എ.എന്‍.ഷംസീര്‍ സ്പീക്കര്‍,എം.ബി.രാജേഷ് മന്ത്രി; എം.വി.ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവച്ചു

 

konnivartha.com : മന്ത്രി എം.വി.ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സ്പീക്കര്‍ എം.ബി.രാജേഷിനെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിയായി നിശ്ചയിച്ചു. രാജേഷിന് പകരം തലശേരി എംഎല്‍എ എ.എന്‍.ഷംസീറിനെ സ്പീക്കറാകും.

എം.വി.ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവച്ചു. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതോടെയാണ് എം.വി.ഗോവിന്ദന്‍ സെക്രട്ടറിയായത്. ഓണത്തിന് മുന്‍പ് തന്നെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം.

സൈനിക ഉദ്യോഗസ്ഥനായിരുന്ന ചളവറ കയിലിയാട് മാമ്പറ്റ ബാലകൃഷ്ണന്‍ നായരുടെയും എം.കെ.രമണിയുടെയും മകനായി 1971 മാര്‍ച്ച് 12നു പഞ്ചാബിലെ ജലന്തറിലാണ് എം.ബി.രാജേഷിന്റെ ജനനം. ഒറ്റപ്പാലം എന്‍എസ്എസ് കോളജില്‍നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ പിജിയും ലോ അക്കാദമിയില്‍നിന്നു നിയമ ബിരുദവും നേടി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.

 

എസ്.എഫ്.ഐയിലൂടെയും ഡി.വൈ.എഫ്‌.ഐയിലൂടെയും വളര്‍ന്ന് മുഖ്യധാരാ രാഷ്ട്രീയത്തില്‍ എത്തിയ നേതാവാണ് എ.എന്‍ ഷംസീര്‍
1977 ൽ ജനിച്ച് 90 ൽ എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്ന് തലശ്ശേരിക്കാരൻ. ബ്രണ്ണൻ കോളജിൽ പഠിക്കവേ കോളജ് യൂണിയന്റെ ജനറൽ സെക്രട്ടറി. കണ്ണൂർ സർവ്വകലാശാലയുടെ ആദ്യ ചെയർമാൻ. എസ്എഫ്ഐയുടെ ഏരിയ സെക്രട്ടറി എസ്എഫ്ഐയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി. 2008 ൽ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി ആകുന്നത് വരെ നിരവധി പദവികളാണ് ഷംസീർ വഹിച്ചത്.

2014 ൽ തെരഞ്ഞെടുപ്പ് രംഗത്തേക്ക്. വടകരയിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ഷംസീർ പരാജയപ്പെട്ടു. പക്ഷേ 2016ൽ തലശ്ശേരി ഷംസീറിനെ കൈവിട്ടില്ല. 34,117 വോട്ടുകളോടെ എ.പി അബ്ദുള്ളക്കുട്ടിയെ ഷംസീർ പരാജയപ്പെടുത്തി. അന്ന് ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡൻറ് ആയിരുന്നു അദ്ദേഹം. 2021ലും തലശ്ശേരി ഷംസീറിനൊപ്പം നിന്നു. 2016 നെക്കാൾ 2000 ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് 2021 ൽ ജയിച്ചത്.

error: Content is protected !!