
“ഏകദേശം 8 ലക്ഷം കോടി രൂപയുടെ നിക്ഷേപസാധ്യതകൾ കൊണ്ടുവരുന്ന ഹരിത ഹൈഡ്രജൻ ദൗത്യത്തിനു കുറച്ചുദിവസംമുമ്പാണു ഗവണ്മെന്റ് അംഗീകാരം നൽകിയത്”
ന്യൂഡൽഹി ജനുവരി 11, 2023
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മധ്യപ്രദേശിലെ ഇൻഡോറിൽ ആഗോള നിക്ഷേപക ഉച്ചകോടിയെ വീഡിയോസന്ദേശത്തിലൂടെ അഭിസംബോധനചെയ്തു. മധ്യപ്രദേശിലെ വൈവിധ്യമാർന്ന നിക്ഷേപസാധ്യതകൾ പ്രദർശിപ്പിക്കുന്നതു ലക്ഷ്യമിട്ടാണ് ഉച്ചകോടി.
എല്ലാ നിക്ഷേപകർക്കും സംരംഭകർക്കും ഊഷ്മളമായ സ്വാഗതം ആശംസിച്ച പ്രധാനമന്ത്രി, വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ മധ്യപ്രദേശിന്റെ പങ്കു ചൂണ്ടിക്കാട്ടുകയുംചെയ്തു. “വിശ്വാസത്തിനും ആത്മീയതയ്ക്കുംമുതൽ വിനോദസഞ്ചാരത്തിനുവരെയും, കൃഷിമുതൽ വിദ്യാഭ്യാസത്തിനും നൈപുണ്യവികസനത്തിനുംവരെയുമുള്ള അതിശയകരമായ ഇടമാണു മധ്യപ്രദേശ്”- അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അമൃതകാലത്തിന്റെ സുവർണകാലം ആരംഭിച്ച സമയത്താണ് ഉച്ചകോടി നടക്കുന്നതെന്നും വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ നാമെല്ലാം കൂട്ടായി പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “വികസിത ഇന്ത്യയെക്കുറിച്ചു നാം സംസാരിക്കുമ്പോൾ, അതു നമ്മുടെ സ്വപ്നംമാത്രമല്ല, ഓരോ ഇന്ത്യക്കാരന്റെയും ദൃഢനിശ്ചയം കൂടിയാണ്”- പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ എല്ലാ സംഘടനകളും വിദഗ്ധരും ഇന്ത്യക്കാരിലർപ്പിക്കുന്ന ആത്മവിശ്വാസത്തിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു.
ആഗോളസംഘടനകളർപ്പിക്കുന്ന വിശ്വാസത്തിന്റെ ഉദാഹരണങ്ങൾ നൽകി, ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയെ തിളക്കമാർന്ന ഇടമായി കാണുന്ന ഐഎംഎഫിനെയും, മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് ആഗോള പ്രതിസന്ധികൾനേരിടുന്നതിൽ ഇന്ത്യ മികച്ച നിലയിലാണെന്നു നേരത്തെ വ്യക്തമാക്കിയ ലോകബാങ്കിനെയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ കരുത്തുറ്റ ബൃഹദ് സാമ്പത്തിക അടിസ്ഥാനങ്ങളെ പ്രകീർത്തിച്ച പ്രധാനമന്ത്രി, ഈ വർഷം ജി-20 ഗ്രൂപ്പിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറുമെന്ന് അവകാശപ്പെടുന്ന ഒഇസിഡിയെ പരാമർശിക്കുകയുംചെയ്തു. അടുത്ത 4-5 വർഷത്തിനുള്ളിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നു മോർഗൻ സ്റ്റാൻലിയെ ഉദ്ധരിച്ചു പ്രധാനമന്ത്രി പറഞ്ഞു. ഈ ദശകം മാത്രമല്ല, ഈ നൂറ്റാണ്ടുതന്നെ ഇന്ത്യയുടേതാണെന്നു മക്കിൻസി സിഇഒ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ആഗോള സമ്പദ്‌വ്യവസ്ഥ നിരീക്ഷിക്കുന്ന സ്ഥാപനങ്ങളും വിശ്വസനീയ ശബ്ദങ്ങളും മുമ്പെന്നത്തേക്കാളുമധികം ഇന്ത്യയിൽ വിശ്വാസമർപ്പിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു. “ആഗോള നിക്ഷേപകരും ഇതേ ശുഭാപ്തിവിശ്വാസം പങ്കിടുന്നു”- അദ്ദേഹം കൂട്ടിച്ചേർത്തു.  പ്രമുഖ അന്താരാഷ്ട്ര ബാങ്ക് നടത്തിയ സർവേയിൽ, ഭൂരിഭാഗം നിക്ഷേപകരും തങ്ങളുടെ നിക്ഷേപകേന്ദ്രമായി ഇന്ത്യയെയാണു താൽപ്പര്യപ്പെടുന്നതെന്നു കണ്ടെത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. “ഇന്ന്, ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശനിക്ഷേപം റെക്കോർഡുകൾ ഭേദിക്കുന്നതാണ്. ഞങ്ങൾക്കിടയിലെ നിങ്ങളുടെ ഈ സാന്നിധ്യംപോലും ആ വികാരം പ്രതിഫലിപ്പിക്കുന്നു”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. രാഷ്ട്രത്തോടു കാട്ടുന്ന കരുത്തുറ്റ ശുഭാപ്തിവിശ്വാസത്തിന് ഇന്ത്യയുടെ ശക്തമായ ജനാധിപത്യം, യുവജനങ്ങളുടെ എണ്ണം, രാഷ്ട്രീയ സുസ്ഥിരത എന്നിവയ്ക്കാണ് അദ്ദേഹം ഖ്യാതിയേകിയത്. ജീവിതസൗകര്യങ്ങൾ വർധിപ്പിക്കാനും വ്യവസായനടത്ത‌ിപ്പു സുഗമമാക്കാനുമുള്ള ഇന്ത്യയുടെ തീരുമാനങ്ങൾ അദ്ദേഹം ഉയർത്തിക്കാട്ടുകയുംചെയ്തു.
‘സ്വയംപര്യാപ്ത ഭാരതം’ ക്യാമ്പയിനിലേക്കു വെളിച്ചംവീശി, 2014 മുതൽ ‘പരിഷ്കരണം, പരിവർത്തനം, പ്രവർത്തനം’ എന്നിവയുടെ പാത ഏറ്റെടുത്ത ഇന്ത്യ, നിക്ഷേപത്തിനുള്ള ആകർഷകമായ ലക്ഷ്യസ്ഥാനമായി മാറിയെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “നൂറ്റാണ്ടിലൊരിക്കലെത്തുന്ന പ്രതിസന്ധിയുണ്ടായിട്ടുപോലും ഞങ്ങൾ പരിഷ്കരണങ്ങളുടെ പാത സ്വീകരിച്ചു”- പ്രധാനമന്ത്രി പറഞ്ഞു.
