പത്തനംതിട്ട ജില്ലയിലെ വിവിധ സമ്പൂർണ കുടിവെള്ള പദ്ധതിയുടെ നിർമാണോദ്‌ഘാടനം നടന്നു

പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും ശുദ്ധീകരിച്ച ജലം എത്തിക്കുക സർക്കാർ ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിൻ
 പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും ശുദ്ധീകരിച്ച ജലം എത്തിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കോന്നി നിയോജകമണ്ഡലത്തിൽ വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ ജൽ ജീവൻ മിഷൻ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമാണ ഉദ്ഘാടനം വള്ളിക്കോട് പഞ്ചായത്ത് അങ്കണത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  ഭൂഗർഭ ജലത്തിൻറെ നില താഴുന്നതും കടലിലെ ജലനിരപ്പ് ഉയരുന്നതുമായ പ്രതിഭാസമാണ് ഇപ്പോൾ കാണുന്നത്. ഈ സ്ഥിതിയിൽ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയോജിതമായി ഏറെ പ്രാധാന്യത്തോടെ ജൽ ജീവൻ മിഷൻ എന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ 7082000 കുടുംബങ്ങളിൽ ജലം എത്തിക്കുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. 17 ലക്ഷം കുടുംബങ്ങൾക്ക് ജലം എത്തിച്ചുകൊടുക്കാൻ 36 വർഷം വേണ്ടിവന്നു. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് ഇത് 38 ലക്ഷമായി  ഉയർത്തി. ജല്‍ ജീവന്‍ മിഷനുമായി ബന്ധപ്പെട്ടു  മണ്ഡലത്തിൽ ജനീഷ് കുമാർ എംഎൽഎ നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയം ആണെന്നും മന്ത്രി പറഞ്ഞു.
വള്ളിക്കോട് പഞ്ചായത്തിലെ 3311 കുടുംബങ്ങളിലേക്ക് നേരിട്ട് കുടിവെള്ള കണക്ഷൻ ലഭിക്കുന്ന പദ്ധതിയാണ് 16.6 കോടി രൂപ ചെലവിൽ നടപ്പാക്കുന്നത്. വള്ളിക്കോട് പഞ്ചായത്തിലെ പഴയ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് കിഫ്ബിയിൽ നിന്നും  ആറു കോടി രൂപ അനുവദിച്ചുള്ള പദ്ധതിയുടെയും  പട്ടികജാതി കോർപ്പസ് ഫണ്ടിൽനിന്നുള്ള 1.69 കോടി രൂപയുടെ മൂർത്തിമുരുപ്പ് കുടിവെള്ള പദ്ധതിയുടെയും നിർമ്മാണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു
വള്ളിക്കോട് പഞ്ചായത്തിൽ  വലിയ നേട്ടമാണ് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഉണ്ടാകുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച അഡ്വ. ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. രാജ്യത്തിൻറെ പല ഭാഗത്തും പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിസന്ധികൾ ഉണ്ടായിട്ടും സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നതിൽ മന്ത്രിയുടെ ഇടപെടൽ എടുത്തുപറയേണ്ടതാണെന്നും എംഎൽഎ പറഞ്ഞു.
ശുദ്ധമായ കുടിവെള്ളം എല്ലായിടത്തും എത്തുക എന്നത് ഒരു നാടിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ് എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ആന്റോ ആൻറണി എംപി പറഞ്ഞു.
ജില്ലാ കളക്ടർ എ ഷിബു , വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ മോഹനൻ നായർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം വി അമ്പിളി, വൈസ് പ്രസിഡന്റ് നീതു ചാർലി, വാട്ടർ അതോറിറ്റി ബോർഡ് അംഗം ഉഷാലയം ശിവരാജൻ, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന രാജൻ, കെ ആർ പ്രമോദ്, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോൺ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എംപി ജോസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് ഗീതാകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജി സുഭാഷ്, അംഗങ്ങളായ പത്മ ബാലൻ, എംവി സുധാകരൻ, ആൻസി വർഗീസ്, ജെ ജയശ്രീ,ജി ലക്ഷ്മി, ലിസി ജോൺസൺ, എൻ എ പ്രസന്നകുമാരി, അഡ്വ. തോമസ് ജോസ്, എം ആതിര, വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ ടി വി നാരായണൻ നമ്പൂതിരി, സിഡിഎസ് അംഗങ്ങൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
രണ്ടു വർഷത്തിനുള്ളിൽ  സംസ്ഥാനത്ത് എല്ലാ സ്ഥലങ്ങളിലും പൂർണ്ണമായി കുടിവെള്ളമെത്തിക്കും: മന്ത്രി റോഷി അഗസ്റ്റിൻ

