ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 02/01/2024)

 

കെ.പി.മോഹനൻ എം.എൽ.എയും സംഘവും ശബരീശ ദർശനം നടത്തി

ദർശനപുണ്യം തേടി പതിവു തെറ്റാതെ ഗുരുസ്വാമിയായി കെ.പി.മോഹനൻ എം.എൽ.എ.യും ശബരിമലയിലെത്തി. കണ്ണൂർ ജില്ലയിലെ പാനൂർ പുത്തൂരിലെ വസതിയിൽ ഭാര്യ ഹേമജ ഉൾപ്പടെ 44 സ്വാമിമാർക്ക് കെട്ടുനിറച്ച് നൽകിയാണ് ഇന്ന് എം.എൽ.എ.ശബരിമല ധർമശാസ്താവിനെ തൊഴാനെത്തിയത് .

 

കോവിഡ് കാലത്ത് ഒഴികെ മുടങ്ങാതെ അയ്യപ്പദർശനം തേടുന്ന മോഹനൻ ഇത് അമ്പത്തിനാലാം തവണയാണ് മുദ്രയണിയുന്നത്. എരുമേലിയിൽ പേട്ട തുള്ളി ചൊവ്വാഴ്ച രാവിലെ സന്നിധാനത്തെത്തി. ശബരീശ ദർശനത്തിനു ശേഷം രാവിലെ 11 ന് നെയ്യഭിഷേകം നടത്തി തുടർന്ന് മാളികപ്പുറത്തും ദർശനം നടത്തി.

.പുത്തൂരിലെ വീട്ട് മുറ്റത്ത് നിന്നും കെട്ട് നിറച്ചാണ്  45 അംഗ സംഘം രണ്ട് വാഹനങ്ങളിലായി യാത്ര തിരിച്ചത്. ഗുരുസ്വാമിയായ എം.എൽ.എയാണ് കെട്ട് നിറ നടത്തിയത്.

പിതാവ് അന്തരിച്ച മുൻ മന്ത്രി പി.ആർ.കുറുപ്പിൻ്റെ കാലം മുതലെ തുടങ്ങിയതാണ് കെ.പി.മോഹനൻ്റെ ശബരിമല യാത്ര. മന്ത്രിയായ അഞ്ച് വർഷവും ഔദ്യോഗിക തിരക്കുകൾ മാറ്റി വച്ച് ശബരിമല യാത്ര നടത്തിയിരുന്നു.

ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളും ഉൾപെടെയുള്ളവരുമായാണ് യാത്ര. രണ്ട് വർഷം കോവിഡിനെ തുടർന്ന്‌ യാത്ര നടത്തിയിരുന്നില്ല.ചില വർഷങ്ങളിൽ ഒന്നിലേറെ തവണയും യാത്ര നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ അറുപതിലേറെ തവണ ശബരീശ ദർശനം നടത്തിയതായി കെ.പി.മോഹനൻ പറഞ്ഞു

തിരുവനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലും ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലും ബുധനാഴ്ച (ജനു. 3) ദർശനം നടത്തുമെന്ന് കെ പി മോഹനൻ പറഞ്ഞു.

ശബരിമല ഭക്തർ സ്വയം നിയന്ത്രണം പാലിക്കണം: കെ പി മോഹനൻ എം എൽ എ
ശബരിമലയാത്ര ഭക്തജനത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ തീർത്ഥാടകർ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെ പി മോഹനൻ എം എൽ എ പറഞ്ഞു. സർക്കാറും തിരുവിതാംകൂർ ദേവസ്വം ബോർഡും ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെങ്കിലും സുഗമമായ ശബരീശ ദർശനത്തിന് ഭക്തരുടെ സ്വയം നിയന്ത്രണം അനിവാര്യമാണെന്ന് എം എൽ എ

