ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 28/11/2023)

 

സന്നിധാനത്ത് അയ്യനെ കാണാൻ തിരക്കേറുന്നു

മണ്ഡലകാലം പന്ത്രണ്ടു ദിവസമാകുമ്പോൾ അയ്യപ്പനെ കണ്ടു മടങ്ങിയത് 6,80,308 ഭക്തന്മാര്‍. ചൊവ്വാഴ്ച ഓണ്‍ലൈന്‍ ആയി മാത്രം വിര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്തിരിക്കുന്നത് 51, 308 ഭക്തരാണ്. രാവിലെ ഒൻപതു മണി വരെ 18,308 പേരാണ് സന്നിധാനത്തേക്കെത്തിയത്. പമ്പയില്‍ സ്‌പോട് രജിസ്‌ട്രേഷന്‍ സംവിധാനം ഉള്‍പ്പെടുത്താതെയുള്ളകണക്കാണിത്.

ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ട ശനിയാഴ്ച്ച വിര്‍ച്വല്‍ ക്യു വഴി മാത്രം ദര്‍ശനം നേടിയത് എഴുപത്തിനായിരം ഭക്തരാണ്. വരും ദിവസങ്ങളില്‍ ഭക്തരുടെ തിരക്ക് വര്‍ധിക്കുമെന്നാണ് കരുതുന്നത്. അത് മുന്നില്‍ കണ്ട് വേണ്ട സജീകരണങ്ങള്‍ ഭക്തര്‍ക്കായി പമ്പയിലും സന്നിധാനത്തും ഒരുക്കുന്നുണ്ട്. സുരക്ഷിതമായ ഒരു മണ്ഡലകാലം ഭക്തർക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കുന്നത്.

പവിത്രം ശബരിമല യജ്ഞത്തില്‍ പൂങ്കാവനം ശുദ്ധം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പവിത്രം ശബരിമല ശുദ്ധീകരണ യജ്ഞത്തില്‍ സന്നിധാനവും പൂങ്കാവനവും ശുദ്ധിയാകുന്നു. ശബരിമല, പമ്പ, നിലയ്ക്കല്‍, ശബരിമല ഇടത്താവളങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ദേവസ്വം ബോര്‍ഡിന്റെ പവിത്രം ശബരിമല പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒന്‍പതുമുതല്‍ ഒരു മണിക്കൂര്‍ സമയമാണ് ഈ കേന്ദ്രങ്ങള്‍ വൃത്തിയക്കാനായി നീക്കിവച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് പുറമേ, ഡ്യൂട്ടിയിലുള്ള മറ്റ് വകുപ്പ് ജീവനക്കാര്‍, അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍, വിശുദ്ധി സേനാംഗങ്ങള്‍ തുടങ്ങിയവരും ഈ ശുചീകരണ, ബോധവത്കരണ പരിപാടിയില്‍ സജീവമായി പങ്കാളികളാകുന്നുണ്ട്.

ശബരിമലയിലെ മാലിന്യ സംഭരണത്തിനും സംസ്‌കരണത്തിനും പരിഹാരമാവാന്‍ കഴിഞ്ഞ വർഷം  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ച പുതിയ പദ്ധതിയാണ് പവിത്രം ശബരിമല. ഇതിനായി വിശുദ്ധി സേന എന്ന പേരില്‍ ശുചിത്വ തൊഴിലാളികള്‍ സമയാസമയങ്ങളില്‍ മാലിന്യം ശേഖരിക്കാന്‍ സ്ഥാപിച്ച ഗാര്‍ബേജ് ബിന്നുകളില്‍ നിന്നും മാലിന്യം ട്രാക്ടറുകളില്‍ നീക്കം ചെയ്യും. മാലിന്യങ്ങള്‍ തരം തിരിച്ച് ഇന്‍സിനേറ്ററുകളില്‍ എല്ലാ ദിവസവും സംസ്‌കരിക്കും.

ശബരിമലയിൽ പോലീസിൻ്റെ രണ്ടാം ബാച്ച് ചുമതലയേറ്റു

ശബരിമലയില്‍ പോലീസ് ഉദ്യോഗസ്ഥരുടെ രണ്ടാം ബാച്ച് ചൊവ്വാഴ്ച ചുമതലയേറ്റു. രണ്ടാം ബാച്ചിനുള്ള ഡ്യൂട്ടി വിശദീകരണം സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്നു. അയ്യപ്പന്‍മാരുടെ സുഗമമായ തീര്‍ഥാടനം ഉറപ്പാക്കുന്നതിനൊപ്പം വിവിധ വകുപ്പുകളുമായും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നുശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ (എസ്. ഒ.) എം.കെ ഗോപാലകൃഷ്ണൻ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
വരും ദിവസങ്ങളിൽ വലിയ തിരക്ക് ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു. പോലീസ് സുസജ്ജമായി പ്രവര്‍ത്തിക്കണം. മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചാണ് അദ്യ ബാച്ച് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ അരുൺ. കെ. പവിത്രൻ , പത്ത് ഡി.വൈ.എസ്.പിമാര്‍ , 32 സി.ഐമാര്‍ , 125 എസ്.ഐ / എ.എസ്.ഐ ,1281 സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 1450 പോലീസുകാരെയാണ് 12 ഡിവിഷനുകളിലായി ശബരിമലയിലെ സേവനത്തിനു നിയോഗിച്ചത്.  എന്‍.ഡി.ആര്‍.എഫ്, ആര്‍.എ. എഫ്, മറ്റു സംസ്ഥാനങ്ങളിലെ പോലീസുകാര്‍, വിവിധ സുരക്ഷാ സേനകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും ശബരിമല ഡ്യൂട്ടിക്കുണ്ട്.

ശബരിമലയിലെ 29.11.2023-ലെ ചടങ്ങുകൾ
…………..
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് ഇരുപത്തിയഞ്ച് കലശപൂജ
തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പുഷ്പാഭിഷേകം
9.30 മണിക്ക് …..അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും

സീരിയൽ താരം വിവേക് ഗോപൻ സന്നിധാനത്ത്

സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തിൽ രാജീവ് ആദികേശവും സംഘവും അവതരിപ്പിച്ച ഭക്തിഗാനാമൃതം

error: Content is protected !!