അടുത്ത രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് എല്ലാ സ്ഥലങ്ങളിലും പൂർണമായും കുടിവെള്ളം എത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കോന്നി നിയോജകമണ്ഡലത്തിൽ മൈലപ്ര ഗ്രാമപഞ്ചായത്തിന്റെ ജലജീവന്‍ മിഷൻ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മൈലപ്ര പള്ളിപ്പടിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഗ്രാമങ്ങളിൽ 22 ശതമാനം വീടുകളിൽ മാത്രമാണ് ശുദ്ധീകരിച്ച ജലം നൽകാൻ കഴിഞ്ഞിരുന്നത്. കഴിഞ്ഞ രണ്ടുവർഷംകൊണ്ട് അത് 50 ശതമാനം ആക്കാൻ കഴിഞ്ഞു. കേന്ദ്രസർക്കാർ ആവിഷ്കരിച്ച് സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയുള്ള  പദ്ധതി എല്ലാ കുടുംബങ്ങളിലും കുടിവെള്ളമെത്തിക്കുന്ന സമഗ്ര പദ്ധതിയാക്കി സംസ്ഥാന സർക്കാർ പ്രവർത്തനങ്ങൾ നടത്തിവരുന്നു. പഞ്ചായത്തിൽ പദ്ധതിയിടെ ഉദ്ഘാടനം അഭിമാനനിമിഷമാണെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ആകെ തുകയുടെ 65 ശതമാനവും സംസ്ഥാന സർക്കാർ നൽകിയാണ് ജൽജീവൻ മിഷൻ സാക്ഷാത്കരിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. പദ്ധതിയുടെ 25 ശതമാനം തുക ഗുണഭോക്താക്കളും തദ്ദേശസ്ഥാപനവും ചേർന്നാണ് വഹിക്കേണ്ടത്. എന്നാൽ ഇത് പ്രാവർത്തികമല്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ട് ഈ വിഹിതം കൂടി സംസ്ഥാന സർക്കാർ വഹിക്കാൻ തീരുമാനിച്ചതെന്നും എംഎൽഎ പറഞ്ഞു.

ജൽ ജീവൻ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പഞ്ചായത്തിലെ ആയിരത്തിലധികം വരുന്ന കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം ആവുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആന്റോ ആൻറണി എംപി പറഞ്ഞു.

മൈലപ്ര പഞ്ചായത്തിലെ 2839 കുടുംബങ്ങളിലേക്ക് നേരിട്ട് കുടിവെള്ള കണക്ഷൻ ലഭിക്കുന്ന പദ്ധതി 36.16 കോടി രൂപ ചെലവഴിച്ചാണ് നടപ്പാക്കുന്നത്.

ചടങ്ങിൽ പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ കളക്ടർ എ ഷിബു, മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രജനി ജോസഫ്,  കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം വി അമ്പിളി, വൈസ് പ്രസിഡൻറ് നീതു ചാർലി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽ സി ഈശോ, വാട്ടർ അതോറിറ്റി ബോർഡ് അംഗം  ഉഷാലയം ശിവരാജൻ, മൈലപ്ര  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു വർഗീസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജു മണിദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോശാമ്മ ജോൺസൺ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിതാ മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജനകമ്മ ശ്രീധരൻ, അനിത തോമസ് , ജെസ്സി ശാമുവേൽ, ജെസ്സി വർഗീസ് കെ എസ് പ്രതാപൻ, റജി എബ്രഹാം, എസ് സുനിൽകുമാർ ജോൺ എം സാമുവൽ,  ,സിഡിഎസ് അംഗങ്ങൾ, രാഷ്ട്രീയപാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

 

മുഴുവൻ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം;  ടെൻഡർ പൂർത്തിയായി – മന്ത്രി റോഷി അഗസ്റ്റിൻ

