മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും, വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളും നിരോധിച്ചു

മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും,വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളും നിരോധിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 17 നും പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി.

രണ്ടു ദിവസമായി ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും, പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകട സാധ്യതകള്‍ ഒഴിവാക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

കോവിഡ് 19, ദുരന്ത നിവാരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് ഈ നിരോധനം ബാധകമല്ല. ഇക്കാര്യങ്ങള്‍ ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ പോലീസ് മേധാവി, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍, തഹസില്‍ദാര്‍/ഇന്‍സിഡന്റ് കമ്മാണ്ടര്‍മാര്‍ എന്നിവര്‍ ഉറപ്പ് വരുത്തണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും.

 

ക്വാറികളുടെ പ്രവര്‍ത്തനവും മണ്ണെടുപ്പും നിരോധിച്ചു

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി 17 വരെ ത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും, മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി.

ഇക്കാര്യങ്ങള്‍ ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ പോലീസ് മേധാവി, ജില്ലാ ജിയോളജിസ്റ്റ്, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ അടൂര്‍/തിരുവല്ല, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ ഉറപ്പ് വരുത്തണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും.
ഇത്തരത്തിലുള്ള ഏതു ലംഘനവും ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ ഉള്‍പ്പടെ ആര്‍ക്കും അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളില്‍ പരാതിപ്പെടാം. ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ പരാതികളിന്മേല്‍ സത്വര നടപടികള്‍ സ്വീകരിച്ച് അത്തരം പ്രവര്‍ത്തനം നടക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുകയും കാരണക്കാരായവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കേണ്ടതുമാണെന്നും ഉത്തരവില്‍ പറയുന്നു.

ദുരന്ത നിവാരണ പ്രവര്‍ത്തനം: ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ഉത്തരവ്

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പ്രാദേശികമായ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് ജില്ലയിലെ വില്ലേജ് ഓഫീസുകളും, പഞ്ചായത്ത് ഓഫീസുകളും നഗരസഭ ഓഫീസുകളും ഒക്ടോബര്‍ 17 ന് തുറന്നു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി.
ഇക്കാര്യങ്ങള്‍ ദുരന്ത നിവാരണ നിയമ പ്രകാരം അതതു സ്ഥാപന മേധാവികളും, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍, പഞ്ചായത്തു ഡെപ്യൂട്ടി ഡയറക്ടര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍, തഹസില്‍ദാര്‍ എന്നിവര്‍ ഉറപ്പ് വരുത്തണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

error: Content is protected !!