“സുസ്ഥിരവും ഉറച്ചതും ശരിയായ ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നതുമായ ഗവണ്മെന്റ്, വികസനത്തിന് അഭൂതപൂർവമായ വേഗം കൊണ്ടുവരുന്നു” – പരിഷ്കരണങ്ങളുടെ വേഗവും വ്യാപ്തിയും തുടർച്ചയായി വർധിച്ച കഴിഞ്ഞ എട്ടുവർഷങ്ങളിലേക്കു വെളിച്ചംവീശി പ്രധാനമന്ത്രി പറഞ്ഞു. ബാങ്കിങ് മേഖലയിലെ മൂലധനഘടന പുതുക്കലും നിർവഹണവും, ഐബിസി പോലുള്ള ദൃഢമായ ആധുനിക ചട്ടക്കൂടു സൃഷ്ടിക്കൽ, ജിഎസ്‌ടിയുടെ രൂപത്തിൽ ‘ഒരു രാജ്യം ഒരു നികുതി’പോലുള്ള സംവിധാനം സൃഷ്ടിക്കൽ, കോർപ്പറേറ്റ് നികുതി ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കൽ, സുപ്രധാന ആസ്തി നിക്ഷേപങ്ങളും പെൻഷൻ ഫണ്ടുകളും നികുതിയിൽനിന്ന് ഒഴിവാക്കൽ, പല മേഖലകളിലും സ്വയംനിയന്ത്രണസംവിധാനത്തിലൂടെ 100% എഫ്ഡിഐ അനുവദിക്കൽ, ചെറിയ സാമ്പത്തിക പിഴവുകൾ കുറ്റവിമുക്തമാക്കൽ എന്നിവയുമായി ബന്ധപ്പെട്ട പരിഷ്കരണങ്ങളുടെ ഉദാഹരണങ്ങൾ നൽകിയ പ്രധാനമന്ത്രി അത്തരം പരിഷ്കരണങ്ങളിലൂടെ നിക്ഷേപത്തിന്റെ പാതയിലെ തടസങ്ങൾ ഒഴിവാക്കിയതായി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സ്വകാര്യമേഖലയുടെ കരുത്തിനെ തുല്യമായി ആശ്രയിക്കുന്നതിനെ ഊന്നിപ്പറഞ്ഞ അദ്ദേഹം പ്രതിരോധം, ഖനനം, ബഹിരാകാശം തുടങ്ങിയ തന്ത്രപ്രധാനമേഖലകൾ സ്വകാര്യകമ്പനികൾക്കായി തുറന്നിട്ടിട്ടുണ്ടെന്നും അറിയിച്ചു. ഡസൻകണക്കിനു തൊഴിൽ നിയമങ്ങൾ 4 കോഡുകളായി സംയോജിപ്പിച്ചിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം ഇതു പ്രധാനഘട്ടമാണെന്നും കൂട്ടിച്ചേർത്തു. ചട്ടങ്ങൾ പാലിക്കലിന്റെ ഭാരം കുറയ്ക്കുന്നതിനു കേന്ദ്ര-സംസ്ഥാനതലങ്ങളിൽ നടക്കുന്ന അഭൂതപൂർവമായ ശ്രമങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഏകദേശം 40,000 ചട്ടങ്ങൾ പാലിക്കലുകൾ ഒഴിവാക്കിയതായി അദ്ദേഹം അറിയിച്ചു. “ദേശീയ ഏകജാലക സംവിധാനം നിലവിൽവന്നതോടെ, ഈ സംവിധാനത്തിനുകീഴിൽ ഇതുവരെ 50,000ത്തോളം അനുമതികൾ ലഭ്യമാക്കിയിട്ടുണ്ട്”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
നിക്ഷേപസാധ്യതകളുയർത്തുന്ന, രാജ്യത്തെ ആധുനിക-ബഹുതല അടിസ്ഥാനസൗകര്യവികസനങ്ങളെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തെ പ്രവർത്തനക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണത്തിനൊപ്പം ദേശീയ പാതകളുടെ നിർമാണവേഗതയും കഴിഞ്ഞ 8 വർഷത്തിനുള്ളിൽ ഇരട്ടിയായതായി അറിയിച്ചു. ഇന്ത്യയുടെ തുറമുഖങ്ങളുടെ കൈകാര്യംചെയ്യൽ ശേഷിയിലും ചരക്കുനീക്കസമയത്തിലുമുള്ള അഭൂതപൂർവമായ പുരോഗതിയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. “സമർപ്പിത ചരക്ക് ഇടനാഴികൾ, വ്യാവസായിക ഇടനാഴികൾ, അതിവേഗപാതകൾ, ലോജിസ്റ്റിക് പാർക്കുകൾ എന്നിവ പുതിയ ഇന്ത്യയുടെ സവിശേഷതകളായി മാറുകയാണ്”- പ്രധാനമന്ത്രി പറഞ്ഞു. പിഎം ഗതിശക്തിയിലേക്കു വെളിച്ചംവീശി, ദേശീയ ആസൂത്രണപദ്ധതിയുടെ രൂപത്തിലുള്ള, രാജ്യത്തെ അടിസ്ഥാനസൗകര്യവികസനത്തിനുള്ള ദേശീയവേദിയാണിതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗവണ്മെന്റുകൾ, ഏജൻസികൾ, നിക്ഷേപകർ എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ ഈ വേദിയിൽ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ത്യയെ ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിതമായ ലോജിസ്റ്റിക്സ് വിപണിയാക്കുക എന്ന ലക്ഷ്യത്തോടെയാണു ഞങ്ങൾ ദേശീയ ലോജിസ്റ്റിക്സ് നയം നടപ്പിലാക്കിയത്”- പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, സ്മാർട്ട്‌ഫോൺ ഡാറ്റ ഉപഭോഗത്തിലും ഗ്ലോബൽ ഫിൻ‌ടെക്കിലും ഐടി-ബിപിഎൻ ഔട്ട്‌സോഴ്സിങ് വിതരണത്തിലും ഇന്ത്യ ഒന്നാം സ്ഥാനത്താണെന്നു ചൂണ്ടിക്കാട്ടി. ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന-വാഹനവിപണിയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ആഗോളവളർച്ചയുടെ അടുത്ത ഘട്ടത്തിന്റെ പ്രാധാന്യം അടിവരയിട്ട്, ഒരുവശത്ത് ഇന്ത്യ എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കൽ ഫൈബർ ശൃംഖല നൽകുമ്പോൾ, മറുവശത്ത് 5ജി ശൃംഖല അതിവേഗം വിപുലീകരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 5ജി, ഇന്റർനെറ്റ് ഓഫ് തിങ്സ്, നിർമിതബുദ്ധി എന്നിവയുടെ സഹായത്തോടെ എല്ലാ വ്യവസായങ്ങൾക്കും ഉപഭോക്താക്കൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ഇത് ഇന്ത്യയുടെ വികസനത്തിന്റെ വേഗത വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉൽപ്പാദനമേഖലയിൽ അതിവേഗം വളരുന്ന ഇന്ത്യയുടെ കരുത്തു ചൂണ്ടിക്കാട്ടി, 2.5 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച ഉൽപ്പാദനബന്ധി‌ത ആനുകൂല്യപദ്ധതികളെ പ്രധാനമന്ത്രി പ്രകീർത്തിച്ചു. ലോകമെമ്പാടുമുള്ള ഉൽപ്പാദകർക്കിടയിൽ അതിന്റെ പ്രചാരം ചൂണ്ടിക്കാട്ടി, മധ്യപ്രദേശിൽ നൂറുകണക്കിനുകോടി രൂപ നിക്ഷേപിച്ച വിവിധ മേഖലകളിൽ ഇതുവരെ 4 ലക്ഷം കോടി രൂപയുടെ ഉൽപ്പാദനം നടന്നതായി പ്രധാനമന്ത്രി അറിയിച്ചു. മധ്യപ്രദേശിനെ വലിയ ഔഷധ-തുണിത്തര ഹബ്ബാക്കി മാറ്റുന്നതിൽ പിഎൽഐ പദ്ധതിയുടെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. “പിഎൽഐ പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണമെന്നു മധ്യപ്രദേശിലേക്കു വരുന്ന നിക്ഷേപകരോടു ഞാൻ അഭ്യർഥിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു.
