മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം; ശബരിമല നട 30ന് വീണ്ടും തുറക്കും

 

അയ്യപ്പന് തങ്ക അങ്ക ചാര്‍ത്തി മണ്ഡലപൂജ നടന്നു.

ശബരിമല: ഭക്തലക്ഷപ്രവാഹം കൊണ്ട് ഭക്തിസാന്ദ്രമായ ശബരിമലയില്‍ 41 ദിവസത്തെ മണ്ഡലകാല തീര്‍ഥാടനത്തിന് പരിസമാപ്തി. ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് വീണ്ടും നടതുറക്കും. കോവിഡ് നിയന്ത്രണങ്ങള്‍ തീര്‍ത്ത രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഭക്തജനപ്രവാഹം അഭൂതപൂര്‍വമായി വര്‍ധിച്ച മണ്ഡലകാല തീര്‍ഥാടനത്തിനാണ് അയ്യപ്പസന്നിധി ഇക്കുറി സാക്ഷ്യം വഹിച്ചത്.
മണ്ഡലകാലത്തിനു സമാപനം കുറിച്ച് ശബരീശന് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഉച്ചയ്ക്ക് (ഡിസംബര്‍ 27) 12.30നും ഒരുമണിക്കും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ നടന്നു. തന്ത്രി കണ്ഠര് രാജീവര് മുഖ്യകാര്‍മികത്വം വഹിച്ചു. തങ്ക അങ്കി ചാര്‍ത്തിയ അയ്യനെ കണ്ട സായൂജ്യവുമായാണ് അയ്യപ്പന്മാര്‍ മലയിറങ്ങിയത്. വൈകിട്ട് പത്തുമണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.
മണ്ഡലപൂജാ സമയത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍, ആലപ്പുഴ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ, എ.ഡി.എം. വിഷ്ണുരാജ്, സന്നിധാനം സ്പെഷല്‍ ഓഫീസര്‍ ആര്‍. അനന്ദ്, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എസ്.എസ്. ജീവന്‍, ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, ദേവസ്വം കമ്മിഷണര്‍ ബി.എസ്. പ്രകാശ്, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ രഞ്ജിത് കെ. ശേഖര്‍, ഫെസ്റ്റിവല്‍ കണ്‍ട്രോളര്‍ പ്രേംജി എന്നിവര്‍ മണ്ഡലപൂജാസമയത്ത് ശ്രീകോവിലിനു മുന്നില്‍ സന്നിഹിതരായിരുന്നു.
മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കും. 2023 ജനുവരി 14നാണ് മകരവിളക്ക്.
error: Content is protected !!