കോന്നിയിലെ മലയോര പട്ടയം: കേന്ദ്ര അനുമതി നേടിയെടുക്കാൻ ഉന്നതതല സംഘത്തെ ഡൽഹിയിലേക്ക് അയയ്ക്കണം

 

 

കോന്നിയിലെ മലയോര പട്ടയം: കേന്ദ്ര അനുമതി നേടിയെടുക്കാൻ വനം വകുപ്പ് ഉന്നതതല സംഘത്തെ ഡൽഹിയിലേക്ക് അയയ്ക്കണം:- അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ.

അനുകൂല നടപടിയുണ്ടാകുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ

konnivartha.com : മലയോര മേഖലയിലെ പട്ടയം പൂർണ്ണമായും വിതരണം ചെയ്യുന്നതിനായി കേന്ദ്ര അനുമതി നേടിയെടുക്കാൻ വനം വകുപ്പ് ഉന്നതതല സംഘത്തെ ഡൽഹിയിലേക്ക് അയയ്ക്കാൻ നടപടിയുണ്ടാകണമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. പട്ടയം ലഭ്യമാക്കുന്നതിന് കേന്ദ്ര അനുമതി നേടിയെടുക്കുന്നതിനായുള്ള നടപടികൾ അസാന ഘട്ടത്തിലാണെന്നും, ഉന്നതതലത്തിൽ ഇടപെടീലുണ്ടായാൽ അനുമതി വേഗത്തിൽ ലഭ്യമാകുമെന്നും എം.എൽ.എ പറഞ്ഞു.

1970.041 ഹെക്ടർ കൈവശ വനഭൂമിയിൽ പട്ടയം നല്കുന്നതിനുള്ള ക്രമീകരണത്തിനു വേണ്ടി എം.എൽ.എയുടെ നിർദ്ദേശപ്രകാരം 2019 ഒക്ടോബറിലാണ് ജില്ലാ കളക്ടർ കേന്ദ്ര സർക്കാരിൻ്റെ ഓൺലൈൻ പോർട്ടലായ പരിവേഷ് മുഖേന അപേക്ഷ സമർപ്പിച്ചത്. ഫീൽഡ് പരിശോധനകൾക്ക് ശേഷം 2020 ഏപ്രിൽ 2 ന് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരിൻ്റെ ബംഗളുരു റീജ്യണൽ ഓഫീസിൽ അപേക്ഷ നല്കി.

കേന്ദ്ര സർക്കാരിൻ്റെ വനം പരിസ്ഥിതി മന്ത്രാലയം ആസ്ഥാനമായുള്ള ഫോറസ്റ്റ് അഡ്വൈസറി കമ്മറ്റി വിഷയം പരിഗണിക്കുകയും, പരിഹാര വനവൽക്കരണത്തിനായുള്ള ഭൂമിയുടെ കെ.എം.എൽ ഫയലുകളും, കൈവശ വനഭൂമി സംബന്ധിച്ച അധികവിവരങ്ങളും ആവശ്യപ്പെട്ടു.ഈ വിവരങ്ങൾ 2020 ഡിസംബറിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിക്കുകയും, 2021 ൽ കേന്ദ്രം വീണ്ടും ആവശ്യപ്പെട്ട വിവരങ്ങൾ നല്കുകയും ചെയ്തു.

2021 മാർച്ച് 18 ലെ ഫോറസ്റ്റ് അഡ്വൈസറി കമ്മറ്റി നിർദ്ദേശപ്രകാരം റീജ്യണൽ ഓഫീസിലെ അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ജനറൽ സ്ഥലപരിശോധനടത്തുകയും, റിപ്പോർട്ട് ഡയറക്ടർ ജനറൽ ഓഫ് ഫോറസ്റ്റിന് കൈമാറുകയും ചെയ്തു.

കേന്ദ്ര അനുമതിക്കായുള്ള നടപടികൾ ഉടൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ മറുപടിയിൽ പറഞ്ഞു. വിഷയത്തിൽ തീരുമാനം വേഗത്തിലാക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് കത്ത് നല്കുകയും, രണ്ട് തവണ വിഷയം മന്ത്രിയുമായി നേരിൽ കണ്ട് ചർച്ച നടത്തിയതായും മന്ത്രി പറഞ്ഞു.എം.എൽ.എ സബ്മിഷനിലൂടെ ഉന്നയിച്ച ആവശ്യങ്ങളിൽ തുടർനടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!