സഹകരണ സമാശ്വാസ പദ്ധതിയിൽ 22.33 കോടി അനുവദിച്ചു

സഹകരണ അംഗ സമാശ്വാസ പദ്ധതിയിൽ നിന്ന് 22.33 കോടി രൂപ അനുവദിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള 11,060 അപേക്ഷകർക്കാണ് 22,93,50,000 രൂപ അനുവദിച്ചത്.

 

ഗുരുതര രോഗങ്ങൾ ബാധിച്ച സഹകരണ സംഘം അംഗങ്ങൾക്കാണ് സമാശ്വാസ നിധിയിൽ നിന്ന് സഹായം നൽകുന്നത്. ഇതുവരെയുള്ള അപേക്ഷകൾ മുഴുവൻ തീർപ്പാക്കിയതായി സഹകരണ മന്ത്രി വി.എൻ. വാസവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  സർക്കാർ അധികാരത്തിൽ വന്ന ശേഷം രണ്ടാം തവണയാണ് സമാശ്വാസ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നത്. ആദ്യ ഘട്ടത്തിൽ 11,194 പേർക്ക് 23,94,10,000 കോടി രൂപ അനുവദിച്ചിരുന്നു.

 

അർബുദം, വൃക്കരോഗം, കരൾ രോഗം, പരാലിസിസ്, അപകടത്തിൽ കിടപ്പിലായവർ, എച്ച്.ഐ.വി, ഗുരുതരമായ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, ബൈപ്പാസ്, ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകൾക്ക് വിധേയരായവർ, മാതാപിതാക്കൾ മരിച്ചു പോയ സാഹചര്യത്തിൽ അവർ എടുത്ത ബാദ്ധ്യത പേറേണ്ടി വരുന്ന കുട്ടികൾ എന്നിവർക്കാണ് സമാശ്വാസ സഹായം നൽകുന്നത്. സഹകരണ സംഘങ്ങൾ കേരള സഹകരണ അംഗം സമാശ്വാസ നിധിയിലേക്ക് അടയ്ക്കുന്ന വിഹിതത്തിൽ നിന്നാണ് സഹായധനം നൽകുന്നത്. തൃശ്ശൂർ ജില്ലയിൽ നിന്നാണ് ഏറ്റവും അധികം അപേക്ഷകൾ ലഭിച്ചത്. 2,222 പേർ വിവിധ വിഭാഗങ്ങളിലായി അപേക്ഷ നൽകി. 4,51,70,000 രൂപ സമാശ്വാസമായി അനുവദിച്ചു.

 

മറ്റ് ജില്ലകളിൽ നിന്നുള്ള അപേക്ഷകളുടെ വിശദാംശം ജില്ല, അപേക്ഷകരുടെ എണ്ണം, തുക എന്ന ക്രമത്തിൽ:
തിരുവനന്തപുരം 322- 71,75,000, കൊല്ലം 1021- 2,14,15,000, പത്തനംതിട്ട 640- 1,25,70,000, ആലപ്പുഴ 775- 1,59,80,000, കോട്ടയം 1372- 2,79,10,000, എറണാകുളം 1279- 2,69,90,000, പാലക്കാട് 611-1,28,70,000, കോഴിക്കോട് 360- 75,75,000, മലപ്പുറം 583- 1,24,50,000, വയനാട് 462- 1,01,25,000, കണ്ണൂർ 973- 2,05,55,000, കാസർകോട് 410- 82,25,000 രൂപ.

error: Content is protected !!