കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 18/10/2022 )

ചക്കയിൽ നിന്നുള്ള ബേക്കറി ഉൽപ്പന്നങ്ങളുടെ പരിശീലനം ഒക്ടോബർ 20 ന് പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിൽ
തെള്ളിയൂർ: പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിൽ പ്രവർത്തിച്ചുവരുന്ന  സ്റ്റേറ്റ് റിസോഴ്സ് സെന്റർ ഫോർ   ജാക്ക്ഫ്രൂട്ടിന്റെ  ആഭിമുഖ്യത്തിൽ ഒക്ടോബർ 20 ന് രാവിലെ 10 മണി മുതൽ 4.30  വരെ ചക്കയിൽ നിന്നുള്ള ബേക്കറി ഉൽപ്പന്നങ്ങളുടെ പരിശീലനം നടത്തപ്പെടുന്നതാണ്.പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 8078572094 എന്ന നമ്പറിൽ ഒക്ടോബർ 19 ന് 3  മണിക്ക് മുൻപായി വിളിച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്.
പ്രധാനമന്ത്രി ഒകേ്ടാബർ 19-20 തീയതികളിൽ ഗുജറാത്ത് സന്ദർശിക്കും
 
ന്യൂ ഡൽഹി: ഒക്‌ടോബർ 18, 2022
 
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒകേ്ടാബർ 19-20 തീയതികളിൽ ഗുജറാത്ത് സന്ദർശിക്കുകയും ഏകദേശം 15,670 കോടി രൂപയുടെ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടൽ നടത്തുകയും ചെയ്യും.
 
ഒകേ്ടാബർ 19-ന് രാവിലെ  9:45-ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ പ്രധാനമന്ത്രി ഡിഫ്എക്‌സ്‌പോ 22 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക്  12 മണിയോടെ അദാലാജിൽ മിഷൻ സ്‌കൂൾ ഓഫ് എക്‌സലൻസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ്  3:15 ന് ജുനഗഡിൽ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം ശിലാസ്ഥാപനം നടത്തും. അതിനുശേഷം, വൈകുന്നേരം 6 മണിയോടെ, അദ്ദേഹം ഇന്ത്യ അർബൻ ഹൗസിംഗ് കോൺക്ലേവ് 2022 ഉദ്ഘാടനം ചെയ്യുകയും രാജ്‌കോട്ടിൽ പ്രധാനപ്പെട്ട വിവിധ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നടത്തുകയും ചെയ്യും. രാത്രി ഏകദേശം 7.20ന് രാജ്‌കോട്ടിൽ നടക്കുന്ന നൂതന നിർമാണ പ്രവർത്തനങ്ങളുടെ പ്രദർശനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
 
ഒക്‌ടോബർ 20-ന് രാവിലെ ഏകദേശം 9:45-ന് കെവാഡിയയിൽ പ്രധാനമന്ത്രി മിഷൻ ലൈഫിന്റെ ഉദ്ഘാടനം നിർവഹിക്കും. ഉച്ചയ്ക്ക് 12 മണിക്ക് കെവാഡിയയിൽ നടക്കുന്ന മിഷൻ  മേധാവികളുടെ പത്താമത് സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. തുടർന്ന്, ഉച്ചകഴിഞ്ഞ് 3:45 ന് വ്യാരയിൽ അദ്ദേഹം വിവിധ വികസന സംരംഭങ്ങൾക്ക് തറക്കല്ലിടും.
 
പ്രധാനമന്ത്രി ഗാന്ധിനഗറിൽ:
 
പ്രധാനമന്ത്രി ഡിഫ്എക്‌പോ 22 ഉദ്ഘാടനം ചെയ്യും. ”അഭിമാനത്തിലേക്കുള്ള പാത” എന്ന ആശയത്തിൽ നടക്കുന്ന എക്‌സ്‌പോയിൽ, ഇന്നുവരെ നടന്നിട്ടുള്ള ഇന്ത്യൻ പ്രതിരോധ പ്രദർശനത്തിലെ ഏറ്റവും വലിയ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കും. ആദ്യമായി, വിദേശ ഒ.ഇ.എമ്മു (ഒറിജിനൽ എക്യൂപ്‌മെന്റ് മാന്യുഫാക്ചറർ)കളുടെ ഇന്ത്യൻ അനുബന്ധ സ്ഥാപനങ്ങൾ, ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ ഡിവിഷൻ, ഇന്ത്യൻ കമ്പനിയുമായി സംയുക്ത സംരംഭം നടത്തുന്ന പ്രദർശകർ എന്നിവയുൾപ്പെടെ ഇന്ത്യൻ കമ്പനികൾക്കായി മാത്രമായി നടത്തുന്ന പ്രതിരോധ പ്രദർശനത്തിനും ഇത് ആദ്യമായി സാക്ഷ്യം വഹിക്കും. ഇന്ത്യൻ പ്രതിരോധ നിർമ്മാണ വൈഭവത്തിന്റെ വിപുലമായ വ്യാപ്തിയും സാദ്ധ്യതയും ഈ പരിപാടിയിൽ പ്രദർശിപ്പിക്കും. പ്രദർശനത്തിൽ ഒരു ഇന്ത്യ പവലിയനും പത്ത് സംസ്ഥാന പവലിയനുകളുമുണ്ടാകും. ഇന്ത്യാ പവലിയനിൽ, ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എൽ) രൂപകൽപ്പന ചെയ്ത തദ്ദേശീയ പരിശീലന വിമാനമായ എച്ച്.ടി.ടി-40 പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. അത്യാധുനിക സമകാലിക സംവിധാനങ്ങളുള്ള വിമാനത്തിനെ പൈലറ്റ് സൗഹൃദ സവിശേഷതകളോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
 
പരിപാടിയിൽ, വ്യവസായവും സ്റ്റാർട്ടപ്പുകളും വഴി ബഹിരാകാശ മേഖലയിൽ പ്രതിരോധ സേനയ്ക്ക് നൂതനാശയ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുള്ള മിഷൻ ഡിഫ്‌സ്‌പേസിനും പ്രധാനമന്ത്രി സമാരംഭം കുറിയ്ക്കും. ഗുജറാത്തിലെ ദീസ എയർഫീൽഡിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. സമർപ്പിക്കുന്ന ഈ എയർഫോഴ്‌സ് ബേസ് രാജ്യത്തിന്റെ സുരക്ഷാ വാസ്തുവിദ്യയിൽ കൂട്ടിച്ചേർക്കപ്പെടും.
 
‘ഇന്ത്യ-ആഫ്രിക്ക: പ്രതിരോധവും സുരക്ഷാ സഹകരണവും സമന്വയിപ്പിക്കുന്നതിനുള്ള തന്ത്രം സ്വീകരിക്കുക’ എന്ന പ്രമേയത്തിന് കീഴിലുള്ള രണ്ടാമത്തെ ഇന്ത്യ-ആഫ്രിക്ക പ്രതിരോധ ചർച്ചയ്ക്കും പ്രദർശനം സാക്ഷ്യം വഹിക്കും. മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും എന്ന പ്രധാനമന്ത്രിയുടെ ദർശനത്തിന് അനുസൃതമായി (സാഗർ) സമാധാനം, വളർച്ച, സ്ഥിരത, സമൃദ്ധി എന്നിവ പരിപോഷിപ്പിക്കുന്നതിനും ഐ.ഒ.ആർ- രാജ്യങ്ങൾക്കിടയിൽ പ്രതിരോധ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും സമഗ്രമായ സംഭാഷണത്തിന് ഒരു വേദിയൊരുക്കുന്ന 2-ാമത് ഇന്ത്യൻ മഹാസമുദ്ര മേഖല (ഐ.ഒ.ആർ- ) കോൺക്ലേവ്വും പ്രദർശനത്തിൽ നടക്കും. മേഖലയിലെ എല്ലാവർക്കും സുരക്ഷയ്ക്കും വളർച്ചയ്ക്കും. പ്രദർശനത്തിനിടെ പ്രതിരോധത്തിനായുള്ള ആദ്യത്തെ നിക്ഷേപക സംഗമവും നടക്കും. ഐഡെക്‌സിന്റെ (പ്രതിരോധ മികവിന് വേണ്ടിയുള്ള നൂതനാശയങ്ങൾ) പ്രതിരോധ നൂതനാശയ പരിപാടിയായ മന്ഥൻ 2022ൽ നൂറിലധികം സ്റ്റാർട്ടപ്പുകൾക്ക് തങ്ങളുടെ നൂതനാശയങ്ങൾ പ്രദർശിപ്പിക്കാനുള്ള അവസരം ലഭിക്കുന്നതിനും ഇത് സാക്ഷ്യംവഹിക്കും. ബന്ധൻ എന്ന പരിപാടിയിലൂടെ 451 പങ്കാളിത്തങ്ങൾ/തുടക്കങ്ങൾ എന്നിവയും ഈ പരിപാടിയിൽ നടക്കും.
 
