പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 03/12/2022)

സോളാര്‍ പവര്‍ പ്ലാന്റുകള്‍ക്ക് ഇന്‍സെന്റീവ്
അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുകള്‍ മുഖേന ഡെപ്പോസിറ്റ് പ്രവര്‍ത്തി പ്രകാരം സര്‍ക്കാര്‍സ്ഥാപനങ്ങളില്‍/തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ സ്ഥാപിക്കുന്ന ഓണ്‍ ഗ്രിഡ്, ഹൈബ്രിഡ്, സോളാര്‍ പവര്‍ പ്ലാന്റുകള്‍ക്കും, സോളാര്‍ തെരുവുവിളക്കുകള്‍ക്കും (ഹൈമാസ്റ്റ്, മിനിമാസ്റ്റ് )പദ്ധതി തുകയുടെ 10 ശതമാനം അനെര്‍ട്ട് ഇന്‍സെന്റീവ് നല്‍കും.  സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് പദ്ധതി തുകയുടെ 25ശതമാനം സബ്‌സിഡി ചാര്‍ജിങ് സ്റ്റേഷനും 50 ശതമാനം സബ്‌സിഡി സൗരോര്‍ജ നിലയത്തിനും (അഞ്ച് കിലോ വാട്ട് – 50 കിലോ വാട്ട്) ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അനെര്‍ട്ട് പത്തനംതിട്ട ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 9188119403, ഈ മെയില്‍- pathanamthitta@anert.in.

ടെന്‍ഡര്‍
ചിറ്റാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ  തേക്ക്, വട്ട, തെങ്ങ് തുടങ്ങിയ മൂന്ന് മരങ്ങള്‍  ലേലം ചെയ്ത് വില്‍ക്കുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 16ന് പകല്‍ മൂന്നു വരെ. ഫോണ്‍ : 04735 256577.

വയറിളക്ക രോഗനിയന്ത്രണ പക്ഷാചരണം ഡിസംബര്‍ ഒന്നുമുതല്‍ 14 വരെ;
വ്യക്തിശുചിത്വം വളരെ പ്രധാനം-ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ഊര്‍ജിത വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണത്തിന് (ഐ.ഡി.സി.എഫ്) ജില്ലയില്‍ തുടക്കമായി. ഡിസംബര്‍ ഒന്നു മുതല്‍ 14 വരെയാണ് പക്ഷാചരണം സംഘടിപ്പിച്ചിട്ടുള്ളത്.  അഞ്ച് വയസിനു താഴെയുള്ള കുട്ടികളില്‍ വയറിളക്കം മൂലം ഉണ്ടാകുന്ന മരണം പൂര്‍ണമായും തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഒ.ആര്‍.എസ്, സിങ്ക് എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തുക, വ്യക്തിശുചിത്വത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നിവയും പക്ഷാചരണത്തിന്റെ ഭാഗമാണ്. പക്ഷാചരണത്തിന്റെ ഭാഗമായി ആശാപ്രവര്‍ത്തകര്‍ അതത് പ്രദേശത്തെ അഞ്ച് വയസിനു താഴെ പ്രായമുള്ള കുട്ടികളുടെ വീടുകളില്‍ ഒ.ആര്‍.എസ് എത്തിക്കുകയും, ഒ.ആര്‍.എസിന്റെ ഉപയോഗക്രമം, ബോധവല്‍ക്കരണം എന്നിവ നടത്തുകയും ചെയ്യും. സ്‌കൂളുകള്‍, അങ്കണവാടി, ആരോഗ്യ ഉപകേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ഒ.ആര്‍.എസ് ഡിപ്പോകളും പക്ഷാചരണത്തോട് അനുബന്ധിച്ച് ക്രമീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി അറിയിച്ചു.
അഞ്ചു വയസിനു താഴെയുള്ള കുട്ടികളിലാണ് വയറിളക്ക രോഗങ്ങള്‍ കൂടുതലായി കാണുന്നത്. അതിനാല്‍ കുഞ്ഞുങ്ങളില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ചികിത്സ ആരംഭിക്കണം. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ വയറിളക്ക ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ പാനീയ ചികിത്സ തുടങ്ങേണ്ടത് അത്യാവശ്യമാണ്. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഒ.ആര്‍.എസ് എന്നിവ ഇതിനായി ഉപയോഗിക്കാം. വയറിളക്കമുള്ളപ്പോള്‍ ഒ.ആര്‍.എസിനോപ്പം ഡോക്ടറുടെ നിര്‍ദേശാനുസരണം സിങ്കും കഴിക്കണം. സിങ്ക് നല്‍കുന്നത് ശരീരത്തില്‍ നിന്നും ഉണ്ടായ ലവണനഷ്ടം പരിഹരിക്കുന്നതിനും, വിശപ്പ്, ശരീരഭാരം എന്നിവ വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു.

