കോവിഡ് വാക്സിൻ വിതരണം സുഗമമാക്കാൻ സംസ്ഥാനത്ത് ശനിയാഴ്ച ഡ്രൈ റൺ (മോക് ഡ്രിൽ) നടക്കും. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് ഡ്രൈ റൺ. തിരുവനന്തപുരം പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാ മൂഹ്യാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ പകൽ 11വരെയാണ് ഡ്രൈ റൺ. സംസ്ഥാന തലസ്ഥാനങ്ങളിൽ മൂന്നിടത്ത് ഡ്രൈ റൺ നടത്തണമെന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. കേരളത്തിൽ മറ്റ് ചിലയിടങ്ങളിൽക്കൂടി നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഓരോ കേന്ദ്രത്തിലും 25 ആരോഗ്യ പ്രവർത്തകർവീതം പങ്കെടുക്കും. നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നത് ഉൾപ്പെടെ കോവിഡ് വാക്‌സിൻ നൽകുന്ന നടപടിക്രമമെല്ലാം അതേപോലെ പാലിക്കും. വാക്‌സിൻ കാരിയർ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കി. ലാർജ് ഐസ് ലൈൻഡ് റെഫ്രിജറേറ്റർ–- 20, വാസ്‌കിൻ കാരിയർ –-1800, കോൾഡ് ബോക്‌സ് വലുത്–- 50, കോൾഡ് ബോക്‌സ് ചെറുത്–- 50, ഐസ് പായ്ക്ക്–- 12,000 എന്നിവ സജ്ജമാക്കി. ഒരിക്കൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന 14 ലക്ഷം സിറിഞ്ചുകൾ ഉടനെത്തും.
പ്രതിരോധ കുത്തിവയ്പിനായി ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തത്. ആദ്യ ഘട്ടത്തിൽ സർക്കാർ, സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ വിദ്യാർഥികൾ, ആശ വർക്കർമാർ, ഐസിഡിഎസ്–- അങ്കണവാടി ജീവനക്കാർ എന്നിവർക്കാണ് വാക്‌സിൻ നൽകുന്നത്.
പരിശോധനാ നിരക്ക് വീണ്ടും കുറച്ചു
സംസ്ഥാനത്ത് കോവിഡ്- പരിശോധനാ നിരക്ക് വീണ്ടും കുറച്ചു. ആർടിപിസിആർ (ഓപ്പൺ)–- 1500 രൂപ, എക്‌സ്‌പേർട്ട് നാറ്റ്–- 2500 രൂപ, ട്രൂ നാറ്റ്–- 1500 രൂപ, ആർടി -ലാമ്പ്–- 1150 രൂപ, റാപ്പിഡ് ആന്റിജൻ–- 300 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. ഐസിഎംആർ, സംസ്ഥാന അംഗീകൃത ലബോറട്ടറികളിലും ആശുപത്രികളിലുമാണ് പരിശോധനാ സൗകര്യമുള്ളത്. ആരും കൂടുതൽ പണം ഈടാക്കരുതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. സംസ്ഥാനത്ത് രണ്ടാം തവണയാണ് കോവിഡ്- പരിശോധനാ നിരക്ക് കുറയ്ക്കുന്നത്.