2024-25ലെ കേന്ദ്ര ഇടക്കാല ബജറ്റിന്‍റെ ​പ്രസക്ത ഭാഗങ്ങൾ(01/02/2024)

‘ഏവർക്കു​മൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം’ എന്ന തത്വവും ‘കൂട്ടായ പ്രയത്നം’ എന്ന രാജ്യത്തിന്റെയാകെ സമീപനവും ഉപയോഗിച്ച്, കേന്ദ്ര ധനകാര്യ- കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ 2024-25ലെ ഇടക്കാല കേന്ദ്ര ബജറ്റ് നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു. ബജറ്റിലെ പ്രസക്തഭാഗങ്ങൾ ഇനിപ്പറയുന്നു:
ഭാഗം എ
സാമൂഹ്യ നീതി
• ‘ഗരീബ്’ (ദരിദ്രർ), ‘മഹിള’ (സ്ത്രീകൾ), ‘യുവ’ (യുവജനങ്ങൾ), ‘അന്നദാത’ (കർഷകൻ) എന്നീ നാലു പ്രധാന ജാതികളുടെ ഉന്നമനത്തിൽ പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കും.
‘ഗരീബ് കല്യാൺ, ദേശ് കാ കല്യാൺ’
• കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങളെ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ ഗവണ്മെന്റ് സഹായിച്ചു.
• പിഎം-ജൻ ധൻ അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള 34 ലക്ഷം കോടി രൂപയുടെ നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം ഗവണ്മെന്റിന് 2.7 ലക്ഷം കോടി രൂപയുടെ ലാഭമുണ്ടാക്കി.
• 78 ലക്ഷം തെരുവോരക്കച്ചവടക്കാർക്ക് പിഎം-സ്വനിധി വായ്പാ സഹായം നൽകി. 2.3 ലക്ഷം പേർക്ക് മൂന്നാം തവണയും വായ്പ ലഭിച്ചു.
• പ്രത്യേക കരുതൽ ആവശ്യമായ ഗോത്ര വിഭാഗങ്ങളുടെ (PVTG) വികസനത്തിന് പിഎം-ജൻമൻ യോജന.
• പിഎം-വിശ്വകർമ യോജന 18 മേഖലകളിൽ വ്യാപൃതരായ കരകൗശല തൊഴിലാളികൾക്കും വിദഗ്ധർക്കും ആദ്യാവസാന പിന്തുണ നൽകുന്നു.
‘അന്നദാതാ’ക്കളുടെ ക്ഷേമം
• പിഎം-കിസാൻ സമ്മാൻ യോജന 11.8 കോടി കർഷകർക്ക് സാമ്പത്തിക സഹായം നൽകി.
• പ്രധാനമന്ത്രി ഫസൽ ബീമായോജനയ്ക്ക് കീഴിൽ 4 കോടി കർഷകർക്ക് വിള ഇൻഷുറൻസ് നൽകുന്നു
• ഇലക്ട്രോണിക് നാഷണൽ അഗ്രികൾച്ചർ മാർക്കറ്റ് (ഇ-നാം) 1361 കമ്പോളങ്ങൾ സംയോജിപ്പിച്ച്, 1.8 കോടി കർഷകർക്ക് 3 ലക്ഷം കോടി രൂപ എന്ന തോതിൽ വ്യാപാര സേവനങ്ങൾ നൽകി.
നാരീശക്തിക്ക് ഗതിവേഗം
• വനിതാ സംരംഭകർക്ക് 30 കോടി മുദ്ര യോജന വായ്പകൾ നൽകി.
• ഉന്നത വിദ്യാഭ്യാസത്തിൽ സ്ത്രീപ്രവേശനം 28% വർദ്ധിച്ചു.
• STEM കോഴ്‌സുകളിൽ, പ്രവേശനം നേടുന്ന 43% പെൺകുട്ടികളും സ്ത്രീകളുമാണ്; ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്.
• പിഎം ആവാസ് യോജനയ്ക്ക് കീഴിൽ 70% വീടുകൾ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് നൽകി.
പിഎം ആവാസ് യോജന (ഗ്രാമീൺ)
• കോവിഡ് വെല്ലുവിളികൾക്കിടയിലും പിഎം ആവാസ് യോജന (ഗ്രാമീൺ) പ്രകാരം മൂന്ന് കോടി വീടുകൾ എന്ന ലക്ഷ്യം ഉടൻ കൈവരിക്കും.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ കൂടി നിർമിക്കും.
പുരപ്പുറ സൗരോർജവൽക്കരണവും സൗജന്യ വൈദ്യുതിയും
• പുരപ്പുറ സൗരോർജവൽക്കരണത്തിലൂടെ 1 കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി.
• ഓരോ കുടുംബത്തിനും പ്രതിവർഷം 15000 മുതൽ 18000 രൂപ വരെ ലാഭിക്കാം.
ആയുഷ്മാൻ ഭാരത്
• ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം എല്ലാ ആശാ പ്രവർത്തകർക്കും അങ്കണാവാടി വർക്കർമാർക്കും സഹായികൾക്കും ആരോഗ്യപരിരക്ഷ നൽകും.
കൃഷിയും ഭക്ഷ്യ സംസ്കരണവും
• പിഎം കിസാൻ സമ്പദ യോജന 38 ലക്ഷം കർഷകർക്ക് പ്രയോജനം ചെയ്യുകയും 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
• പ്രധാനമന്ത്രി ചെറുകിട ഭക്ഷ്യ സംസ്കരണ സംരംഭ പദ്ധതിയുടെ ഔപചാരികവൽക്കരണം വായ്പാബന്ധിതമായി 2.4 ലക്ഷം സ്വയംസഹായസംഘങ്ങളെയും 60000 വ്യക്തികളെയും സഹായിച്ചു.
വളർച്ച, തൊഴിൽ, വികസനം എന്നിവയെ ഉത്തേജിപ്പിക്കുന്നതിനുള്ള ഗവേഷണവും നവീകരണവും
• ദീർഘമായ കാലയളവും കുറഞ്ഞ പലിശനിരക്കുള്ളതും അല്ലെങ്കിൽ പലിശരഹിതമായതുമായ ദീർഘകാല ധനസഹായം അല്ലെങ്കിൽ റീഫിനാൻസിങ് നൽകുന്നതിന് അൻപത് വർഷത്തെ പലിശ രഹിത വായ്പ ഉപയോഗിച്ച് 1 ലക്ഷം കോടി രൂപയുടെ സഞ്ചിതനിധി സ്ഥാപിക്കും.
• പ്രതിരോധ ആവശ്യങ്ങൾക്കായി ആഴത്തിലുള്ള സാങ്കേതികവിദ്യകൾ ശക്തിപ്പെടുത്തുന്നതിനും ‘ആത്മനിർഭരത’ ത്വരിതപ്പെടുത്തുന്നതിനുമായി പുതിയ പദ്ധതി ആരംഭിക്കും.
അടിസ്ഥാനസൗകര്യങ്ങൾ
അടിസ്ഥാനസൗകര്യ വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള മൂലധന ചെലവ് 11.1 ശതമാനം വർധിപ്പിച്ച് 11,11,111 കോടി രൂപയായി ഉയർത്തും. ഇത് ജിഡിപിയുടെ 3.4 ശതമാനമായിരിക്കും.
റെയിൽവേ
• ലോജിസ്റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി പിഎം ഗതിശക്തിക്ക് കീഴിൽ 3 പ്രധാന സാമ്പത്തിക റെയിൽവേ ഇടനാഴി പദ്ധതികൾ നടപ്പിലാക്കും.
o  ഊർജ-ധാതു- സിമന്റ് ഇടനാഴികൾ
o  തുറമുഖ സമ്പർക്കസൗകര്യ ഇടനാഴികൾ
o  ഉയർന്ന ഗതാഗത സാന്ദ്രതയുള്ള ഇടനാഴികൾ
• നാല്പതിനായിരം സാധാരണ റെയിൽ ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് മാറ്റും.
വ്യോമയാന മേഖല
• രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 149 എന്ന നിലയിൽ ഇരട്ടിയായി.
• 1.3 കോടി യാത്രക്കാരെ കൊണ്ടുപോകുന്ന 517 പുതിയ പാതകൾ.
• ഇന്ത്യൻ വിമാനക്കമ്പനികൾ 1000-ലധികം പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി.
ഹരിതോർജം
• കൽക്കരി വാതകവൽക്കരണവും 2030-ഓടെ 100 മെട്രിക് ടൺ ദ്രവീകരണ ശേഷിയും സ്ഥാപിക്കും.
• ഗതാഗതത്തിനായി കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിൽ (സിഎൻജി) കംപ്രസ്ഡ് ബയോഗ്യാസും (സിബിജി), ഗാർഹിക ആവശ്യങ്ങൾക്കായി പൈപ്പ്ഡ് നാച്ചുറൽ ഗ്യാസും (പിഎൻജി) ഘട്ടം ഘട്ടമായി കലർത്തുന്നത് നിർബന്ധിതമാക്കും.
വിനോദസഞ്ചാര മേഖല
• ആഗോള തലത്തിൽ ബ്രാൻഡിംഗും വിപണനവും ഉൾപ്പെടെ ഐതിഹാസികവിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമഗ്ര വികസനം ഏറ്റെടുക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും.
• സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരത്തെ അടിസ്ഥാനമാക്കി വിനോദസഞ്ചാര കേന്ദ്രങ്ങളുടെ റേറ്റിങ്ങിനായുള്ള ചട്ടക്കൂട് സ്ഥാപിക്കും.
• അനുയോജ്യതയുടെ അടിസ്ഥാനത്തിൽ ഇത്തരം വികസനത്തിന് ധനസഹായം നൽകുന്നതിന് സംസ്ഥാനങ്ങൾക്ക് ദീർഘകാല പലിശരഹിത വായ്പകൾ നൽകും.
നിക്ഷേപങ്ങൾ