ഹരിതോർജം സംബന്ധിച്ച ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് ഊന്നൽ നൽകി, ഏകദേശം 8 ലക്ഷം കോടി രൂപയുടെ നിക്ഷേപസാധ്യതകൾ കൊണ്ടുവരുന്ന ഹരിത ഹൈഡ്രജൻ ദൗത്യത്തിന് ഏതാനും ദിവസങ്ങൾക്കുമുമ്പാണു ഗവണ്മെന്റ് അംഗീകാരം നൽകിയതെന്നു പ്രധാനമന്ത്രി അറിയിച്ചു. ഇത് ഇന്ത്യക്കു നിക്ഷേപം ആകർഷിക്കാനുള്ള അവസരമല്ലെന്നും ഹരിതോർജത്തിനുള്ള ആഗോള ആവശ്യങ്ങൾ നിറവേറ്റാനുള്ള അവസരമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ഈ ക്യാമ്പയിനുകീഴിൽ ആയിരക്കണക്കിനു കോടിയുടെ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഈ മഹത്തായ ദൗത്യത്തിൽ തങ്ങളുടെ പങ്ക് അനാവരണംചെയ്യാൻ നിക്ഷേപകരോടു പ്രധാനമന്ത്രി അഭ്യർഥിച്ചു. ഇന്ത്യക്കൊപ്പം പുതിയ ആഗോള വിതരണശൃംഖല കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ആരോഗ്യം, കൃഷി, പോഷകാഹാരം, വൈദഗ്ധ്യം, നവീനാശയങ്ങൾ എന്നീ മേഖലകളിലെ പുതിയ സാധ്യതകൾ ചൂണ്ടിക്കാട്ടിയാണു പ്രസംഗം ഉപസംഹരിച്ചത്.
ഗംഗാ വിലാസ് നമ്മുടെ സാംസ്കാരിക വേരുകളുമായി ബന്ധപ്പെടാനുള്ള സവിശേഷ അവസരം : പ്രധാനമന്ത്രി
ന്യൂഡൽഹി ജനുവരി 11, 2023
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീയാത്രയായ ഗംഗാവിലാസം നമ്മുടെ സാംസ്കാരിക വേരുകളുമായി ബന്ധപ്പെടാനും ഇന്ത്യയുടെ വൈവിധ്യത്തിന്റെ മനോഹരമായ വശങ്ങൾ കണ്ടെത്താനുമുള്ള ഒരു അതുല്യ അവസരമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“നമ്മുടെ സാംസ്കാരിക വേരുകളുമായി ബന്ധപ്പെടാനും ഇന്ത്യയുടെ വൈവിധ്യത്തിന്റെ മനോഹരമായ വശങ്ങൾ കണ്ടെത്താനുമുള്ള ഒരു സവിശേഷ അവസരമാണിത്.”
റുപേ ഡെബിറ്റ് കാര്‍ഡുകളും കുറഞ്ഞ മൂല്യമുള്ള ഭീം-യു.പി.ഐ ഇടപാടുകളും (പി2 എം) പ്രോത്സാഹിപ്പിക്കുന്നതിനായി പ്രോത്സാഹന ആനുകൂല്യ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡൽഹി ജനുവരി 11, 2023
റുപേ ഡെബിറ്റ് കാര്‍ഡുകളും കുറഞ്ഞ മൂല്യമുള്ള ഭീം-യു.പി.ഐ ഇടപാടുകളും (വ്യക്തിയില്‍ നിന്ന് വ്യാപാരിയിലേക്ക്) പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രോത്സാഹന ആനുകൂല്യ പദ്ധതിക്ക് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2022 ഏപ്രില്‍ മുതല്‍ ഒരുവര്‍ഷത്തേയ്ക്കാണ് പദ്ധതി കാലാവധി.
1. റുപേ ഡെബിറ്റ് കാര്‍ഡുകളും കുറഞ്ഞ മൂല്യമുള്ള ഭീം-യു.പി.ഐ ഇടപാടുകളും (പി2എം) പ്രോത്സാഹിപ്പിക്കുന്നതിനായി 2022-23 സാമ്പത്തിക വര്‍ഷത്തേയ്ക്ക് അംഗീകരിച്ച പ്രോത്സാഹന ആനുകൂല്യ പദ്ധതിക്കായി 2,600 കോടി രൂപയുടെ ചെലവാണുണ്ടാകുക. ഈപദ്ധതിക്ക് കീഴില്‍, 2022-23 സാമ്പത്തിക വര്‍ഷത്തില്‍, റുപേ ഡെബിറ്റ് കാര്‍ഡുകളും കുറഞ്ഞ മൂല്യമുള്ള ഭീം-യു.പി.ഐയും (പി2എം) ഉപയോഗിച്ച് പോയിന്റ് ഓഫ് സെയില്‍ (വില്‍പ്പന നടക്കുന്ന സ്ഥലം പി.ഒ.എസ്), ഇ-കൊമേഴ്‌സ് ഇടപാടുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആര്‍ജ്ജിത ബാങ്കുകള്‍ക്ക് സാമ്പത്തിക പ്രോത്സാഹനം നല്‍കും.
2. ചെലവുകുറഞ്ഞതും ഉപയോക്തൃ സൗഹൃദവുമായ ഇടപാട് വേദികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള സാമ്പത്തിക സഹായം തുടരാനുള്ള ഗവണ്‍മെന്റിന്റെ ഉദ്ദേശ്യം ധനമന്ത്രി, 2022-23 സാമ്പത്തിക വര്‍ഷത്തെ അവരുടെ ബജറ്റിലെ പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. ആ ബജറ്റ് പ്രഖ്യാപനത്തിന് അനുസരിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
3. 2021-22 സാമ്പത്തിക വര്‍ഷത്തില്‍, ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്‍കുന്നതിനായി 2021-22 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായി ഒരു പ്രോത്സാഹന പദ്ധതിക്ക് ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിരുന്നു. അതിന്റെ ഫലമായി, മൊത്തം ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകളില്‍ വര്‍ഷാവര്‍ഷം 59% വളര്‍ച്ച രേഖപ്പെടുത്തി, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 5,554 കോടിയായിരുന്ന അത് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 8,840 കോടിയായി ഉയര്‍ന്നു. ഭീം-യു.പി.ഐ ഇടപാടുകള്‍ വര്‍ഷം തോറും 106% വളര്‍ച്ച രേഖപ്പെടുത്തി, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 2,233 കോടിയായിരുന്ന ഇടപാടുകള്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 4,597 കോടിയായി ഉയര്‍ന്നു.
4. ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളിലെ വിവിധ പങ്കാളികളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍.ബി.ഐ) സീറോ എം.ഡി.ആര്‍ (വ്യാപാരികള്‍ക്ക് ഇളവ് നല്‍കാതിരിക്കല്‍) വ്യവസ്ഥ ഡിജിറ്റല്‍ പേയ്‌മെന്റ് പരിസ്ഥിതിയുടെ വളര്‍ച്ചയിലുണ്ടാക്കാവുന്ന പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൂടാതെ, നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) മറ്റ് കാര്യങ്ങളിളൊടൊപ്പം, വ്യാപാരികള്‍ കൂടുതലായി സ്വീകരിക്കുന്നതിനും കറന്‍സിയില്‍ നിന്ന് ഡിജിറ്റല്‍ ഇടപാടുകളിലേക്ക് അതിവേഗം മാറുന്നതിനുമായി ഓഹരിപങ്കാളികള്‍ക്ക് ചെലവുകുറഞ്ഞ ഇടപാടുകളില്‍ വിശ്വാസം ഉണ്ടാക്കുന്നതിനും വ്യാപാരികള്‍ കൂടുതല്‍ ഇവ സ്വീകരിക്കുന്നതിനുമുള്ള പരിസ്ഥിതിക്കായി ഭിം-യു.പി.ഐക്കും റുപേ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കും പ്രോത്സാഹന ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.
5. രാജ്യത്തുടനീളം ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് വിവിധ മുന്‍കൈകള്‍ സ്വീകരിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ വളര്‍ച്ചയ്ക്കാണ് സാക്ഷ്യംവഹിച്ചത്. കോവിഡ് -19ന്റെ പ്രതിസന്ധി ഘട്ടത്തില്‍, ഡിജിറ്റല്‍ ഇടപാടുകള്‍ ചെറുകിട വ്യാപാരികള്‍ ഉള്‍പ്പെടെയുള്ള വ്യാപാരികളുടെ പ്രവര്‍ത്തനം സുഗമമാക്കുകയും സാമൂഹിക അകലം പാലിക്കാന്‍ സഹായിക്കുകയും ചെയ്തു. 2022 ഡിസംബറില്‍ 12.82 ലക്ഷം കോടി രൂപ മൂല്യമുള്ള 782.9 കോടി ഡിജിറ്റല്‍ ഇടപാടുകളുടെ റെക്കോര്‍ഡ് യു.പി.ഐ കൈവരിച്ചു.
ഈ പ്രോത്സാഹന പദ്ധതി ശക്തമായ ഡിജിറ്റല്‍ ഇടപാടിനുള്ള ഒരു പരിസ്ഥിതി കെട്ടിപ്പടുക്കുന്നതിനും റുപേ ഡെബിറ്റ് കാര്‍ഡ്, ഭീം-യു.പി.ഐ ഡിജിറ്റല്‍ ഇടപാടുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും. ”സബ്കാ സാത്ത്, സബ്കാ വികാസ്” (എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനം) എന്ന ലക്ഷ്യത്തിന് അനുസൃതമായി, ഈ പദ്ധതി യു.പി.ഐ ലൈറ്റ്, യു.പി.ഐ 123പേ എന്നിവയെ ചെലവുകുറഞ്ഞതും ഉപയോക്തൃ സൗഹൃദവുമായ ഡിജിറ്റല്‍ പേയ്‌മെന്റ് പരിഹാരങ്ങളായി പ്രോത്സാഹിപ്പിക്കുകയും രാജ്യത്തെ എല്ലാ മേഖലകളിലും ജനസംഖ്യയുടെ. എല്ലാ വിഭാഗങ്ങളിലും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കൂടുതല്‍ ആഴത്തിലാക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യും.
2002ലെ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് (എംഎസ്‌സിഎസ്) നിയമപ്രകാരം വിവിധ സംസ്ഥാനങ്ങൾക്കായുള്ള ദേശീയതല സഹകരണ കയറ്റുമതി സൊസൈറ്റിക്കു രൂപംനൽകുന്നതിനു മന്ത്രിസഭയുടെ അംഗീകാരം
2002-ലെ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് (എംഎസ്‌സിഎസ്) നിയമപ്രകാരം രജിസ്റ്റർ ചെയ്യണം
പിഎസിഎസ് മുതൽ അപെക്സ് വരെ: പ്രാഥമികസംഘങ്ങൾ, ജില്ല-സംസ്ഥാന-ദേശീയ തലങ്ങളിലുള്ള ഫെഡറേഷനുകൾ, മൾട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റികൾ എന്നിവയുൾപ്പെടെ പ്രാഥമികതലംമുതൽ ദേശീയതലംവരെയുള്ള സഹകരണ സംഘങ്ങൾക്ക് ഇതിൽ അംഗമാകാം. ഈ സഹകരണ സംഘങ്ങൾക്കെല്ലാം, നിയമാവലിയനുസരിച്ചു സൊസൈറ്റിയുടെ ബോർഡിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉണ്ടായിരിക്കും
ബന്ധപ്പെട്ട കേന്ദ്രമന്ത്രാലയങ്ങളുടെ പിന്തുണയോടെ, രാജ്യത്തുടനീളമുള്ള വിവിധ സഹകരണസംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന മിച്ചവസ്തുക്കൾ/സേവനങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള സംഘടനയായി പ്രവർത്തിക്കും
സഹകരണസംഘങ്ങളുടെ സമഗ്ര വളർച്ചാമാതൃകയിലൂടെ “സഹകരണത്തിലൂടെ സമൃദ്ധി” എന്ന ലക്ഷ്യം കൈവരിക്കാൻ സഹായിക്കും
ന്യൂഡൽഹി ജനുവരി 11, 2023
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം, 2002ലെ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് (എംഎസ്‌സിഎസ്) നിയമപ്രകാരം, വിവിധ സംസ്ഥാനങ്ങൾക്കായുള്ള ദേശീയതല സഹകരണ കയറ്റുമതി സൊസൈറ്റിക്കു രൂപംനൽകുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകാരം നൽകി. സഹകരണസ്ഥാപനങ്ങളും അനുബന്ധസ്ഥാപനങ്ങളും ഉൽപ്പാദിപ്പിക്കുന്ന എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി ഏറ്റെടുക്കുന്നതിനുള്ള ‘ഗവണ്മെന്റിന്റെ സർവതോമുഖസമീപനം’ പിന്തുടർന്ന്, കയറ്റുമതിയുമായി ബന്ധപ്പെട്ട നയങ്ങൾ, പദ്ധതികൾ, ഏജൻസികൾ എന്നിവയിലൂടെ, ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ, പ്രത്യേകിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെയും വാണിജ്യ-വ്യവസായവകുപ്പിന്റെ വാണിജ്യവകുപ്പിന്റെയും, പിന്തുണയോടെയാകുംസൊസൈറ്റിക്കു രൂപംകൊടുക്കുക.