അദാലജിലെ ത്രിമന്ദിറിൽ മിഷൻ സ്‌കൂൾ ഓഫ് എക്‌സലൻസിനും പ്രധാനമന്ത്രി തുടക്കം കുറിക്കും. 10,000 കോടി രൂപ ചെലവിലാണ് ദൗത്യം വിഭാവനം ചെയ്തിരിക്കുന്നത്. ത്രിമന്ദിറിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി 4260 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. പുതിയ ക്ലാസ്‌ മുറികൾ, സ്മാർട്ട് ക്ലാസ്‌ റൂമുകൾ, കമ്പ്യൂട്ടർ ലാബുകൾ, സംസ്ഥാനത്തെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ മൊത്തത്തിലുള്ള നവീകരണം എന്നിവയിലൂടെ ഗുജറാത്തിലെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താൻ മിഷൻ സഹായിക്കും.
 
പ്രധാനമന്ത്രി ജുനഗഡിൽ
 
പ്രധാനമന്ത്രി 3580 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടും.
 
നഷ്ടപ്പെട്ടുപോയ ബന്ധിപ്പിക്കലുകളുടെ നിർമ്മാണത്തോടൊപ്പം തീരദേശ ഹൈവേകൾ മെച്ചപ്പെടുത്തുന്നതിനും പ്രധാനമന്ത്രി തറക്കല്ലിടും. ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 13 ജില്ലകളിലായി 270 കിലോമീറ്ററിലധികം ദൈർഘ്യം വരുന്ന ഹൈവേ ഉൾപ്പെടും.
 
ജുനഗഢിൽ രണ്ട് ജലവിതരണ പദ്ധതികൾക്കും കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിനുള്ള ഗോഡൗൺ സമുച്ചയത്തിന്റെ നിർമ്മാണത്തിനും പ്രധാനമന്ത്രി തറക്കല്ലിടും. പോർബന്തർ, മാധവ്പൂരിലെ ശ്രീ കൃഷൻ രുക്ഷമണി മന്ദിറിന്റെ സമഗ്ര വികസനത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. പോർബന്തർ ഫിഷറി ഹാർബറിലെ ഡ്രെഡ്ജിംഗി് പരിപാലനത്തിന്റെയും മലിനജല-ജലവിതരണ പദ്ധതികളുടെയും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.സോമനാഥിലെ ഗിറിലെ മദ്‌വാദിൽ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കുന്നതുൾപ്പെടെ രണ്ട് പദ്ധതികളുടെ ശിലാസ്ഥാപനം അദ്ദേഹം നിർവഹിക്കും.
 
പ്രധാനമന്ത്രി രാജ്‌കോട്ടിൽ
 
രാജ്‌കോട്ടിൽ ഏകദേശം 5860 കോടിയോളം രൂപയുടെ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. മറ്റുള്ളവയ്‌ക്കൊപ്പം ആസൂത്രണം, രൂപകൽപന, നയം, നിയന്ത്രണങ്ങൾ, നടപ്പാക്കൽ, കൂടുതൽ സുസ്ഥിരത, ഉൾച്ചേർക്കൽ എന്നിവ ഉൾപ്പെടെ ഇന്ത്യയിലെ ഭവനനിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന ചർച്ചകൾക്ക് സാക്ഷ്യം വഹിക്കുന്ന ഇന്ത്യ അർബൻ ഹൗസിംഗ്  കോൺക്ലേവ് 2022 അദ്ദേഹം ഉദ്ഘാടനം ചെയ്യും. പൊതുചടങ്ങിനുശേഷം നൂതനാശയ നിർമ്മാണരീതികളെക്കുറിച്ചുള്ള പ്രദർശനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
പൊതുചടങ്ങിൽ ലൈറ്റ് ഹൗസ് പദ്ധതിക്ക് കീഴിൽ നിർമ്മിച്ച 1100ലധികം വീടുകൾ പ്രധാനമന്ത്രി സമർപ്പിക്കും. ഈ വീടുകളുടെ താക്കോലുകൾ ഗുണഭോക്താക്കൾക്ക് കൈമാറുകയും ചെയ്യും. ബ്രാഹ്മണി-2 ഡാം മുതൽ നർമ്മദ കനാൽ പമ്പിംഗ് സ്‌റ്റേഷൻ വരെയുള്ള ജലവിതരണ പദ്ധതിയായ മോർബി-ബൾക്ക് പൈപ്പ് ലൈൻ പദ്ധതിയും അദ്ദേഹം സമർപ്പിക്കും. റീജിയണൽ സയൻസ് സെന്റർ, ഫ്‌ളൈ ഓവർ ബ്രിഡ്ജുകൾ (മേൽപ്പാലങ്ങൾ), റോഡ് മേഖലയുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികൾ എന്നിവയാണ് അദ്ദേഹം സമർപ്പിക്കുന്ന മറ്റ് പദ്ധതികൾ.
ഗുജറാത്തിലെ എൻ.എച്ച് 27ന്റെ രാജ്‌കോട്ട്-ഗോണ്ടൽ-ജെറ്റ്പൂർ ഭാഗത്തിലെ നിലവിലുള്ള നാലുവരിപ്പാത ആറുവരിപ്പാതയാക്കുന്നതിനുള്ള തറക്കല്ലിടലും
 
പ്രധാനമന്ത്രി നിർവഹിക്കും. മോർബി, രാജ്‌കോട്ട്, ബോട്ടാഡ്, ജാംനഗർ, കച്ച് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലായുള്ള 2950 കോടി രൂപയുടെ ജി.ഐ.ഡി.സി (ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ) വ്യവസായ എസ്‌റ്റേറ്റുകളുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. ഗഡ്കയിലെ അമുൽ-ഫെഡ് ഡയറി പ്ലാന്റ്, രാജ്‌കോട്ടിലെ ഇൻഡോർ സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ നിർമ്മാണം, രണ്ട് ജലവിതരണ പദ്ധതികൾ, റോഡ്, റെയിൽവേ മേഖലയിലെ മറ്റ് പദ്ധതികൾ എന്നിവയാണ് തറക്കല്ലിടുന്ന മറ്റ് പദ്ധതികൾ.
 
പ്രധാനമന്ത്രി കെവാഡിയയിൽ
 
യു.എൻ സെക്രട്ടറി ജനറൽ ആദരണീയനായ അന്റോണിയോ ഗുട്ടെറസുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ച നടത്തും. അതിനുശേഷം, കേവാഡിയയിലെ ഏകതാ നഗറിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ യു.എൻ സെക്രട്ടറി ജനറലിന്റെ സാന്നിദ്ധ്യത്തിൽമിഷൻ ലൈഫിന് പ്രധാനമന്ത്രി സമാരംഭം കുറിയ്ക്കും. പ്രധാനമന്ത്രി വിഭാവനം ചെയ്തതാണിത്, പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനുമായി ഇന്ത്യയുടെ നേതൃത്വത്തിലുള്ള വ്യക്തിപരവും കൂട്ടായതുമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആഗോള ബഹുജന പ്രസ്ഥാനമായി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നു.
സുസ്ഥിരതയിലേക്കുള്ള നമ്മുടെ കൂട്ടായ സമീപനം മാറ്റുന്നതിനുള്ള ത്രിതല തന്ത്രം പിന്തുടരുകയാണ് മിഷൻ ലൈഫ് ലക്ഷ്യമിടുന്നത്. ആദ്യത്തേത്, വ്യക്തികളെ അവരുടെ ദൈനംദിന ജീവിതത്തിൽ ലളിതവും എന്നാൽ ഫലപ്രദവുമായ പരിസ്ഥിതി സൗഹൃദ വ്യവഹാരങ്ങളിലേക്ക് കൊണ്ടുപോകുക എന്നതാണ് (ആവശ്യത്തിന്); രണ്ടാമത്തേത്, മാറിക്കൊണ്ടിരിക്കുന്ന ചോദനയ്ക്ക് അനുസരിച്ച് (വിതരണം) വേഗത്തിൽ പ്രതികരിക്കാൻ വ്യവസായങ്ങളെയും വിപണികളെയും പ്രാപ്തമാക്കുക എന്നതാണ്; മൂന്നാമത്തേത്, സുസ്ഥിര ഉപഭോഗത്തെയും ഉൽപാദനത്തെയും (നയം) പിന്തുണയ്ക്കുന്നതിന് ഗവൺമെന്റിനേയും വ്യാവസായിക നയത്തെയും സ്വാധീനിക്കുക എന്നതാണ്.
വിദേശകാര്യ മന്ത്രാലയം 2022 ഒകേ്ടാബർ 20 മുതൽ 22 വരെ കെവാഡിയയിൽ സംഘടിപ്പിക്കുന്ന മിഷൻ മേധാവികളുടെ പത്താമത് സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ലോകമെമ്പാടുമുള്ള 118 ഇന്ത്യൻ മിഷനുകളുടെ (അംബാസഡർമാരും ഹൈക്കമ്മീഷണർമാരും) മേധാവിമാരെ സമ്മേളനം ഒരുമിച്ച് കൊണ്ടുവരും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന അതിന്റെ 23 സെഷനുകളിലൂടെ, സമകാലിക ഭൗമ-രാഷ്ട്രീയ, ഭൗമ-സാമ്പത്തിക പരിസ്ഥിതി, ബന്ധിപ്പിക്കൽ, ഇന്ത്യയുടെ വിദേശ നയ മുൻഗണനകൾ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ആന്തരിക ചർച്ചകൾ നടത്താൻ കോൺഫറൻസ് അവസരമുണ്ടാക്കും. മറ്റുള്ളവയ്‌ക്കൊപ്പം വികസനംകാംക്ഷിക്കുന്ന ജില്ലകൾ, ഒരു ജില്ല ഒരു ഉൽപ്പന്നം, അമൃത് സരോവർ മിഷൻ തുടങ്ങിയ ഇന്ത്യയുടെ മുൻനിര ദൗത്യങ്ങളുമായി ബന്ധപ്പെട്ടവയെക്കുറിച്ച് സ്വയം പരിചയപ്പെടുന്നതിനായി മിഷൻ മേധാവികൾ ഇപ്പോൾ ബന്ധപ്പെട്ട അവരുടെ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുകയാണ്.
 
