ലോക്‌സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 14/04/2024 )

 

പൊതുജനങ്ങള്‍ക്കായുള്ള ക്വിസ് മത്സരം ഏപ്രില്‍ 15 മുതല്‍ : ജില്ലയുടെ മത്സരം 19ന്

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരം ഏപ്രില്‍ 15 മുതല്‍ ആരംഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലെയും പൊതുജനങ്ങള്‍ക്കു പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം. ഏപ്രില്‍ 15 മുതല്‍ 20 വരെ ആറു കോര്‍പറേഷനുകളിലായാണ് ആദ്യഘട്ടമത്സരം നടക്കുക.

19 ന് കൊല്ലം കോര്‍പറേഷനില്‍ നടക്കുന്ന മത്സരത്തില്‍ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലയിലെ പൊതുജനങ്ങള്‍ക്കു മത്സരിക്കാം. രണ്ടുപേരടങ്ങുന്ന ടീമിന് മത്സരിക്കാം. സ്വന്തം ജില്ല ഉള്‍പ്പെടുന്ന കോര്‍പറേഷനിലോ, ജോലി ചെയ്യുന്ന ജില്ലയുള്‍പ്പെടുന്ന കോര്‍പറേഷനിലോ മത്സരിക്കാം. മെഗാഫൈനലില്‍ വിജയിക്കുന്ന ആദ്യമൂന്നുസ്ഥാനക്കാര്‍ക്ക് 10000, 8000, 6000 രൂപയാണ് സമ്മാനത്തുക. പ്രാഥമികഘട്ടത്തിലെ വിജയികളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് 5000, 3000, 2000 രൂപയും സമ്മാനമായി ലഭിക്കും.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും ക്വിസ്. ഇന്ത്യയിലെയും കേരളത്തിലേയും 1951 മുതല്‍ 2024 വരെയുള്ള ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രം, ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാനസംഭവങ്ങള്‍, കൗതുക വിവരങ്ങള്‍, ആനുകാലിക തെരഞ്ഞെടുപ്പ് വിവരങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാകും ഉണ്ടാകുക. ഫോണ്‍: 8714817833.

 

പ്രശ്നബാധ്യത ബൂത്തുകള്‍

ജില്ലയിലെ പ്രശ്നബാധ്യത ബൂത്തുകളില്‍ സുരക്ഷക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന്തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ജില്ലയിലെ 1077 പോളിംഗ് ബൂത്തുകളില്‍ അടൂര്‍, കോന്നി, ആറന്മുള മണ്ഡലങ്ങളിലായി 12 പ്രശ്നബാധ്യത ബൂത്തുകളാണുള്ളത്. അടൂര്‍ ആറ്, കോന്നി നാല്, ആറന്മുള രണ്ട് എന്നിങ്ങനെയാണ് കണക്ക്.

പ്രശ്നബാധ്യത ബൂത്തുകള്‍ മണ്ഡലം തിരിച്ച്:

അടൂര്‍- കൊടുമണ്‍ എംജിഎം സെന്‍ട്രല്‍ സ്‌കൂള്‍ (ഗ്രൗണ്ട് ഫ്ളോര്‍ നോര്‍ത്ത് പോര്‍ഷന്‍), കൊടുമണ്‍ എംജിഎം സെന്‍ട്രല്‍ സ്‌കൂള്‍ (ഗ്രൗണ്ട് ഫ്ളോര്‍ സൗത്ത് പോര്‍ഷന്‍), ഇടത്തിട്ട വിദ്യാസാഗര്‍ വായാനശാല, ഇടത്തിട്ട ഗവ എല്‍പിഎസ്, ഐക്കാട് എഎസ്ആര്‍വി ഗവ യുപി സ്‌കൂള്‍ (സൗത്ത് പോര്‍ഷന്‍), ഐക്കാട് എഎസ്ആര്‍വി ഗവ യുപി സ്‌കൂള്‍ (മെയിന്‍ ബില്‍ഡിംഗ് മിഡില്‍ പോര്‍ഷന്‍)
കോന്നി- കുന്നിട യുപി സ്‌കൂള്‍, കുന്നിട യുപി സ്‌കൂള്‍ (ഈസ്റ്റേണ്‍ പോര്‍ഷന്‍), കുറുമ്പകര യുപി സ്‌കൂള്‍ (ഈസ്റ്റേണ്‍ പോര്‍ഷന്‍), കുറുമ്പകര യുപി സ്‌കൂള്‍ (വെസ്റ്റേണ്‍ പോര്‍ഷന്‍)
ആറന്മുള- എഴിക്കാട് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, വല്ലന ഗവ എസ്എന്‍ഡിപി യുപിഎസ് (ഈസ്റ്റേണ്‍ ബില്‍ഡിംഗ്)