കയറ്റുമതി നടത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സംഘടനയായി പ്രവർത്തിച്ച്, നിർദിഷ്ട സൊസൈറ്റി സഹകരണമേഖലയിൽനിന്നുള്ള കയറ്റുമതിക്ക് ഊന്നൽ നൽകും. ആഗോളവിപണിയിൽ ഇന്ത്യൻ സഹകരണസംഘങ്ങളുടെ കയറ്റുമതി സാധ്യതകൾ തുറക്കാൻ ഇതു സഹായിക്കും. കയറ്റുമതിയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെയും കേന്ദ്രഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളുടെ നയങ്ങളുടെയും ആനുകൂല്യങ്ങൾ ‘ഗവണ്മെന്റിന്റെ സർവതോമുഖസമീപനം’ മുഖേന കേന്ദ്രീകൃതമായി ലഭ്യമാക്കുന്നതിനും നിർദിഷ്ട സൊസൈറ്റി സഹകരണസംഘങ്ങളെ സഹായിക്കും. സഹകരണസംഘങ്ങളുടെ സമഗ്ര വളർച്ചാമാതൃകയിലൂടെ “സഹകരണത്തിലൂടെ സമൃദ്ധി” എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇതു സഹായിക്കും. ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയിലൂടെ മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതിലൂടെയും മിച്ചസാമഗ്രികൾ വിതരണംചെയ്യുന്നതിലൂടെ ലഭിക്കുന്ന ലാഭവിഹിതം വഴിയും അംഗങ്ങൾക്കു പ്രയോജനംലഭിക്കും.
നിർദിഷ്ട സൊസൈറ്റിവഴിയുള്ള ഉയർന്ന കയറ്റുമതി, വിവിധ തലങ്ങളിൽ സഹകരണസംഘങ്ങളുടെ ചരക്ക്-സേവന ഉൽപ്പാദനം വർധിപ്പിക്കും. അതിലൂടെ സഹകരണമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ചരക്കുകളുടെ സംസ്കരണവും അന്താരാഷ്ട്ര നിലവാരവുമായി പൊരുത്തപ്പെടുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതും അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സഹകരണ ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർധിക്കുന്നത്, “മേക്ക് ഇൻ ഇന്ത്യ”ക്കു പ്രോത്സാഹനമേകുകയും സ്വയംപര്യാപ്ത ഭാരതത്തിലേക്കു നയിക്കുകയും ചെയ്യും.
ND MRD
****
2002ലെ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് (എംഎസ്‌സിഎസ്) നിയമപ്രകാരം വിവിധ സംസ്ഥാനങ്ങൾക്കായുള്ള ദേശീയതല സഹകരണ ജൈവോൽപ്പന്ന സംഘത്തിനു രൂപംനൽകുന്നതിനു മന്ത്രിസഭയുടെ അംഗീകാരം
2002-ലെ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് (എംഎസ്‌സിഎസ്) നിയമപ്രകാരം രജിസ്റ്റർ ചെയ്യണം
പിഎസിഎസ് മുതൽ അപെക്സ് വരെ: പ്രാഥമികസംഘങ്ങൾ, ജില്ല-സംസ്ഥാന-ദേശീയ തലങ്ങളിലുള്ള ഫെഡറേഷനുകൾ, മൾട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റികൾ, കർഷക ഉൽപ്പാദക സംഘടനകൾ (എഫ്‌പിഒ) എന്നിവയുൾപ്പെടെ പ്രാഥമികതലംമുതൽ ദേശീയതലംവരെയുള്ള സഹകരണസംഘങ്ങൾക്ക് ഇതിൽ അംഗമാകാം. ഈ സഹകരണസംഘങ്ങൾക്കെല്ലാം, നിയമാവലിയനുസരിച്ച്, സൊസൈറ്റിയുടെ ബോർഡിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉണ്ടായിരിക്കും
ബന്ധപ്പെട്ട കേന്ദ്രമന്ത്രാലയങ്ങളുടെ പിന്തുണയോടെ, ജൈവഉൽപ്പാദനങ്ങളുടെ സംയോജനം, സംഭരണം, അംഗീകാരം, പരിശോധന, ബ്രാൻഡിങ്, വിപണനം എന്നിവ ഇതിന്റെ കുടക്കീഴിലാക്കും
സഹകരണസംഘങ്ങളുടെ സമഗ്ര വളർച്ചാമാതൃകയിലൂടെ “സഹകരണത്തിലൂടെ സമൃദ്ധി” എന്ന ലക്ഷ്യം കൈവരിക്കാൻ സഹായിക്കും
ന്യൂഡൽഹി ജനുവരി 11, 2023
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം, 2002ലെ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് (എംഎസ്‌സിഎസ്) നിയമപ്രകാരം, ജൈവ ഉൽപ്പന്നങ്ങൾക്കായി ദേശീയതല സഹകരണസംഘത്തിനു രൂപംനൽകുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകാരമേകി. നയങ്ങൾ, പദ്ധതികൾ, ഏജൻസികൾ എന്നിവയിലൂടെ, ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ, പ്രത്യേകിച്ച് വാണിജ്യ-വ്യവസായ മന്ത്രാലയം, കൃഷി-കാർഷികക്ഷേമ മന്ത്രാലയം, ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയം, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, വടക്കുകിഴക്കൻ മേഖലാവികസന മന്ത്രാലയം എന്നിവയുടെ പിന്തുണയോടെയാകും സംഘത്തിനു രൂപംകൊടുക്കുന്നത്.
 “സഹകരണത്തിലൂടെ സമൃദ്ധി” എന്ന ലക്ഷ്യം കൈവരിക്കുന്നതിന്, സഹകരണസംഘങ്ങളുടെ കരുത്തു പ്രയോജനപ്പെടുത്താനും അവയെ വിജയകരവും ഊർജസ്വലവുമായ സംരംഭങ്ങളാക്കി മാറ്റാനും എല്ലാ ശ്രമങ്ങളും നടത്തണമെന്നു പ്രധാനമന്ത്രി നിരീക്ഷിച്ചു. അതിനാൽ, സഹകരണ സ്ഥാപനങ്ങൾ അവർക്കുണ്ടാകുന്ന നേട്ടം പ്രയോജനപ്പെടുത്തുന്നതിന് ആഗോളതലത്തിൽ ചിന്തിക്കുകയും പ്രാദേശികമായി പ്രവർത്തിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
അതുകൊണ്ടുതന്നെ, ജൈവ മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനമായി പ്രവർത്തിച്ച്, സഹകരണമേഖലയിൽനിന്നുള്ള ജൈവ ഉൽപ്പന്നങ്ങൾക്ക് ഊന്നൽ നൽകുന്നതിന് 2002ലെ എംഎസ്‌സിഎസ് നിയമത്തിന്റെ രണ്ടാം ഷെഡ്യൂൾ പ്രകാരം ദേശീയതല സഹകരണ സംഘം രജിസ്റ്റർ ചെയ്യേണ്ടത് അനിവാര്യമാണ്.
പിഎസിഎസ് മുതൽ അപെക്സ് വരെ: പ്രാഥമികസംഘങ്ങൾ, ജില്ല-സംസ്ഥാന-ദേശീയ തലങ്ങളിലുള്ള ഫെഡറേഷനുകൾ, മൾട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റികൾ, കർഷക ഉൽപ്പാദക സംഘടനകൾ (എഫ്‌പിഒ) എന്നിവയുൾപ്പെടെ പ്രാഥമികതലംമുതൽ ദേശീയതലംവരെയുള്ള സഹകരണസംഘങ്ങൾക്ക് ഇതിൽ അംഗമാകാം. ഈ സഹകരണസംഘങ്ങൾക്കെല്ലാം, നിയമാവലിയനുസരിച്ച്, സൊസൈറ്റിയുടെ ബോർഡിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉണ്ടായിരിക്കും.