പ്രധാനമന്ത്രി വ്യാരയിൽ
 
താപിയിലെ വ്യാരയിൽ 1970 കോടിരൂപയുടെ വിവിധ വികസന സംരംഭങ്ങൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. നഷ്ടപ്പെട്ടുപോയ കണ്ണികൾക്കൊപ്പം സപുതാര മുതൽ സ്റ്റാച്യു ഓഫ് യൂണിറ്റി വരെയുള്ള റോഡ് നവീകരിക്കുന്നതിനുള്ള നിർമ്മാണത്തിനും അദ്ദേഹം തറക്കല്ലിടും. താപി, നർമ്മദ ജില്ലകളിൽ 300 കോടിയിലധികം രൂപയുടെ ജലവിതരണ പദ്ധതികളാണ് തറക്കല്ലിടുന്ന മറ്റ് പദ്ധതികൾ.
 
 
ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് അഭിസംബോധനചെയ്തു
 
ന്യൂ ഡൽഹി: ഒക്‌ടോബർ 18, 2022
 
ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് അഭിസംബോധനചെയ്തു.
 
സമ്മേളനത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, ന്യൂഡൽഹിയിൽ ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയ എല്ലാ വിശിഷ്ടാതിഥികൾക്കും ഊഷ്മളമായ സ്വാഗതം ആശംസിച്ചു. ജനങ്ങളുടെയും സംസ്കാരങ്ങളുടെയും ആഘോഷമായ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2023ൽ ഇന്റർപോൾ അതിന്റെ 100-ാം വർഷം ആഘോഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതു പുനരാലോചനയ്ക്കും ഭാവി തീരുമാനിക്കാനുമുള്ള സമയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സന്തോഷിക്കാനും ചിന്തിക്കാനും തിരിച്ചടികളിൽനിന്നു പാഠം ഉൾക്കൊണ്ടു ഭാവിയിലേക്കു പ്രതീക്ഷയോടെ നോക്കാനുമുള്ള മികച്ച സമയമാണിതെന്നും മോദി കൂട്ടിച്ചേർത്തു. 
 
ഇന്ത്യൻ സംസ്കാരവുമായുള്ള ഇന്റർപോളിന്റെ ആപ്തവാക്യത്തിന്റെ ബന്ധത്തെ പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. വേദങ്ങളിൽനിന്നുള്ള ‘ആനോ ഭദ്ര കൃതവോ യന്തു വിശ്വതാഃ’ എന്ന ഉദ്ധരണിയും ‘സുരക്ഷിതലോകവുമായി പൊലീസിനെ ബന്ധിപ്പിക്കുക’ എന്ന ഇന്റർപോളിന്റെ മുദ്രാവാക്യവും തമ്മിലുള്ള സമാനത അദ്ദേഹം വ്യക്തമാക്കുകയുംചെയ്തു. മികച്ച ഇടമാക്കി‌ ലോകക്തെ മാറ്റുന്നതിനുള്ള സാർവത്രികസഹകരണത്തിനുള്ള ആഹ്വാനമാണിതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയുടെ അതുല്യമായ ആഗോള വീക്ഷണത്തെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ഐക്യരാഷ്ട്രസഭയുടെ സമാധാനപരിപാലനപ്രവർത്തനങ്ങളിലേക്കു ധീരരായ സ്ത്രീപുരുഷന്മാരെ അയക്കുന്നതിൽ ഏറ്റവും മികച്ച സംഭാവന നൽകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ചൂണ്ടിക്കാട്ടി. “ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പുതന്നെ മികച്ച ഇടമാക്കി ലോകത്തെ മാറ്റുന്നതിനു ഞങ്ങൾ ത്യാഗങ്ങൾ സഹിച്ചു”- ശ്രീ മോദി പറഞ്ഞു. ലോകമഹായുദ്ധങ്ങളിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ ജീവൻ ബലിയർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പ്രതിരോധമരുന്നുകളെക്കുറിച്ചും കാലാവസ്ഥാലക്ഷ്യങ്ങളെക്കുറിച്ചും സംസാരിച്ച പ്രധാനമന്ത്രി, ഏതു തരത്തിലുള്ള പ്രതിസന്ധിയിലും മുൻകൈയെടുക്കാനുള്ള സന്നദ്ധത ഇന്ത്യ പ്രകടിപ്പിച്ചതായി അറിയിച്ചു. “രാഷ്ട്രങ്ങളും സമൂഹങ്ങളും ആഭ്യന്തരകാര്യങ്ങളിലേക്കു തിരിയുന്ന സമയത്ത്, കൂടുതൽ അന്താരാഷ്ട്രസഹകരണത്തിനാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. പ്രാദേശികക്ഷേമത്തിനായുള്ള ആഗോളസഹകരണമാണു ഞങ്ങളുടെ ആഹ്വാനം”- ശ്രീ മോദി കൂട്ടിച്ചേർത്തു. 
 
ലോകമെമ്പാടുമുള്ള പൊലീസ് സേന ജനങ്ങളെ സംരക്ഷിക്കുക മാത്രമല്ല, സാമൂഹ്യക്ഷേമം മെച്ചപ്പെടുത്തുകയുമാണു ചെയ്യുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. “ഏതു പ്രതിസന്ധികളെടുത്താലും സമൂഹത്തിന്റെ പ്രതികരണത്തിന്റെ മുൻനിരയിൽ അവരാണുണ്ടാകുക”- ശ്രീ മോദി കൂട്ടിച്ചേർത്തു. കോവിഡ് പ്രതിസന്ധിക്കാലത്തെ ഉദാഹരണം നൽകി, ജനങ്ങളെ സഹായിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ സ്വന്തം ജീവൻ പണയപ്പെടുത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. അവരിൽ പലരും ജനസേവനത്തിനായി ജീവത്യാഗവുംചെയ്തു- അദ്ദേഹം പറഞ്ഞു.
 
ഇന്ത്യയുടെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ വൈവിധ്യത്തെക്കുറിച്ചുപറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയുടെ വലിപ്പത്തെക്കുറിച്ചും വിശാലതയെക്കുറിച്ചും സംസാരിച്ചു. “ഇന്ത്യൻ പൊലീസ്, ഫെഡറൽ-സംസ്ഥാനതലങ്ങളിൽ, 900ലധികം ദേശീയനിയമങ്ങളും പതിനായിരത്തോളം സംസ്ഥാനനിയമങ്ങളും നടപ്പിലാക്കാൻ സഹകരിക്കുന്നു”- അദ്ദേഹം പറഞ്ഞു. “ഭരണഘടന വാഗ്ദാനംചെയ്യുന്ന ജനങ്ങളുടെ വൈവിധ്യത്തെയും അവകാശങ്ങളെയും മാനിച്ചുകൊണ്ടാണു നമ്മുടെ പൊലീസ് സേന പ്രവർത്തിക്കുന്നത്. അവർ ജനങ്ങളെ സംരക്ഷിക്കുകമാത്രമല്ല, നമ്മുടെ ജനാധിപത്യത്തെ സേവിക്കുകയുംചെയ്യുന്നു”- അദ്ദേഹം പറഞ്ഞു. ഇന്റർപോളിന്റെ നേട്ടങ്ങളെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, കഴിഞ്ഞ 99 വർഷമായി 195 രാജ്യങ്ങളിലായി ആഗോളതലത്തിൽ പൊലീസ് സംഘടനകളെ ഇന്റർപോൾ ബന്ധിപ്പിച്ചിട്ടുണ്ടെന്നു വ്യക്തമാക്കി. ഈ മഹത്തായ അവസരത്തെ അടയാളപ്പെടുത്തുന്നതിനായി, ഇന്ത്യാഗവണ്മെന്റ് സ്മരണികാസ്റ്റാമ്പും നാണയവും പുറത്തിറക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 
 
