അടൂര്‍ മണ്ഡലത്തില്‍ മൂന്നു റോഡുകള്‍ക്ക് 8.35 കോടി രൂപ അനുവദിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂര്‍ നിയോജക മണ്ഡലത്തിലെ മൂന്ന് പിഡബ്ല്യുഡി റോഡുകള്‍ക്ക് 8.35 കോടി രൂപ അനുവദിച്ചതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു. ആനന്ദപ്പള്ളി -കൊടുമണ്‍ റോഡിന് നാലു കോടി രൂപ, അടൂര്‍ -മണ്ണടി റോഡിന് 3.75 കോടി രൂപ, ഏനാത്ത്- ഏഴംകുളം റോഡിന് 60 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് റോഡുകള്‍ക്ക് തുക അനുവദിച്ചത്. ഇതില്‍ മണ്ണടി റോഡിന് നേരത്തെ രണ്ടു കോടി രൂപ അനുവദിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബാക്കി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് 3.75 കോടി രൂപ അനുവദിച്ചത്.
ഏനാത്ത്-ഏഴംകുളം പാതയുടെ നേരത്തെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഭാഗത്തിന്റെ ശേഷിക്കുന്ന റോഡ് പൂര്‍ത്തീകരിക്കുന്നതിനു വേണ്ടിയാണു 60 ലക്ഷം രൂപ അനുവദിച്ചത്. ആനന്ദപ്പള്ളി റോഡിന്റെ ദുരവസ്ഥ മനസിലാക്കി പ്രത്യേകമായ നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നാലു കോടി രൂപ ഇപ്പോള്‍ അനുവദിച്ചത്. ആനന്ദപള്ളി റോഡ് ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ ആണ് ടാറിങ് നടത്തുക. അതോടൊപ്പം ഐറിഷ് ഡ്രെയിനേജ്, ഇന്റര്‍ലോക്ക്, പൈപ്പ് കള്‍വെര്‍ട്ട്, സംരക്ഷണഭിത്തി എന്നിവയുടെ നിര്‍മ്മാണവും നടത്തും.
അടൂര്‍-മണ്ണടി റോഡും ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് ടാറിങ്. ഐറിഷ് ഡ്രെയിനേജ്, ഇന്റര്‍ലോക്ക്, രണ്ട് പൈപ്പ് കള്‍വെര്‍ട്ട്, റീട്ടെയിനിങ്ങ് വാള്‍ എന്നിവയും ഈ റോഡിനൊപ്പം നിര്‍മ്മിക്കും. റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കിയതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.

error: Content is protected !!