പുലിയെ കണ്ട തണ്ണിത്തോട്  താഴെ പൂച്ചക്കുളത്ത് ക്യാമറകൾ സ്ഥാപിച്ചു

 

konnivartha.com : പുലിയെ കണ്ട താഴെ പൂച്ചക്കുളം ജനവാസ മേഖലയിൽ വനംവകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.കഴിഞ്ഞ ദിവസം രാത്രിയും പുലർച്ചെയും താഴെ പൂച്ചക്കുളം രതീഷ് ഭവനം രതീഷിന്റെ വീടിന് സമീപം പുലിയെ കണ്ടിരുന്നു.അനിലഭവനം അനിൽകുമാർ താമസിക്കുന്ന ഷെഡ്ഡിൽ നിന്ന് കഴിഞ്ഞ 16ന് വളർത്തുനായയെ പുലി പിടിച്ചതാണ് ആദ്യ സംഭവം.അനിൽകുമാറിന്റെ വീടിന് സമീപം വീണ്ടും പുലിയെ കാണുകയും ചെയ്തിരുന്നു. രണ്ടു തവണ അനിൽകുമാർ പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.രതീഷ് ഭവനം രതീഷും പുലിയുടെ മുന്നിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

 

ബുധനാഴ്ച പുലർച്ചെ പുലിയും കുട്ടിയും രതീഷിന്‍റെ  വീടിന് സമീപം എത്തുകയും ചെയ്തു.പുലിയിറങ്ങിയ ആദ്യ ദിവസങ്ങളിൽ തന്നെ നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രദേശത്ത് വന്നുപോയതല്ലാതെ വനംവകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടായില്ല.ഇത് ശക്തമായ പ്രതിക്ഷേധത്തിന് ഇടനല്‍കി .ഇതോടെയാണ് വനം വകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചത് .

 

ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി പുലിയുടെ സാന്നിധ്യം കണ്ടെത്തുകയും കൂട് സ്ഥാപിച്ച് പിടികൂടി ഭീതി അകറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം 2 തവണ പുലിയെ കണ്ട സ്ഥലത്തും സമീപഭാഗത്തെ റബർ തോട്ടത്തിലുമായി 2 നിരീക്ഷണ ക്യാമറകളാണ് വനംവകുപ്പ് സ്ഥാപിച്ചത്.വരും ദിവസങ്ങളില്‍ ഇത് നിരീക്ഷിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും .

 

error: Content is protected !!