ഭീകരത, അഴിമതി, മയക്കുമരുന്നുകടത്ത്, വേട്ടയാടൽ, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങി ലോകം അഭിമുഖീകരിക്കുന്ന ആഗോളതലത്തിലുള്ള ആപൽക്കരമായ നിരവധി ഭീഷണികളെക്കുറിച്ചു പ്രധാനമന്ത്രി ഓർമിപ്പിച്ചു. “ഈ അപകടങ്ങളുടെ മാറ്റത്തിന്റെ വേഗത മുമ്പത്തേതിനേക്കാൾ വേഗത്തിലാണ്. ഭീഷണികൾ ആഗോളതലത്തിലുള്ളതാകുമ്പോൾ, പ്രതികരണം പ്രാദേശികമായിരിക്കരുത്! ഈ ഭീഷണികളെ പരാജയപ്പെടുത്താൻ ലോകം ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു”- അദ്ദേഹം പറഞ്ഞു. 
 
അന്തർദേശീയ ഭീകരവാദത്തിന്റെ ദൂഷ്യവശങ്ങളിലേക്കു വെളിച്ചംവീശി, ലോകം തിരിച്ചറിയുന്നതിനുമുമ്പുതന്നെ ഇന്ത്യ നിരവധി പതിറ്റാണ്ടുകളായി അതിനെ ചെറുക്കുകയായിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. “സുരക്ഷയുടെയും സംരക്ഷണത്തിന്റെയും വില ഞങ്ങൾക്കറിയാമായിരുന്നു. ഈ പോരാട്ടത്തിൽ നമ്മുടെ ആയിരക്കണക്കിനുപേരാണു ജീവത്യാഗംചെയ്തത്”- ശ്രീ മോദി കൂട്ടിച്ചേർത്തു. ഭീകരത ഭൗതിക ഇടപെടലിലൂടെ മാത്രമല്ല, ഓൺലൈൻ പ്രവർത്തനങ്ങളിലൂടെയും സൈബർ ഭീഷണികളിലൂടെയും അതിവേഗം വ്യാപിക്കുകയാണെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. ബട്ടൺക്ലിക്കി‌ലൂടെ ആക്രമണം നടത്താനോ സംവിധാനങ്ങളെ മുട്ടുകുത്തിക്കാനോ കഴിയുമെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. അന്താരാഷ്ട്രനയങ്ങൾ കൂടുതൽ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ആവർത്തിച്ചു പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: “ഓരോ രാജ്യവും അവയ്ക്കെതിരെ തന്ത്രങ്ങൾ മെനയുകയാണ്. എന്നാൽ നമ്മുടെ അതിർത്തിക്കുള്ളിൽ നാം ചെയ്യുന്നതു മതിയാകില്ല”. മുൻകൂട്ടി കണ്ടെത്തലും മുന്നറിയിപ്പു സംവിധാനങ്ങൾ സ്ഥാപിക്കലും, ഗതാഗതസേവനങ്ങൾ സംരക്ഷിക്കൽ, ആശയവിനിമയ അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷ, നിർണായക അടിസ്ഥാനസൗകര്യങ്ങൾക്കുള്ള സുരക്ഷ, സാങ്കേതികവും സാങ്കേതികവിദ്യാപരവുമായ സഹായം, ബൗദ്ധികവിന‌ിമയം തുടങ്ങി നിരവധി കാര്യങ്ങൾ പുതിയ തലത്തിലേക്കു കൊണ്ടുപോകണമെന്ന് അദ്ദേഹം നിർദേശിച്ചു. 
 
അഴിമതിയുടെ അപകടങ്ങളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. അഴിമതിയും സാമ്പത്തികകുറ്റകൃത്യങ്ങളും പല രാജ്യങ്ങളിലെയും പൗരന്മാരുടെ ക്ഷേമത്തിനു ഹാനികരമാണെന്ന് അദ്ദേഹം പറഞ്ഞു. “അഴിമതിക്കാർ, ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കുറ്റകൃത്യത്തിനായുള്ള വരുമാനം സംഭര‌ിക്കാൻ വഴികണ്ടെത്തുന്നു. ഈ പണം എവിടെനിന്നാണോ അവർ കൊണ്ടുപോയത്, ആ രാജ്യത്തെ പൗരന്മാർക്കുള്ളതാണ്. മിക്കപ്പോഴും, ഇതു ലോകത്തിലെ ഏറ്റവും ദരിദ്രരായ ജനങ്ങളിൽനിന്നാകും എടുത്തിണ്ടാകുക. മാത്രമല്ല, പണം ഹാനികരമായ പല കാര്യങ്ങൾക്കും ഉപയോഗിക്കുന്നു. 
 
സുരക്ഷിത താവളങ്ങൾ ഇല്ലാതാക്കാൻ ആഗോളസമൂഹം കൂടുതൽ വേഗത്തിൽ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. “അഴിമതിക്കാർക്കും ഭീകരവാദികൾക്കും മയക്കുമരുന്നുസംഘങ്ങൾക്കും നായാട്ടുസംഘങ്ങൾക്കും സംഘടിതകുറ്റകൃത്യങ്ങൾക്കും സുരക്ഷിത താവളങ്ങൾ ഉണ്ടാകരുത്. ഒരിടത്തെ ജനങ്ങൾക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങൾ എല്ലാവർക്കും എതിരായ കുറ്റകൃത്യങ്ങളാണ്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു. “പൊലീസും നിയമനിർവഹണ ഏജൻസികളും സഹകരണം വർധിപ്പിക്കുന്നതിനു നടപടിക്രമങ്ങളും മാർഗനിർദേശങ്ങളും രൂപപ്പെടുത്തേണ്ടതുണ്ട്. ഒളിവിൽ കഴിയുന്ന കുറ്റവാളികൾക്കായുള്ള റെഡ് കോർണർ നോട്ടീസ് വേഗത്തിലാക്കാൻ ഇന്റർപോളിനു കഴിയും. “സുരക്ഷിതവും സംരക്ഷണമാർന്നതുമായ ലോകം എന്നതു നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണ്. നന്മയുടെ ശക്തികൾ സഹകരിക്കുമ്പോൾ, കുറ്റകൃത്യത്തിന്റെ ശക്തികൾ നിഷ്പ്രഭമാകും”- പ്രധാനമന്ത്രി പറഞ്ഞു. 
 
ന്യൂഡൽഹിയിലെ ദേശീയ പൊലീസ് സ്മാരകവും ദേശീയ യുദ്ധസ്മാരകവും സന്ദർശിച്ച് ഇന്ത്യയെ സുരക്ഷിതമായി നിലനിർത്താൻ ജീവൻ ബലിയർപ്പിച്ച ധീരജവാന്മാർക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുന്നതു പരിഗണിക്കണമെന്നു പ്രധാനമന്ത്രി എല്ലാ വിശിഷ്ടാതിഥികളോടും അഭ്യർഥിച്ചു. കുറ്റകൃത്യം, അഴിമതി, ഭീകരവാദം എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള ഫലപ്രദവും വിജയകരവുമായ വേദിയാണിതെന്ന് ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലി തെളിയിക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശപ്രകടിപ്പിച്ചു. “ആശയവിനിമയത്തിനും കൂട്ടായ പ്രവർത്തനത്തിനും സഹകരണത്തിനും, കുറ്റകൃത്യങ്ങളെയും അഴിമതിയെയും ഭീകരതയെയും പരാജയപ്പെടുത്താനാകട്ടെ”- പ്രധാനമന്ത്രി ഉപസംഹരിച്ചു. 
 
വേദിയിൽ എത്തിയ പ്രധാനമന്ത്രിയെ ഇന്റർപോൾ പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റിക്കു പരിചയപ്പെടുത്തി. തുടർന്ന് ഏവർക്കുമൊപ്പം പ്രധാനമന്ത്രി ചിത്രമെടുത്തു. ഇന്റർപോൾ ശതാബ്ദി സ്റ്റാൻഡും വീക്ഷിച്ചു. പിന്നീട്, നാടമുറിച്ചു ദേശീയ പൊലീസ് പൈതൃകപ്രദർശനം പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. ഇതു വീക്ഷിക്കുകയും ചെയ്തു. 
 
