കോന്നി മണ്ഡലത്തില്‍ നിയമം ലംഘിച്ചുളള ക്വാറികൾ അനുവദിക്കില്ല

 

നിയമലംഘനത്തിലൂടെ ഇനിയൊരു ക്വാറി പോലും കോന്നി മണ്ഡലത്തിൽ വരാൻ അനുവദിക്കില്ലെന്ന് അഡ്വ. കെ.യു.ജനീഷ്‌കുമാർ എം.എൽ.എ. പറഞ്ഞു. കലഞ്ഞൂരിൽ പുതിയതായി വരാൻ പോകുന്ന ക്വാറികളുടെ ആശങ്കകൾ പങ്കുെവച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് കോന്നി മേഖലാ കമ്മിറ്റി നടത്തിയ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.സി.സി. പ്രസിഡന്റ് ബാബു ജോർജ്

മറ്റൊരു കവളപ്പാറയായി കലഞ്ഞൂരിനെ മാറ്റരുതെന്ന് ഡി.സി.സി. പ്രസിഡന്റ് ബാബു ജോർജ് ആവശ്യപ്പെട്ടു. പുതിയ ക്വാറികൾ ഇവിടെ അനുവദിക്കരുത്. ഇതിനായി ജില്ലാ ഭരണകൂടം വേണ്ട കാര്യങ്ങൾ ചെയ്യണം. ജനങ്ങളുടെ പരാതി കലഞ്ഞൂർ പഞ്ചായത്ത് ഓഫീസിൽ വെച്ച് കേൾക്കുന്നതിനുള്ള ക്രമീകരണമാണ് ജില്ലാ ഭരണകൂടം ചെയ്യേണ്ടതെന്നും ബാബു ജോർജ് ആവശ്യപ്പെട്ടു.

വിഴിഞ്ഞത്തിനായി കലഞ്ഞൂരിൽ ഖനനം: കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്ത് പ്രതിഷേധപ്രമേയം പാസാക്കും

വിഴിഞ്ഞം പദ്ധതിക്കായി ജനവാസമേഖലയിൽ പുതിയ അഞ്ച് ക്വാറികൾ അനുവദിക്കാനുള്ള നീക്കത്തിനെതിരേ കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്ത് പ്രതിഷേധപ്രമേയം പാസാക്കുമെന്ന് പ്രസിഡന്റ് എം.മനോജ്കുമാർ. പഞ്ചായത്തിലെ നിലവിലുള്ള ക്വാറികൾപോലും അപകടകരമായ അവസ്ഥയിലാണ്. ഇനിയൊരു ക്വാറി വന്നാൽ അത് ജനങ്ങളുടെ സ്വസ്ഥജീവിതത്തെ ബാധിക്കും.നിലവിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് വലിയ രണ്ട് റിപ്പോർട്ടുകൾ വന്നപ്പോഴും അതിൽനിന്ന് കലഞ്ഞൂർ പഞ്ചായത്തിനെ ഒഴിവാക്കിയത് പരിശോധിക്കപ്പെടണം.പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കുന്ന ഒരു ഇടപെടീലും ഇവിടെ വേണ്ട എന്നതുതന്നെയാണ് പഞ്ചായത്ത് ഭരണസമിതിയുടെ അഭിപ്രായവും എന്ന്‌ മനോജ്കുമാർ പറഞ്ഞു.ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ വെബിനാറില്‍ സംസാരിക്കുകയായിരുന്നു പ്രസിഡണ്ട്.

ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. എൻ.കെ.ശശിധരൻപിള്ള മോഡറേറ്ററായിരുന്നു. കേരള ശാസ്ത്രസാങ്കേതിക കൗൺസിൽ മുൻ മെമ്പർ സെക്രട്ടറി ഡോ. ആർ.അജയകുമാർ വർമ്മ ക്ലാസെടുത്തു.കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മനോജ്കുമാർ, ഇ.പി.അനിൽ, വി.ആർ.രാജലക്ഷ്മി, സലിൽ വയലാത്തല, ആശാ സജി, കോശി ഡാനിയേൽ, വർഗീസ് മാത്യു തുടങ്ങിയവർ സംസാരിച്ചു

error: Content is protected !!