സംസ്ഥാനത്ത് മുഴുവൻ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള പ്രവൃത്തികളുടെ ടെൻഡർ പൂർത്തിയായതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. എഴുമറ്റൂർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ കുടിവെള്ള പദ്ധതി നിർമ്മാണോദ്ഘാടനം തെള്ളിയൂർകാവ് ജി ജി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

എല്ല ഭവനങ്ങളിലും ടാപ്പിലൂടെ ശുദ്ധജലം  എത്തിക്കുന്ന പദ്ധതിക്ക് സംസ്ഥാനം  വലിയ തോതിൽ പിന്തുണ നൽകുന്നു. ജല സാന്നിധ്യം കൂടുതൽ ഉണ്ടെങ്കിലും സംസ്ഥാനത്ത് ഭൂഗർഭ ജലം കുറയുകയും കടലിലെ ജലനിരപ്പ് ഉയരുകയും ചെയുന്ന അവസ്ഥയാണ് ഉള്ളത്.
നല്ല സ്രോതസുകളിൽ നിന്നു ജലമെടുത്ത്  പദ്ധതികൾ ആവിഷ്കാരിക്കുന്നതിന് സർക്കാർ പ്രാധ്യാനം നൽകുന്നു. എംഎൽഎയുടെ ശ്രമഫലമായി റാന്നി മണ്ഡലത്തിൽ  ആദ്യഘട്ടത്തിൽ തന്നെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്നതിനു സമ്പൂർണ്ണ അനുമതി നേടി. പദ്ധതി നടത്തിപ്പിന് എം എൽ എ, എം പി, ത്രിതല പഞ്ചായത്ത് പ്രവർത്തകർ  പ്രവർത്തിച്ചതായും മന്ത്രി പറഞ്ഞു.

എഴുമറ്റൂർ പഞ്ചായത്തിന്റെ കാലങ്ങളായുള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള ശ്രമമാണ്  സഫലമാകുന്നതെന്ന്  അധ്യക്ഷത വഹിച്ച് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. 80.6 കോടി രൂപ ചെലവഴിച്ചു നടത്തുന്ന  പ്രവർത്തനത്തിലൂടെ വലിയൊരു നേട്ടമാണ് കൈവരിക്കുന്നത്.  പി.എച്ച് സി നിർമാണം, സ്‌കൂൾ, റോഡ് വികസനം തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾ  എഴുമറ്റൂർ ഗ്രാമ പഞ്ചായത്തിൽ നടക്കുന്നതായും എംഎൽഎ പറഞ്ഞു

കേന്ദ്ര സംസ്ഥാന ഗ്രാമ പഞ്ചായത്തുകൾ ഒത്തു ചേർന്നു നടത്തുന്ന പദ്ധതി നാടിന്റെ മുഖഛായ മാറ്റുമെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു. ശുദ്ധജലം ലഭ്യമാകാത്തത് രോഗങ്ങൾക്ക് കാരണം ആകുന്നു.  ജലജീവൻ പദ്ധതിയിലൂടെ ഗുണമേന്മയുള്ള ശുദ്ധജലം വീടുകളിൽ എത്തുമെന്നും എം പി പറഞ്ഞു.

ജല്‍ ജീവന്‍ മിഷനിലൂടെ 25.97 കോടി രൂപ ചെലവഴിച്ചാണ് എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ 4519 കുടുംബങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പദ്ധതി നടപ്പാക്കുന്നത്.

ജില്ലാ കളക്ടർ എ. ഷിബു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി പി ഏബ്രഹാം,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ വത്സല,വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി,
ജല അതോറിറ്റി അംഗം ഉഷാലയം ശിവരാജൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജിജി മാത്യു, കേരള വാട്ടർ അഥോറിറ്റി ടെക്നിക്കൽ മെമ്പർ ജി. ശ്രീകുമാർ, ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം സമ്പൂർണമായി പരിഹരിക്കും:  മന്ത്രി റോഷി അഗസ്റ്റിൻ

പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം സമ്പൂർണമായി പരിഹരിക്കാൻ കഴിയുന്ന വലിയ പദ്ധതിയാണ് ജലജീവൻ മിഷനിലൂടെ ആരംഭിക്കുന്നതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് സമ്പൂർണ കുടിവെള്ള പദ്ധതി നിർമ്മാണോദ്ഘാടനം  നിർവഹിക്കുകയായിരുന്നു അദ്ദേഹം.