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായുള്ള നിയമസഭ സമിതി ചെയർമാൻ കൂടിയായ കെ പി മോഹനന്റെ നേതൃത്വത്തിലുള്ള നിയമസഭ സമിതി ഡിസംബർ 5 ന് ശബരിമലയിൽ നടത്തിയ സിറ്റിംഗിൽ മുതിർന്ന പൗരന്മാർക്കു വേണ്ടി ഒരുക്കാൻ നിർദ്ദേശിച്ച സൗകര്യങ്ങൾ സർക്കാർ ഒരാഴ്ചയ്ക്കും യാഥാർത്ഥ്യമാക്കിയതിൽ എം എൽ എ സർക്കാറിന് .അഭിനന്ദനം അറിയിച്ചു

 

ശബരിമല ദർശനം — ഭക്തർക്ക് 10 ന് തീയതി മുതൽ സ്പോട്ട്ബുക്കിംഗ് സൗകര്യം ഉണ്ടാവില്ല. 14 ന് വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 50000 .മകരവിളക്ക് ദിനമായ 15 ന് വെർച്വൽ ക്യൂബുക്കിംഗ് പരിധി 40000 ആക്കി പരിമിതപ്പെടുത്തി. തീരുമാനം ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശന സൗകര്യം ഒരുക്കാൻ

ശബരിമലയിൽ ഭക്തജന തിരക്ക് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ആണ് അയ്യപ്പഭക്തർക്ക് ശബരിമല ദർശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ് ജനുവരി 10 മുതൽ ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്.

 

സാധാരണ ഗതിയിൽ മകരവിളക്കിന് മൂന്ന് നാൾ മുൻപ് തന്നെ ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തർ മകരവിളക്ക് ദർശിക്കുന്നതിനും തിരുവാഭരണ ദർശനത്തിനുമായി സന്നിധാനം വിട്ടിറങ്ങാതെ ശബരിമലയിലെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്യാറാണ് പതിവ്. ഈ സ്ഥിതിയിൽ  വീണ്ടും കൂടുതൽ ഭക്തർ അയ്യപ്പ ദർശനത്തിനായി മലകയറിയാൽ അത് അയ്യപ്പ ഭക്തരുടെ സുരക്ഷയെയും സുഗമമായ ദർശന സൗകര്യത്തെയും സാരമായി ബാധിക്കും. ഈ സാഹചര്യത്തിലാണ് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സുരക്ഷിതമായി ദർശനം ഒരുക്കുന്നതിലേക്കായി  10-ാം തീയതി മുതൽ സ്പോട്ട് ബുക്കിംഗ് പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

 

14-ാം തീയതി വെർച്വൽ ക്യാബുക്കിംഗ് പരിധി 50000 ആണ്. മകരവിളക്ക് ദിനമായ ജനുവരി 15 ന് 40000 പേർക്ക് മാത്രമെ വെർച്വൽ ക്യൂ ബുക്ക് ചെയ്ത് ശബരിമല അയ്യപ്പ സ്വാമി ദർശനത്തിനായി എത്തിച്ചേരാൻ കഴിയുകയുള്ളൂ. 14, 15 എന്നീ തിയതികളിൽ ശബരിമലയിൽ വലിയ ഭക്തജനതിരക്ക് ഉണ്ടാകുമെന്നതിനാൽ മാളികപ്പുറങ്ങളും കുട്ടികളും അന്നേദിവങ്ങളിൽ ശബരിമല ദർശനം ഒഴിവാക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് ദേവസ്വം ബോർഡ്  പ്രസിഡന്റ്  പി.എസ്. പ്രശാന്ത് അഭ്യർത്ഥിച്ചു.

16 മുതൽ 20 വരെയുള്ള തീയതികളിൽ കൂടുതൽ ഭക്തർക്ക് ദർശനത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം ഭക്തർ പ്രയോജനപ്പെടുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.  ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തർക്ക്  വെർച്വൽ ക്യൂബുക്കിംഗ് ടിക്കറ്റ് നിർബന്ധമാണെന്നും ദേവസ്വ ബോർഡ് വ്യക്തമാക്കി

error: Content is protected !!