അംഗീകാരമുള്ളതും ആധികാരികവുമായ ജൈവോൽപ്പന്നങ്ങൾ നൽകി സഹകരണസംഘം ജൈവമേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നിയന്ത്രിക്കും. ആഭ്യന്തരവിപണിയിലും ആഗോളവിപണിയിലും ജൈവ ഉൽപ്പന്നങ്ങളുടെ ആവശ്യകതയും ഉപഭോഗസാധ്യതയും തുറന്നുകാട്ടാൻ ഇതു സഹായിക്കും. മിതമായ നിരക്കിൽ പരിശോധനയും അംഗീകാരവും സുഗമമാക്കി, വൻതോതിലുള്ള സംയോജനത്തിലൂടെയും ബ്രാൻഡിങ്ങിലൂടെയും വിപണനത്തിലൂടെയും ജൈവ ഉൽപ്പന്നങ്ങളുടെ ഉയർന്ന വിലയുടെ പ്രയോജനം നേടുന്നതിന് സഹകരണസംഘങ്ങളെയും, ആത്യന്തികമായി അവരുടെ കർഷക അംഗങ്ങളെയും, ഈ സൊസൈറ്റി സഹായിക്കും.
സംയോജനം, അംഗീകാരം, പരിശോധന, സമാഹരണം, സംഭരണം, സംസ്കരണം, ബ്രാൻഡിങ്, ലേബലിങ്, പാക്കേജിങ്, ലോജിസ്റ്റിക് സൗകര്യങ്ങൾ, ജൈവ ഉൽപ്പന്നങ്ങളുടെ വിപണനം, ജൈവ കർഷകർക്കു പ്രാഥമിക കാർഷിക വായ്പാസംഘങ്ങൾ/കർഷക ഉൽപ്പാദന സംഘടനകൾ (എഫ്‌പിഒ) ഉൾപ്പെടെയുള്ള അംഗത്വ സഹകരണസംഘങ്ങൾ വഴിയുള്ള സാമ്പത്തികസഹായം ലഭ്യമാക്കൽ എന്നിവയ്ക്കു സഹകരണസംഘം വ്യവസ്ഥാപിത പിന്തുണ നൽകും. ഗവൺമെന്റിന്റെ വിവിധ പദ്ധതികളുടെയും ഏജൻസികളുടെയും സഹായത്തോടെ ജൈവ ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനവും വികസനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുക്കും. പരിശോധനയുടെയും അംഗീകാര നടപടികളുടെയും ചെലവു കുറയ്ക്കുന്നതിന്, സൊസൈറ്റി വ്യക്തമാക്കിയ മാനദണ്ഡങ്ങൾ പാലിക്കുന്ന അംഗീകൃത ജൈവോൽപ്പന്ന പരിശോധനാ ലാബുകളേയും അംഗീകൃതസ്ഥാപനങ്ങളെയും ഇത് എംപാനൽ ചെയ്യും.
സഹകരണസംഘങ്ങളും അനുബന്ധസ്ഥാപനങ്ങളും ഉൽപ്പാദിപ്പിക്കുന്ന ജൈവ ഉൽപ്പന്നങ്ങളുടെ വിതരണശൃംഖലയാകെ, അംഗങ്ങളായ സഹകരണസംഘങ്ങളിലൂടെ സൊസൈറ്റി നിയന്ത്രിക്കും. കയറ്റുമതി വിപണനത്തിനായി, 2002ലെ എംഎസ്‌സിഎസ് ന‌ിയമപ്രകാരം രൂപംകൊടുക്കുന്ന ദേശീയ സഹകരണ കയറ്റുമതി സൊസൈറ്റിയുടെ സേവനം ഉപയോഗപ്പെടുത്തുകയും അതുവഴി ആഗോള വിപണിയിൽ ജൈവ ഉൽപ്പന്നങ്ങളുടെ വ്യാപനവും ആവശ്യവും വർധിപ്പിക്കുകയും ചെയ്യും. ജൈവ ഉൽപ്പാദകർക്ക് സാങ്കേതിക മാർഗനിർദേശം, പരിശീലനം, ശേഷി വർധിപ്പിക്കൽ, ജൈവ ഉൽപ്പന്നങ്ങൾക്കായി സമർപ്പിതവിപണി തിരിച്ചറിയൽ സംവിധാനം വികസിപ്പിക്കലും പരിപാലനവും എന്നിവയ്ക്ക് ഇതു സഹായകമാകും. ജൈവക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, പതിവു കൃഷിരീതിയും ജൈവക്കൃഷിയും തമ്മിലുള്ള സന്തുലിത സമീപനം നിലനിർത്തുകയുംചെയ്യും.
2002ലെ മള്‍ട്ടി-സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (എം.എസ്.സി.എസ്.) നിയമ പ്രകാരം ദേശീയ തലത്തിലുള്ള മള്‍ട്ടി-സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് വിത്ത് സൊസൈറ്റി സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം
പി.എ.സി.എസ് മുതല്‍ അപ്പെക്‌സ് വരെ: പ്രാഥമിക സംഘങ്ങള്‍, ജില്ല, സംസ്ഥാന, ദേശീയ തലത്തിലുള്ള ഫെഡറേഷനുകള്‍, മള്‍ട്ടി സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ എന്നിവയുള്‍പ്പെടെ പ്രാഥമികം മുതല്‍ ദേശീയ തലം വരെയുള്ള സഹകരണ സംഘങ്ങള്‍ക്ക് ഇതില്‍ അംഗമാകാം. ഈ സഹകരണ സംഘങ്ങള്‍ക്കെല്ലാം അതിന്റെ ബൈലോകള്‍ അനുസരിച്ച് സംഘത്തിന്റെ ബോര്‍ഡില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉണ്ടായിരിക്കും
ഗുണനിലവാരമുള്ള വിത്തുകളുടെ ഉല്‍പ്പാദനം, സംഭരണം, സംസ്‌കരണം, ബ്രാന്‍ഡിംഗ്, ലേബലിംഗ് പാക്കേജിംഗ്, ശേഖരണം, വിപണനം, വിതരണം എന്നിവയ്ക്കായുള്ള ഒരു അപെക്‌സ് സംഘടനയായി പ്രവര്‍ത്തിക്കും; തന്ത്രപരമായ ഗവേഷണവും വികസനവും; കൂടാതെ തദ്ദേശീയമായ പ്രകൃതിദത്ത വിത്തുകള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു സംവിധാനം വികസിപ്പിക്കും
സീഡ് റീപ്ലേസ്‌മെന്റ് നിരക്ക് (എസ്.ആര്‍.ആര്‍), വേരിറ്റി റീപ്ലേസ്‌മെന്റ് നിരക്ക് (വി.ആര്‍.ആര്‍) എന്നിവ പ്രോത്സാഹിപ്പിക്കുകയും വിളവുകളുടെ വിടവ് കുറയ്ക്കുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.
സഹകരണ സംഘങ്ങളുടെ സമഗ്ര വളര്‍ച്ചാ മാതൃകയിലൂടെ ”സഹകാര്‍-സേ-സമൃദ്ധി” എന്ന ലക്ഷ്യം കൈവരിക്കാനും സഹായിക്കും.