പ്രതിരോധമാര്‍ഗങ്ങള്‍
സോപ്പ് ഉപയോഗിച്ച് ഫലപ്രദമായി കൈകള്‍ കഴുകുക എന്നതാണ് ഏറ്റവും പ്രധാന പ്രതിരോധമാര്‍ഗം. ആഹാരം കഴിക്കുന്നതിന് മുന്‍പും കഴിച്ചതിന് ശേഷവും മലമൂത്രവിസര്‍ജനത്തിന് ശേഷവും കൈകള്‍ കഴുകേണ്ടത് അത്യാവശ്യമാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. കുടിവെള്ളവും ആഹാരസാധനങ്ങളും എപ്പോഴും അടച്ച് സൂക്ഷിക്കുക. പഴകിയതും, മലിനവുമായ ആഹാരം കഴിക്കാതിരിക്കുക. ആഹാരം പാകം ചെയ്യുന്നതിന് ശുദ്ധജലം മാത്രം ഉപയോഗിക്കുക. പഴങ്ങളും, പച്ചക്കറികളും ശുദ്ധജലത്തില്‍ കഴുകി മാത്രം ഉപയോഗിക്കുക. കിണറുകളും, കുടിവെള്ള സ്രോതസുകളും ക്ലോറിനേറ്റ് ചെയ്യുക. ഇവയുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക.

ഏകദിന പരിശീലന പരിപാടി ഡിസംബര്‍ ഏഴിന്

2021 വര്‍ഷത്തെ വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്ക് വയര്‍മാന്‍ പെര്‍മിറ്റ് ലഭിക്കുന്നതിനു വേണ്ടിയുള്ള ഏകദിന പരിശീലന പരിപാടി ഡിസംബര്‍ ഏഴിന് രാവിലെ 9.30 മുതല്‍ പത്തനംതിട്ട അഴൂര്‍ ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസ് ഹാളില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇലക്ട്രിക്കല്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍. 0468-2223123, 2950004.

വെറ്ററിനറി സര്‍ജന്‍  വാക്ക് ഇന്‍ ഇന്റര്‍വ്യൂ അഞ്ചിന്
മൃഗസംരക്ഷണവകുപ്പ് പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴി താല്‍ക്കാലികമായി നിയമനം നടത്തുന്നു. മല്ലപ്പള്ളി വെറ്ററിനറി ഹോസ്പിറ്റല്‍ ബ്ലോക്കിലാണ് നിയമനം. ഡിസംബര്‍ അഞ്ചിന് രാവിലെ 10 മുതലാണ് ഇന്റര്‍വ്യൂ. ഇന്റര്‍വ്യൂ സ്ഥലം – ജില്ലാമൃഗസംരക്ഷണ ഓഫീസ്, ജില്ലാ വെറ്ററിനറി കോംപ്ലക്സ്, പത്തനംതിട്ട.
ഫോണ്‍ : 04682322762,  വെബ്സൈറ്റ്  :  https://ksvc.kerala.gov.in.
യോഗ്യതകള്‍:  1) ബിവിഎസ്സി ആന്റ് എ എച്ച്.  2)കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍.

ടെന്‍ഡര്‍
പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലെ 109 അങ്കണവാടികളിലേക്ക് 2022-23 വര്‍ഷത്തേക്ക് ആവശ്യമായ അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഡിസംബര്‍ 15 ന് ഉച്ചയ്ക്ക് രണ്ടു വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 04734 216444.

തീയതി പുതുക്കി നിശ്ചയിച്ചു
ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് വകുപ്പില്‍ ഫയര്‍മാന്‍ (ട്രെയിനി) (കാറ്റഗറി നം. 139/19), ഫയര്‍മാന്‍ (ട്രെയിനി) (ഫസ്റ്റ് എന്‍സിഎ-എസ് സി സി സി) (കാറ്റഗറി നം. 359/19) എന്നീ തസ്തികകളുടെ  ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ (രണ്ട് ബാച്ച് വീതം) ഡിസംബര്‍ രണ്ടു മുതല്‍ ഒന്‍പത് വരെ നടത്താനിരുന്നത് ഡിസംബര്‍ 16,17,19,20,21,22,23 തീയതികളിലേക്ക് മാറ്റി വച്ചതായി കൊല്ലം പി.എസ്.സി മേഖലാ ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ പുതുക്കിയ തീയതികളില്‍ നിലവില്‍ ലഭിച്ചിട്ടുളള അഡ്മിഷന്‍ ടിക്കറ്റുകളുമായി പരീക്ഷാ കേന്ദ്രത്തില്‍ എത്തണം.

സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ സിഗ്നല്‍ സംവിധാനത്തിന്റെ
തകരാര്‍ പരിഹരിക്കണം- താലൂക്ക് വികസന സമിതിയോഗം

പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ സിഗ്നല്‍ സംവിധാനം തകരാറിലായത് പരിഹരിക്കുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
പത്തനംതിട്ട പോസ്റ്റ് ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന് സ്ഥലം സൗകര്യം കുറവായതിനാല്‍ സൗകര്യപ്രദമായ സ്ഥലത്തേയ്ക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കണം. പത്തനംതിട്ടയില്‍ നിന്ന് അമൃതഹോസ്പിറ്റല്‍ വരെ പോകുന്ന കെ.എസ്.ആര്‍.ടി ബസ് പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കണം. പെട്രോള്‍ പമ്പുകളില്‍ കാലിബ്രേഷന്‍ സര്‍ട്ടിഫിക്കേഷന്റെ കാലാവധി തീയതി ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണം.
അബാന്‍ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിന് സമീപമുള്ള അനധികൃത വാഹന പാര്‍ക്കിംഗ് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണം.  ശബരിമല തീര്‍ഥാടനം തുടങ്ങിയതിനാല്‍ ഇടത്താവളങ്ങളിലെ സൗകര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കണം.  ഏതാനും മെഡിക്കല്‍ ഷോപ്പുകള്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിക്കണം.  വാട്ടര്‍ അതോറിറ്റി ഉപേക്ഷിച്ച പൈപ്പുകള്‍ വലിയ അപകടങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കം.  കറിപൗഡറുകളിലും എണ്ണകളിലും മായം കലര്‍ത്തുന്നത് പരിശോധിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കണം.
പത്തനംതിട്ട മുനിസിപ്പല്‍  കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആറന്‍മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി. റ്റോജി  അധ്യക്ഷത വഹിച്ചു. പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, എല്‍.ആര്‍. ഡെപ്യൂട്ടി കളക്ടര്‍ ബി. ജ്യോതി,  കോഴഞ്ചേരി താലൂക്ക് തഹസില്‍ദാര്‍ ജി.മോഹനകുമാരന്‍ നായര്‍,  വിവിധ രാഷ്ട്രീയ പ്രതിനിധികളായ ജെറി മാത്യു സാം, ബിജു മുസ്തഫ, മാത്യു  മരോട്ടിമൂട്ടില്‍, മാത്യു ജി ഡാനിയേല്‍, വി.ജി. മത്തായി, ജോര്‍ജ് കണ്ണാറയില്‍, ജോണ്‍ പോള്‍, ബിജു പരമേശ്വരന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   .

 ലെസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കാം
കേരളാ ലിഫ്റ്റ് ആന്റ് എസ്‌കലേറ്റേഴ്സ് ആക്ട്, 2013, കേരളാ ലിഫ്റ്റ് ആന്റ് എസ്‌കലേറ്റേഴ്സ് റൂള്‍സ്, 2012 എന്നിവ പ്രകാരം ബഹുനില കെട്ടിടങ്ങളില്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിച്ച് വരുന്നതും കേരളാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പില്‍ നിന്നും പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടുള്ളതുമായ ലിഫ്റ്റുകളുടേയും, എസ്‌കലേറ്ററുകളുടേയും കാലഹരണപ്പെട്ട ലൈസന്‍സ് പുതുക്കി നല്‍കുന്നതിനായി  2023 ഫെബ്രുവരി ഒന്‍പത് വരെ അദാലത്ത് സംഘടിപ്പിക്കുന്നു. ഇതിനായി ലിഫ്റ്റ്/എസ്‌കലേറ്റര്‍ ഒന്നിന് 3310 രൂപാ അടച്ച്  ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ പത്തനംതിട്ട ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ ഈ കാലയളവില്‍ നല്‍കണം. സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ഈ അവസരം എല്ലാ ഉപഭോക്താക്കളും പരമാവധി പ്രയോജനപ്പെടുത്തി ലിഫ്റ്റ്/എസ്‌കലേറ്റര്‍ പ്രതിഷ്ഠാപനങ്ങള്‍ സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സ് പുതുക്കി വാങ്ങണം. വിശദവിവരങ്ങള്‍ക്ക് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റുമായി ബന്ധപ്പെടുക. ഫോണ്‍: 0468-2223123/2950004.

