നിപ എന്തുകൊണ്ട് വീണ്ടും കോഴിക്കോട്? സംസ്ഥാനം സീറോ സർവലൻസ് പഠനം നടത്തും

 

 

konnivartha.com: നിപ എന്തുകൊണ്ട് വീണ്ടും കോഴിക്കോട്? സംസ്ഥാനം സീറോ സർവലൻസ് പഠനം നടത്തുമെന്നു മുഖ്യമന്ത്രി  നിപ എന്തുകൊണ്ടു വീണ്ടും കോഴിക്കോട് എന്നതുമായി ബന്ധപ്പെട്ട് ഐ.സി.എം.ആർ. വ്യക്തമായ ഉത്തരം നൽകിയിട്ടില്ലെന്നും, ഇതുമായി ബന്ധപ്പെട്ടു സംസ്ഥാനം സീറോ സർവലൻസ് പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ വിശദമായ പ്രൊപ്പോസൽ തയാറാക്കാൻ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വവ്വാലുകളെ സംബന്ധിച്ച് ഐ.സി.എം.ആർ നടത്തിയ പഠനത്തിന്റെ വിവരങ്ങളും നമുക്ക് ലഭ്യമാകും. വവ്വാലിനെ പിടിക്കാതെ തന്നെ സാമ്പിൾ ശേഖരിച്ചുള്ള ഗവേഷണം തോന്നക്കൽ വൈറളോജി ഇൻസ്റ്റിട്ട്യൂട്ടിൻറെ സഹായത്തോടെ നടപ്പാക്കും. 2018ൽ കോഴിക്കോടും 2019ൽ എറണാകുളത്തും 2021ൽ വീണ്ടും കോഴിക്കോടും നിപ രോഗബാധ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തു നിപ രോഗനിർണയത്തിനായി ലാബുകൾ സജ്ജമാണ്. തോന്നക്കലിലെ ഇൻസ്റ്റിറ്റൂട്ട് ഓഫ് വൈറോളജിയിൽ നിപ വൈറസ് രോഗം നിർണ്ണയിക്കാൻ സാമ്പിൾ പരിശോധനാ സംവിധാനമുണ്ട്. 2021 സെപ്റ്റംബർ മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രത്യേകം സജ്ജീകരിച്ച ലാബിൽ നിപ രോഗ നിർണയ പരിശോധന നടന്നുവരുന്നുണ്ട്. ഇതു രണ്ടും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ളതാണ്. 2018ൽ സംസ്ഥാനത്ത് നിപ രോഗബാധ സംബന്ധിച്ച പ്രോട്ടോകോൾ പുറത്തിറക്കിയിരുന്നു. 2021 സെപ്റ്റംബറിൽ ഇത് പരിഷ്‌കരിച്ചു. നിപ ചികിൽസ, മരുന്നുകൾ, ഐസൊലേഷൻ, സാമ്പിൾ പരിശോധന തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കുന്നത് ഈ പ്രോട്ടോകോൾ പ്രകാരമാണ്. പുതിയ ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ 2023ൽ ചെറിയ ചില മാറ്റങ്ങളോടെ 2021ലെ പ്രോട്ടോകോളും ആരോഗ്യവിദഗ്ധ സമിതി പരിഷ്‌കരിച്ചിട്ടുണ്ട്.

2022ൽ ആരോഗ്യം, വനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ വർക്ക്ഷോപ്പിൽ സുപ്രധാനങ്ങളായ പരിപാടികൾ ആവിഷ്‌കരിച്ചിരുന്നു. വിദഗ്ധർ പങ്കെടുത്ത ഈ വർക്ക്ഷോപ്പിന്റെ അടിസ്ഥാനത്തിൽ നിപ പ്രതിരോധത്തിനായി കലണ്ടർ തയാറാക്കി കർമ്മപരിപാടി നടപ്പാക്കുകയാണ്. നിപ ഔട്ട്ബ്രേക്ക് നിരീക്ഷിക്കാൻ സി.ഡി.എം.എസ് പോർട്ടൽ ഇ-ഹെൽത്ത് രൂപീകരിച്ചു. വവ്വാലുകളിൽ നിന്ന് വൈറസ് ബാധ ഉണ്ടാകാതിരിക്കാനുളള സാമൂഹിക ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ട്.

ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ആരോഗ്യ പ്രവർത്തകർക്ക് സഹായം നൽകുന്നതിനും മാധ്യമങ്ങൾ കാണിക്കുന്ന ജാഗ്രതയെ പ്രത്യേകം അഭിനന്ദിക്കുന്നു. എന്നാൽ ചില തെറ്റായ പ്രവണതകളും ഉണ്ടായിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്നതും ഭീതി പടർത്തുന്നതുമായ വാർത്തകൾ നൽകാതിരിക്കാനുള്ള ജാഗ്രത തുടർന്നും കാണിക്കണം. അതീവ ഗുരുതര പ്രഹരശേഷിയുള്ള വൈറസാണിത്. ഫീൽഡിൽ ചെന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ രോഗബാധയേൽക്കാതിരിക്കാനുള്ള ജാഗ്രത ആരോഗ്യ പ്രവർത്തകർക്കൊപ്പം മാധ്യമ പ്രവർത്തകരിലും ഉണ്ടാകണം.

രണ്ടാം തരംഗത്തിനുള്ള സാധ്യത വളരെ കുറവാണെങ്കിലും പുർണ്ണമായും തള്ളിക്കളയാനാവില്ല എന്നാണ് നിപ അവലോകന യോഗത്തിൽ ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടത്. ആദ്യ ഘട്ടത്തിൽ നിപ കണ്ടെത്തിയ വടകര താലൂക്കിലെ കണ്ടൈൻമെന്റ് സോണിലെ കടകൾ തുറക്കുന്നത് വൈകീട്ട് അഞ്ച് മണി എന്നത് എട്ട് വരെയാക്കിയിട്ടുണ്ട്. കൂടുതൽ ഇളവുകൾ നൽകുന്ന കാര്യം 22നു ശേഷം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിപ വ്യാപനം തടയാൻ ശാസ്ത്രീയ മുൻകരുതലുകൾ, കൂട്ടായ പരിശ്രമവും സഹകരണവും അനിവാര്യം: മുഖ്യമന്ത്രി
നിപ രോഗബാധ പ്രതിരോധിക്കുന്നതിനു സംസ്ഥാന സർക്കാർ ജാഗ്രതയോടെയുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും ഇക്കാര്യത്തിൽ കൂട്ടായ പരിശ്രമവും സഹകരണവും അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിപ ഭീഷണി ഒഴിഞ്ഞുപോയെന്നു പറയാനാവില്ല. കൂടുതൽ പേരിലേക്ക് രോഗം പടർന്നിട്ടില്ലെന്നത് ആശ്വാസകരമാണ്. വ്യാപനം തടയുന്നതിനും രോഗബാധിതരായവർക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനും സംസ്ഥാനത്തെ മുഴുവൻ ആരോഗ്യസംവിധാനവും നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുകയാണ്. കോഴിക്കോട് ജില്ലയിലും കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലും നിപ വ്യാപനം തടയാൻ ശാസ്ത്രീയ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിപ തുടക്കത്തിൽതന്നെ കണ്ടെത്താനായതുകൊണ്ടാണു കൂടുതൽ അപകടകരമായ സാഹചര്യം ഒഴിവായതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അസ്വാഭാവികമായ പനി ശ്രദ്ധയിൽപ്പെട്ടയുടനെ സർക്കാർ ഇടപെട്ട് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. നിപ ആക്ഷൻ പ്ലാൻ ഉണ്ടാക്കുകയും 19 ടീമുകൾ ഉൾപ്പെട്ട നിപ കോർ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. കോഴിക്കോട് ഗവ: ഗസ്റ്റ് ഹൗസിൽ നിപ കൺട്രോൾ റൂം സജ്ജമാക്കി. കോൾ സെന്റർ തുറന്ന് ആരോഗ്യവകുപ്പിന്റെ ‘ദിശ’ സേവനവുമായി ബന്ധിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷൻ സൗകര്യവും, ഐ.സി.യു വെൻറിലേറ്റർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഉറപ്പ് വരുത്തി. ആരോഗ്യമന്ത്രി നേരിട്ട് സ്ഥലത്തെത്തിയാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മേഖലയിൽ നിന്നുള്ള മറ്റ് മന്ത്രിമാരും എം.എൽ.എമാരും പഞ്ചായത്ത് പ്രസിഡന്റുമാരും ഈ പ്രവർത്തനങ്ങളിലാകെ നേതൃത്വപരമായ പങ്കുവഹിച്ചു.