വേദിയിൽ എത്തിയ പ്രധാനമന്ത്രി, നിറങ്ങൾ ഒഴുകിയിറങ്ങുംവിധമുള്ള ഐടിബിപി സംഘത്തിന്റെ മാർച്ച് പാസ്റ്റിനും സാക്ഷ്യംവഹിച്ചു. തുടർന്ന് ഇന്ത്യയുടെ ദേശീയഗാനവും ഇന്റർപോൾ ഗാനവും ആലപിച്ചു. ഇന്റർപോൾ പ്രസിഡന്റ് പ്രധാനമന്ത്രിക്കു ബോൺസായ് ചെടി സമ്മാനിച്ചു. തുടർന്ന്, ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയുടെ സ്മരണയ്ക്കായി സ്മരണിക തപാൽ സ്റ്റാമ്പും 100 രൂപ നാണയവും പ്രധാനമന്ത്രി പ്രകാശനംചെയ്തു. 
 
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഇന്റർപോൾ പ്രസിഡന്റ് അഹമ്മദ് നാസർ അൽ റയീസ്, ഇന്റർപോൾ സെക്രട്ടറി ജനറൽ യൂർഗൻ സ്റ്റോക്ക്, സിബിഐ ഡയറക്ടർ സുബോധ് കുമാർ ജയ്‌സ്വാൾ എന്നിവർ പങ്കെടുത്തു.
 
പശ്ചാത്തലം:  
 
ഒക്ടോബർ 18 മുതൽ 21 വരെയാണ് ഇന്റർപോളിന്റെ 90-ാം പൊതുസമ്മേളനം നടക്കുന്നത്. 195 ഇന്റർപോൾ അംഗരാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, രാജ്യങ്ങളിലെ പൊലീസ് മേധാവികൾ, ദേശീയ സെൻട്രൽ ബ്യൂറോ മേധാവികൾ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. ഇന്റർപോളിന്റെ പരമോന്നത ഭരണസമിതിയാണു ജനറൽ അസംബ്ലി. അതിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനു വർഷത്തിലൊരിക്കൽ യോഗം ചേരുന്നു.
 
ഏകദേശം 25 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യയിൽ ഇന്റർപോൾ ജനറൽ അസംബ്ലി  നടക്കുന്നത്. അവസാനമായി ഇന്ത്യയിൽ നടന്നത് 1997ലാണ്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തോടനുബന്ധിച്ച് 2022ൽ ന്യൂഡൽഹിയിൽ ഇന്റർപോൾ ജനറൽ അസംബ്ലി സംഘടിപ്പിക്കാനുള്ള ഇന്ത്യയുടെ നിർദേശം വൻ ഭൂരിപക്ഷത്തോടെയാണു പൊതുസഭ അംഗീകരിച്ചത്. ഇന്ത്യയുടെ ക്രമസമാധാനസംവിധാനത്തിലെ മികച്ച സമ്പ്രദായങ്ങൾ ലോകമെമ്പാടും പ്രദർശിപ്പിക്കാനുള്ള അവസരമാണു സമ്മേളനമൊരുക്കുന്നത്.
 
 
ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ ദുരന്തത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രിയുടെ അനുശോചനം
 
ന്യൂ ഡൽഹി: ഒക്‌ടോബർ 18, 2022
 
ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു : “ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ ദുരന്തത്തിൽ വേദനിക്കുന്നു. ഈ ദുരന്ത വേളയിൽ , എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്: പ്രധാനമന്ത്രി നരേന്ദ്രമോദി” 
 
 
2023-24 വിൽപ്പന കാലയളവിൽ എല്ലാ റാബി വിളകൾക്കുമുള്ള കുറഞ്ഞ താങ്ങുവിലയ്ക്കു മന്ത്രിസഭയുടെ അംഗീകാരം
 
ന്യൂ ഡൽഹി: ഒക്‌ടോബർ 18, 2022
 
2023-24 വിൽപ്പനകാലയളവിൽ എല്ലാ റാബിവിളകൾക്കും കുറഞ്ഞ താങ്ങുവില (എംഎസ്‌പി) ഉയർത്തുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി അംഗീകാരം നൽകി.
 
കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനായി 2023-24 വിൽപ്പനകാലയളവിൽ റാബി വിളകളുടെ എംഎസ്‌പി ഗവണ്മെന്റ് വർധിപ്പിച്ചു. എംഎസ്‌പിയിലെ ഏറ്റവും ഉയർന്ന വർധന പരിപ്പി(മസൂർ)നാണ്. ക്വിന്റലിന് 500 രൂപയാണിതിനു വർധിപ്പച്ചത്. റാപ്സീഡിനും കടുകിനും ക്വിന്റലിന് 400 രൂപയും ഉയർത്തി. ചെണ്ടൂരകത്തിനു ക്വിന്റലിന് 209 രൂപ വർധിപ്പിക്കാനാണ് അനുമതി. ഗോതമ്പ്, പയർ, ബാർലി എന്നിവയ്ക്ക് യഥാക്രമം ക്വിന്റലിന് 110 രൂപ, 105 രൂപ, 100 രൂപ എന്നിങ്ങനെയും വർധിപ്പിച്ചു.
 

2023-24 വ‌ിൽപ്പനകാലയളവിലെ എല്ലാ റാബി വിളകൾക്കുമുള്ള  എംഎസ്‌പി

(വില ക്വിന്റലിന്)

ക്രമനമ്പർ

 

വിളകൾ  

എംഎസ്‌പി ആർഎംഎസ്

2022-23

എംഎസ്‌പി ആർഎംഎസ്

 

 

2023-24

* ആർഎംഎസ് 2023-24

 

ഉൽപ്പാദനച്ചെലവ്

RMS 2023-24

എംഎസ്‌പിയിലെ വർധന (കേവല) ചെലവിനുമേലുള്ള ആദായം (ശതമാനത്തിൽ)

 

1 ഗോതമ്പ് 2015 2125 1065 110 100
2 ബാർലി 1635 1735 1082 100 60
3 പയർ 5230 5335 3206 105 66
4 പരിപ്പ് (മസൂർ) 5500 6000 3239 500 85
5 റാപ്സീഡും കടുകും 5050 5450 2670 400 104
6 ചെണ്ടൂരകം 5441 5650 3765 209 50
 
*തൊഴിലാളികൾക്കുള്ള കൂലി, കാളകൾ/യന്ത്രങ്ങൾ ഇവയ്ക്കുള്ള ചെലവ്, ഭൂമി പാട്ടത്തിനെടുത്ത വാടക, വിത്തും വളവും ജലസേചനവുമുൾപ്പെടെയുള്ളവയ്ക്കായി വരുന്ന ചെലവ് ഇവയടക്കം എല്ലാ ചെലവുകളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.  ഉപകരണങ്ങളുടെയും കാർഷികമന്ദിരങ്ങളുടെയും തകർച്ച, പ്രവർത്തനമൂലധനത്തിന്റെ പലിശ, പമ്പുസെറ്റുകളുടെ പ്രവർത്തനത്തിനുള്ള ഡീസൽ/വൈദ്യുതി മുതലായവയും മറ്റു ചെലവുകളും കുടുംബ അധ്വാനത്തിന്റെ കണക്കാക്കപ്പെടുന്ന മൂല്യവും ഇതിൽ പരിഗണിക്കും.
 
2023-24 വിൽപ്പനകാലയളവിലെ റാബി വിളകളുടെ എം‌എസ്‌പി വർധന, 2018-19ലെ കേന്ദ്രബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായി, അഖിലേന്ത്യാതലത്തിൽ ശരാശരി ഉൽപ്പാദനച്ചെലവിന്റെ 1.5 മടങ്ങു പാട്ടത്തിനാണു നിശ്ചയിക്കുന്നത്. കർഷകർക്കു ന്യായമായ പ്രതിഫലം ഇതുറപ്പാക്കുന്നു. റാപ്സീഡിനും കടുകിനും 104 ശതമാനവും ഗോതമ്പിന് 100 ശതമാനവും പരിപ്പിന് 85 ശതമാനവുമാണ് ആദായത്തിന്റെ പരമാവധി നിരക്ക്; പയറിന് 66 ശതമാനം; ബാർലിക്ക് 60 ശതമാനം; ചെണ്ടൂരകത്തിന് 50 ശതമാനം എന്നിങ്ങനെയാണു തുടർന്നുള്ളവയ്ക്ക്.
 
2014-15 വർഷം മുതൽ എണ്ണക്കുരുക്കളുടെയും പയർവർഗങ്ങളുടെയും ഉൽപ്പാദനം വർധിപ്പിക്കുന്നതിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ ശ്രമങ്ങൾ മികച്ച ഫലം നൽകി. എണ്ണക്കുരു ഉൽപ്പാദനം 2014-15ൽ 27.51 ദശലക്ഷം ടണ്ണിൽനിന്ന് 2021-22ൽ 37.7 ദശലക്ഷം ടണ്ണായി ഉയർന്നു (നാലാം മുൻകൂർ കണക്കുപ്രകാരം). പയർവർഗങ്ങളുടെ ഉൽപ്പാദനവും സമാനമായ വർധനപ്രവണത കാണിക്കുന്നു. കർഷകരുടെ വയലുകളിൽ പുതിയ ഇനം വിത്ത് അവതരിപ്പിക്കുന്നതിനുള്ള പ്രധാന ഉപാധിയാണു സീഡ് മിനികിറ്റ്സ് പ്രോഗ്രാം. വിത്തു മാറ്റിസ്ഥാപിക്കൽ നിരക്കു വർധിപ്പിക്കുന്നതിന് ഇതു സഹായകമാകും.
 