ന്യൂഡൽഹി ജനുവരി 11, 2023
മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങള്‍ (എം.എസ്.സി.എസ്) ആക്ട്, 2002 പ്രകാരം ദേശീയ തലത്തിലുള്ള മള്‍ട്ടി-സ്‌റ്റേറ്റ് സീഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ചരിത്രപരമായ തീരുമാനത്തിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഗുണനിലവാരമുള്ള വിത്തുകളുടെ ഉല്‍പ്പാദനം, സംഭരണം, സംസ്‌കരണം, ബ്രാന്‍ഡിംഗ്, ലേബലിംഗ്, പാക്കേജിംഗ്, ശേഖരണം, വിപണനം, വിതരണം; തന്ത്രപരമായ ഗവേഷണം വികസനം; രാജ്യത്തുടനീളമുള്ള വിവിധ സഹകരണ സംഘങ്ങള്‍ക്ക് ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ, പ്രത്യേകിച്ച് കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയത്തിന്റെ പിന്തുണയോടെയും, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐ.സി.എ.ആര്‍), നാഷണല്‍ സീഡ് കോര്‍പ്പറേഷന്‍ (എന്‍.എസ.്‌സി) എന്നിവയുടെ പിന്തുണയോടെ അവരുടെ പദ്ധതികളിലൂടെയും ” സമ്പൂര്‍ണ്ണ ഗവണ്‍മെന്റ് സമീപനം” പിന്തുടരുന്ന അവരുടെ ഏജന്‍സികളിലൂടെയും തദ്ദേശീയമായ പ്രകൃതിദത്ത വിത്തുകളുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി ഒരു സംവിധാനം വികസിപ്പിക്കുക എന്നിവയ്ക്കായുള്ള ഒരു അപ്പെക്‌സ് സ്ഥാപനമായി ഇത് പ്രവര്‍ത്തിക്കും.
സഹകരണ സംഘങ്ങള്‍ രാജ്യത്തിന്റെ കാര്‍ഷിക അനുബന്ധ മേഖലകളില്‍ ഗ്രാമീണ സാമ്പത്തിക പരിവര്‍ത്തനത്തിന്റെ താക്കോല്‍ വാഹകരായതിനാല്‍ ”സഹകാര്‍-സേ സമൃദ്ധി” എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് സഹകരണ സംഘങ്ങളുടെ ശക്തി പ്രയോജനപ്പെടുത്താനും വിജയകരവും ഊര്‍ജ്ജസ്വലവുമായ വ്യാപാര സംരംഭങ്ങളാക്കി മാറ്റാനും എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നിരീക്ഷിച്ചു. .
പി.എ.സി.എസ് (പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍) മുതല്‍ അപ്പെക്‌സ് വരെ: പ്രാഥമിക സംഘങ്ങള്‍, ജില്ല, സംസ്ഥാന, ദേശീയ തലത്തിലുള്ള ഫെഡറേഷനുകള്‍, മള്‍ട്ടി സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ എന്നിവയുള്‍പ്പെടെ പ്രാഥമികം മുതല്‍ ദേശീയ തലം വരെയുള്ള സഹകരണ സംഘങ്ങള്‍ക്ക് ഇതില്‍ അംഗമാകാം. ഈ സഹകരണ സംഘങ്ങള്‍ക്കെല്ലാം അതിന്റെ ബൈലോകള്‍ അനുസരിച്ച് സൊസൈറ്റിയുടെ ബോര്‍ഡില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉണ്ടായിരിക്കും.
ഗുണനിലവാരമുള്ള വിത്തുകളുടെ ഉല്‍പ്പാദനം, സംഭരണം, സംസ്‌കരണം, ബ്രാന്‍ഡിംഗ്, ലേബലിംഗ്, പാക്കേജിംഗ്, ശേഖരണം, വിപണനം, വിതരണം; തന്ത്രപരമായ ഗവേഷണവും വികസനവും; രാജ്യത്തുടനീളമുള്ള വിവിധ സഹകരണ സംഘങ്ങള്‍ക്ക് ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ, പ്രത്യേകിച്ച് കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയത്തിന്റെ സഹായത്തോടെയും, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐ.സി.എ.ആര്‍), നാഷണല്‍ സീഡ് കോര്‍പ്പറേഷന്‍ (എന്‍.എസ.്‌സി) എന്നിവയുടെ പിന്തുണയോടെയും അവരുടെ പദ്ധതികളിലൂടെയും ” സമ്പൂര്‍ണ്ണ ഗവണ്‍മെന്റ് സമീപനം” പിന്തുടരുന്ന അവരുടെ ഏജന്‍സികളിലൂടെയും തദ്ദേശീയമായ പ്രകൃതിദത്ത വിത്തുകളുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി ഒരു സംവിധാനം വികസിപ്പിക്കുക എന്നിവയ്ക്കായുള്ള ഒരു അപ്പെക്‌സ് സ്ഥാപനമായി ഇത് പ്രവര്‍ത്തിക്കും.
വിത്തുകളുടെ മാറ്റല്‍ നിരക്കും വൈവിദ്ധ്യമാര്‍ന്ന പുനഃസ്ഥാപന നിരക്കും വര്‍ദ്ധിപ്പിച്ച് ഗുണനിലവാരമുള്ള വിത്ത് കൃഷിചെയ്യുന്നിതിനും വിത്ത് വൈവിദ്ധ്യവല്‍ക്കരണ പരീക്ഷണങ്ങള്‍ക്കും കര്‍ഷകരുടെ പങ്ക് ഉറപ്പാക്കുന്നതിനും സഹകരണസംഘങ്ങളുടെഎല്ലാ തലങ്ങളിലുമുള്ള ശൃംഖല പ്രയോജനപ്പെടുത്തി ഒരൊറ്റ ബ്രാന്‍ഡ് നാമത്തിലുള്ള സര്‍ട്ടിഫൈഡ് വിത്തുകളുടെ ഉല്‍പ്പാദനത്തിനും വിതരണത്തിനും നിര്‍ദ്ദിഷ്ട സംഘം സഹായിക്കും. ഗുണമേന്മയുള്ള വിത്തുകളുടെ ലഭ്യത കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും സഹായകരമാകും. ഗുണമേന്മയുള്ള വിത്ത് ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ മെച്ചപ്പെട്ട വില, ഉയര്‍ന്ന വിളവ് നല്‍കുന്ന വൈവിദ്ധ്യമാര്‍ന്ന (എച്ച്.വൈ.വി) വിത്തുകളുടെ ഉപയോഗത്തിലൂടെ വിളകളുടെ ഉയര്‍ന്ന ഉല്‍പ്പാദനം, സൊസൈറ്റി ഉല്‍പ്പാദിപ്പിക്കുന്ന മിച്ചത്തില്‍ നിന്ന് വിതരണം ചെയ്യുന്ന ലാഭവിഹിതം എന്നിവയിലൂടെ അംഗങ്ങള്‍ക്ക് പ്രയോജനവും ലഭിക്കും.
ഗുണമേന്മയുള്ള വിത്ത് കൃഷിയിലും വിത്ത് ഇനപരീക്ഷണങ്ങളിലും കര്‍ഷകരുടെ പങ്ക് ഉറപ്പാക്കി, ഒറ്റ ബ്രാന്‍ഡ് നാമത്തില്‍ സാക്ഷ്യപ്പെടുത്തിയ വിത്തുകളുടെ ഉല്‍പ്പാദനവും വിതരണവും ഉറപ്പാക്കിക്കൊണ്ട് എസ്.ആര്‍.ആര്‍, വി.ആര്‍.ആര്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള എല്ലാത്തരം സഹകരണ ഘടനകളിലും മറ്റ് എല്ലാ മാര്‍ഗ്ഗങ്ങളിലും വിത്ത് സഹകരണ സംഘത്തില്‍ ഉള്‍പ്പെടും.