 

ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്നതിന് ജലജീവൻ പദ്ധതി പൂർണമായും നടപ്പാക്കുന്നത്.  സർക്കാർ അധികാരത്തിൽ വരുമ്പോൾ 17 ലക്ഷം കുടുംബങ്ങളിൽ ജലവിതരണം നടത്തിയിരുന്നതിൽ നിന്ന് 38 ലക്ഷം വരെ ഉയർത്തികൊണ്ടു വരാൻ സാധിച്ചു.  ശേഷിക്കുന്ന വീടുകളിലേക്കുള്ള പ്രവർത്തനങ്ങൾ പുരോഗതിയിലാണെന്നും മന്ത്രി പറഞ്ഞു.

 

മുഴുവൻ പഞ്ചായത്തിലും ഏറ്റവും ആദ്യം കുടിവെള്ള പദ്ധതി ടെണ്ടർ ചെയ്തത് റാന്നി മണ്ഡലതത്തിലാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച് അഡ്വ. പ്രമോദ് നാരായൺ പറഞ്ഞു. വികസന കാര്യങ്ങളിൽ ഏറെ മുന്നേറുമ്പോഴും ശുദ്ധജല ദൗർലഭ്യം  പഴവങ്ങാടി പഞ്ചായത്തിലെ പ്രശ്നം ആയിരുന്നു. നിരന്തര പ്രയത്നത്തിലൂടെ പ്രശ്നം പരിഹരിക്കാൻ ജലജീവൻ  പദ്ധതിയിലൂടെ 61.09 കോടി രൂപയുടെ പ്രവർത്തനം നടത്തുന്നതെന്നും എംഎൽഎ പറഞ്ഞു.

റാന്നി- പഴവങ്ങാടി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ അനില്‍കുമാര്‍, ജല അതോറിറ്റി അംഗം ഉഷാലയം ശിവരാജൻ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

റോഡ് പുനർനിർമ്മാണത്തിനുള്ള തുക അനുവദിക്കും: മന്ത്രി റോഷി അഗസ്റ്റിൻ

ജല അഥോറിറ്റിയുടെ നിർമാണ പ്രവർത്തനത്തിൽ ഉൾപ്പെട്ട റോഡുകളുടെ പുനർനിർമ്മാണത്തിനുള്ള തുക വെച്ചൂച്ചിറ പഞ്ചായത്തിന് അനുവദിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് സമ്പൂർണ കുടിവെള്ള പദ്ധതി നിർമാണോദ്‌ഘാടനം കൂത്താട്ടുകുളത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വെച്ചൂച്ചിറ പഞ്ചായത്തിലെ ജലവിതരണത്തിലെ പോരായ്മകൾ പരിഹരിച്ചു കുടിവെള്ളം നൽകുന്നതിനുള്ള നടപടി സ്വീകരിക്കും.   എല്ലാ വീട്ടിലും ശുദ്ധജലം ലഭിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഗ്രാമപഞ്ചായത്തിൽ സാധിക്കും. ഭൂഗർഭ ജലത്തിൽ ആരോഗ്യത്തിനു ദോഷകരമായി ബാധിക്കുന്ന മാലിന്യം  വർധിക്കുന്ന സാഹചര്യത്തിൽ ശുദ്ധമായ ജലം ലഭിക്കുക എന്നത് പ്രധാനപ്പെട്ട ആവശ്യം ആണ്. ഇതിനു പരിഹാരമായി ട്രീറ്റ് ചെയ്ത ജലം  ജല അതോറിറ്റി മുഖേന നൽകുന്നതിനുള്ള വലിയ പദ്ധതിയാണ് നടക്കുന്നത്.

ജല ദൗർലഭ്യത കൂടുന്ന ആ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ കൂടെ സഹകരണം ഉറപ്പാക്കുന്ന ജലജീവൻ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. എംഎൽഎ യുടെ പ്രവർത്തനഫലമായി പദ്ധതി ആവിഷ്‌ക്കാരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഏറ്റവും കൂടുതൽ തുക ലഭിക്കുന്നതിന് റാന്നി മണ്ഡലതിനു സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

