ശബരിമല : പടി പതിനെട്ടും ആരാധിച്ച് പടിപൂജ

 

 

konnivartha.com: വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടേന്തി മാത്രം ദര്‍ശനത്തിനായി ഭക്തര്‍ കയറുന്ന ശബരിമലയിലെ പവിത്രമായ പതിനെട്ടുപടികളിലും പട്ടും പൂക്കളും ദീപങ്ങളും അര്‍പ്പിച്ച് പടിപൂജ. ദീപപ്രഭയില്‍ ജ്വലിച്ച് പുഷ്പവൃഷ്ടിയില്‍ സുഗന്ധം പരത്തിനിന്ന പതിനെട്ടുപടികളുടെ അപൂര്‍വ്വ കാഴ്ച .

 

പൂജയുടെ തുടക്കത്തില്‍ ആദ്യം പതിനെട്ടാംപടി കഴുകി പട്ടുവിരിച്ചു. പട്ടിന്റെ ഇരുവശത്തും വലിയ ഹാരങ്ങള്‍ കൊണ്ട് അലങ്കരിച്ചു. ഇരുവശത്തും ഓരോ നിലവിളക്ക് കത്തിച്ചു വെച്ചു. ഓരോ പടിയിലും നാളികേരവും പൂജാ സാധനങ്ങളും വച്ചു. പിന്നീട് ഓരോ പടികളിലും കുടികൊള്ളുന്ന മലദൈവങ്ങള്‍ക്ക് പൂജ കഴിച്ചു. ഓരോ പടിയിലും ദേവ ചൈതന്യം ആവാഹിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.പടിപൂജയ്ക്ക് 2037 വരെ ബുക്കിംഗ് ഉണ്ട്

പൊന്നമ്പലമേട്, ഗരുഡന്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പദേവര്‍മല, ഖര്‍ഗിമല, മാതംഗമല, മയിലാടുംമല, ശ്രീപാദംമല, ദേവര്‍മല, നിലയ്ക്കല്‍ മല, തലപ്പാറ മല, നീലിമല, കരിമല, പുതുശേരിക്കാനം മല, കാളകെട്ടിമല, ഇഞ്ചിപ്പാറമല, ശബരിമല എന്നിവയാണ് 18 മലകള്‍. പണ്ടുകാലത്ത് ഈ 18 മലകളെയും വണങ്ങിയായിരുന്നു ശബരിമല തീര്‍ഥാടനം. പതിനെട്ടു പടികളില്‍ ഈ 18 മലകളിലെ ദേവതകളെയും കുടിയിരുത്തിയിരുക്കുന്നുവെന്നാണ് വിശ്വാസം

ജയന്‍ കോന്നി /ന്യൂസ്‌ ഡസ്ക് :കോന്നി വാര്‍ത്ത.കോം 

 

 

error: Content is protected !!