1286 പേരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. അവരിൽ 276 പേർ ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്. 122 പേർ രോഗികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമാണ്. 118 പേർ ആരോഗ്യ പ്രവർത്തകരാണ്. 994 പേർ നിരീക്ഷണത്തിലാണ്. രോഗ ലക്ഷണമുള്ള 304 പേരുടെ സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. ഇതിൽ 267 പേരുടെ പരിശോധനാഫലമാണ് വന്നത്. ആറു പേരുടെ ഫലമാണ് ഇതിൽ പോസിറ്റീവ് ആയിട്ടുള്ളത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇപ്പോൾ ഒമ്പതു പേരാണ് ഐസൊലേഷനിലുള്ളത്. നിപ രോഗപ്രതിരോധത്തിനും ചികിത്സയ്ക്കുമായി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മതിയായ ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. മരുന്നുകളുടെയും, നിപ പ്രതിരോധ സാമഗ്രികളുടെയും ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.

ഐസൊലേഷനിലുള്ളവരെ സഹായിക്കാനായി വോളന്റിയർ സേവനം ലഭ്യമാക്കുന്നുണ്ട്. വാർഡ് തിരിച്ചു പ്രാദേശികമായി സന്നദ്ധപ്രവർത്തകരുടെ ടീമിനെ സജ്ജീകരിക്കുകയാണ്. പഞ്ചായത്ത് നിശ്ചയിക്കുന്നവരാണ് വൊളണ്ടിയർമാർ ആകുന്നത്. പൊലീസിന്റെ പ്രത്യേക ശ്രദ്ധയും ഉറപ്പാക്കുന്നുണ്ട്. രോഗനിർണയത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മൈക്രോ ബയോളജി ലാബിലും തോന്നക്കലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ലാബിലും തുടർന്നും പരിശോധന നടത്തും. സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നാണു കണക്കാക്കുന്നത്.

നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം രൂപീകരിച്ചിട്ടുണ്ട്. പ്രാഥമിക, ദ്വിതീയ സമ്പർക്ക പട്ടികയിലുള്ളവർക്ക് ഉണ്ടായേക്കാവുന്ന മാനസിക പിരിമുറുക്കം, ഉൽക്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും അവരുടെ ബന്ധുക്കൾക്ക് ഉണ്ടാകുന്ന ആശങ്കയും കണക്കിലെടുത്താണു സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട കുഞ്ഞുങ്ങൾക്ക് പ്രത്യേക മാനസിക പിന്തുണ ഉറപ്പാക്കുന്നുണ്ട്. 1193 കോളുകൾ കോൾ സെൻററിൽ ലഭിച്ചു. 1099 പേർക്ക് മാനസിക പിന്തുണയും കൗൺസിലിങും നൽകി. ഇ-സഞ്ജീവനി ടെലിമെഡിസിൻ സേവനം തുടർന്നുവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!