 
2014-15 മുതൽ പയർവർഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും ഉൽപ്പാദനക്ഷമത ഗണ്യമായി വർധ‌ിച്ചു. പയർവർഗങ്ങളുടെ ഉൽപ്പാദനക്ഷമത ഹെക്ടറിന് 728 കിലോഗ്രാം (2014-15) എന്നതിൽനിന്ന് 892 കി.ഗ്രാം/ഹെക്ടറായി (നാലാം മുൻകൂർ കണക്കുപ്രകാരം, 2021-22). അതായത് 22.53% വർധന. അതുപോലെ, എണ്ണക്കുരു വിളകളിൽ ഉൽപ്പാദനക്ഷമത 1075 കി.ഗ്രാം/ഹെക്ടറിൽനിന്ന് (2014-15) 1292 കി.ഗ്രാം/ഹെക്ടറായി (നാലാം മുൻകൂർ കണക്കുപ്രകാരം, 2021-22) വർധിച്ചു.
 
 
എണ്ണക്കുരുക്കളുടെയും പയർവർഗങ്ങളുടെയും ഉൽപ്പാദനം വർധിപ്പിക്കുന്നതിനും അതുവഴി സ്വയംപര്യാപ്ത ഇന്ത്യ എന്ന ലക്ഷ്യം നിറവേറ്റുന്നതിനുമാണു ഗവൺമെന്റിന്റെ മുൻഗണന. കൃഷിഭൂമി വിപുലീകരണത്തിലൂടെ ഉൽപ്പാദനം വർധിപ്പിക്കുക, ഉയർന്ന വിളവു നൽകുന്ന ഇനങ്ങളിലൂടെയും (എച്ച്‌വൈവികൾ) എം‌എസ്‌പി പിന്തുണയിലൂടെയും സംഭരണത്തിലൂടെയും ഉൽപ്പാദനക്ഷമത എന്നിവയാണ് ആവിഷ്കരിച്ച തന്ത്രങ്ങൾ.
 
 
രാജ്യത്തെ കാർഷികമേഖലയിൽ സാങ്കേതികവിദ്യയുടെയും നൂതനരീതികളുടെയും ഉപയോഗത്തിലൂടെ സ്മാർട്ട് കൃഷിരീതികൾ സ്വീകരിക്കുന്നതും ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യയുടെ കാർഷിക ഡിജിറ്റൽ ആവാസവ്യവസ്ഥ (ഐഡിഇഎ), കർഷകവിവരശേഖരം, ഏകീകൃത കർഷകസേവന സംവിധാനം (യുഎഫ്‌എസ്‌ഐ), പുതിയ സാങ്കേതികവിദ്യയിൽ സംസ്ഥാനങ്ങൾക്കു ധനസഹായം നൽകൽ (എൻഇജിപിഎ), മഹലനോബിസ് ദേശീയ വിള പ്രവചനകേന്ദ്രം (എംഎൻസിഎഫ്‌സി) നവീകരിക്കൽ, മണ്ണിന്റെ ആരോഗ്യം, ഫലഭൂയിഷ്ഠത, പ്രൊഫൈൽ മാപ്പിങ് എന്നിവ ഉൾപ്പെടുന്ന ഡിജിറ്റൽ കാർഷിക ദൗത്യം (ഡിഎഎം) ഗവണ്മെന്റ് നടപ്പിലാക്കുന്നു. എൻഇജിപിഎ പരിപാടിക്കുകീഴിൽ, നിർമിതബുദ്ധിയും യന്ത്രപരിശീലനവും (എഐ/എംഎൽ), ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐ‌ഒടി), ബ്ലോക്ക് ചെയിൻ തുടങ്ങിയ നവീന സാങ്കേതികവിദ്യകൾ ഉപയോഗിച്ചു ഡിജിറ്റൽ കാർഷികപദ്ധതികൾക്കായി സംസ്ഥാന ഗവണ്മെന്റുകൾക്കു ധനസഹായം നൽകുന്നു. ഡ്രോൺ സാങ്കേതികവിദ്യകൾ സ്വീകരിക്കുകയും ചെയ്യുന്നു. സ്മാർട്ട് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്, കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകളെയും കാർഷിക സംരംഭകരെയും  ഗവണ്മെന്റ് പിന്തുണയ്ക്കുന്നു.
 
 
DefExpo 2022 ന്റെ ഭാഗമായി നടന്ന ഇന്ത്യ-ആഫ്രിക്ക പ്രതിരോധ സംഭാഷണം
 
ന്യൂ ഡൽഹി: ഒക്‌ടോബർ 18, 2022
 
DefExpo 2022 ന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്ത്യ-ആഫ്രിക്ക പ്രതിരോധ സംഭാഷണം (India-Africa Defence Dialogue-IADD) 2022 ഇന്ന് (ഒക്ടോബർ 18 ന്) ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്നു. ”പ്രതിരോധവും സുരക്ഷാ സഹകരണവും സമന്വയിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള തന്ത്രങ്ങൾ സ്വീകരിക്കുക” എന്ന IADD ആശയത്തിന്റെ വിവിധ വശങ്ങൾ  സംഭാഷണം വിജയകരമായി പ്രതിപാദിച്ചു .
 
കാര്യക്ഷമതാ നിർമ്മാണം, പരിശീലനം, സൈബർ സുരക്ഷ, സമുദ്ര സുരക്ഷ, ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ പ്രതിരോധ വിഷയങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനും പുതിയ മേഖലകൾ പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള ഇന്ത്യയുടെയും ആഫ്രിക്കൻ രാജ്യങ്ങളുടെയും അടിസ്ഥാന പ്രതിബദ്ധതയാണ് IADD യുടെ പ്രധാന പ്രമേയമെന്ന്  മുഖ്യപ്രഭാഷണം നടത്തിയ രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഭദ്രവും സുരക്ഷിതവുമായ സമുദ്രാന്തരീക്ഷം, പ്രത്യേകിച്ച് ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ, ഉറപ്പാക്കുന്നതിൽ ഇന്ത്യയും ആഫ്രിക്കൻ രാജ്യങ്ങളും പ്രധാന പങ്കാളികളാണെന്ന് അദ്ദേഹം പറഞ്ഞു.
 
സംഘർഷം, ഭീകരവാദം , അക്രമാസക്തമായ തീവ്രവാദം എന്നിവയുയർത്തുന്ന വെല്ലുവിളികൾ നേരിടാൻ ആഫ്രിക്കയ്ക്ക് ഇന്ത്യയുടെ പിന്തുണ ശ്രീ രാജ്‌നാഥ് സിംഗ് ആവർത്തിച്ചു വാഗ്ദാനം ചെയ്തു. ‘സാഗർ’ (Security and Growth for All in the Region-മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും) എന്ന സഹകരണ തത്വത്തെ അടിസ്ഥാനമാക്കിയുള്ള ശക്തമായ പങ്കാളിത്തമാണ് ഇന്ത്യയും ആഫ്രിക്കയും പങ്കിടുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
 
ഇന്ത്യൻ പ്രതിരോധ ഉപകരണങ്ങളെയും  സാങ്കേതിക വിദ്യകളെയും കുറിച്ച് മനസ്സിലാക്കാൻ ആഫ്രിക്കൻ രാജ്യങ്ങളെ ശ്രീ രാജ്‌നാഥ് സിംഗ് ക്ഷണിച്ചു. സമീപ വർഷങ്ങളിൽ ഇന്ത്യ ഒരു മുൻനിര പ്രതിരോധ കയറ്റുമതി രാജ്യമായി  ഉയർന്നുവന്നിട്ടുണ്ട്. ആഗോള യാഥാർത്ഥ്യങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന പരിവർത്തനങ്ങൾ പ്രതിഫലിപ്പിക്കുന്നവയാകണം ബഹുമുഖമായ ലോക സംഘടനകൾ എന്ന് പ്രസ്താവിച്ച അദ്ദേഹം, യുഎൻ രക്ഷാസമിതിയെ കൂടുതൽ പ്രാതിനിധ്യസ്വഭാവമുമുള്ളതാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞു.
 