സെന്‍സിറ്റീവ് ബൂത്തുകള്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 115 സെന്‍സിറ്റീവ് ബൂത്തുകള്‍ കണ്ടെത്തിയാതായി തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. സെന്‍സിറ്റീവ് ബൂത്തുകള്‍ കൂടുതല്‍ ആറന്മുളയിലും കുറവ് റാന്നിയിലുമാണ്. ആറന്മുളയില്‍ 38 ഉം റാന്നിയില്‍ 13 ഉം ആണ്. അടൂര്‍ 26, തിരുവല്ല 24, കോന്നി 14 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ കണക്ക്. ജില്ലയില്‍ ആകെ 1077 പോളിംഗ് ബൂത്തുകളാണുള്ളത്.

പ്രശ്‌നബാധിത ബൂത്തുകള്‍ക്കായി 127 മൈക്രോ ഒബ്‌സര്‍വര്‍മാര്‍

ജില്ലയില്‍ തെരഞ്ഞെടുപ്പ് ദിവസം പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയോഗിക്കും. ജില്ലയിലെ 127 ബൂത്തുകളിലേക്കാണ് ഇവരെ നിയോഗിക്കുന്നത്.
വോട്ടിംഗിന്റെ രഹസ്യസ്വഭാവം ഉറപ്പുവരുത്തുക, പോളിംഗ് ബൂത്തിലെ സംഭവങ്ങള്‍ പ്രിസൈഡിംഗ് ഓഫീസറുടെ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് ഉറപ്പാക്കുക, പോളിംഗ് സ്റ്റേഷന്റെ പരിസരത്ത് ഏതെങ്കിലും തരത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കലോ ഭീഷണിപ്പെടുത്തലോ നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുക, പോളിംഗ് ഉദ്യോഗസ്ഥരുടെ നടപടികള്‍ നിരീക്ഷിച്ച് തെറ്റുകുറ്റങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തുക, വോട്ടിംഗ് മെഷീനുകള്‍ കൃത്യമായ പ്രവര്‍ത്തിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ മൈക്രോ ഒബ്‌സര്‍വര്‍ പരിശോധിച്ച് ഉറപ്പ് വരുത്തും. പോളിംഗ് ബൂത്തിലെ വിവരങ്ങള്‍ മൈക്രോ ഒബ്‌സര്‍വര്‍മാര്‍ തെരഞ്ഞെടുപ്പ് നിരീക്ഷര്‍ക്ക് കൈമാറും.

