കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി ആനത്താവളത്തില്‍ പുതിയ അതിഥിയായി “കണ്ണന്‍ “എത്തി . ഒന്‍പത് മാസം പ്രായമുള്ള ആനകുട്ടിയെ കൊച്ചുകോയിക്കല്‍ നിന്നുമാണ് എത്തിച്ചത് . കൊച്ചു കോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് പാര്‍പ്പിച്ചിരിക്കുന്ന ആനകുട്ടിയെ കോന്നി ആനത്താവളത്തിലേക്ക് ഉടന്‍ മാറ്റാന്‍ വൈല്‍സ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് ഇറക്കിയിരുന്നു .
കോന്നി ആനകൂട്ടിലേക്ക് കുട്ടിയാന എത്തിയതോടെ ആനകളുടെ എണ്ണം ആറായി .
കൃഷ്ണ , ഈവ , പ്രിയദര്‍ശിനി , മീന ,നീലകണ്ടന്‍ എന്നീ ആനകള്‍ ആണ് ഉണ്ടായിരുന്നത് .
ആങ്ങമൂഴി കിളിയെറിഞ്ഞാൻകല്ല് ചെക്ക് പോസ്റ്റിനു സമീപം ജനവാസ കേന്ദ്രത്തിൽ ആഗസ്റ്റ് 19 ന് വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഒന്നര വയസ്സ് പ്രായം വരുന്ന കുട്ടിക്കൊമ്പനെ കാണുന്നത്.
കുറെ സമയം നാട്ടുകാർക്കൊപ്പം ഓടി കളിച്ചും വെള്ളച്ചാട്ടത്തിൽ ചാടി മറിഞ്ഞും ആർത്തുല്ലസിച്ച് നടന്ന കുട്ടിയാനയെ ഏറെ പണിപ്പെട്ടാണ് വനപാലകർ വരുതിയിലാക്കിയത്.
തേവർമല വനത്തിന് സമീപത്ത് കുട്ടിയാനയെ പ്രത്യേക കൂടെരുക്കി അന്ന് രാത്രി വനത്തിൽ എത്തിച്ചിരുന്നു.എന്നാൽ മറ്റാനക്കൂട്ടങ്ങൾ കുട്ടിയാനയ്ക്കു സമീപം എത്തിയെങ്കിലും കൂട്ടാക്കാതെ അവർ മടങ്ങി. ഇതിനെ തുടർന്ന് ഇനി ഈ സ്ഥലത്ത് കുട്ടായാനയെ നിർത്തുന്നതു കൊണ്ടു കാര്യമായ ഗുണം ലഭിക്കില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് വനപാലകർ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്കു മാറ്റിയത്.
സ്റ്റേഷനു സമീപം പ്രത്യേക കൂട് ഒരുക്കിയാണ് കുട്ടിയാനയെ സംരക്ഷിക്കുന്നത്.
ഗൂഡ്രിക്കൽ റേഞ്ച് ഓഫിസർ എസ് മണിയുടെ നേതൃത്വത്തിൽ കൊച്ചുകോയിക്കൽ ഡപ്യൂട്ടി റേഞ്ചർ മനോജ്, റാന്നി ദ്രുതകർമ സേന സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ ജി റൗഷാദ് എന്നിവർ അടങ്ങിയ വനപാലക സംഘമാണ് കുട്ടിയാനയെ കൊച്ചുകോയിക്കലിൽ സുരക്ഷിതമായി കൊണ്ടുവന്നത്.
കോന്നി ആനക്കൂട്ടിലേക്കു മാറ്റുന്നതിനു മുന്നോടിയായി പൂർത്തിയാക്കേണ്ട പരിശോധനകൾ പൂര്‍ത്തിയാക്കിയാണ് ആന കുട്ടിയെ സുരക്ഷിതമായി എത്തിച്ചത് . കോന്നി വെറ്റിറിനറി സർജൻ ഡോ:ശ്യാം ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പല പ്രാവശ്യം പരിശോധനകള്‍ നടത്തിയത് . കുട്ടിയാനയുടെ പൂര്‍ണ്ണ സംരക്ഷണം ഇനി മുതല്‍ കോന്നി എക്കോ ടൂറിസം കേന്ദ്രത്തിന് ആണ് .