കോന്നി-ആനക്കൂട് റോഡ് ഉയർത്തി ലെവൽ ചെയ്യുന്ന പ്രവർത്തിയുടെ പുരോഗതി എം.എൽ.എ വിലയിരുത്തി

കോന്നി-ആനക്കൂട് റോഡ് ഉയർത്തി ലെവൽ ചെയ്യുന്ന പ്രവർത്തിയുടെ പുരോഗതി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ സന്ദർശിച്ച് വിലയിരുത്തി.

ഈ ഭാഗത്ത് പരമാവധി വീതിയിൽ റോഡ് ടാർ ചെയ്യണമെന്ന് എം.എൽ.എയുടെ നിർദ്ദേശം.

KONNIVARTHA.COM : കോന്നി – ചന്ദനപള്ളി റോഡിൽ കോന്നി മുതൽ താലൂക്ക് ആശുപത്രി വരെയുള്ള ഭാഗം ഉയർത്തി ലെവൽ ചെയ്ത് നിർമ്മിക്കുന്ന പ്രവർത്തികൾ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ സന്ദർശിച്ചു. ജനപ്രതിനിധികളോടും,പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരോടുമൊപ്പമാണ് എം.എൽ.എ സന്ദർശനം നടത്തിയത്.

റോഡ് ഉയർത്തുമ്പോൾ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധയുണ്ടാകണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി. കോന്നിയിൽ ഏറ്റവുമധികം ഗതാഗത തിരക്കുള്ള റോഡാണ് ആനക്കൂട് റോഡ്. മിനി സിവിൽ സ്റ്റേഷൻ, താലൂക്ക് ആശുപത്രി, ഇക്കോ ടൂറിസം സെൻ്റർ, കോന്നി വലിയപള്ളി ഉൾപ്പടെ നിരവധി സ്ഥാപനങ്ങൾ ഈ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ പരമാവധി വീതിയിൽ റോഡ് ടാർ ചെയ്യണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു.

9.75 കോടി രൂപ ചെലവഴിച്ചാണ് കോന്നി – ചന്ദനപള്ളി റോഡ് പുനർനിർമ്മിക്കുന്നത്. ബി.എം.ആൻ്റ് ബി.സി നിലവാരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. ഓടയും, ഐറിഷ് ഓടയും, കലുങ്കുകളും ഉൾപ്പടെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവർത്തികളും നിർമ്മാണത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്.

എത്രയും വേഗം റോഡ് നിർമ്മാണം പൂർത്തിയാക്കുമെന്ന് എം.എൽ.എ പറഞ്ഞു.പുനലൂർ-മൂവാറ്റുപുഴ റോഡ് നിർമ്മാണം കൂടി പൂർത്തിയാകുന്നതോടെ കോന്നി സെൻട്രൽ ജംഗ്ഷൻ്റെ വികസനവും യാഥാർത്ഥ്യമാകുമെന്നും എം.എൽ.എ പറഞ്ഞു.

എം.എൽ.എയോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, പൊതുമരാമത്ത് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി.വിനു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ തുളസീമണിയമ്മ, ഗ്രാമ പഞ്ചായത്തംഗം കെ.ജി.ഉദയകുമാർ, പൊതുമരാമത്ത് അസി.എക്സി.എഞ്ചിനീയർ റസീന, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.

error: Content is protected !!