പതിനേഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയശേഷം പതിനാലു വയസ്സുകാരിക്ക് പീഡനം : പ്രതി അറസ്റ്റിൽ

konnivartha.com : പതിനാലുകാരിയെ സാമൂഹിക മാധ്യമങ്ങൾ വഴി പരിചയപ്പെട്ടശേഷം വശീകരിച്ച് ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു.

ഏനാദിമംഗലം മാരൂർ ചാങ്കൂർ കണ്ടത്തിൽപറമ്പിൽ വീട്ടിൽ നിന്നും പുനലൂർ കരവാളൂർ മാത്രനിരപ്പത്ത് ഫൗസിയ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന അജിത്ത് (21) ആണ് അടൂർ പോലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച്
പ്രലോഭിപ്പിച്ച് പെൺകുട്ടിയെ പ്രതി വശത്താക്കുകയായിരുന്നു.

 

തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ  മാസം രാത്രി പെൺകുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയിൽ
അതിക്രമിച്ചുകയറി ലൈംഗിക പീഡനത്തിന് വിധേയയാക്കി. ഇത് മൊബൈലിൽ പകർത്തിയശേഷം, ചിത്രവും മറ്റും മോർഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണവും, പണവും തട്ടിയെടുക്കുകയും, പിന്നീട് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിനു വിധേയയാക്കുകയും
ചെയ്തു.

തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അടൂർ പോലീസ് കേസ് രജിസ്റ്റർ
ചെയ്യുകയായിരുന്നു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ്. റ്റി.ഡിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതിനെ തുടർന്നാണ് ഇന്നലെ ഇയാളെ അറസ്റ്റ് ചെയ്തത്.

ആറുമാസം മുമ്പ് പതിനേഴുകാരിയെ പ്രണയം നടിച്ച്, വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം നടത്തിയും, നഗ്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണം കൈക്കലാക്കുകയും ചെയ്ത കേസിൽ ഇയാളെ അടൂർ
പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു.

കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് സമാനകുറ്റകൃത്യം ചെയ്യുകയായിരുന്നു. അടൂർ ഡി വൈ എസ് പി അർ ബിനുവിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അന്വേഷണസംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർക്ക് പുറമെ എസ്.ഐ മനീഷ്.എം, സി പി ഓമാരായ റോബി ഐസക്, ശ്രീജിത്ത്, അനൂപ.എസ്സ് എന്നിവരാണ് ഉണ്ടായിരുന്നത്.

error: Content is protected !!