• 2014-23 കാലയളവിലെ 596 ബില്യൺ യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം 2005-14 ലെ നിക്ഷേപത്തിന്റെ ഇരട്ടിയാണ്.
‘വികസിത ഭാരത’ത്തിനായി സംസ്ഥാനങ്ങളിലെ പരിഷ്‌കാരങ്ങൾ
• സംസ്ഥാന ഗവൺമെന്റുകളുടെ നാഴികക്കല്ലുകളുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങളെ പിന്തുണയ്ക്കുന്നതിനായി അമ്പത് വർഷത്തെ പലിശരഹിത വായ്പയായി 75,000 കോടി രൂപ വകയിരുത്തി.
പുതുക്കിയ എസ്റ്റിമേറ്റ് (RE) 2023-24
• കടമെടുപ്പ് ഒഴികെയുള്ള മൊത്തം വരുമാനത്തിന്റെ RE 27.56 ലക്ഷം കോടി രൂപയാണ്. അതിൽ നികുതി വരുമാനം 23.24 ലക്ഷം കോടി രൂപയാണ്.
• മൊത്തം ചെലവിന്റെ RE 44.90 ലക്ഷം കോടി രൂപയാണ്.
• 30.03 ലക്ഷം കോടി രൂപയുടെ റവന്യൂ വരുമാനം ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് സമ്പദ്‌വ്യവസ്ഥയിലെ ശക്തമായ വളർച്ചയും ഔപചാരികവൽക്കരണവും പ്രതിഫലിപ്പിക്കുന്നു.
• ധനക്കമ്മിയുടെ RE 2023-24 ലെ ജിഡിപിയുടെ 5.8 ശതമാനമാണ്.
2024-25 ബജറ്റ് എസ്റ്റിമേറ്റ്
• കടമെടുപ്പ് ഒഴികെയുള്ള മൊത്തം വരുമാനവും മൊത്തം ചെലവും യഥാക്രമം 30.80 ലക്ഷം കോടി രൂപയും 47.66 ലക്ഷം കോടി രൂപയുമാണ്.
• നികുതി വരുമാനം 26.02 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു.
  • സംസ്ഥാനങ്ങൾക്കുള്ള മൂലധനച്ചെലവിനായി അമ്പത് വർഷത്തെ പലിശ രഹിത വായ്പയുടെ പദ്ധതി ഈ വർഷം തുടരും. ഇതിനായി മൊത്തം 1.3 ലക്ഷം കോടി രൂപ വകയിരുത്തി.
• 2024-25 ലെ ധനക്കമ്മി ജിഡിപിയുടെ 5.1 ശതമാനമായി കണക്കാക്കുന്നു
• 2024-25 കാലയളവിൽ ഡേറ്റഡ് സെക്യൂരിറ്റികൾ വഴിയുള്ള മൊത്ത, അറ്റ വിപണി വായ്പകൾ യഥാക്രമം 14.13 രൂപയും 11.75 ലക്ഷം കോടി രൂപയും ആയി കണക്കാക്കുന്നു.
ഭാഗം ബി
പ്രത്യക്ഷ നികുതികൾ
• പ്രത്യക്ഷ നികുതികൾക്ക് ഒരേ നികുതി നിരക്കുകൾ നിലനിർത്താൻ ധനമന്ത്രി നിർദേശിച്ചു.
• നേരിട്ടുള്ള നികുതി പിരിവ് മൂന്നിരട്ടിയായി; കഴിഞ്ഞ 10 വർഷത്തിനിടെ റിട്ടേൺ സമർ പ്പിക്കുന്നവരുടെ എണ്ണം 2.4 മടങ്ങായി വർദ്ധിച്ചു
• നികുതിദായകരുടെ സേവനങ്ങൾ ഗവണ്മെന്റ് മെച്ചപ്പെടുത്തും.
o 2009-10 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ 25000 രൂപ വരെയുള്ള പ്രത്യക്ഷ നികുതി ആവശ്യങ്ങൾ പിൻവലിച്ചു
o 2010-11 മുതൽ 2014-15 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ 10000 രൂപ വരെയുള്ള പ്രത്യക്ഷ നികുതി ആവശ്യങ്ങൾ പിൻവലിച്ചു
ഇത് ഒരു കോടി നികുതിദായകർക്ക് ഗുണം ചെയ്യും
• സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ആനുകൂല്യങ്ങൾ, സോവറിൻ വെൽത്ത് ഫണ്ടുകൾ അല്ലെങ്കിൽ പെൻഷൻ ഫണ്ടുകൾ വഴി നടത്തുന്ന നിക്ഷേപങ്ങൾ 31.03.2025 വരെ നീട്ടി.
• IFSC യൂണിറ്റുകളുടെ ചില വരുമാനത്തിന്മേലുള്ള നികുതി ഇളവ് 31.03.2024 ൽ നിന്ന് 31.03.2025 വരെ ഒരു വർഷം കൂടി നീട്ടി.
പരോക്ഷ നികുതി
• പരോക്ഷ നികുതികൾക്കും ഇറക്കുമതി തീരുവകൾക്കും ഒരേ നികുതി നിരക്കുകൾ നിലനിർത്താൻ ധനമന്ത്രി നിർദേശിച്ചു.
• ഇന്ത്യയിലെ വളരെ ശിഥിലമായ പരോക്ഷ നികുതി വ്യവസ്ഥയെ GST ഏകീകരിച്ചു
o ഈ വർഷം ശരാശരി പ്രതിമാസ മൊത്ത ജിഎസ്ടി സമാഹരണം 1.66 ലക്ഷം കോടി രൂപയെന്ന നിലയിൽ ഇരട്ടിയായി
o ജിഎസ്ടി നികുതി അടിത്തറ ഇരട്ടിയായി
സംസ്ഥാന എസ്ജിഎസ്ടി വരുമാനം (സംസ്ഥാനങ്ങൾക്ക് നൽകിയ നഷ്ടപരിഹാരം ഉൾപ്പെടെ) ജിഎസ്ടിക്ക് മുമ്പുള്ള കാലയളവിലെ (2012-13 മുതൽ 2015-16 വരെ) 0.72ൽ നിന്ന് ജിഎസ്ടിക്ക് ശേഷമുള്ള കാലയളവിൽ (2017-18 മുതൽ 2022-23 വരെ) 1.22 ആയി ഉയർന്നു.
o 94% വ്യവസായ പ്രമുഖരും ജിഎസ്ടിയിലേക്കുള്ള മാറ്റത്തെ മികച്ച തീരുമാനമായി കാണുന്നു
o ജിഎസ്ടി വിതരണശൃംഖലയുടെ മെച്ചപ്പെടുത്തലിലേക്കു നയിച്ചു
o ജിഎസ്ടി വ്യാപാരത്തിലും വ്യവസായത്തിലും ചട്ടങ്ങൾ പാലിക്കൽ ഭാരം കുറച്ചു
കുറഞ്ഞ ലോജിസ്റ്റിക്‌സ് ചെലവും നികുതിയും സാധനങ്ങളുടെയും സേവനങ്ങളുടെയും വില കുറയ്ക്കാൻ സഹായിച്ചു; ഇത് ഉപഭോക്താക്കൾക്ക് ഗുണം ചെയ്തു
നികുതി യുക്തിസഹമാക്കാൻ വർഷങ്ങളായുള്ള ശ്രമങ്ങൾ
• 7 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ബാധ്യതയില്ല; 2013-14 സാമ്പത്തിക വർഷത്തിൽ ഇത് 2.2 ലക്ഷം രൂപയായിരുന്നു
• ചില്ലറവ്യാപാരങ്ങൾക്കുള്ള അനുമാന നികുതി പരിധി 2 കോടി രൂപയിൽ നിന്ന് 3 കോടി രൂപയായി ഉയർത്തി
• പ്രൊഫഷണലുകൾക്കുള്ള അനുമാന നികുതി പരിധി 50 ലക്ഷത്തിൽ നിന്ന് 75 ലക്ഷമായി ഉയർത്തി.
• കോർപ്പറേറ്റ് ആദായനികുതി നിലവിലുള്ള ആഭ്യന്തര കമ്പനികൾക്ക് 30 ശതമാനത്തിൽ നിന്ന് 22% ആയി കുറച്ചു
• പുതിയ നിർമ്മാണ കമ്പനികൾക്ക് കോർപ്പറേറ്റ് ആദായ നികുതി നിരക്ക് 15%
 നികുതിദായക സേവനങ്ങളിലെ നേട്ടങ്ങൾ
• നികുതി സമർപ്പണത്തിന്റെ ശരാശരി പ്രോസസ്സിംഗ് സമയം 2013-14 ലെ 93 ദിവസത്തിൽ നിന്ന് 10 ദിവസമായി കുറഞ്ഞു
• കാര്യക്ഷമത വർധിപ്പിക്കുന്നതിനായി സമ്പർക്കരഹിത മൂല്യനിർണയവും അപ്പീലും അവതരിപ്പിച്ചു
• ലളിതമാക്കിയ റിട്ടേൺ സമർപ്പണത്തിനായി പരിഷ്കരിച്ച ആദായനികുതി റിട്ടേണുകൾ, പുതിയ ഫോം 26AS, മുൻകൂട്ടി പൂരിപ്പിച്ച നികുതി റിട്ടേണുകൾ
• കസ്റ്റംസിലെ പരിഷ്കാരങ്ങൾ ഇറക്കുമതി വിട്ടുകൊടുക്കൽ സമയം കുറയ്ക്കുന്നതിലേക്ക് നയിച്ചു
o ഉൾനാടൻ കണ്ടെയ്നർ ഡിപ്പോകളിൽ 47% എന്ന നിലയിൽ 71 മണിക്കൂർ വരെ കുറയ്ക്കുന്നു
o എയർ കാർഗോ കോംപ്ലക്സുകളിൽ 28% എന്ന നിലയിൽ 44 മണിക്കൂർ വരെ കുറയ്ക്കുന്നു
o കടൽ തുറമുഖങ്ങളിൽ 27% എന്ന നിലയിൽ 85 മണിക്കൂർ വരെ കുറയ്ക്കുന്നു
സമ്പദ്‌വ്യവസ്ഥ – അന്നും ഇന്നും
• 2014-ൽ സമ്പദ്‌വ്യവസ്ഥയെ നന്നാക്കാനും ഭരണസംവിധാനങ്ങൾ ക്രമീകരിക്കാനുമുള്ള ഉത്തരവാദിത്വം ഉണ്ടായിരുന്നു. കാലഘട്ടത്തിന്റെ ആവശ്യം ഇതായിരുന്നു:
o നിക്ഷേപങ്ങൾ ആകർഷിക്കുക
o അനിവാര്യമായ പരിഷ്‌കാരങ്ങൾക്ക് പിന്തുണ നൽകുക
o ജനങ്ങൾക്ക് പ്രതീക്ഷ നൽകുക
• ‘രാഷ്ട്രം ആദ്യം’ എന്ന ഉറച്ച വിശ്വാസത്തോടെയാണ് ഗവണ്മെന്റ് മുന്നേറിയത്.
• “2014 വരെ നാം എവിടെയായിരുന്നെന്നും ഇപ്പോൾ എവിടെയാണെന്നും നോക്കുന്നത് ഉചിതമാണ്”: ധനമന്ത്രി
സഭയുടെ മേശപ്പുറത്ത് ഗവണ്മെന്റ് ധവളപത്രം വയ്ക്കും.
ഉയര്‍ന്നു വരുന്ന സാങ്കേതികവിദ്യകളിലെ സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഒരു ലക്ഷം കോടി രൂപയുടെ പുതിയ അടങ്കല്‍ നിര്‍ദ്ദേശിച്ച് ധനമന്ത്രി 
 