ഈ ദേശീയതല വിത്ത് സഹകരണ സംഘത്തിലൂടെയുള്ള ഗുണനിലവാരമുള്ള വിത്ത് ഉല്‍പ്പാദനം രാജ്യത്തെ കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക്കയും, അതുവഴി കാര്‍ഷിക-സഹകരണ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങളിലേക്ക് നയിക്കുകയുംചെയ്യും. അതോടൊപ്പം ഇറക്കുമതി ചെയ്യുന്ന വിത്തുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുകയും ”മേക്ക് ഇന്‍ ഇന്ത്യ”യെ പ്രോത്സാഹിപ്പിക്കുകയും സ്വായംപര്യാപ്ത ഭാരതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
കൊൽക്കത്തയിലെ ജോക്കയിലുള്ള ദേശീയ കുടിവെള്ള-ശുചീകരണ-ഗുണനിലവാരകേന്ദ്രത്തിന്റെ പേര് മുൻകാലപ്രാബല്യത്തോടെ ‘ഡോ. ശ്യാമ പ്രസാദ് മുഖർജി നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് വാട്ടർ ആൻഡ് സാനിറ്റേഷൻ (എസ്‌പിഎം-നിവാസ്)’ എന്നാക്കുന്നതിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ന്യൂഡൽഹി ജനുവരി 11, 2023
കൊൽക്കത്തയിലെ ജോക്കയിലുള്ള ദേശീയ കുടിവെള്ള-ശുചീകരണ-ഗുണനിലവാരകേന്ദ്രത്തിന്റെ പേര് ‘ഡോ. ശ്യാമ പ്രസാദ് മുഖർജി നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് വാട്ടർ ആൻഡ് സാനിറ്റേഷൻ (എസ്‌പിഎം-നിവാസ്)’ എന്നാക്കുന്നതിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം മുൻകാലപ്രാബല്യത്തോടെയാണു പുനർനാമകരണത്തിന് അംഗീകാരം നൽകിയത്.
പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ഡയമണ്ട് ഹാർബർ റോഡിലെ ജോക്കയിൽ 8.72 ഏക്കറിലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിട്ടുള്ളത്. പരിശീലനപരിപാടികളിലൂടെ പൊതുജനാരോഗ്യ എൻജിനിയറിങ്, കുടിവെള്ളം, ശുചീകരണം, ശുചിത്വം എന്നീ മേഖലകളിൽ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ ശേഷി വികസിപ്പിക്കുന്നതിനുള്ള പ്രധാന സ്ഥാപനമായാണ് ഇൻസ്റ്റിറ്റ്യൂട്ട് വിഭാവനം ചെയ്തിരിക്കുന്നത്. ശുചിത്വഭാരതയജ്ഞത്തിന്റെയും ജലജീവൻ ദൗത്യത്തിന്റെയും നിർവഹണത്തിൽ ഏർപ്പെട്ടിരിക്കുന്ന മുന്നണിപ്രവർത്തകർക്കുമാത്രമല്ല, ഗ്രാമ-നഗര പ്രദേശങ്ങളിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികൾക്കും പരിശീലനം നൽകാൻ സ്ഥാപനം വിഭാവനംചെയ്യുന്നു. അതനുസരിച്ച്, പരിശീലന അടിസ്ഥാനസൗകര്യങ്ങളും ഗവേഷണ-വികസന ബ്ലോക്കും പാർപ്പിടസമുച്ചയവും ഉൾപ്പെടെ അനുയോജ്യമായ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം സുഗമമാക്കുന്നതിനു വാട്ടർ സാനിറ്റേഷൻ ആൻഡ് ഹൈജീൻ (വാഷ്) സാങ്കേതികവിദ്യകളുടെ പ്രവർത്തനക്ഷമമായ ചെറുമാതൃകകൾ സ്ഥാപിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാൾ ജന്മംകൊടുത്ത പ്രമുഖ വ്യക്തിയായ ഡോ. ശ്യാമ പ്രസാദ് മുഖർജി ദേശീയോദ്ഗ്രഥനത്തിന്റെ മുന്നണിപ്പോരാളിയും വ്യവസായവൽക്കരണത്തിന്റെ പ്രചോദനവുമാണ്. പണ്ഡിതനും വിദ്യാഭ്യാസവിദഗ്ധനും കൽക്കട്ട സർവകലാശാലയിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലറുമായിരുന്നു അദ്ദേഹം. ഡോ. ശ്യാമ പ്രസാദ് മുഖർജിയൂടെ പേരു സ്ഥാപനത്തിനു നൽകിയത്, അദ്ദേഹത്തിന്റെ സത്യസന്ധത, സമഗ്രത, പ്രവർത്തനധാർമികതയിലെ പ്രതിബദ്ധത എന്നീ മൂല്യങ്ങൾ സ്വീകരിച്ച്, അദ്ദേഹത്തിന് ആദരമർപ്പിക്കാൻ ബന്ധപ്പെട്ട  മുഴുവൻപേരെയും പ്രചോദിപ്പിക്കും. 2022 ഡിസംബറിൽ പ്രധാനമന്ത്രിയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തത്.
കോവിഡ്-19: ഏറ്റവും പുതിയ വിവരങ്ങൾ
ന്യൂഡൽഹി ജനുവരി 11, 2023
പ്രതിരോധ കുത്തിവയ്പു യജ്ഞത്തിനു കീഴിൽ രാജ്യവ്യാപകമായി ഇതുവരെ 220.15 കോടി വാക്സിൻ ഡോസ് (95.14 കോടി രണ്ടാം ഡോസും 22.44 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44,397 ഡോസ് നൽകി.
2,342 പേരാണു രാജ്യത്തു നിലവിൽ ചികിത്സയിലുള്ളത്.
ആകെ രോഗബാധിതരുടെ 0.01% പേരാണു നിലവിൽ ചികിത്സയിലുള്ളത്.
നിലവിലെ രോഗമുക്തിനിരക്ക് 98.8%
കഴിഞ്ഞ 24 മണിക്കൂറിനിടെ 148  പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,41,47,322 ആയി വർധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 171 പേർക്കു പുതുതായി രോഗം സ്ഥിരീകരിച്ചു.
പ്രതിദിന രോഗസ്ഥിരീകരണനിരക്ക് 0.09%.
പ്രതിവാര രോഗസ്ഥിരീകരണനിരക്ക് 0.11%.
ഇതുവരെ ആകെ 91.25 കോടി പരിശോധനകൾ നടത്തി; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 1,80,926 പരിശോധനകളാണ്.
ചേഞ്ച് ഓഫ് ഗാർഡ്’  ചടങ്ങ് ജനുവരി 14, 21, 28 തീയതികളിൽ ഉണ്ടായിരിക്കുന്നതല്ല
 ന്യൂഡൽഹി , ജനുവരി 11, 2023
 റിപ്പബ്ലിക് ദിന പരേഡിന്റെയും ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിന്റെയും റിഹേഴ്സലുകൾ നടക്കുന്നതിനാൽ 2023 ജനുവരി 14 നും 28 നും ഇടയിൽ (അതായത് ജനുവരി 14, 21, 28) ചേഞ്ച് ഓഫ് ഗാർഡ് ചടങ്ങ് ഉണ്ടായിരിക്കുന്നതല്ല
error: Content is protected !!