പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

പുതുക്കിയ ഓട്ടോ റിക്ഷാ നിരക്ക് ആയി
സര്‍ക്കാര്‍ പുറത്തിറക്കിയ ഓട്ടോ റിക്ഷാ നിരക്ക് ചാര്‍ട്ട് അനുസരിച്ച് മാത്രമേ ചാര്‍ജ് ഈടാക്കാവൂയെന്നും എല്‍.എം.വി ലൈസന്‍സ് കരസ്ഥമാക്കണമെന്നും ആര്‍.ടി.ഒ എ.കെ ദിലു അറിയിച്ചു. കോഴഞ്ചേരി താലൂക്കിലെ ഓട്ടോ റിക്ഷാ ടാക്സി നിരക്കുകളെകുറിച്ച് പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ ഓട്ടോ റിക്ഷാ ടാക്സി റേറ്റ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലേക്ക് ആര്‍.ടി.ഒ ഓഫീസില്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓട്ടോ റിക്ഷാ പ്രതിനിധികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നല്‍കാനും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഓട്ടോറിക്ഷാ തൊഴിലാളികളുടെ മക്കളെ അനുമോദിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ വിവിധ രാഷ്ട്രീയകക്ഷി യൂണിയന്‍ നേതാക്കള്‍ പങ്കെടുത്തു.

ക്ഷീര കര്‍ഷകര്‍ക്ക് ട്രെയിനിംഗ്
ക്ഷീര വികസന വകുപ്പിന് കീഴിലുളള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയിലെ ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് സെന്ററില്‍ ക്ഷീര കര്‍ഷകര്‍ക്കായി തീറ്റപുല്‍ കൃഷി എന്ന വിഷയത്തില്‍ ജൂണ്‍ 20, 21 തീയതികളില്‍ കര്‍ഷക ട്രെയിനിംഗ് നടത്തും.  താത്പര്യമുളളവരും രണ്ട് ഡോസ് വാക്സിനേഷന്‍ എടുത്ത ക്ഷീരകര്‍ഷകര്‍ 04734299869, 9495390436, 9656936426 നമ്പരില്‍ വിളിക്കുകയോ വാട്സ് ആപ്പ് ചെയ്തോ ട്രെയിനിംഗില്‍ പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 35 പേര്‍ക്ക് ട്രെയിനിംഗില്‍ പങ്കെടുക്കാം.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി ഡിറ്റ്) യുടെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസിംഗ് ആന്റ് സെക്യൂരിറ്റി പ്രോഡക്ട്സ് ഡിവിഷനിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രതിദിനം 650 രൂപ നിരക്കില്‍ കാഷ്വല്‍ ലേബര്‍ നിയമനത്തിന് പരിഗണിക്കുന്നതിനായി പത്താം ക്ലാസ് പാസായതും ഏതെങ്കിലും ട്രേഡിലുളള ഐടിഐ കോഴ്സ് വിജയിച്ച നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികളുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ സി ഡിറ്റ് മെയിന്‍ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസില്‍ നടത്തും. താത്പര്യമുളളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 28ന് 10 മുതല്‍ ഉച്ചക്ക് ഒന്നു വരെ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോണ്‍ : 0471 2380910, 2380912.

വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക് അപേക്ഷിക്കാം
2022-23 സാമ്പത്തിക വര്‍ഷം മുതല്‍ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്കായുള്ള എല്ലാ അപേക്ഷകളും ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു. വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിനായി www.sjd.kerala.gov.in എന്ന വകുപ്പിന്റെ വെബ്സൈറ്റിലൂടെ സുനീതി വെബ്‌പോര്‍ട്ടല്‍ (https://suneethi.sjd.kerala.gov.in/Citizen_Platform/suneethi/index.php) മുഖേന അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2325168.

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് / സിബിഎസ്‌സി/ ഐസിഎസ്‌സി അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒഇസി വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ www.egrantz.kerala.gov.in എന്ന വെബ്‌പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി 2022 ജൂണ്‍ 30 നകം ലഭ്യമാക്കേണ്ടതാണ്. വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കുലര്‍ ഇ ഗ്രാന്‍ഡ്‌സ് പോര്‍ട്ടലിലും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ 0474 2914417.

ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം

വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല(പ്രിസം) പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന്റെ രണ്ട് ഒഴിവിലേക്ക് എംപാനല്‍ ചെയ്യുന്നതിന് അര്‍ഹരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേര്‍ണലിസം/ പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദം. പത്ര, ദൃശ്യ മാധ്യമങ്ങളിലോ, വാര്‍ത്താ ഏജന്‍സികളിലോ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ, സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷന്‍സ് വാര്‍ത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. സമൂഹ മാധ്യമങ്ങളില്‍ കണ്ടന്റ് ജനറേഷനില്‍ പ്രവൃത്തി പരിചയം ഉണ്ടാകണം. ഡിസൈനിംഗില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി: 35 വയസ്( നോട്ടിഫിക്കേഷന്‍ നല്‍കുന്ന തീയതി കണക്കാക്കി). പരമാവധി പ്രതിമാസ പ്രതിഫലം/ ആനുകൂല്യം: 16940 രൂപ. അപേക്ഷകന്റെ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. 2023 ഫെബ്രുവരി ഒന്നുവരെയാണ് പാനലിന്റെ കാലാവധി. പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം തൃപ്തികരമായ നിലവാരം കാഴ്ചവയ്ക്കുന്നതിന് കഴിയുന്നില്ലായെന്ന് ബോധ്യപ്പെടുന്നപക്ഷം അത്തരം ഉദ്യോഗാര്‍ഥികളെ പാനലില്‍ നിന്ന് ഒഴിവാക്കും. 2022 ജൂണ്‍ 28ന് മുന്‍പായി പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.  ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് പരീക്ഷയും തുടര്‍ന്ന് അഭിമുഖവും നടക്കും.

ഫയല്‍ അദാലത്ത്: മന്ത്രിയുടെ യോഗം 20ന്
ഫയല്‍ അദാലത്തുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ ജൂണ്‍ 20ന് രാവിലെ 11.30ന് അവലോകന യോഗം ഓണ്‍ലൈനായി ചേരും. ഫയല്‍ അദാലത്തുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ടുമായി എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

വേലുത്തമ്പി ദളവാ മ്യൂസിയത്തില്‍ സ്വാതന്ത്ര്യത്തിന്റെ
അമൃത മഹോത്സവം പരിപാടി ജൂണ്‍ 22ന്

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടിയുടെ ഉദ്ഘാടനം ജൂണ്‍ 22 ന് വൈകുന്നേരം മൂന്നിന് മണ്ണടി വേലുത്തമ്പി ദളവ മ്യൂസിയം ഹാളില്‍ തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍,  പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, സി. കൃഷ്ണകുമാര്‍, കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, വേലുത്തമ്പി ദളവ മ്യൂസിയം ചാര്‍ജ് ഓഫീസര്‍ സി.പി. സുധീഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
വൈദേശിക ശക്തികള്‍ക്കെതിരേ പടനയിച്ച ദേശാഭിമാനികളുടെ ആശയങ്ങളും ആദര്‍ശങ്ങളും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനും കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിനും തിരുവിതാംകൂറിന്റെ സംഭാവനയാണ് ജനകീയ പ്രതിരോധത്തിലെ വേലുത്തമ്പിദളവയുടെ നായകത്വവും തുടര്‍ന്നുള്ള രക്തസാക്ഷിത്വവും. ഒന്നാം സ്വാതന്ത്ര്യസമരത്തിനും അര നൂറ്റാണ്ടിനു മുന്‍പ് കൊളോണിയല്‍ വാഴ്ചയ്ക്കെതിരേ ഉജ്ജ്വലമായി പട നയിച്ച വേലുത്തമ്പി ദളവയുടെ അന്ത്യനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് പത്തനംതിട്ട ജില്ലയിലെ മണ്ണടി. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി 1809 ലെ വേലുത്തമ്പിദളവയുടെ ജീവല്‍ത്യാഗം എന്ന വിഷയത്തിലാണ് മണ്ണടിയില്‍ വച്ച് പുരാവസ്തു വകുപ്പ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

error: Content is protected !!