തിരുവാഭരണ ഘോഷയാത്രാ സംഘം 24ന് പന്തളത്ത് തിരിച്ചെത്തും

 

konnivartha.com: ശബരിമല മണ്ഡലകാല, മകരവിളക്ക് ഉത്സവത്തിനുശേഷം നട അടച്ച് പന്തളത്തേക്ക് തിരിച്ച തിരുവാഭരണ ഘോഷയാത്രാ സംഘം (24ന്) പന്തളത്ത് എത്തിച്ചേരും. ജനുവരി 13 നാണ് തിരുവാഭരണപ്പെട്ടികളുമായി ശബരിമലയിലേക്ക് ഘോഷയാത്രാസംഘം പന്തളത്ത് നിന്ന് പോയത്.

മകരവിളക്ക് മഹോത്സവത്തിന് ശേഷം 22-ന് നടയടച്ച ശേഷമാണ് തിരുവാഭരണഘോഷയാത്രാസംഘം പരമ്പരാഗത പാതയിലൂടെ തിരിച്ച് പന്തളത്തേക്ക് എത്തുന്നത്.

(23ന്) വൈകുന്നേരത്തോടെ ആറന്മുള മങ്ങാട്ട് കൊട്ടാരത്തിലെത്തിച്ചേര്‍ന്ന ഘോഷയാത്രാസംഘം രാത്രിവിശ്രമത്തിന് ശേഷമാണ് ഇന്ന് പന്തളത്തേക്ക് എത്തുക. ആറന്മുള മങ്ങാട്ട് കൊട്ടാരത്തില്‍ ആഭരണങ്ങള്‍ ദര്‍ശനത്തിനായി തുറന്ന് വച്ചിരുന്നു.

(ബുധന്‍) പുലര്‍ച്ചെ ആറന്മുളയില്‍ നിന്ന് തിരിച്ച് കുറിയാനിപ്പള്ളി, ഉള്ളന്നൂര്‍, കുളനട വഴിയാണ് രാവിലെ ഏഴ് മണിക്ക് പന്തളത്ത് എത്തിച്ചേരുക.പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തിലെത്തുന്ന ആഭരണപ്പെട്ടികള്‍ ദേവസ്വം ബോര്‍ഡ് അധികാരികളില്‍ നിന്ന് കൊട്ടാരം നിര്‍വാഹകസംഘം ഏറ്റുവാങ്ങി സുരക്ഷിതമുറിയില്‍ സൂക്ഷിക്കും. അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിനും വിഷുവിനുമാണ് ഇനി തിരുവാഭരണങ്ങള്‍ ദര്‍ശനത്തിനായി തുറക്കുന്നത്.

ഫോട്ടോ അടിക്കുറിപ്പ് – തിരുവാഭരണം –
അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് നടക്കുന്ന സ്ഥലത്തേക്കുള്ള യാത്രാ മദ്ധ്യേ കോഴഞ്ചേരി- ചെറുകോല്‍പ്പുഴ റോഡില്‍ വെച്ച് അതുവഴി കടന്നുപോയ തിരുവാഭരണ ഘോഷയാത്രാ സംഘത്തെ വണങ്ങുന്ന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും എംഎല്‍എ അഡ്വ. പ്രമോദ് നാരായണും.

error: Content is protected !!