ക്വട്ടേഷന്‍  
റാന്നി ടിഡിഒയുടെ പരിധിയില്‍ വരുന്ന ആറ് സാമൂഹ്യപഠന മുറികളിലേക്ക് ട്രോളി സ്പീക്കറുകള്‍ (പി എ ആംപ്ലിഫയര്‍ വിത്ത് ട്രോളി സിസ്റ്റം ആന്റ് റീചാര്‍ജബിള്‍ ബാറ്ററി) വിതരണം നടത്തുന്നതിനായി ബ്രാന്‍ഡഡ് കമ്പനികളുടെ 40 വാട്ട്സും പരമാവധി ഒന്‍പത് കിലോ ഗ്രാം ഭാരം വരുന്നതുമായ ആറ് വയര്‍ലെസ് ട്രോളി സ്പീക്കറുകള്‍ (രണ്ട് മൈക്കുകള്‍ സഹിതം )  വിതരണം ചെയ്യുന്നതിനായി താത്പര്യമുളള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ ഒന്‍പതിന് വൈകുന്നേരം നാലു വരെ. ഫോണ്‍ : 04735 227703.

 

മണ്ണ് ദിനാചരണ ഉദ്ഘാടനവും ജില്ലാ ലാന്റ്  സ്ലൈസ്ഡ് മാപ്പ് സമര്‍പ്പണവും അഞ്ചിന്
ലോക മണ്ണ് ദിനത്തോട് അനുബന്ധിച്ച് മണ്ണ് ദിനാചരണ ഉദ്ഘാടനവും ജില്ലാ ലാന്റ് സ്ലൈസ്ഡ് മാപ്പ് സമര്‍പ്പണവും ഡിസംബര്‍ അഞ്ചിന് രാവിലെ 10ന് പന്തളം തെക്കേക്കര പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. മണ്ണ് നമ്മുടെ അന്നദാതാവ് എന്നതാണ് ഈ വര്‍ഷത്തെ ലോക മണ്ണ് ദിനാചരണത്തിന്റെ സന്ദേശം. മണ്ണിന്റെ ആരോഗ്യ പരിപാലനം, മണ്ണ് സംരക്ഷണം എന്നീ മേഖലകളില്‍ നിരവധി പദ്ധതികളാണ് സംസ്ഥാന മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് നടപ്പിലാക്കിവരുന്നത്.
കേന്ദ്ര സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതിയില്‍ ജില്ല മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടര്‍ കാര്യാലയം പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്കായി തയാറാക്കിയ കാര്‍ഡുകളുടെ വിതരണവും മുതിര്‍ന്ന കര്‍ഷകരെ ആദരിക്കലും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് നിര്‍വഹിക്കും.

 

ജില്ലാതല മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍ നിര്‍വഹിക്കും. പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്ര പ്രസാദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് റാഹേല്‍, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാ ദേവികുഞ്ഞമ്മ, റോബിന്‍ പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്റ് ചോര്‍ച്ച അന്വേഷണത്തിന് ഉത്തരവിട്ടു
പത്തനംതിട്ട കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയവും അനുബന്ധ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള ചില പ്രശ്നങ്ങളില്‍മേല്‍ ഗതാഗത വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നല്‍കിയ കത്തിനെ തുടര്‍ന്നാണ് നടപടി. അന്വേഷണത്തിന് ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.

 

പത്തനംതിട്ട കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസമാണ് ഗതാഗത വകുപ്പ് മന്ത്രിക്ക് കത്തെഴുതിയത്. വീണാ ജോര്‍ജ് എംഎല്‍എ ആയിരുന്നപ്പോള്‍ ഇതിന്റെ നിര്‍മാണ കാലയളവില്‍ തന്നെ അന്നത്തെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഒരു സാങ്കേതിക സമിതിയെക്കൊണ്ട് അന്വേഷിക്കുകയും കുറച്ച് റെക്ടിഫിക്കേഷന്‍ നടപടികള്‍ നടത്തുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോഴും ഡ്രെയിനേജ് ഓവര്‍ഫ്ളോ ചെയ്യുന്നുണ്ട്.

മാത്രമല്ല ചോര്‍ച്ചയുമുണ്ട്. ഇത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ശബരിമലക്കാലമായതിനാല്‍ ധാരാളം തീര്‍ഥാടകരെത്തുന്നുണ്ട്. ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുണ്ടാകുന്നുണ്ട്. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സാങ്കേതിക സമിതി അന്വേഷിക്കുകയും ഏതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിച്ച് നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് മന്ത്രി വീണാ ജോര്‍ജ് കത്തില്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.

error: Content is protected !!