IADD 2022 ന്റെ ഫലപ്രാപ്തി രേഖയായി ഗാന്ധിനഗർ പ്രഖ്യാപനത്തെ അംഗീകരിച്ചു. പരസ്പര താൽപ്പര്യമുള്ള മേഖലകളിലും പരിശീലന മേഖലയിലും സഹകരണം വർദ്ധിപ്പിക്കാനും ആഫ്രിക്കൻ പ്രതിരോധ സേനയുടെ ശേഷി വർദ്ധിപ്പിക്കാനും സൈനികാഭ്യാസങ്ങളിൽ പങ്കാളികളാകാനും  പ്രകൃതി ദുരന്തങ്ങളിൽ മാനുഷിക സഹായം നൽകാനും രേഖ നിർദ്ദേശിക്കുന്നു. മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസ് മുഖേന ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർക്ക് ഇന്ത്യ ഫെലോഷിപ്പ് വാഗ്ദാനം ചെയ്തു.
 
അമ്പതോളം ആഫ്രിക്കൻ രാജ്യങ്ങൾ ചർച്ചയിൽ പങ്കെടുത്തു. IADD യുടെ ഭാഗമായി, രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗും സഹമന്ത്രി ശ്രീ അജയ് ഭട്ടും ഇന്ത്യയിലെത്തിയ ആഫ്രിക്കൻ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധവും ഉഭയകക്ഷി ബന്ധവുമായി ബന്ധപ്പെട്ട വിഷയങ്ങൾ  ചർച്ചയായി.
 
സബ്‌സ്‌ക്രൈബർ കേന്ദ്രീകൃത ഓൺലൈൻ സേവനങ്ങൾ നൽകുന്നതിനുള്ള ഡിജി ലോക്കർ പാർട്‌ണർ ഓർഗനൈസേഷനുകളായി PFRDA-യുടെ സെൻട്രൽ റെക്കോർഡ് കീപ്പിംഗ് ഏജൻസികൾ മാറി
 
ന്യൂ ഡൽഹി: ഒക്‌ടോബർ 18, 2022
 
പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (PFRDA) സെൻട്രൽ റെക്കോർഡ് കീപ്പിംഗ് ഏജൻസികൾ (CRAs) സബ്‌സ്‌ക്രൈബർ കേന്ദ്രീകൃത ഓൺലൈൻ സേവനങ്ങൾ നൽകുന്നതിനുള്ള ഡിജി ലോക്കർ പാർട്‌ണർ ഓർഗനൈസേഷനുകളായി മാറി.
 
ഡിജി ലോക്കറിലൂടെ PFRDA ഇനിപ്പറയുന്ന അധിക സേവനങ്ങൾ നൽകുന്നു:
 
      i. ഡിജി ലോക്കർ മുഖേന ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് അക്കൗണ്ട് തുറക്കൽ
 
     ii. ഡിജി ലോക്കർ മുഖേന ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് നിലവിലുള്ള വിലാസം പുതുക്കൽ
 
Protean CRA യിൽ പുതിയ അക്കൗണ്ട് തുറക്കുന്നതിനും, നിലവിലുള്ള വരിക്കാർക്ക് അവരുടെ വിലാസം പുതുക്കുന്നതിനും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
 
ഡിജിലോക്കറിൽ ലഭ്യമാക്കിയിരിക്കുന്ന ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് NPS അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടികൾ:
 
1. Protean CRA വെബ്സൈറ്റിൽ NPS രജിസ്ട്രേഷൻ പേജ് തുറക്കുക (https://enps.nsdl.com)
 
2. ‘New Registration with Documents with DigiLocker’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഡ്രൈവിംഗ് ലൈസൻസ് തിരഞ്ഞെടുക്കുക.
 
3. ഡിജിലോക്കർ വെബ്‌സൈറ്റിലേക്ക് അപേക്ഷകൻ റീഡയറക്‌ട് ചെയ്യപ്പെടും. ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യാനും രേഖകൾ/വിവരങ്ങൾ CRA-യുമായി പങ്കിടുന്നതിനുള്ള അനുവാദം നൽകാനും കഴിയും.
 
4. ഡിജിലോക്കറും ഇഷ്യൂ ചെയ്ത രേഖകളും ആക്‌സസ് ചെയ്യാൻ NPS-നെ അനുവദിക്കുക.
 
5. വ്യക്തിഗത വിവരങ്ങളും ഡ്രൈവിംഗ് ലൈസൻസ് ഫോട്ടോയും അക്കൗണ്ട് തുറക്കുന്ന പേജിൽ സ്വയമേവ പ്രത്യക്ഷപ്പെടും.
 
6. അപേക്ഷ പൂരിപ്പിക്കുന്നതിന് പാൻ, വ്യക്തിഗത വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട്, പദ്ധതി, നാമനിർദ്ദേശം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ നൽകുക.
 
7. NPS ലേക്ക് പണമടയ്ക്കാം.
 
8. ഇതോടെ NPS അക്കൗണ്ട് വിജയകരമായി ആരംഭിച്ചു.
 
ഡിജിലോക്കറിൽ നൽകിയിരിക്കുന്ന ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് NPS അക്കൗണ്ടിലെ വിലാസം പുതുക്കുന്നതിനുള്ള നടപടികൾ:
 
1. Protean CRA വെബ്സൈറ്റിലെ വിവരങ്ങൾ ഉപയോഗിച്ച് NPS അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക
 
2. ‘Demographic Changes’ ടാബിന് കീഴിലുള്ള വ്യക്തിഗത വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുക എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
 
3. ‘Update Address Details’ തിരഞ്ഞെടുക്കുക, തുടർന്ന് ഡിജിലോക്കർ മുഖേന ഡോക്യുമെന്റുകൾക്ക് കീഴിൽ ഡ്രൈവിംഗ് ലൈസൻസ് തിരഞ്ഞെടുക്കുക.
 
4. അപേക്ഷകൻ ഡിജിലോക്കർ വെബ്‌സൈറ്റിലേക്ക് റീഡയറക്‌ട് ചെയ്യുപ്പെടും. അവിടെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യാനും CRA യുമായി രേഖകൾ/വിവരങ്ങൾ പങ്കിടാൻ സമ്മതം നൽകാനും കഴിയും.
 
5. ഡിജിലോക്കറും ഇഷ്യൂ ചെയ്ത രേഖകളും ആക്‌സസ് ചെയ്യാനും സമർപ്പിക്കാനും NPS-നെ അനുവദിക്കുക.
 
 
6. ഡ്രൈവിംഗ് ലൈസൻസ് പ്രകാരമുള്ള വിലാസം NPS അക്കൗണ്ടിൽ പുതുക്കുന്നതാണ്.
രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 219.37 കോടി കടന്നു
 
ന്യൂ ഡൽഹി: ഒക്‌ടോബർ 18, 2022
 
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 219.37 കോടി (2,19,37,66,738) കടന്നു.
 
12 മുതൽ 14 വയസ്സ് പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാർച്ച് 16 മുതൽ ആരംഭിച്ചു. ഇതുവരെ 4.11 കോടിയിൽ കൂടുതൽ (4,11,60,467) കൗമാരക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞു.
 
18 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവർക്ക് കോവിഡ്-19 മുൻകരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.
 
നിലവിൽ ചികിത്സയിലുള്ളത് 26,449 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.06 ശതമാനമാണ്. 
 
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,919 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,40,77,068 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.76%.
 
കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,542 പേർക്കാണ്. 
 
കഴിഞ്ഞ 24 മണിക്കൂറിൽ 2,27,207 പരിശോധനകൾ നടത്തി. 89.89 കോടിയിൽ അധികം (89,89,26,887) പരിശോധനകളാണ് ഇതുവരെ നടത്തിയത്. 
 
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.02 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.68 ശതമാനമാണ്.
 
കോവിഡ്-19: പുതിയ വിവരങ്ങൾ
 
ന്യൂ ഡൽഹി: ഒക്‌ടോബർ 18, 2022
 
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 219.37 കോടി ഡോസ് വാക്സിൻ (94.96 കോടി രണ്ടാം ഡോസും, 21.89 കോടി മുൻകരുതൽ ഡോസും).
 
കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 4,23,087 ഡോസുകൾ.
 
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 26,449 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.06%
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,919 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,40,77,068 ആയി; രോഗമുക്തി നിരക്ക് 98.76%
 
കഴിഞ്ഞ 24 മണിക്കൂറിൽ 1,542 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.68%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.02%
 
ആകെ നടത്തിയത് 89.89 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത്  2,27,207 പരിശോധനകൾ
 
അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ  അഞ്ചാമത് ഉന്നതതല  യോഗം ശ്രീ ആർ.കെ സിംഗ് ഉദ്ഘാടനം ചെയ്തു
 
ന്യൂ ഡൽഹി: ഒക്‌ടോബർ 18, 2022
 
അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ (  ISA  )  അഞ്ചാമത് ഉന്നതതല  യോഗം, സഖ്യത്തിന്റെ പ്രസിഡന്റ് എന്ന നിലയിൽ കേന്ദ്ര ഊർജ, നവ & പുനരുപയോഗ ഊർജ മന്ത്രി ശ്രീ ആർ.കെ സിംഗ് ഇന്ന് ഉദ്ഘാടനം ചെയ്തു.
 
