ജില്ലയിലെ 37 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശുചിത്വ പദവിയിലേക്ക്

 

ഒക്ടോബര്‍ 10ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും

കോന്നി വാര്‍ത്ത ഡോട്ട് കോം : 35 ഗ്രാമപഞ്ചായത്തുകളും രണ്ടു നഗരസഭകളും ശുചിത്വ പദവി കരസ്ഥമാക്കി മികച്ച മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ നേട്ടം കൈവരിക്കാനൊരുങ്ങി പത്തനംതിട്ട ജില്ല. പന്തളം, കോന്നി ബ്ലോക്കുകളിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും ശുചിത്വ പദവി പ്രഖ്യാപനം നടത്തി ജില്ലയിലെ ശുചിത്വ ബ്ലോക്കുകള്‍ എന്ന നേട്ടവും കൈവരിച്ചിട്ടുണ്ട്. 31 ഗ്രാമപഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലും ശുചിത്വ പദവി കൈവരിക്കുകയായിരുന്നു സര്‍ക്കാര്‍ മുന്നോട്ട് വച്ച ലക്ഷ്യം.
സര്‍ക്കാരിന്റെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും, നിശ്ചിത മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ഘട്ടം ഘട്ടമായി ശുചിത്വ പദവി നേടുകയെന്ന ലക്ഷ്യത്തിന്റെ ആദ്യപടിയായി 37 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ജില്ലയില്‍ നിന്നും ശുചിത്വ പദവി പ്രഖ്യാപനത്തിലേക്ക് തെരെഞ്ഞെടുത്തിട്ടുള്ളത്.
ശുചിത്വത്തിന്റെയും മാലിന്യസംസ്‌കരണത്തിന്റെയും അടിസ്ഥാനത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി നല്‍കുന്നത്. ആദ്യഘട്ടത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വയം വിലയിരുത്തല്‍ നടത്തി ശുചിത്വ പദവി പ്രഖ്യാപനം നടത്താം. ഇങ്ങനെ പ്രഖ്യാപനം നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജില്ലാതല ശുചിത്വ അവലോകന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ നിയമിച്ച വിദഗ്ധ സംഘം പരിശോധിച്ച്, സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ച തദ്ദേശസ്വയംഭരണ സ്ഥാപനമാണ് ശുചിത്വ പദവിക്ക് അര്‍ഹമാകുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലും സമിതിയുടെ നേരിട്ടുള്ള സന്ദര്‍ശനത്തിലൂടെയും ഹരിതകര്‍മ്മസേനയുമായുള്ള ആശയവിനിമയത്തിലൂടെയും മാര്‍ക്കുകള്‍ നിശ്ചയിച്ചു.
ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ഡി.ഡി.പി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എന്നിവരാണ് ജില്ലയില്‍ ശുചിത്വ പദവി പ്രഖ്യാപനത്തിന്റെ ഏകോപനം നടത്തുന്നത്.
ശുചിത്വപദവി അവലോകന സമിതി ചെയര്‍മാന്റെ നിര്‍ദ്ദേശാനുസരണം ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട 37 ഗ്രാമപഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലും ഗ്രേഡിംഗ് പ്രവര്‍ത്തനങ്ങള്‍ പരിശോധക സംഘം പൂര്‍ത്തീകരിച്ചു. ഇതില്‍ പ്രമാടം, കോന്നി, തണ്ണിത്തോട്, ചെന്നീര്‍ക്കര, തുമ്പമണ്‍, കുളനട, ഓമല്ലൂര്‍, മെഴുവേലി, മലയാലപ്പുഴ, അരുവാപ്പുലം, നെടുമ്പ്രം, ആനിക്കാട്, കല്ലൂപ്പാറ, കലഞ്ഞൂര്‍, മല്ലപ്പള്ളി, നിരണം, റാന്നി പഴവങ്ങാടി, വെച്ചൂച്ചിറ, കടപ്ര, വള്ളിക്കോട്, ഇലന്തൂര്‍, കുന്നന്താനം, മൈലപ്ര, തോട്ടപ്പുഴശ്ശേരി, നാറാണമൂഴി, ആറന്മുള, സീതത്തോട്, ഏറത്ത്, എഴുമറ്റൂര്‍, പള്ളിക്കല്‍, ഏനാദിമംഗലം, കുറ്റൂര്‍, പന്തളം തെക്കേക്കര, കൊടുമണ്‍, ചെറുകോല്‍ എന്നീ ഗ്രാമപഞ്ചായത്തുകളും പന്തളം, തിരുവല്ല എന്നീ നഗരസഭകളും 60% ന് മുകളില്‍ മാര്‍ക്ക് നേടി ഒക്ടോബര്‍ 10ന് മുഖ്യമന്ത്രി നടത്തുന്ന ശുചിത്വ പദവി പ്രഖ്യാപനത്തിന് യോഗ്യത നേടി.
അന്നേ ദിവസം ശുചിത്വ പദവി നേടിയ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന ചടങ്ങില്‍ ശുചിത്വ പദവി കൈവരിച്ചതിന്റെ മൊമന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കും. ഇതിനായി ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജില്ലാതല ഉദ്യോഗസ്ഥരെ കളക്ടര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മാനദണ്ഡങ്ങള്‍ ഇങ്ങനെ

ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം, ജൈവ-അജൈവ മാലിന്യ സംസ്‌കരണം, പുനരുപയോഗം, പൊതുശുചിത്വം, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കെതിരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍, ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലനം എന്നിവയാണ് പ്രധാന ഘടകങ്ങള്‍.
ശുചിത്വ പദവി പ്രഖ്യാപനം നടത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി സമ്പൂര്‍ണ്ണ ശുചിത്വ പദവിയിലെത്തിക്കുകയാണ് ലക്ഷ്യം.

error: Content is protected !!