രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചിത്രമേള: അവാർഡുകൾ നേടി എ ഫ്ലവർ ഇൻ എ ഫോഗ് ലൈറ്റ്, സംവേർ നിയർ ആൻഡ് ഫാർ, ലാൻഡ് ഓഫ് മൈ ഡ്രീംസ്

 

konnivartha.com: പുതിയ വിമാനത്താവളം വരുന്നതോടെ അപ്രത്യക്ഷമാകുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്രാമീണസ്‌കൃതിക്കു ചരമക്കുറിപ്പ് രചിച്ച ‘എ ഫ്ലവർ ഇൻ എ ഫോഗ് ലൈറ്റ്’ എന്ന ഡോക്യുമെന്ററി പതിനഞ്ചാമത് രാജ്യാന്തര ഡോക്യൂമെന്ററി, ഹ്രസ്വ ചിത്രമേളയിൽ (ഐ. ഡി. എസ്. എഫ്. എഫ്. കെ) ഷോർട് ഫിക്ഷൻ വിഭാഗത്തിൽ മികച്ച ഷോർട് ഡോക്യുമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ടു. ഗൗരവ് പുരി സംവിധാനവും ബനാസേർ അക്തർ നിർമാണവും നിർവഹിച്ച ഈ ഹിന്ദി ഡോക്യുമെന്റെറി സാങ്കേതിക വികസനത്തിന്റെ ഇരുണ്ട വശങ്ങളിലേക്ക് ക്യാമറ തിരിക്കുന്നു. നോൺ ഫിക്ഷൻ വിഭാഗത്തിൽ ഷോർട് ഡോക്യൂമെന്ററി ഫോർമാറ്റിൽ ഗുർലീൻ ഗ്രവാൾ സംവിധാനം ചെയ്ത ‘സംവേർ നിയർ ആൻഡ് ഫാർ’ ആണ് മികച്ച ഡോക്യുമെന്ററി.

നോൺ ഫിക്ഷൻ വിഭാഗത്തിൽ ലോംഗ് ഡോക്യുമെന്റററി ഫോർമാറ്റിൽ നൗഷീൻ ഖാൻ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച ‘ലാൻഡ് ഓഫ് മൈ ഡ്രീംസ്’ ആണ് മികച്ച ഡോക്യുമെൻററി. മികച്ച ക്യാമ്പസ് ഫിലിം ആയി അലൻ സാവിയോ ലോപ്പസ് സംവിധാനം ചെയ്ത ‘1 സാമുവൽ 17’ തെരെഞ്ഞെടുക്കപ്പെട്ടു. ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ ‘വെൻ ഐ ലുക്ക് അറ്റ് ദി ഹോറൈസൺ’ (സംവിധാനം: താരിക് അഹമ്മദ്) മികച്ച രണ്ടാമത്തെ ഡോക്യുമെന്ററി ആയി. നോൺ ഫിക്ഷൻ വിഭാഗത്തിൽ ഷോട്ട് ഡോക്യുമെന്ററി ഫോർമാറ്റിൽ സിദ്ധാന്ത് സരിൻ സംവിധാനം ചെയ്ത ‘മം’ മികച്ച രണ്ടാമത്തെ ഡോക്യുമെന്ററി ആയി തെരഞ്ഞാടെക്കപ്പെട്ടു. നോൺ ഫിക്ഷൻ വിഭാഗത്തിൽ ലോങ്ങ് ഡോക്യുമെന്ററി ഫോർമാറ്റിൽ പ്രതീക് ശേഖർ സംവിധാനവും നിർമാണവും നിർവഹിച്ച ‘ചർദ്ദി കല: ആൻ ഓഡ് ടു റെസീലിയൻസ്’ മികച്ച രണ്ടാമത്തെ ഡോക്യുമെന്ററി ആയി. നോൺ ഫിക്ഷൻ വിഭാഗത്തിൽ ലോർദസ് എം സുപ്രിയ സംവിധാനം ചെയ്ത ‘വാട്ട് ഡു ഐ ഡു ആഫ്റ്റർ യു’, വിഷ്ണുരാജ് പി സംവിധാനം ചെയ്ത ‘ദി സോയിൽ’ എന്നിവ

ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി. നോൺ ഫിക്ഷൻ വിഭാഗത്തിൽ വിഭാഗത്തിൽ ലോംഗ് ഡോക്യുമെന്ററി ഫോർമാറ്റിൽ ദിവ്യ കർണാരെ സംവിധാനം ചെയ്ത ’15 സെക്കന്റ്‌സ് എ ലൈഫ് ടൈം’ ജൂറിയുടെ പ്രത്യേക പരാമർശം നേടി. ലോങ്ങ് ഡോക്യുമെന്ററി ഫോർമാറ്റിൽ എഡിറ്റിങ്ങിനുള്ള കുമാർ ടാക്കീസ് അവാർഡ് അർബാബ് അഹമ്മദ് സംവിധാനവും നിർമ്മാണവും നിർവഹിച്ച് ‘ഇൻസൈഡ്‌സ് ആൻഡ് ഔട്ട്‌സൈഡ്‌സ്’ അർഹമായി. ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ സമാപന ചടങ്ങ് നടന്ന തിരുവനന്തപുരം കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്തു. മികച്ച ഡോക്യുമെന്ററിക്ക് 2 ലക്ഷം രൂപയും സർട്ടിഫിക്കറ്റും മികച്ച രണ്ടാമത്തെ ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും മികച്ച ക്യാമ്പസ് ഫിലിമിന് 50,000 രൂപയും സർട്ടിഫിക്കറ്റുമാണ് വിതരണം ചെയ്തത്. കുമാർ ടാക്കീസ് അവാർഡിന് 20,000 രൂപയും സർട്ടിഫിക്കറ്റും ആണ് സമ്മാനത്തുക.

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേള ജനാധിപത്യത്തെ സമ്പുഷ്ടമാക്കുന്നു : മുഖ്യമന്ത്രി പുരസ്‌കാര വിതരണം മുഖ്യമന്ത്രി നിർവഹിച്ചു

വ്യത്യസ്തതളെയും വിമത ശബ്ദങ്ങളെയും അടിച്ചമർത്തുമ്പോളല്ല മറിച്ച് അവ ആവിഷ്‌കരിക്കാനുള്ള ഇടം തുറക്കുമ്പോഴാണ് ജനാധിപത്യം പൂർണമാകുന്നതെന്നും അവ പ്രദർശിപ്പിക്കാനുള്ള വേദിയാണ് ഐ.ഡി.എസ്.എഫ്.എഫ്.കെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചിത്രമേളയുടെ സമാപന സമ്മേളനം തിരുവനന്തപുരം കൈരളി തിയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 44 രാജ്യങ്ങളിലെ മനുഷ്യാവസ്ഥകളെ ചിത്രീകരിക്കുന്ന 286 ചിത്രങ്ങൾ ആസ്വാദകർക്കും നിരൂപകർക്കും മുന്നിലെത്തിക്കാൻ ഈ മേളക്ക് സാധിച്ചുവന്നതിൽ അതിയായ സന്തോഷമുണ്ട്.

സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളെ കുറിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മിക്കപ്പെടുന്ന ഡോക്യുമെൻററികൾക്കായുള്ളതാണ് ഐ.ഡി.എസ്.എഫ്.എഫ്.കെ ജനാധിപത്യത്തെ സമ്പുഷ്ടമാക്കുന്ന വേദിയാണിതെന്ന് നിസംശയം പറയാം. ജനജീവിതവുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഷയങ്ങളെ പ്രമേയമാക്കുന്ന സിനിമകൾ അവതരിപ്പിക്കുന്നതിനുള്ള സ്വതന്ത്ര വേദിയെന്ന നിലയിൽ 15 വർഷം കൊണ്ട് ചലച്ചിത്രപ്രവർത്തകർക്കിടയിൽ വലിയ മതിപ്പ് ഉളവാക്കാൻ ഈ രാജ്യാന്തര ഡോക്യുമെന്ററി ചിത്ര മേളക്ക് കഴിഞ്ഞിട്ടുണ്ട്. വിയോജിപ്പുകളെ അടിച്ചമർത്താനുള്ള എല്ലാ ശ്രമങ്ങളെയും നിയമപരമായി പരാജയപ്പെടുത്തി പ്രദർശനനാനുമതി നേടിയ അനുഭവം നമുക്കുണ്ട്. ഫെസ്റ്റിവലിനെ പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ഇന്ത്യയിലെ കർഷക പ്രക്ഷോഭം, പൗരത്വ നിയമഭേദഗതിക്കെതിരെ ഷഹീൻബാഗിലെ സ്ത്രീകൾ നയിച്ച പ്രതിഷേധ സമരം, ഇറാനിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ പ്രതികരിച്ച പെൺകുട്ടിയുടെ വധശിക്ഷ, മുംബൈയിലെ വിദ്യാർത്ഥി ആത്മഹത്യ പശ്ചാത്തലത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ജാതിവിവേചനം തുടങ്ങി ലോകമെമ്പാടുമുള്ള സമകാലിക പ്രശ്‌നങ്ങൾ ശക്തമായും തീവ്രമായും പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ മേളക്ക് കഴിഞ്ഞു. സംവിധായികയായും സാമൂഹികപ്രവർത്തകയുമായും നാലു പതിറ്റാണ്ടുകാലമായി സ്ത്രീപക്ഷ ചലച്ചിത്ര കൂട്ടായ്മയുടെ ഭാഗമായ, സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം, ആരോഗ്യം വിദ്യാഭ്യാസം മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിൽ നാല്പതോളം ഡോക്യുമെന്ററികൾ സംവിധാനം ചെയ്ത ദീപ ധൻരാജിനെ സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് നൽകി ആദരിക്കുന്നതിൽ കേരളത്തിന് അഭിമാനമുണ്ട് – മുഖ്യമന്ത്രി പറഞ്ഞു. ദീപ ധൻരാജിനുള്ള ലൈഫ്‌ടൈം അച്ചീവ്മെന്റ് പുരസ്‌ക്കാരവും, കഥ കഥേതര വിഭങ്ങൾക്കുള്ള പുരസ്‌ക്കാരവും മുഖ്യമന്ത്രി സമ്മാനിച്ചു. ലോംഗ് ഡോക്യുമെന്ററി വിഭാഗത്തിൽ മികച്ച ചിത്രസംയോജനത്തിനുള്ള കുമാർ ടാക്കീസ് അവാർഡ് മന്ത്രി വി. ശിവൻകുട്ടി സമ്മാനിച്ചു. ജൂറി അംഗങ്ങൾക്കുള്ള ഉപഹാരം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ സമ്മാനിച്ചു.

ആനുകാലികവും പ്രസക്തവുമായ വിഷയങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ പൊതു സമൂഹത്തിലേക്കെത്തിക്കാൻ ഹ്രസ്വ ചിത്രങ്ങൾക്കും ഡോക്യുമെന്ററികൾക്കുമാണ് കഴിയുന്നതെന്ന് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.രാജ്യാന്തര മേളയിലെ വിദേശ രാജ്യങ്ങളുടെയും വിവിധ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം മേളയുടെ പ്രധാന്യവും പ്രസക്തിയും ഉയർത്തി കാട്ടുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാതരം രാഷ്ട്രീയ കാഴ്ചപ്പാടുകളും പറഞ്ഞ ചിത്രങ്ങൾക്ക് ഇടം നൽകിയ മേള എന്ന നിലയിൽ കേരളത്തിന്റെ ഐ.ഡി.എസ്.എഫ്.എഫ്.കെ മഹത്തരമാണെന്ന് ദീപ ധൻരാജ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.

സാംസ്‌ക്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, വൈസ് ചെയർമാൻ പ്രേംകുമാർ, ജൂറി ചെയർമാൻ ഷോനക്ക് സെൻ, ജൂറി അംഗം തിലോത്തമ ഷോം, ഡെപ്യൂട്ടി ഡയറക്ടർ (ഫെസ്റ്റിവൽ) എച്ച്.ഷാജി, എന്നിവർ പങ്കെടുത്തു.

error: Content is protected !!