 20 രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും 110 അംഗ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും18 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും  അഞ്ചാമത് ഐഎസ്എ   യോഗത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
 
കുറഞ്ഞ ചെലവിൽ ഐഎസ്എയുടെ സൗര അജണ്ട കൈവരിക്കുന്നതിന് നയങ്ങൾ രൂപീകരിച്ചു നടപ്പിലാക്കുന്നതിനും പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളുമായി ഇടപഴകുന്നതിനും  ധനസഹായം നൽകുന്നതിലൂടെയും അംഗരാജ്യങ്ങളെ സഹായിക്കാൻ ഐഎസ്എയ്ക്ക് കഴിയുമെന്ന് ശ്രീ ആർ.കെ സിംഗ് പ്രസ്താവിച്ചു.  അംഗരാജ്യങ്ങൾക്ക്  പദ്ധതി നടപ്പിലാക്കുന്നതിന് മാർഗ്ഗനിർദ്ദേശം നൽകാൻ കഴിവുള്ള സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു അന്താരാഷ്ട്ര റിസോഴ്സ്‌ ഹബ്ബായാണ് ഐഎസ്എ യെ രൂപപ്പെടുത്തിയിരിക്കുന്നത്.
 
 ഐഎസ്എയുടെ പരമോന്നത തീരുമാനമെടുക്കുന്നത് ഈ  ഉന്നതതല യോഗമാണ്  . ഓരോ അംഗരാജ്യത്തെയും പ്രതിനിധികൾ ഇതിൽ പങ്കെടുക്കും.ഇത് വർഷം തോറും മന്ത്രിതലത്തിൽ ഐഎസ്എയുടെ ആസ്ഥാനത്തു യോഗം ചേരുന്നു.
 
 ഊർജ്ജ ലഭ്യത, ഊർജ്ജ സുരക്ഷ, ഊർജ്ജ മാറ്റം എന്നീ മൂന്ന് നിർണായക വിഷയങ്ങളിൽ അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ പ്രധാന സംരംഭങ്ങളെക്കുറിച്ച്  അഞ്ചാം അസംബ്ലി ചർച്ച ചെയ്യും.
 
 അഞ്ചാമത് ഐഎസ്എ ഉന്നതതല യോഗത്തിന്റെ ഭാഗമായി, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെയും കേന്ദ്ര നവ& പുനരുപയോഗ ഊർജ്ജ  മന്ത്രാലയത്തിന്റെയും സഹകരണത്തോടെ അന്താരാഷ്ട്ര സൗര സഖ്യം, 2022 ഒക്‌ടോബർ 19-ന് ശുദ്ധമായ ഊർജ പരിവർത്തനത്തിനായുള്ള പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ഒരു ഉന്നതതല സമ്മേളനം ഡൽഹിയിൽ സംഘടിപ്പിക്കും.
 
ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള ഒക്ടോബർ 19 ന് ഏകീകൃത വിനോദ സഞ്ചാര പോലീസ് പദ്ധതിയേക്കുറിച്ചുള്ള ദേശീയ സമ്മേളനത്തെ  അഭിസംബോധന ചെയ്യും
 
ന്യൂ ഡൽഹി: ഒക്‌ടോബർ 18, 2022
 
ആഭ്യന്തര മന്ത്രാലയവും ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡേവ്ലപ്മെന്ററുമായി (ബിപിആർ&ഡി) ഏകോപിപ്പിച്ച് വിനോദ സഞ്ചാര മന്ത്രാലയം, എല്ലാ സംസ്ഥാനങ്ങളിലെയും/കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസ് വകുപ്പിലെ  ഡയറക്ടർ ജനറൽമാർ/ ഇൻസ്‌പെക്ടർ ജനറൽമാർ (ഡിജിമാർ/ഐജിമാർ) എന്നിവരുടെ ഏകീകൃത വിനോദ സഞ്ചാര പോലീസ് പദ്ധതിയേക്കുറിച്ചുള്ള ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നു.
 
2022 ഒക്ടോബർ 19-ന് ന്യൂ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന സമ്മേളനത്തിൽ ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള മുഖ്യാതിഥിയാകും. സമ്മേളനത്തിൽ കേന്ദ്ര വിനോദ സഞ്ചാര മന്ത്രി ശ്രീ ജി. കിഷൻ റെഡ്ഡി, വിനോദ സഞ്ചാര സഹമന്ത്രി ശ്രീ ശ്രീപദ് യെസ്സോ നായിക്, ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായി എന്നിവർ പങ്കെടുക്കും.
 
കേരളം, രാജസ്ഥാൻ, ഗോവ, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര സെക്രട്ടറിമാർ; എല്ലാ സംസ്ഥാനങ്ങളിലെയും / കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡിജിമാർ/ ഐജിമാർ; എംഎച്ച്എ, എംഒടി, ബിപിആർ & ഡി എന്നിവയുടെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
 
വിനോദസഞ്ചാര കേന്ദ്രങ്ങളിലും പരിസരങ്ങളിലും വിദേശ-സ്വദേശി വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായ ആവാസവ്യവസ്ഥ പ്രദാനം ചെയ്യുന്നതിനായി, പ്രത്യേക കർത്തവ്യങ്ങളും ഉത്തരവാദിത്തങ്ങളും പരിശീലന വശങ്ങളും സഹിതം വിനോദ സഞ്ചാര മേഖലക്ക് അനുയോജ്യമായ പോലീസിംഗ് വികസിപ്പിക്കുന്നതിനായി അഖിലേന്ത്യ  തലത്തിൽ ഏകീകൃത വിനോദ സഞ്ചാര പോലീസ് പദ്ധതി നടപ്പിലാക്കുക എന്നതാണ് ദേശിയ സമ്മേളനത്തിന്റെ ലക്‌ഷ്യം.
 
വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളുടെ ആവശ്യങ്ങൾ, അവരുടെ സുരക്ഷ എന്നിവയ്ക്കായി  പ്രവർത്തിക്കുന്നതിന് സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങൾ മുഖേന ഒരു സമർപ്പിത പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ വികസിപ്പിക്കുക എന്നതാണ് സമ്മേളനത്തിന്റെ ആശയം.
 
സ്വച്ഛ് ഭാരത് 2022 ന് കീഴിലുള്ള മെഗാ ശുചിത്വ യജ്ഞങ്ങൾ ഒക്ടോബർ 19 ന് ചാന്ദ്നി ചൗക്കിൽ നിന്ന് കേന്ദ്രമന്ത്രി  അനുരാഗ് ഠാക്കൂർ ഉദ്ഘാടനം ചെയ്യും
 
ന്യൂ ഡൽഹി: ഒക്‌ടോബർ 18, 2022
 
കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ 2022 ഒക്ടോബർ 19 ന് ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ നിന്ന് സ്വച്ഛ് ഭാരത് 2022 നു കീഴിലുള്ള മെഗാ ശുചിത്വ യജ്ഞങ്ങൾ ഉദ്ഘാടനം ചെയ്യും. അതേ ദിവസം രാജ്യത്തുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലും സമാനമായ ശുചിത്വ യജ്ഞങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
 
കേന്ദ്ര യുവജന കാര്യ വകുപ്പിന്റെയും അനുബന്ധ സംഘടനകളായ NYKS, NSS എന്നിവയുടെയും സ്വച്ഛ് ഭാരത് 2022 നു കീഴിലുള്ള ശ്രമങ്ങൾ ഏകീകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കൂടാതെ രാജ്യത്തുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലും സമാനമായ പരിപാടികൾ സംഘടിപ്പിച്ച് പ്രചാരണത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും ലക്ഷ്യമിടുന്നു.
 
ഒരു മാസത്തിനുള്ളിൽ ഒരു കോടി കിലോഗ്രാം മാലിന്യം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ആരംഭിച്ചത്. നാളിതുവരെ 60 ലക്ഷം കിലോഗ്രാമിലധികം മാലിന്യങ്ങൾ സമാഹരിച്ചു. രാജ്യത്തുടനീളമുള്ള എല്ലാ ജില്ലകളിൽ നിന്നുമുള്ള യുവാക്കളുടെയും ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരുടെയും  മികച്ച പിന്തുണയും പ്രതികരണവും കൊണ്ടാണ് ഇത് സാധ്യമായത്.
 
ചരിത്രപ്രധാനമായ സ്ഥലങ്ങളിലും വിനോദ സഞ്ചാര മേഖലകൾ, ബസ് സ്റ്റാൻഡ്/റെയിൽവേ സ്റ്റേഷനുകൾ, ദേശീയ പാതകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ ഹോട്ട്‌സ്‌പോട്ടുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
error: Content is protected !!