‘ഇത് നമ്മുടെ സാങ്കേതിക വിദഗ്ദ്ധരായ യുവാക്കള്‍ക്ക് ഒരു സുവര്‍ണ്ണ കാലഘട്ടത്തെ അടയാളപ്പെടുത്തും- ശ്രീമതി. നിര്‍മല സീതാരാമന്‍
 
അടങ്കല്‍ അമ്പത് വര്‍ഷത്തെ പലിശ രഹിത വായ്പയില്‍ സജ്ജീകരിക്കും
 
പ്രതിരോധത്തിലെ ഡീപ്-ടെക് സാങ്കേതികവിദ്യകള്‍ ശക്തിപ്പെടുത്തുന്നതിനും ‘ആത്മനിര്‍ഭരത’ വേഗത്തിലാക്കുന്നതിനും നിര്‍ദ്ദേശിക്കപ്പെട്ട ഒരു പുതിയ പദ്ധതി
 
പുതിയ കാലത്തെ സാങ്കേതികവിദ്യകളും ഡാറ്റയും ആളുകളുടെയും ബിസിനസ്സുകളുടെയും ജീവിതത്തെ മാറ്റിമറിക്കുന്നു: ധനമന്ത്രി
ന്യൂഡല്‍ഹി, 01 ഫെബ്രുവരി 2024,
ഉയര്‍ന്നു വരുന്ന സാങ്കേതികവിദ്യകളില്‍ സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ഒരു ലക്ഷം കോടി രൂപയുടെ ഒരു അടങ്കല്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.
2024-25 ലെ ഇടക്കാല ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍, കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. ഇത് നമ്മുടെ സാങ്കേതിക വിദഗ്ദ്ധരായ യുവാക്കളുടെ സുവര്‍ണ്ണ കാലഘട്ടത്തെ അടയാളപ്പെടുത്തുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.
അമ്പത് വര്‍ഷത്തെ പലിശ രഹിത വായ്പയോടെയാണ് അടങ്കല്‍ സ്ഥാപിക്കുന്നത്. ദൈര്‍ഘ്യമേറിയ കാലയളവും കുറഞ്ഞതോ ഇല്ലാത്തതോ ആയ പലിശ നിരക്കുകള്‍ ഉപയോഗിച്ച് ഇത് ദീര്‍ഘകാല ധനസഹായമോ റീഫിനാന്‍സിംഗോ നല്‍കും.
ഉയര്‍ന്നു വരുന്ന ഡൊമെയ്നുകളില്‍ ഗവേഷണവും നവീകരണവും ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും. നമ്മുടെ യുവാക്കളുടെയും സാങ്കേതികവിദ്യയുടെയും ശക്തികള്‍ സംയോജിപ്പിക്കുന്ന പരിപാടികള്‍ നമുക്കുണ്ടാകണം, ”ധനമന്ത്രി പറഞ്ഞു.
പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഡീപ്-ടെക് സാങ്കേതികവിദ്യകള്‍ ശക്തിപ്പെടുത്തുന്നതിനും ‘ആത്മനിര്‍ഭരത’ ത്വരിതപ്പെടുത്തുന്നതിനുമായി ആരംഭിക്കുന്ന പുതിയ പദ്ധതിയും സീതാരാമന്‍ നിര്‍ദ്ദേശിച്ചു.
സാങ്കേതിക മാറ്റങ്ങള്‍
പുതിയ കാലത്തെ സാങ്കേതികവിദ്യകളും ഡാറ്റയും ജനങ്ങളുടെയും ബിസിനസ്സുകളുടെയും ജീവിതത്തെ മാറ്റിമറിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി, പുതിയ സാമ്പത്തിക അവസരങ്ങള്‍ പ്രാപ്തമാക്കുകയും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ മിതമായ നിരക്കില്‍ സാമൂഹ്യശ്രേണിയിലെ അടിത്തട്ടിലുള്ളവര്‍ക്കടക്കം എല്ലാവര്‍ക്കും ലഭ്യമാക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
ആഗോള തലത്തില്‍ ഇന്ത്യയുടെ അവസരങ്ങള്‍ വികസിക്കുകയാണെന്നും ശ്രീമതി പറഞ്ഞു. ജനങ്ങളുടെ നവീകരണത്തിലൂടെയും സംരംഭകത്വത്തിലൂടെയും ഇന്ത്യ പരിഹാരങ്ങള്‍ കാണിക്കുകയാണെന്നും സീതാരാമന്‍ പറഞ്ഞു.
ഗവേഷണവും നവീകരണവും
ഗവേഷണവും നവീകരണവും ഇന്ത്യയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വികസനത്തിലേക്ക് നയിക്കുമെന്നും പറഞ്ഞ ശ്രീമതി. നിര്‍മ്മല സീതാരാമന്‍,പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി ‘ജയ് ജവാന്‍ ജയ് കിസാന്‍’ എന്ന മുദ്രാവാക്യം നല്‍കിയെന്നും പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അത് ‘ജയ് ജവാന്‍ ജയ് കിസാന്‍ ജയ് വിഗ്യാൻ ‘ ആക്കിയെന്നും പറഞ്ഞു.
നവീകരണമാണ് വികസനത്തിന്റെ അടിത്തറ,’ എന്നതിനാല്‍ ‘ജയ് ജവാന്‍ ജയ് കിസാന്‍ ജയ് വിഗ്യാൻ, ജയ് അനുസന്ധാന്‍’ എന്നതിലേക്ക് പ്രധാനമന്ത്രി മോദി ഇത് ഉയര്‍ത്തിയെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
സമയബന്ധിതവും മതിയായതുമായ സാമ്പത്തിക പിന്തുണ, പ്രസക്തമായ സാങ്കേതിക വിദ്യകള്‍, എംഎസ്എംഇകള്‍ക്ക് ഉചിതമായ പരിശീലനം – ഗവണ്‍മെന്റിന്റെ നയപരമായ മുന്‍ഗണന
 
‘പഞ്ചാമൃത’ ലക്ഷ്യങ്ങള്‍ക്കനുസൃതമായി, ഉയര്‍ന്നതും കൂടുതല്‍ വിഭവശേഷിയുള്ളതുമായ സാമ്പത്തിക വളര്‍ച്ച സുഗമമാക്കാന്‍ ഗവണ്‍മെന്റ്; ഊര്‍ജ്ജ സുരക്ഷയ്ക്കായും പ്രവര്‍ത്തിക്കും
 
