അരുവാപ്പുലം ആവണിപ്പാറ കോളനിയില്‍ വൈദ്യുതി എത്തുന്നു

കോന്നി വാര്‍ത്ത :ആവണിപ്പാറ ആദിവാസി കോളനിയില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മൂന്ന് ദിവസത്തിനകം പൂർത്തിയാകുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കോളനിയ്ക്ക് മറുകരയിൽ വരെ വൈദ്യുതി കടത്തിവിട്ടുള്ള പരിശോധന (വ്യാഴം) നടക്കും.ഈ മാസം തന്നെ ഉദ്ഘാടനവും നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എൽ.എ പറഞ്ഞു.
എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട് കോളനിയിൽ എത്തിയപ്പോൾ വർഷത്തിനകം വൈദ്യുതി എത്തിച്ചു നല്ക്കുമെന്നു വാഗ്ദാനം നല്കിയിരുന്നു. വാഗ്ദാനം ഇതോടെ യാഥാർത്ഥ്യമാകുകയാണെന്നും എം.എൽ.എ പറഞ്ഞു.
എം.എൽ.എ
മുൻകൈയെടുത്ത് അനുവദിച്ച ഒരു കോടി അൻപത്തി ഏഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് കോളനിയിൽ വൈദ്യുതി എത്തിക്കുന്ന പ്രവവർത്തനങ്ങൾ ഇപ്പോൾ പൂർത്തിയാകുന്നത്.
33 കുടുംബങ്ങളാണ് കോളനിയിൽ ഉള്ളത്.6.8 കിലോമീറ്റർ കേബിൾ സ്ഥാപിച്ചാണ് കോളനിയിൽ വൈദ്യുതി എത്തിക്കുന്നത്. പിറവന്തൂർ പഞ്ചായത്തിലെ ചെമ്പനരുവി മുതൽ മൂഴി വരെ 1.8 കിലോമീറ്റർ ദൂരം ഓവർ ഹെഡ് എ.ബി.സി കേബിളാണ് സ്ഥാപിക്കുന്നത്. ഇതിൻ്റെ നിർമ്മാണം പൂർത്തിയായി.
മൂഴി മുതൽ കോളനിയ്ക്ക് മറുകരയിൽ അച്ചൻകോവിൽ ആറിൻ്റെ തീരം വരെയുള്ള 5 കിലോമീറ്റർ ദൂരം അണ്ടർ ഗ്രൗണ്ട് കേബിൾ ആണ് സ്ഥാപിച്ചിരിക്കുന്നത്. ആറിനു കുറുകെയും, കോളനിയ്ക്കുള്ളിലുമായി ഒരു കിലോമീറ്റർ ദൂരം എൽ.റ്റി. എ.ബി.സി കേബിൾ ആണ് സ്ഥാപിക്കുന്നത്. ആറിനു കുറുകെ കേബിൾ വലിക്കുന്ന ജോലിയാണ് പൂർത്തിയാകാനുള്ളത്. മൂന്നു ദിവസത്തിനകം ഈ ജോലിയും പൂർത്തിയാകും.
കോളനിയ്ക്കുള്ളിൽ ട്രാൻസ്ഫോർമർ സ്റ്റേഷനും നിർമ്മിച്ചു നല്കം.
കോളനിയ്ക്കുള്ളിൽ 31 സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കും.33 ഗാർഹിക കണക്ഷനുകളും നല്കും.കൂടാതെ കോളനിയിലെ അംഗൻവാടിയ്ക്കും കണക്ഷൻ ലഭിക്കും.
കോളനിയിലെ എല്ലാ വീടുകളും ട്രൈബൽ ഡിപ്പാർട്ട്മെൻ്റ് വൈദ്യുതീകരിച്ചു നല്കും.
0.272 ഹെക്ടർ വനഭൂമി നിബന്ധനകൾക്കു വിധേയമായി വൈദ്യുതി എത്തിക്കുന്നതിനായി വനം വകുപ്പിൽ നിന്നും ലഭ്യമാക്കാനുള്ള തീരുമാനം എടുപ്പിക്കാൻ എം.എൽ.എയ്ക്ക് കഴിഞ്ഞതോടെയാണ് വനത്താൽ ചുറ്റപ്പെട്ട ആവണിപ്പാറ ആദിവാസി കോളനി നിവാസികൾക്ക് സ്വപ്നം മാത്രമായിരുന്ന വൈദ്യുത വെളിച്ചം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞത്. പട്ടികവർഗ്ഗ വകുപ്പിനെ കൊണ്ട് പണം അനുവദിപ്പിച്ചതും പ്രധാന നേട്ടമായി. വനംവകുപ്പിൻ്റെ ചേമ്പാല ഫോറസ്റ്റ് സ്റ്റേഷനിലും വൈദ്യുതി എത്തിച്ചു നല്കുമെന്നും എം.എൽ.എ പറഞ്ഞു.

error: Content is protected !!