വാഹന പ്രചരണം: ബൈക്കായാലും എണ്ണം 10 കവിയരുത്

ലോക്സഭ തെരഞ്ഞെടുപ്പ് രംഗത്ത് സ്ഥാനാര്‍ഥിയുടെ പ്രചാരണവാഹനത്തിന് അകമ്പടി പോകുന്ന വാഹനങ്ങളുടെ എണ്ണത്തിനും പരിധി. 10 വാഹനങ്ങളിലധികം കോണ്‍വോയ് ആയി സഞ്ചരിക്കാന്‍ പാടില്ല. പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബൈക്കുകളുടെ കാര്യത്തിലും 10 വാഹനങ്ങള്‍ എന്ന പരിധി ബാധകമാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വീഡിയോ വാനുകള്‍ക്ക് മോട്ടോര്‍വാഹന ചട്ടങ്ങള്‍ക്ക് വിധേയമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറില്‍ നിന്നാണ് അനുമതി വാങ്ങേണ്ടത്. വീഡിയോ വാനില്‍ ഉപയോഗിക്കുന്ന പ്രചാരണ സാമഗ്രികള്‍ക്ക് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിങ് കമ്മറ്റിയില്‍(എംസിഎംസി) നിന്ന് മുന്‍കൂര്‍ സര്‍ട്ടിഫിക്കറ്റും വാങ്ങിയിരിക്കണം.

പ്രചരണവാഹനം സൗജന്യയാത്രക്കുള്ളതല്ല

തെരഞ്ഞെടുപ്പ് ദിവസം വോട്ടെടുപ്പ് കേന്ദ്രത്തിലേക്കും തിരിച്ചും വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയൊരുക്കാന്‍ പ്രചാരണത്തിന് അനുവാദം ലഭിച്ച വാഹനം ഉപയോഗിക്കാന്‍ അനുവാദമില്ല. അങ്ങനെ ഉപയോഗിക്കുകയാണെങ്കില്‍ അത് തെരഞ്ഞെടുപ്പ് കുറ്റകൃത്യമായി പരിഗണിച്ച് ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 133 പ്രകാരം ശിക്ഷാനടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചുകൊണ്ട് സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്നും വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
ലോക്സഭ പ്രചാരണത്തിന് വാഹനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കരുത്. മറിച്ച് കണ്ടെത്തിയാല്‍ അനധികൃത പ്രചാരണം നടത്തുന്നതായി കണക്കാക്കി ഇന്ത്യന്‍ പീനല്‍കോഡിലെ അധ്യായം 9(എ) പ്രകാരമുള്ള ശിക്ഷാ നടപടി സ്വീകരിക്കും. പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും വിശദവിവരങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിച്ച് അനുമതി വാങ്ങിയ ശേഷമേ അവ ഉപയോഗിക്കാവൂ. വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍, അനുമതി ലഭിച്ച തീയതി, സ്ഥാനാര്‍ഥിയുടെ പേര്, പ്രചാരണം നടത്തുന്ന പ്രദേശം എന്നിവ അനുമതിയില്‍ രേഖപ്പെടുത്തിയിരിക്കും. ഈ അനുമതി പത്രത്തിന്റെ അസല്‍ ദൂരെനിന്ന് എളുപ്പത്തില്‍ കാണാവുന്നത്ര വലിപ്പത്തില്‍ വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ പതിച്ചിരിക്കണം. അധികവാഹനം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് സംബന്ധിച്ച വിവരവും അധികൃതരെ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം.

സംസ്ഥാനമൊട്ടാകെ സഞ്ചരിക്കാന്‍ അഞ്ച് വാഹനങ്ങള്‍ക്കുവരെ അനുമതി

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനമൊട്ടാകെ സഞ്ചരിക്കുന്ന വാഹനത്തിന് അനുമതി വാങ്ങേണ്ടത് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറില്‍ നിന്ന്. ഒരു പാര്‍ട്ടിക്ക് അഞ്ച് വാഹനമാണ് സംസ്ഥാന അടിസ്ഥാനത്തില്‍ പ്രചരണത്തിനായി ഉപയോഗിക്കാന്‍ അനുവാദമുണ്ടാകൂ. സ്വകാര്യവാഹനങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ പിടിച്ചെടുക്കുകയും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നത് വരെ കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്യും.