അടുത്ത തലമുറ പരിഷ്‌കാരങ്ങള്‍ ഏറ്റെടുക്കാനും ‘പരിഷ്‌കരണം, പ്രകടനം, പരിവര്‍ത്തനം’ എന്നിവ വഴി നയിക്കപ്പെടുന്ന സംസ്ഥാനങ്ങൾക്കും പങ്കാളികൾക്കും  സമവായം കേന്ദ്ര ഗവണ്‍മെന്റ് രൂപീകരിക്കും.
ന്യൂഡല്‍ഹി, 01 ഫെബ്രുവരി 2024,
അമൃതകാലത്തിനായുള്ള തന്ത്രം കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു. ”സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) സമയബന്ധിതവും മതിയായതുമായ സാമ്പത്തിക പിന്തുണ, പ്രസക്തമായ സാങ്കേതികവിദ്യകള്‍, ഉചിതമായ പരിശീലനം എന്നിവ ഉറപ്പാക്കുന്നത് നമ്മുടെ ഗവണ്‍മെന്റിന്റെ സുപ്രധാനമായ മുന്‍ഗണനയാണ്. വളരുകയും ആഗോളതലത്തില്‍ മത്സരിക്കുകയും ചെയ്യുക; അവരുടെ വളര്‍ച്ച സുഗമമാക്കുന്നതിന് റെഗുലേറ്ററി പരിസ്ഥിതിയെ ക്രമപ്പെടുത്തുന്നത്  ഈ നയങ്ങളുടെ ഒരു പ്രധാന ഘടകമായിരിക്കും”,  2024-25ലെ ഇടക്കാല ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു, ‘പഞ്ചാമൃത’ ലക്ഷ്യങ്ങളുമായി ഒത്തുചേര്‍ന്ന്, ഉയര്‍ന്നതും കൂടുതല്‍ വിഭവശേഷിയുള്ളതുമായ സാമ്പത്തിക വളര്‍ച്ച സുസ്ഥിരമാക്കുന്നതിന് നമ്മുടെ ഗവണ്‍മെന്റ് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ലഭ്യത, പ്രവേശനക്ഷമത, താങ്ങാനാവുന്ന വില എന്നിവയില്‍ ഊര്‍ജ സുരക്ഷയ്ക്കായി ഇത് പ്രവര്‍ത്തിക്കും.
‘പരിഷ്‌ക്കരിക്കുക, നടപ്പിലാക്കുക, പരിവര്‍ത്തനം ചെയ്യുക’ എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് അടുത്ത തലമുറ പരിഷ്‌കാരങ്ങള്‍ ഏറ്റെടുക്കുമെന്നും ഫലപ്രദമായി നടപ്പിലാക്കുന്നതിനായി സംസ്ഥാനങ്ങളുമായും പങ്കാളികളുമായും സമവായം ഉണ്ടാക്കുമെന്നും സീതാരാമന്‍ പറഞ്ഞു.
വളര്‍ച്ചയെ പരിപോഷിപ്പിക്കുകയും സുസ്ഥിരമാക്കുകയും ചെയ്യുന്ന, എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ വികസനം, ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തല്‍, എല്ലാവര്‍ക്കും അവസരങ്ങള്‍ സൃഷ്ടിക്കല്‍, അവരുടെ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കല്‍, ഊര്‍ജ നിക്ഷേപങ്ങള്‍, വികസനാഭിലാഷങ്ങള്‍ നിറവേറ്റുക എന്നിവയ്ക്കായി വിഭവങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് സംഭാവന നല്‍കുന്ന സാമ്പത്തിക നയങ്ങള്‍ ഗവണ്‍മെന്റ് സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു.
നിക്ഷേപ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി, വലിപ്പം, ശേഷി, വൈദഗ്ധ്യം, നിയന്ത്രണ ചട്ടക്കൂട് തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സാമ്പത്തിക മേഖലയെ തയ്യാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2024-25ലെ ഇടക്കാല ബജറ്റ് കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ദ്ധനവും കര്‍ഷകരുടെ വരുമാന വര്‍ധനവും വാഗ്ദാനം ചെയ്യുന്നു
ആദ്യത്തെയും രണ്ടാമത്തെയും സംസ്‌കരണവും വിപണനവും ഉള്‍പ്പെടെ വിളവെടുപ്പിനു ശേഷമുള്ള പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ, പൊതു നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം പ്രഖ്യാപിച്ചു
 
പ്രധാനമന്ത്രി-കിസാന്‍ സമ്മാന്‍ യോജനയ്ക്ക് കീഴില്‍ കര്‍ഷകര്‍ക്ക് നേരിട്ടുള്ള സാമ്പത്തിക സഹായം
 
പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയ്ക്ക് കീഴില്‍ 4 കോടി കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ്
 
എണ്ണക്കുരുക്കളിൽ  ‘ആത്മനിര്‍ഭരത’ നേടുന്നതിന് രൂപപ്പെടുത്തേണ്ട തന്ത്രം തയാക്കും
 
എല്ലാ കാര്‍ഷിക-കാലാവസ്ഥാ മേഖലകളിലും വ്യാപിപ്പിക്കേണ്ട വിവിധ വിളകള്‍ക്കുമായി നാനോ ഡാപ്പിന്റെ പ്രയോഗം
ഫെബ്രുവരി 01 ഫെബ്രുവരി 2024:
കര്‍ഷക ക്ഷേമവും ഗ്രാമീണ മേഖലയുടെ ആവശ്യകത വര്‍ധിപ്പിക്കുന്നതും കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച 2024-25ലെ ഇടക്കാല ബഡ്ജറ്റ്  പ്രധാന ഊന്നൽ നൽകി. കര്‍ഷകരെ നമ്മുടെ ‘അന്നദാതാവ്’ എന്ന് വിശേഷിപ്പിച്ച ധനമന്ത്രി, അന്നദാതാവിന്റെ ഉല്‍പന്നങ്ങള്‍ക്കുള്ള കുറഞ്ഞ താങ്ങുവില ഇടയ്ക്കിടെ ഉചിതമായി വര്‍ധിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞു. എല്ലാ വര്‍ഷവും പിഎം-കിസാന്‍ സമ്മാന്‍ യോജനയ്ക്ക് കീഴില്‍ നാമമാത്ര കര്‍ഷകരും ചെറുകിട കര്‍ഷകരും ഉള്‍പ്പെടെ 11.8 കോടി കര്‍ഷകര്‍ക്ക് നേരിട്ട് സാമ്പത്തിക സഹായം നല്‍കും; പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന പ്രകാരം 4 കോടി കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് നല്‍കും, ധനമന്ത്രി പറഞ്ഞു. മറ്റ് നിരവധി പരിപാടികള്‍ കൂടാതെ ഇവ രാജ്യത്തിനും ലോകത്തിനും ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്നതില്‍ ‘അന്നദാതാവിനെ’ സഹായിക്കുന്നുവെന്നും 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷനിലൂടെ ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഇല്ലാതാക്കിയെന്നും അവര്‍ പറഞ്ഞു.
2024-25 ലെ ഇടക്കാല ബജറ്റ് കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ദ്ധനവും കര്‍ഷകരുടെ വരുമാനത്തില്‍ വര്‍ദ്ധനവും വാഗ്ദാനം ചെയ്യുന്നു. കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണ മേഖലയുടെ വേഗത്തിലുള്ള വളര്‍ച്ച ഉറപ്പാക്കല്‍, ആധുനിക സംഭരണം, കാര്യക്ഷമമായ വിതരണ ശൃംഖല, പ്രാഥമിക, ദ്വിതീയ സംസ്‌കരണം, വിപണനം, ബ്രാന്‍ഡിംഗ് എന്നിവ ഉള്‍പ്പെടെ വിളവെടുപ്പിന് ശേഷമുള്ള പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ, പൊതു നിക്ഷേപം കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്ന് ശ്രീമതി സീതാരാമന്‍ വാഗ്ദാനം ചെയ്തു.
”എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, സമതുലിതമായ, ഉയര്‍ന്ന വളര്‍ച്ചയ്ക്കും ഉല്‍പാദനക്ഷമതയ്ക്കും ഈ മേഖല സജ്ജമാണ്. കര്‍ഷക കേന്ദ്രീകൃത നയങ്ങള്‍, വരുമാന പിന്തുണ, ഇന്‍ഷുറന്‍സ് പിന്തുണ വഴി അപകടസാധ്യതകളുടെ കവറേജ്, സാങ്കേതികവിദ്യകളുടെ പ്രോത്സാഹനം, സ്റ്റാര്‍ട്ടപ്പുകള്‍ വഴിയുള്ള നൂതനാശയങ്ങള്‍ എന്നിവയില്‍ നിന്നാണ് ഇവ സുഗമമാക്കുന്നത്. ‘ ‘ പ്രധാനമന്ത്രി മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്‍പ്രൈസസ് യോജന’യുടെ രൂപീകരണം 2.4 ലക്ഷം സ്വാശ്രയ സംഘങ്ങളെയും വായ്പാ ബാധ്യതയുള്ള അറുപതിനായിരം വ്യക്തികളെയും സഹായിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. വിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറയ്ക്കുന്നതിനും ഉല്‍പ്പാദനക്ഷമതയും വരുമാനവും മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങള്‍ക്കു മറ്റ് പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി കിസാന്‍ സമ്പത്ത് യോജന 38 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുകയും 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഇലക്ട്രോണിക് ദേശീയ കാര്‍ഷിക വിപണി 1361 ഗ്രാമീണ ചന്തകളെ സംയോജിപ്പിച്ചു. അതുവഴി 1.8 കോടി കര്‍ഷകര്‍ക്ക് 3 ലക്ഷം കോടി രൂപയുടെ വ്യാപാരം നടത്തുന്നുണ്ടെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
”ഇവയും അടിസ്ഥാന ആവശ്യങ്ങളുടെ വിതരണവും ഗ്രാമീണ മേഖലയിലെ യഥാര്‍ത്ഥ വരുമാനം വര്‍ദ്ധിപ്പിച്ചു. അവരുടെ സാമ്പത്തിക ആവശ്യങ്ങളെ അഭിസംബോധന ചെയ്യുക തന്നെ ചെയ്യും. അങ്ങനെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും: ധനമന്ത്രി വ്യക്തമാക്കി.
ആത്മനിര്‍ഭര എണ്ണക്കുരു യജ്ഞം
കടുക്, നിലക്കടല, എള്ള്, സോയാബീന്‍, സൂര്യകാന്തി തുടങ്ങിയ എണ്ണക്കുരുക്കള്‍ക്കായി ‘ആത്മനിര്‍ഭരത’ കൈവരിക്കാന്‍ ഒരു തന്ത്രം ആവിഷ്‌കരിക്കുമെന്ന് ശ്രീമത നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഉയര്‍ന്ന വിളവ് നല്‍കുന്ന ഇനങ്ങള്‍ക്കായുള്ള ഗവേഷണം, ആധുനിക കൃഷിരീതികളെ വ്യാപകമായി അവലംബിക്കല്‍, വിപണി ബന്ധങ്ങള്‍, സംഭരണം, മൂല്യവര്‍ദ്ധനവ്, വിള ഇന്‍ഷുറന്‍സ് എന്നിവ ഇതില്‍ ഉള്‍പ്പെടുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചു.
നാനോ ഡാപ്
‘നാനോ യൂറിയയുടെ വിജയത്തിനു തുടര്‍ച്ചയായി, വിവിധ വിളകളില്‍ നാനോ ഡാപ് പ്രയോഗിക്കുന്നത് എല്ലാ കാര്‍ഷിക-കാലാവസ്ഥാ മേഖലകളിലും വ്യാപിപ്പിക്കും’, ബജറ്റ് അവതരിപ്പിച്ച് ശ്രീമതി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
‘വാടക വീടുകളിലോ ചേരികളിലോ കുടിലുകളിലോ അനധികൃത കോളനികളിലോ താമസിക്കുന്ന” സ്വന്തമായി വീട് വാങ്ങുന്നതിനോ നിര്‍മ്മിക്കുന്നതിനോ അര്‍ഹരായ മധ്യവര്‍ഗ വിഭാഗങ്ങളെ സഹായിക്കുന്നതിന് ഗവണ്‍മെന്റ് പദ്ധതി ആരംഭിക്കുന്നു
 
പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍)യ്ക്കു കീഴില്‍ 3 കോടി വീടുകള്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ തൊട്ടടുത്താണ് ഗവണ്‍മെന്റ്.
 
കുടുംബങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവനുസരിച്ചുള്ള ആവശ്യകതകള്‍ നിറവേറ്റുന്നതിനായി അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 2 കോടി വീടുകള്‍ കൂടി ഏറ്റെടുക്കും
‘വാടക വീടുകളിലോ ചേരികളിലോ ചാളകളിലോ അനധികൃത കോളനികളിലോ കഴിയുന്ന’ മധ്യവര്‍ഗത്തിലെ അര്‍ഹരായവര്‍ക്ക് സ്വന്തമായി വീട് വാങ്ങാനോ നിര്‍മ്മിക്കാനോ സഹായിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് ഒരു പദ്ധതി ആരംഭിക്കുമെന്ന് ധന, കോര്‍പറേറ്റുകാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. 2024-25 ലെ ഇടക്കാല ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
പ്രധാനമന്ത്രി ആവാസ് യോജനയുടെ (ഗ്രാമീണം) നേട്ടം ഉയര്‍ത്തിക്കാട്ടി, കൊവിഡ് മൂലമുള്ള വെല്ലുവിളികള്‍ക്കിടയിലും പദ്ധതിയുടെ നടത്തിപ്പ് തുടര്‍ന്നുവെന്നും മൂന്ന് കോടി വീടുകള്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്കു ഗവണ്‍മെന്റ് അടുത്തുവെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. കുടുംബങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ ആവശ്യകത നിറവേറ്റുന്നതിനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി വീടുകള്‍ കൂടി ഏറ്റെടുക്കുമെന്നും അവര്‍ പറഞ്ഞു.
ഒരു കോടി വീടുകള്‍ക്ക് എല്ലാ മാസവും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കാന്‍ പുരപ്പുറ സൗരോർജവൽക്കരണം 
 
പേയ്‌മെന്റ് സെക്യൂരിറ്റി സംവിധാനത്തിലൂടെ പൊതുഗതാഗതത്തിനായി ഇ-ബസുകള്‍ കൂടുതലായി സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കും: ധനമന്ത്രി
 
പരിസ്ഥിതി സൗഹൃദ ബദലുകള്‍ നല്‍കാനായി ബയോ-മാനുഫാക്ചറിംഗിന്റെ (ജൈവ നിര്‍മ്മാണം)യും ബയോ ഫൗണ്ടറിയുടെയും പുതിയ പദ്ധതി
ന്യൂഡല്‍ഹി; 2024 ഫെബ്രുവരി 01
സര്‍വതോന്മുഖവും എല്ലാം ഉള്‍ക്കൊള്ളുന്നതുമായ വികസനത്തിനായുള്ള ഗവണ്‍മെന്റിന്റെ സമീപനം വ്യക്തമാക്കികൊണ്ട്, 2024-2025 ലെ ഇടക്കാല ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിര്‍മ്മല സീതാരാമന്‍ ഹരിത വളര്‍ച്ചയും പുനരുപയോഗ ഊര്‍ജവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു കൂട്ടം നടപടികള്‍ പ്രഖ്യാപിച്ചു.
പുരപ്പുറ സൗരോർജവൽക്കരണത്തിലൂടെ സൗജന്യ വൈദ്യുതിയും (മുഫ്ത്ത് ബിജിലി)
പുരപ്പുറ സൗരോർജവൽക്കരണത്തിലൂടെ പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കുന്നതിന് ഒരു കോടി കുടുംബങ്ങളെ സജ്ജമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രതിജ്ഞയെ തുടര്‍ന്നാണ് ഈ പദ്ധതി വന്നിട്ടുള്ളത്. ഇതില്‍ നിന്ന് പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ ഇപ്രകാരമാണ്:
എ. സൗജന്യ സൗരോര്‍ജ്ജ വൈദ്യുതി വഴിയും മിച്ചം വിതരണ കമ്പനികള്‍ക്ക് വില്‍ക്കുന്നതിലൂടെയും കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം പതിനഞ്ച് മുതല്‍ പതിനെട്ടായിരം രൂപ വരെ ലാഭിക്കാം;
ബി. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജ്ജിംഗ്;
സി. വ്യാപാരികള്‍ക്ക് വിതരണത്തിനും ഇന്‍സ്റ്റലേഷനുമായി ധാരാളം സംരംഭകത്വ അവസരങ്ങള്‍;
ഡി. സാങ്കേതിക വൈദഗ്ധ്യമുള്ള യുവജനങ്ങള്‍ക്ക് നിര്‍മ്മാണം, ഇന്‍സ്റ്റലേഷന്‍, പരിപാലനം എന്നിവയില്‍ തൊഴില്‍ അവസരങ്ങള്‍;
ഹരിത ഊര്‍ജ്ജം
2070-ഓടെ നെറ്റ്-സീറോ എന്ന പ്രതിബദ്ധത നിറവേറ്റുകയെന്ന ലക്ഷ്യത്തോടെ, 2024-25 ലെ ഇടക്കാല ബജറ്റില്‍ ശ്രീമതി. സീതാരാമന്‍ ഇനിപ്പറയുന്ന നടപടികള്‍ നിര്‍ദ്ദേശിച്ചു:
എ. ഒരു ഗിഗാ വാട്ടിന്റെ പ്രാരംഭ ശേഷിക്കായി ഓഫ്‌ഷോര്‍ പവനോര്‍ജ്ജ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് നല്‍കും.
ബി. 2030-ഓടെ 100 മെട്രിക് ടണ്ണിന്റെ കല്‍ക്കരി വാതകവല്‍ക്കരണ ദ്രവ്യവല്‍ക്കരണ ശേഷി സ്ഥാപിക്കും. പ്രകൃതിവാതകം, മെഥനോള്‍, അമോണിയ എന്നിവയുടെ ഇറക്കുമതി കുറയ്ക്കാനും ഇത് സഹായിക്കും.
സി. ഗതാഗതത്തിനായി കംപ്രസ്ഡ് പ്രകൃതി വാതകത്തില്‍ (സി.എന്‍.ജി) കംപ്രസ്ഡ് ജൈവവാതകവും (സി.ബി.ജി) ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി പൈപ്പ്ഡ് പ്രകൃതി വാതകവും (പി.എന്‍.ജി) കലര്‍ത്തുന്നത് ഘട്ടംഘട്ടമായി നിര്‍ബന്ധമാക്കും.
ഡി. ശേഖരണത്തെ പിന്തുണയ്ക്കുന്നതിനായി ബയോമാസ് അഗ്രഗേഷന്‍ മെഷിനറികള്‍ വാങ്ങുന്നതിന് സാമ്പത്തിക സഹായം നല്‍കും.
 ഇലക്ട്രിക്ക്  വെഹിക്കിള്‍ ഇക്കോസിസ്റ്റം (വൈദ്യുത വാഹന പരിസ്ഥിതി)
”നിര്‍മ്മാണം, ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ നമ്മുടെ  ഗവണ്‍മെന്റ് ഇ-വാഹന പരിസ്ഥിതിയെ വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും”, പേയ്‌മെന്റ് സുരക്ഷാ സംവിധാനത്തിലൂടെ പൊതുഗതാഗത ശൃംഖലകള്‍ക്കായി ഇ-ബസുകള്‍ കൂടുതലായി സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ധനമന്ത്രി അറിയിച്ചു.
ബയോ നിര്‍മ്മാണവും ബയോ ഫൗണ്ടറിയും
ഹരിത വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന്, ജൈവവിഘടന (ബയോ ഡീഗ്രേഡബിള്‍) പോളിമറുകള്‍, ബയോ-പ്ലാസ്റ്റിക്കുകള്‍, ബയോ ഫാര്‍മസ്യൂട്ടിക്കലുകള്‍, ബയോ-അഗ്രി-ഇന്‍പുട്ടുകള്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദ ബദലുകള്‍ നല്‍കുന്ന ബയോ-മാനുഫാക്ചറിംഗ്, ബയോ ഫൗണ്ടറി എന്ന ഒരു പുതിയ പദ്ധതി ശ്രീമതി. സീതാരാമന്‍ നിര്‍ദ്ദേശിച്ചു. ”ഇന്നത്തെ ഉപഭോഗ ഉല്‍പ്പാദന മാതൃകയെ പുനരുല്‍പ്പാദന തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാക്കി മാറ്റുന്നതിനും ഈ പദ്ധതി സഹായിക്കും”, അവര്‍ കൂട്ടിച്ചേര്‍ത്തു.
സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരത്തെ അടിസ്ഥാനമാക്കി ഐക്കണിക് ടൂറിസ്റ്റ് കേന്ദ്രങ്ങളെ റേറ്റുചെയ്യുന്നതിനുള്ള ഒരു ചട്ടക്കൂട് സ്ഥാപിക്കും: കേന്ദ്ര ധനകാര്യ മന്ത്രി
 