വെച്ചൂച്ചിറയിൽ മുടങ്ങി കിടക്കുന്ന കുടിവെള്ള പദ്ധതികൾ റീറെണ്ടർ ചെയ്ത് മുഴുവൻ കുടുംബങ്ങൾക്കും ജലം നൽകാനാകും എന്നു അഡ്വ പ്രമോദ് നാരായണൻ എംഎൽഎ പറഞ്ഞു. ചിരകാല ആവശ്യത്തിന്റെ പരിസമാപ്തിയാണ് ജലജീവൻ പദ്ധതി നടത്തിപ്പിലൂടെ സാധ്യമാകുന്നത്. വലിയ പരിശ്രമം പദ്ധതി നടത്തിപ്പിനായി നടന്നു. വികസനപ്രവർത്തനങ്ങളിൽ ഒരുമിച്ചു നിന്ന് പ്രവർത്തിക്കുന്ന പഞ്ചായത്താണ് വെച്ചൂച്ചിറയെന്നും എംഎൽഎ പറഞ്ഞു.
ജല്‍ ജീവന്‍ മിഷനിലൂടെ 58.89 കോടി രൂപ ചെലവഴിച്ചാണ് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ 4586 കുടുംബങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പദ്ധതി നടപ്പാക്കുന്നത്.

ഗ്രാമ പഞ്ചായത്ത്‌പ്രസിഡന്റ് റ്റി കെ ജെയിംസ്, ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ്,ജല അതോറിറ്റി അംഗം ഉഷാലയം ശിവരാജൻ,   ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

സമ്പൂർണ കുടിവെള്ള പദ്ധതി നേട്ടം കൈവരിക്കുന്നു: മന്ത്രി റോഷി അഗസ്റ്റിൻ

സമ്പൂർണ കുടിവെള്ളമെന്ന നേട്ടം റാന്നി കൈവരിക്കുകയാണെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത് സമ്പൂർണ കുടിവെള്ള പദ്ധതി നിർമാണോദ്‌ഘാടനം മഠത്തുംമൂഴിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ സുരക്ഷിതമായ ജലസ്രോതസ് ഉണ്ടായിരുന്നതിനാൽ കുടിവെള്ള പ്രശ്നം ഉയർന്നു വന്നിരുന്നില്ല. എന്നാൽ ഇപ്പോൾ ഭൂഗർഭ ജലം കുറയുകയും കടലിലെ ജലനിരപ്പ് ഉയരുകയും ചെയുന്നത് ഗൗരവമേറിയ പ്രശ്നം ആണ്.

ശുദ്ധജലം ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ താല്പര്യത്തോടെ ജല ജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രവർത്തനം നിരീക്ഷിച്ചു സമയബന്ധിതമായി  പൂർത്തിയാക്കും. സർക്കാർ അധികാരത്തിൽ വരുമ്പോൾ 17 ലക്ഷം കുടുംബങ്ങളിൽ ജലവിതരണം നടത്തിയിരുന്നതിൽ നിന്ന് 38 ലക്ഷമായി ഉയർത്തികൊണ്ടു വരാൻ സാധിച്ചു.  ശേഷിക്കുന്ന വീടുകളിലേക്കുള്ള പ്രവർത്തനങ്ങൾ പുരോഗതിയിലാണെന്നും മന്ത്രി പറഞ്ഞു.

റാന്നി പെരുനാടിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാണ് കേന്ദ്ര സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയെന്ന് അഡ്വ പ്രമോദ് നാരായണൻ എംഎൽഎ പറഞ്ഞു. വീടുകളിൽ ജലം എത്തിക്കുന്നതിന് 34.77 കോടി രൂപയുടെ പ്രവർത്തനങ്ങൾ ആണ് നടപ്പാക്കുന്നത്. മഞ്ഞത്തോട് ആദിവാസി ജനവിഭാഗത്തിലെ 23 കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശികൾ ആകാൻ സാധിച്ചത് വലിയ നേട്ടമാണെന്നും എംഎൽഎ പറഞ്ഞു.

ജല്‍ ജീവന്‍ മിഷനിലൂടെ 34.77 കോടി രൂപ ചെലവഴിച്ചാണ് റാന്നി പെരുനാട്  ഗ്രാമപഞ്ചായത്തിലെ 3338 കുടുംബങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പദ്ധതി നടപ്പാക്കുന്നത്.

ഗ്രാമ പഞ്ചായത്ത്‌പ്രസിഡന്റ് പി എസ് മോഹനൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി,  ജല അതോറിറ്റി അംഗം ഉഷാലയം ശിവരാജൻ, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!