കോന്നി പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : 31 കോടിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

കോന്നി പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : 31 കോടിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അകത്തായ തട്ടിപ്പുകാരൻ കോന്നിവകയാര്‍ ഇണ്ടിക്കാട്ടില്‍ തോമസ് ഡാനിയേൽ, മകളും സി.ഇ.ഒയുമായ റിനു മറിയം എന്നിവരെ ഇ.ഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ 31 കോടിയുടെ സ്വത്തും എൻഫോഴ്‌മെന്‍റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി.

പോപ്പുലർ ഗ്രൂപ്പിന്റെ കീഴില്‍ കേരളം, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലുള്ള കെട്ടിടങ്ങളും ഭൂമിയും പത്ത് ആഡംബര കാറുകളുമാണ് കണ്ടുകെട്ടിയിരിക്കുന്നത്. കാറുകളുടെ മൂല്യം തന്നെ രണ്ടുകോടിയാണ്. ഇവരുടെ വിവിധ സ്ഥാപനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണം എകദേശം 14 കോടിയോളം രൂപ വിലമതിക്കുന്നതാണ്. കൂടാതെ ബാങ്കിലുള്ള സ്ഥിരനിക്ഷേപങ്ങള്‍ എന്നിവ ചേര്‍ത്താണ് 31 കോടി രൂപ ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരിക്കുന്നത്.

എന്നാൽ രണ്ടായിരം കോടിയോളം രൂപയുടെ ഇടപാടുകള്‍ പോപ്പുലര്‍ ഗ്രൂപ്പ് നടത്തിയിരിക്കുന്നതായാണ് ഇ.ഡിയുടെ കണ്ടെത്തല്‍. രാജ്യത്താകമാനം 270 ബ്രാഞ്ചുകളിലാണ് ഇവര്‍ ക്രമക്കേട് നടത്തിയത്. 1600ഓളം പേരില്‍നിന്നായി സ്വർണ്ണവും, പണവും ഇവർ കൈക്കലാക്കിയിട്ടുണ്ട് . 1368 കേസുകള്‍ ഇത് സംബന്ധിച്ച് സി.ബി.ഐയും അന്വേഷിക്കുന്നുണ്ട്. കേസിലെ സുപ്രധാനമായ ഒരു നടപടിയാണ് ഇ.ഡി ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്.

തട്ടിപ്പിനിരയായ നിക്ഷേപകർക്ക് ആശ്വസിക്കാനുള്ള ഒരു നടപടിയും സർക്കാരുകളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്ന ആക്ഷേപം നിക്ഷേപകര്‍ക്ക് ഉണ്ട് . കൂടുതൽ സമര പരിപാടികളും, നിയമ നടപടികളുമായി അവർ മുന്നോട്ടു പോകുകയാണ് .

error: Content is protected !!