ഐക്കണിക് ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനത്തിന് സാമ്പത്തിക സഹായം നല്‍കാനായി സംസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാല പലിശ രഹിത വായ്പകള്‍ ലഭ്യമാക്കും
 
ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള നമ്മുടെ ദ്വീപുകളില്‍ തുറമുഖ ബന്ധിപ്പിക്കല്‍, വിനോദസഞ്ചാര അടിസ്ഥാനസൗകര്യങ്ങള്‍,ഏറ്റെടുക്കേണ്ട മറ്റു സൗകര്യങ്ങള്‍ എന്നിവയ്ക്ക് പദ്ധതികള്‍
വികസിത് ഭാരത് എന്ന കാഴ്ചപ്പാട് 2047-ഓടെ കൈവരിക്കുന്നതിന് ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സമഗ്ര വികസനത്തിന് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ ഊന്നല്‍ നല്‍കി.
ഐക്കണിക് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
ഐക്കണിക് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമഗ്ര വികസനം, ആഗോള തലത്തിലെ ബ്രാന്‍ഡിംഗ്, വിപണനം എന്നിവ ഏറ്റെടുക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ശ്രീമതി നിര്‍മല സീതാരാമന്‍ പറഞ്ഞു.  ഇത്തരം വികസനത്തിന് ധനസഹായം നല്‍കുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാല പലിശ രഹിത വായ്പകള്‍ ലഭ്യമാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്രങ്ങളുടെ സമഗ്രമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി, സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം അടിസ്ഥാനമാക്കി കേന്ദ്രങ്ങളുടെ റേറ്റിങ്ങിനുള്ള ചട്ടക്കൂട് സ്ഥാപിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ആഭ്യന്തര ടൂറിസം
ഇന്ത്യയിലെ മദ്ധ്യവര്‍ഗ്ഗവും ഇപ്പോള്‍ യാത്ര ചെയ്യാനും പര്യവേക്ഷണം ചെയ്യാനും ആഗ്രഹിക്കുന്നു എന്ന വസ്തുത ഉയര്‍ത്തിക്കാട്ടിയ കേന്ദ്ര ധനമന്ത്രി ആത്മീയ വിനോദസഞ്ചാരം ഉള്‍പ്പെടെയുള്ള ടൂറിസത്തിന് പ്രാദേശിക സംരംഭകത്വത്തിന് വലിയ അവസരങ്ങളുണ്ട്.
ഇതിന്റെ തുടര്‍ച്ചയായി, ആഭ്യന്തര ടൂറിസത്തിന് ഉയര്‍ന്നുവരുന്ന ആവേശത്തെ അഭിസംബോധന ചെയ്യുന്നതിനായി തുറമുഖ ബന്ധിപ്പിക്കല്‍, വിനോദസൗകര്യ അടിസ്ഥാനസൗകര്യങ്ങള്‍, ഏറ്റെടുക്കേണ്ട മറ്റ് സൗകര്യങ്ങള്‍ എന്നിവയ്ക്കായി ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള ദ്വീപുകളില്‍ പദ്ധതികള്‍ ഏറ്റെടുക്കുമെന്നും ഇത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു.
ആഭ്യന്തര വിനോദസഞ്ചാരത്തിനു പുറമേ, ഇന്ത്യയുടെ വൈവിദ്ധ്യം ആഗോള പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. ജി 20 യോഗങ്ങള്‍ അറുപതോളം സ്ഥലങ്ങളില്‍ സംഘടിപ്പിച്ചതിന്റെ വിജയത്തിലൂടെ ഇന്ത്യയുടെ വൈവിദ്ധ്യം ആഗോള പ്രേക്ഷകര്‍ക്ക് മുന്നില്‍ അതരിപ്പിക്കാനായെന്നും സാമ്പത്തിക ശക്തി രാജ്യത്തെ ബിസിനസ്സിന്റെയും കോണ്‍ഫറന്‍സ് ടൂറിസത്തിന്റെയും ആകര്‍ഷകമായ സ്ഥലമാക്കി മാറ്റിയെന്നും ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി ശ്രീമതി. നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
അഞ്ച് സംയോജിത അക്വാപാര്‍ക്കുകള്‍ സജ്ജീകരിക്കും
 
2013-14 മുതല്‍ സമുദ്രോത്പന്ന കയറ്റുമതി ഇരട്ടിയായി
 
അക്വാകള്‍ച്ചര്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ഒരു ലക്ഷം കോടി രൂപയായി കയറ്റുമതി ഇരട്ടിയാക്കി 55 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന ചുവടുവെക്കുന്നു.
 
സമുദ്ര സമ്പദ് വ്യവസ്ഥ 2.0-നുള്ള പുതിയ കാലാവസ്ഥാ പ്രതിരോധ പദ്ധതി ആരംഭിക്കും
 
ക്ഷീരകര്‍ഷകരെ പിന്തുണയ്ക്കുന്നതിനുള്ള സമഗ്ര പരിപാടി ആവിഷ്‌കരിക്കും
ന്യൂഡല്‍ഹി, 01 ഫെബ്രുവരി 2024,
ഫിഷറീസ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി അഞ്ച് സംയോജിത അക്വാപാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് 2024-25ലെ ഇടക്കാല ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കേന്ദ്ര ധന, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ”മത്സ്യത്തൊഴിലാളികളെ സഹായിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി ഫിഷറീസിനായി പ്രത്യേക വകുപ്പ് രൂപീകരിച്ചത് നമ്മുടെ ഗവണ്‍മെന്റാണ്. ഇത് ഉള്‍നാടന്‍, അക്വാകള്‍ച്ചര്‍ ഉല്‍പ്പാദനം ഇരട്ടിയാക്കാന്‍ കാരണമായി. 2013-14 മുതല്‍ സമുദ്രോത്പന്ന കയറ്റുമതിയും ഇരട്ടിയായതായി മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന നടപ്പാക്കുന്നത് ഇവയ്ക്കായി വേഗത്തിലാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു: (i) മത്സ്യകൃഷി ഉല്‍പ്പാദനക്ഷമത ഹെക്റ്ററിന് 3 ടണ്‍ എന്ന നിലവിലെ ശേഷി 5 ടണ്‍ ആയി വര്‍ദ്ധിപ്പിക്കുക, (ii) ഒരു ലക്ഷം കോടി രൂപയായി കയറ്റുമതി ഇരട്ടിയാക്കുക, (iii) സമീപഭാവിയില്‍ 55 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക.
ബ്ലൂ എക്കണോമി 2.0
സമുദ്ര സമ്പദ് വ്യവസ്ഥ 2.0 ന് കാലാവസ്ഥാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികള്‍ക്കായി തീരദേശ അക്വാകള്‍ച്ചര്‍, മാരികള്‍ച്ചര്‍ എന്നിവയുടെ സംയോജിതവും ബഹു തല സമീപനത്തോടെയും ഒരു പദ്ധതി, ആരംഭിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.
ക്ഷീര വികസനം
ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ സമഗ്ര പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു. കുളമ്പുരോഗം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അവര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉത്പാദക രാജ്യമാണ് ഇന്ത്യ. എന്നാല്‍ കറവ-മൃഗങ്ങളുടെ ഉല്‍പ്പാദനക്ഷമത കുറവാണെന്നും സീതാരാമന്‍ പറഞ്ഞു. രാഷ്ട്രീയ ഗോകുല്‍ മിഷന്‍, ദേശീയ കന്നുകാലി മിഷന്‍, കന്നുകാലി വളര്‍ത്തലിനും  മൃഗസംരക്ഷണത്തിനുമുള്ള അടിസ്ഥാന സൗകര്യ വികസന ഫണ്ടുകള്‍ തുടങ്ങിയ നിലവിലുള്ള പദ്ധതികളുടെ വിജയത്തെ അടിസ്ഥാനമാക്കിയാണ് പരിപാടി തയാറാക്കുന്നത്, അവര്‍ കൂട്ടിച്ചേര്‍ത്തു.
ലഖ്പതി ദീദിമാരുടെ ലക്ഷ്യം 2 കോടിയില്‍ നിന്ന് 3 കോടിയായി ഉയര്‍ത്തും: ധനമന്ത്രി
ഏകദേശം 1 കോടി സ്ത്രീകളെ ലഖ്പതി ദീദി ആകാന്‍ സഹായിച്ചു
 