ഒരു വാഹനം ഒരു സ്ഥാനാര്‍ഥിക്ക് മാത്രം

പ്രചാരണത്തിന് ഉപയോഗിക്കുന്ന ഒരു സ്ഥാനാര്‍ഥിക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയ വാഹനം മറ്റൊരു സ്ഥാനാര്‍ഥി ഉപയോഗിക്കാന്‍ പാടുള്ളതല്ല. മറിച്ച് ഉപയോഗിച്ചാല്‍ അനുമതി റദ്ദാവുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. അനുമതി ലഭിച്ച വാഹനം രണ്ട് ദിവസത്തിലധികം ഉപയോഗിക്കുന്നില്ലെങ്കില്‍ അത് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കണം. ഇല്ലെങ്കില്‍ വാഹനം ഉപയോഗിക്കുന്നതായി കണക്കാക്കി തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. പ്രചാരണ രംഗത്ത് ഉപയോഗിക്കുന്ന മുഴുവന്‍ വാഹനങ്ങളുടെയും വിശദവിവരങ്ങള്‍ സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷരെയും അറിയിച്ചിരിക്കണം.

അസന്നിഹിത വോട്ട്: ജില്ലയില്‍ ഏപ്രില്‍ 16 ആരംഭിക്കും

ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങളൊരുക്കി അസന്നിഹിത വോട്ടര്‍മാരുടെ വോട്ടിംഗിന് ഏപ്രില്‍ 16തുടക്കം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച സമയത്തിനുള്ളില്‍ ഫോം 12 ഡി പ്രകാരം അപേക്ഷിച്ച ഭിന്നശേഷിക്കാര്‍ക്കും 85 വയസിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുമാണ് ബാലറ്റ് പേപ്പറുകള്‍ വീടുകളില്‍ എത്തിച്ചുള്ള വോട്ടെടുപ്പ് സൗകര്യം ലഭ്യമാകുന്നത്. ഉപവരണാധികാരി തലത്തിലാണ് പ്രക്രിയകള്‍ നടക്കുക. ഇതിനായി നിയോഗിച്ച പ്രത്യേക പോളിംഗ് സംഘങ്ങളുടെ ഭവനസന്ദര്‍ശനം ഏപ്രില്‍ 16,17,18,19 തീയതികളില്‍ നടക്കും.

വോട്ടര്‍പട്ടികയില്‍ 85 വയസ്സ് പൂര്‍ത്തിയായവര്‍ക്കും പിഡബ്ല്യുഡി ആയി മാര്‍ക്ക് ചെയ്തവരില്‍ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ക്കും മാത്രമാണ് ഈ അവസരം ലഭിക്കുന്നത്. ഇതിനായി ജില്ലയില്‍ 127 സംഘങ്ങളെയാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരു മൈക്രോ ഒബ്‌സര്‍വര്‍, രണ്ടു പോളിങ് ഓഫീസര്‍മാര്‍, വീഡിയോഗ്രാഫര്‍, പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുള്‍പ്പെടുന്നതാണ് ഒരു ടീം. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുന്ന തീയതിയും സമയവും വോട്ടര്‍മാരെ എസ്.എം.എസ് മുഖേനയോ ബി.എല്‍.ഒ. വഴിയോ അറിയിക്കും

പെരുമാറ്റചട്ടം: നിരീക്ഷണത്തിന് ജില്ലാതല സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ജില്ലാതല സ്റ്റാന്‍ഡിംഗ് കമ്മിറ്റി രൂപീകരിച്ചു. തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ചെയര്‍മാനും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സി പത്മചന്ദ്രകുറുപ്പ് കണ്‍വീനറുമാണ്. 11 അംഗ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയും ഉള്‍പ്പെടുന്നു. ആവശ്യമെന്ന് തോന്നുന്ന പക്ഷം കമ്മിറ്റി യോഗം വിളിച്ചു ചേര്‍ക്കും. മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നത് സംബന്ധിച്ച് കമ്മിറ്റി ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പ് നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തും.

error: Content is protected !!