അബുദാബി സ്‌ഫോടനം: രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

 

അബുദാബി സ്ഫോടനം ഹൂതികളുടെ ആസൂത്രിത ആക്രമണമാണെന്നും ഇത് നടത്തിയവർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും യു.എ.ഇ. വ്യക്തമാക്കി. മേഖലയുടെ സുരക്ഷയെ തകർക്കാൻ തീവ്രവാദസംഘങ്ങൾക്കാവില്ലെന്ന് യു.എ.ഇ. പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രസ്താവന നടത്തിയത്.അബുദാബിയില്‍ രണ്ടിടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു.

രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താന്‍ സ്വദേശിയുമാണ് മരിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.യുഎഇയുടെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്നോക്കിന്റെ മുസഫയിലെ സംഭരണ കേന്ദ്രത്തിനു സമീപമാണ് ആദ്യ പൊട്ടിത്തെറി ഉണ്ടായത്. സ്‌ഫോടനത്തില്‍ മൂന്ന് ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. അബുദാബി വിമാനത്താവളത്തിന് സമീപത്ത് നിര്‍മാണം നടക്കുന്ന മേഖലയിലും പൊട്ടിത്തെറിയുണ്ടായി. രണ്ടിടങ്ങളിലും പൊട്ടിത്തെറിക്ക് മുന്‍പ് ഡ്രോണ്‍ പോലെയുള്ള വസ്തു വന്നുപതിച്ചു എന്ന് അബുദാബി പോലീസ് സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ് എന്നും പോലീസ് അറിയിച്ചു. അതേസമയം, യുഎഇയിലെ പൊട്ടിത്തെറി തങ്ങളുടെ സൈനിക നടപടിയായിരുന്നു എന്ന് യെമനിലെ ഹൂതി വിമതര്‍ അവകാശപ്പെട്ടു.

error: Content is protected !!