9 കോടി സ്ത്രീകളുള്ള 83 ലക്ഷം എസ്.എച്ച്.ജികള്‍ ഗ്രാമീണ സാമൂഹിക-സാമ്പത്തിക ഭൂപ്രകൃതിയെ ശാക്തീകരിക്കുകയും സ്വാശ്രയത്വമുള്ളതായി പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നു
ന്യൂഡല്‍ഹി; 2024 ഫെബ്രുവരി-01
ലഖ്പതി ദീദിയുടെ ലക്ഷ്യം 2 കോടിയില്‍ നിന്ന് 3 കോടിയായി ഉയര്‍ത്താന്‍ തീരുമാനിച്ചതായി 2024-25 ലെ ഇടക്കാല ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട്, കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിര്‍മല സീതാരാമന്‍ അറിയിച്ചു.
ഒമ്പത് കോടി സ്ത്രീകളടങ്ങുന്ന എണ്‍പത്തിമൂന്ന് ലക്ഷം സ്വയം സഹായക സംഘങ്ങള്‍ (എസ്.എച്ച്.ജി) ശാക്തീകരണവും സ്വാശ്രയത്വവും കൊണ്ട് ഗ്രാമീണ സാമൂഹിക-സാമ്പത്തിക ഭൂപ്രകൃതിയെ മാറ്റിമറിക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അവരുടെ വിജയം ഒരു കോടിയോളം സ്ത്രീകളെ ഇതിനകം തന്നെ ലഖ്പതി ദീദി ആകാന്‍ സഹായിച്ചു. മറ്റുള്ളവര്‍ക്ക് പ്രചോദനമാണ് അവര്‍. അവരെ ആദരിക്കുന്നതിലൂടെ അവരുടെ നേട്ടങ്ങള്‍ അംഗീകരിക്കപ്പെടും. വിജയത്തിന്റെ ആവേശം ഉള്‍ക്കൊണ്ടുകൊണ്ട് ലഖ്പതി ദീദിയുടെ ലക്ഷ്യം വര്‍ദ്ധിപ്പിച്ചതായും ധനമന്ത്രി പറഞ്ഞു.
നാല് പ്രധാന ‘ജാതി’കളില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് നമ്മുടെ പ്രധാനമന്ത്രി ഉറച്ചു വിശ്വസിക്കുന്നുവെന്ന് ധനമന്ത്രി പ്രസ്താവിച്ചു. പാവപ്പെട്ടവര്‍, സ്ത്രീകള്‍, യുവജനം, അന്നദാതാക്കൾ  എന്നിവരാണ് അവര്‍ . ”അവരുടെ ആവശ്യങ്ങള്‍, അവരുടെ അഭിലാഷങ്ങള്‍, അവരുടെ ക്ഷേമം എന്നിവയാണ് നമ്മുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന. അവര്‍ പുരോഗമിക്കുമ്പോഴേ രാജ്യം പുരോഗമിക്കുകയുള്ളു. ഈ നാലു വിഭാഗങ്ങള്‍ക്കും അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള അന്വേഷണത്തിന് ഗവണ്‍മെന്റ് പിന്തുണ ആവശ്യമാണെന്നും അവരുടെ ശാക്തീകരണവും ക്ഷേമവും രാജ്യത്തെ മുന്നോട്ട് നയിക്കും” അവര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍വതോന്മുഖവും സര്‍വവ്യാപിയും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വികസന സമീപനത്തോടെയാണ് ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ ഊന്നിപ്പറഞ്ഞു. ഇത് എല്ലാ ‘ജാതി’കളെയും എല്ലാ തലങ്ങളിലുമുള്ള ജനങ്ങളെയും ഉള്‍ക്കൊള്ളുന്നു. 2047 ഓടെ ഇന്ത്യയെ വികസിത് ഭാരത് ആക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. ”ആ ലക്ഷ്യം കൈവരിക്കുന്നതിന്, ജനങ്ങളുടെ കാര്യശേഷി മെച്ചപ്പെടുത്തുകയും അവരെ ശാക്തീകരിക്കുകയും വേണം”.

പ്രതികൂല ഭൗമ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പ്രതിരോധശേഷി പ്രകടിപ്പിക്കുകയും ആരോഗ്യകരമായ മാക്രോ ഇക്കണോമിക് അടിസ്ഥാനങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തു

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി 7.3 ശതമാനമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു
2025-2 ആകുമ്പോഴേക്കും ധനക്കമ്മി 4.5 ശതമാനത്തില്‍ താഴെ കുറക്കുന്നതിനായി ഇന്ത്യ ധന ഏകീകരണത്തിന്റെ പാത പിന്തുടരുന്നു
അടുത്ത വര്‍ഷത്തേക്കുള്ള മൂലധന ചെലവില്‍ 11.1 ശതമാനം വര്‍ധനയിൽ  11,11,111 കോടി രൂപയാകും
ന്യൂഡല്‍ഹി; 2024 ഫെബ്രുവരി-01

പ്രതികൂല ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളില്‍ നിന്നും കോവിഡ്-19 മഹാമാരി സമയത്ത് സ്വീകരിച്ച വിപുലീകരണ ധന നടപടികളില്‍ നിന്നും അനിശ്ചിതത്വമുണ്ടായിട്ടും, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രതിരോധശേഷി പ്രകടിപ്പിക്കുകയും ആരോഗ്യകരമായ മാക്രോ ഇക്കണോമിക് അടിസ്ഥാനങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തു. 2023-24 സാമ്പത്തിക വര്‍ഷത്തിലെ ദേശീയ വരുമാനത്തിന്റെ ആദ്യ അഡ്വാന്‍സ് എസ്റ്റിമേറ്റ് പ്രകാരം, ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി 7.3 ശതമാനമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. 2024-25 മാക്രോ-ഇക്കണോമിക് ഫ്രെയിംവര്‍ക്ക് സ്റ്റേറ്റ്മെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

ഉപഭോഗത്തിനും നിക്ഷേപത്തിനുമുള്ള ശക്തമായ ആഭ്യന്തര ഡിമാന്‍ഡ്, മൂലധനച്ചെലവില്‍ ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ ഊന്നല്‍ എന്നിവ 2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിലെ ജിഡിപിയുടെ പ്രധാന ചാലകമായി കണക്കാക്കപ്പെടുന്നു. ഉപഭോഗത്തിന്റെ കാര്യത്തില്‍, 2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിലെ പ്രാഥമിക വളര്‍ച്ചാ ചാലകങ്ങള്‍ വ്യവസായ, സേവന മേഖലകളായിരുന്നു. വികസിതവും വളര്‍ന്നുവരുന്നതുമായ പ്രധാന വിപണി സമ്പദ്വ്യവസ്ഥകളില്‍ ഇന്ത്യ ഈ കാലയളവില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തി.ഐ എം എഫ് അനുസരിച്ച്, വിപണി വിനിമയ നിരക്കില്‍ 2027-ല്‍ (യു എസ് ഡോളറിൽ) ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകാന്‍ സാധ്യതയുണ്ട്. ആഗോള വളര്‍ച്ചയില്‍ ഇന്ത്യയുടെ സംഭാവന അഞ്ച് വര്‍ഷത്തിനുള്ളില്‍ 200 ബേസിസ് പോയിന്റ് ഉയരുമെന്നും ഇത് കണക്കാക്കുന്നു.

 

കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ മൂലധനച്ചെലവ് മൂന്നിരട്ടിയായി വര്‍ധിച്ചത് സാമ്പത്തിക വളര്‍ച്ചയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വലിയ തോതില്‍ ഗൂണകരമായെന്ന് ചൂണ്ടിക്കാട്ടി, അടുത്ത വര്‍ഷത്തേക്കുള്ള മൂലധനച്ചെലവ് 11.1 ശതമാനം വര്‍ധിച്ച് 11,11,111 കോടി രൂപയാകുമെന്ന് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഇത് ജിഡിപിയുടെ 3.4 ശതമാനമായിരിക്കുമെന്നും 2024-25ലെ ഇടക്കാല ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് അവര്‍ അറിയിച്ചു. വളര്‍ച്ചയുടെ കുതിപ്പ് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും, മൂലധനച്ചെലവ് വര്‍ദ്ധിപ്പിക്കുന്നതിനുമായി അതാത് സംസ്ഥാനങ്ങള്‍ക്ക് അമ്പത് വര്‍ഷത്തെ പലിശ രഹിത വായ്പകള്‍ക്കായി 2023-24ല്‍ ഗവണ്‍മെന്റ് 1.3 ലക്ഷം കോടി രൂപ അനുവദിച്ചിരുന്നു. പദ്ധതി ഈ വര്‍ഷവും തുടരുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

2014-23 ദശകത്തെ എഫ് ഡി ഐ  വരവിന്റെ സുവര്‍ണ്ണ കാലഘട്ടം എന്ന് വിളിക്കുന്നു, 2005-14 കാലയളവിലെ 596 ബില്യണ്‍ യുഎസ് ഡോളറിന്റെ ഇരട്ടിയായിരുന്നു ഈ കാലയളവിലെ ഒഴുക്കെന്ന് ശ്രീമതി നിര്‍മല സീതാരാമന്‍ സഭയെ അറിയിച്ചു. ‘സുസ്ഥിരമായ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി, ‘ആദ്യം ഇന്ത്യയെ വികസിപ്പിക്കുക’ എന്ന ആശയത്തില്‍ നാം നമ്മുടെ വിദേശ പങ്കാളികളുമായി ഉഭയകക്ഷി നിക്ഷേപ ഉടമ്പടികള്‍ ചര്‍ച്ച ചെയ്യുന്നു,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

മാക്രോ ഇക്കണോമിക് സ്ഥിരതയും ഇന്ത്യയുടെ ബാഹ്യമായ മെച്ചപ്പെടുത്തലുകളും, പ്രത്യേകിച്ച് കറണ്ട് അക്കൗണ്ട് കമ്മിയിലെ ഗണ്യമായ മിതത്വവും, മൂലധന പ്രവാഹത്തിന്റെ പുനരുജ്ജീവനവും, സുഖപ്രദമായ വിദേശനാണ്യ കരുതല്‍ ബഫറിന്റെ പിന്‍ബലത്തില്‍  2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ രൂപയുടെ സ്ഥിരതയ്ക്ക് കാരണമായി. കൂടാതെ, ഗവണ്‍മെന്റിന്റെ സജീവമായ വിതരണ ശൃംഖല സംരംഭങ്ങളാണ് ഇന്ത്യയിലെ പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ പ്രധാനമായും നിയന്ത്രിക്കുന്നതെന്ന്, 2024-25 മാക്രോ-ഇക്കണോമിക് ഫ്രെയിംവര്‍ക്ക് സ്റ്റേറ്റ്‌മെന്റിൽ പറയുന്നു. 

