മണ്ണടി വേലുത്തമ്പി ദളവ മ്യൂസിയം: അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രമായി ഉയര്‍ത്തും

 

പത്തനംതിട്ട ജില്ലയിലെ സ്മാരകങ്ങള്‍, പൈതൃകങ്ങള്‍ എന്നിവ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ഉതകുന്ന ടൂറിസം ഡസ്റ്റിനേഷനാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മണ്ണടി വേലുത്തമ്പി ദളവ സ്മാരക മ്യൂസിയം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിലേക്ക് ആവശ്യമായ പാക്കേജുകള്‍ അവതരിപ്പിക്കാന്‍ എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേലുത്തമ്പി ദളവയുടെ ചരിത്രം പുതു തലമുറയ്ക്കും ചരിത്രാന്വേഷികള്‍ക്കും പഠിക്കാന്‍ ഉതകുന്ന തരത്തിലുള്ള അന്താരാഷ്ട്ര നിലവാരമുള്ള പഠന ഗവേഷണ കേന്ദ്രമായി സ്മാരകത്തെ ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.

വേലുത്തമ്പി ദളവ സ്മാരക മ്യൂസിയത്തെ അന്താരാഷ്ട്ര നിലവാരമുള്ള പഠന ഗവേഷണ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ചിട്ടുള്ള ലൈബ്രറി കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. വേലുത്തമ്പി ദളവയുടെ വാള്‍ സ്മാരകത്തില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ഷിബു, ഐഎന്‍എല്‍ ദേശീയ ട്രഷറര്‍ എ.എ. അമീന്‍, ലേബര്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എ.പി. മുസ്തഫ താമരശേരി, നാഷണല്‍ വുമണ്‍സ് ലീഗ് സംസ്ഥാന പ്രസിഡന്റ് നിഷ വിനു, മ്യൂസിയം അസിസ്റ്റന്റ് ടി.കെ. കുഞ്ഞപ്പന്‍, വേലുത്തമ്പി ദളവ പഠന കേന്ദ്രം ചെയര്‍മാന്‍ കെ.എസ്. അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!