 

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സാമ്പത്തിക സാഹചര്യം പരിശോധിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു, ‘2024-25 ലെ ധനക്കമ്മി ജിഡിപിയുടെ 5.1 ശതമാനമായി കണക്കാക്കപ്പെടുന്നു. 2025-26 ഓടെ ധനക്കമ്മി 4.5 ശതമാനത്തില്‍ താഴെ കുറക്കുന്നതിനായി 2021-22 ലെ എന്റെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച ധനപരമായ ഏകീകരണത്തിന്റെ പാതയില്‍ നാം തുടരുകയാണ്. ഈ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, 2023-24 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ധനക്കമ്മി 5.8 ശതമാനമായി കണക്കാക്കുന്നു, ഇത്  2023-24 ലെ ബജറ്റ് എസ്റ്റിമേറ്റിന്റെ 5.9 ശതമാനത്തേക്കാള്‍ കുറവാണെന്ന്  ഇടത്തരം ധന നയവും ധന നയം സംബന്ധിച്ച പ്രസ്താവനയും ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക സൂചകങ്ങള്‍ – ജിഡിപിയുടെ ശതമാനമായി റോളിംഗ് ടാര്‍ഗെറ്റുകള്‍

 

  പുതുക്കിയ എസ്റ്റിമേറ്റ്

 

ബജറ്റ് എസ്റ്റിമേറ്റുകള്‍
2023-24 2024-25
1. ധനക്കമ്മി 5.8 5.1
2. റവന്യൂ കമ്മി 2.8 2.0
3. പ്രാഥമിക കമ്മി     2.3 1.5
4.നികുതി വരുമാനം (മൊത്തം) 11.6 11.7
5. നികുതിയേതര വരുമാനം     1.3 1.2
6. കേന്ദ്ര സര്‍ക്കാര്‍ കടം 57.8 56.8

(അവലംബം: മീഡിയം ടേം ഫിസ്‌ക്കല്‍ പോളിസി കം ഫിസ്‌ക്കല്‍ പോളിസി സ്ട്രാറ്റജി സ്റ്റേറ്റ്മെന്റ്)

 

2024-25 സാമ്പത്തിക വര്‍ഷത്തിനായുള്ള തന്ത്രപരമായ മുന്‍ഗണനകള്‍:

ഗവണ്‍മെന്റിന്റെ ധനനയ നിലപാട് ആഭ്യന്തര സമ്പദ്വ്യവസ്ഥയെ ബാഹ്യമായ ആഘാതങ്ങള്‍ക്ക് കൂടുതല്‍ പ്രതിരോധശേഷിയുള്ളതാക്കുകയും മൊത്തത്തിലുള്ള മാക്രോ ഇക്കണോമിക് കണക്ക്കൂട്ടലിൽ വിട്ടുവീഴ്ച ചെയ്യാതെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ അപകടസാധ്യതകള്‍ ലഘൂകരിക്കുകയും ചെയ്യുക എന്നതാണ്. 2024-25 സാമ്പത്തിക വര്‍ഷത്തിലെ സര്‍ക്കാരിന്റെ സാമ്പത്തിക തന്ത്രം ഇനിപ്പറയുന്ന വിശാലമായ ഉദ്ദേശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്:

a.പ്രതീക്ഷിക്കാത്ത ആഘാതങ്ങള്‍ ഉണ്ടെങ്കില്‍ അവയെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവും കൂടുതല്‍ പ്രതിരോധശേഷിയുള്ളതുമായ ആഭ്യന്തര സമ്പദ്വ്യവസ്ഥയിലേക്ക് നയിക്കുക;

b.അടിസ്ഥാനസൗകര്യ വികസന ആക്കം നിലനിര്‍ത്തുന്നതിന് മൂലധനച്ചെലവിലേക്ക് വര്‍ധിച്ച വിഭവങ്ങള്‍ വഴിതിരിച്ചു വിടുകയും വിനിയോഗിക്കുകയും ചെയ്യുക;

c. മൂലധനച്ചെലവുകള്‍ക്കായുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങളെ പിന്തുണച്ച് പൊതു അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ധനപരമായ ഫെഡറലിസത്തിന്റെ സമഗ്രമായ സമീപനം തുടരുക;

d.പ്രധാനമന്ത്രി ഗതി ശക്തിയുടെ തത്വങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്, രാജ്യത്ത് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ സംയോജിതവും ഏകോപിതവുമായ ആസൂത്രണത്തിലും നടപ്പാക്കലിലും ശ്രദ്ധ കേന്ദ്രീകരിക്കുക;

e.പൗരന്മാരുടെ ദീര്‍ഘകാല സുസ്ഥിരവും ഉള്‍ക്കൊള്ളുന്നതുമായ പുരോഗതിക്കായി; കുടിവെള്ളം, പാര്‍പ്പിടം, ശുചിത്വം, ഹരിത ഊര്‍ജം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഗ്രാമവികസനം തുടങ്ങിയ പ്രധാന വികസന മേഖലകളിലേക്കുള്ള ചെലവുകള്‍ക്ക് മുന്‍ഗണന നല്‍കുന്നത് 

f.എസ്എന്‍എ/ടിഎസ്എ സംവിധാനം മുതലായവ ഉപയോഗിച്ച് വിഭവങ്ങളുടെ തത്സമയം നൽകുക വഴി ക്യാഷ്  മാനേജ്മെന്റിന്റെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുന്നു.

പ്രത്യക്ഷ-പരോക്ഷ നികുതികൾക്കുള്ള നികുതിനിരക്കുകൾ നിലനിർത്താൻ നിർദേശിച്ച് ഇടക്കാല ബജറ്റ്
 
കുടിശികയുള്ള നിർദിഷ്ട പ്രത്യക്ഷനികുതികൾക്കു നൽകുന്ന ആശ്വാസം ഏകദേശം ഒരുകോടി നികുതിദായകർക്കു പ്രയോജനം ചെയ്യും
“പരമ്പരാഗതരീതിയനുസരിച്ച്, നികുതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും മാറ്റം വരുത്താൻ ഞാൻ നിർദേശിക്കുന്നില്ല; പ്രത്യക്ഷനികുതികൾക്കും ഇറക്കുമതിത്തീരുവ ഉൾപ്പെടെയുള്ള പരോക്ഷനികുതികൾക്കും അതേ നികുതിനിരക്കു നിലനിർത്താൻ നിർദേശിക്കുന്നു”- 2024-25ലെ ഇടക്കാല ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കവേ കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു.
നികുതിയിൽ തുടർച്ച ഉറപ്പാക്കാൻ, സോവറിൻ വെൽത്ത് അല്ലെങ്കിൽ പെൻഷൻ ഫണ്ടുകൾ മുഖേന നടത്തുന്ന സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപങ്ങൾക്കും നിർദിഷ്ട നികുതി ആനുകൂല്യങ്ങൾ നൽകാനും ചില ഐഎഫ്എസ്‌സി യൂണിറ്റുകളുടെ നിർദിഷ്ട വരുമാനത്തിന് 31.03.2025 വരെ നികുതി ഇളവ് നൽകാനും കേന്ദ്ര ധനമന്ത്രി നിർദേശിച്ചു.
ജീവിതം സുഗമമാക്കുന്നതിനും വ്യാപാരനടത്തിപ്പ് സുഗമമാക്കുന്നതിനുമുള്ള ഗവണ്മെന്റിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, നിസ്സാരമായതും സ്ഥിരീകരിക്കപ്പെടാത്തതും അനുരഞ്ജനം ചെയ്യപ്പെടാത്തതും അല്ലെങ്കിൽ തർക്കമുള്ളതുമായ 1962 മുതലുള്ള പ്രത്യക്ഷ നികുതി ആവശ്യങ്ങൾക്ക് ആശ്വാസം നൽകുന്നതിന് 2009-10 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ 25,000 രൂപ വരെയും 2010-11 മുതൽ 2014-15 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ 10,000 രൂപ വരെയും കുടിശികയുള്ള പ്രത്യക്ഷനികുതി ആവശ്യങ്ങൾ പിൻവലിക്കാൻ ശ്രീമതി നിർമല സീതാരാമൻ നിർദേശിച്ചു. ഒരുകോടിയോളം നികുതിദായകർക്ക് ഇത് പ്രയോജനപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.
error: Content is protected !!