മന്ത്രിസഭായോഗ തീരുമാനങ്ങൾ- 26/07/2023

* പ്ലസ് വണ്ണിന് 97 താൽക്കാലിക ബാച്ചുകൾക്ക് അനുമതി; ബാച്ചുകൾ കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ

സംസ്ഥാനത്തെ ഹയർസെക്കണ്ടറി സ്‌കൂളുകളിലെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാർ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ 97 താൽക്കാലിക ബാച്ചുകൾ അധികമായി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ആറ് ജില്ലകളിലെ വിവിധ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലാണ് അധിക ബാച്ചുകൾ അനുവദിച്ചത്.

പ്രവേശന നടപടികൾ അവസാനിപ്പിക്കുമ്പോൾ താൽക്കാലികമായി അനുവദിച്ച ഏതെങ്കിലും ബാച്ചിൽ മതിയായ എണ്ണം വിദ്യാർത്ഥികൾ പ്രവേശനം നേടാത്ത സാഹചര്യമുണ്ടെങ്കിൽ അത്തരം ബാച്ചുകൾ റദ്ദ് ചെയ്യും. ആ ബാച്ചിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ അതേ സ്‌കൂളിലെ സമാന ബാച്ചിലോ സമീപത്തുള്ള സ്‌കൂളിലെ സമാന ബാച്ചിലേക്കോ മാറ്റും.

* 2023-24ലെ മദ്യനയം അംഗീകരിച്ചു

2023-24ലെ മദ്യനയം അംഗീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

* മെൻറൽ ഹെൽത്ത് നഴ്‌സിങ് കോഴ്‌സ്

തിരുവനന്തപുരം, ആലപ്പുഴ സർക്കാർ നഴ്‌സിങ് കോളേജുകളിൽ 2023-24 അധ്യയനവർഷം മുതൽ വിദ്യാർത്ഥി പ്രവേശനശേഷി 8 വീതമായി നിജപ്പെടുത്തി എംഎസ് സി (മെൻറൽ ഹെൽത്ത് നഴ്‌സിങ് കോഴ്‌സ്) ആരംഭിക്കുന്നതിന് അനുമതി നൽകി.

* തുടർച്ചാനുമതി

പത്രപ്രർത്തക പെൻഷൻ, ഇതര പെൻഷനുകൾ തുടങ്ങിയവ തീർപ്പാക്കുന്നതിന് വിവര പൊതുജനസമ്പർക്ക വകുപ്പിൽ അനുവദിച്ച ഡെപ്യൂട്ടി ഡയറക്ടർ തസ്തികയ്ക്ക് 1.4.2023 മുതൽ 31.3.2024 വരെ തുടർച്ചാനുമതി നൽകി.

തൃശൂർ ജില്ലയിലെ ചിട്ടി ആർബിട്രേഷൻ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് രജിസ്‌ട്രേഷൻ വകുപ്പിൽ സൃഷ്ടിച്ചിരുന്ന 4 സബ് രജിസ്ട്രാറുടെയും 6 ക്ലർക്കിൻറെയും താൽക്കാലിക തസ്തികകളിൽ 2 സബ് രജിസ്ട്രാറുടെയും 4 ക്ലർക്കിൻറെയും തസ്തികകൾക്ക് 31.03.2024 വരെ തുടർച്ചാനുമതി നൽകാൻ തീരുമാനിച്ചു.

* ശമ്പള പരിഷ്‌ക്കരണം

മലബാർ ദേവസ്വം ബോർഡിലെ സർക്കാർ അംഗീകാരമുള്ള തസ്തികകളിലെ സ്ഥിരം ജീവനക്കാർക്ക് 1.7.2019 മുതൽ മുൻകാല പ്രാബല്യത്തോടെ 11-ാം ശമ്പള പരിഷ്‌ക്കരണ ഉത്തരവിൻറെ ആനുകൂല്യം വ്യവസ്ഥകൾക്ക് വിധേയമായി നൽകാൻ തീരുമാനിച്ചു.

* ജൈവ വൈവിധ്യ പൈതൃക പ്രദേശമാക്കും

കാസർഗോഡ് ജില്ലയിലെ വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ ഇടയിലക്കാട്കാവ് ജൈവ വൈവിധ്യ പൈതൃക പ്രദേശമായി വിജ്ഞാപനം ചെയ്യുന്നതിന് തുടർ നടപടികൾ സ്വീകരിക്കും.

* സാധൂകരിച്ചു

ഭാരതീയ ചികിത്സാവകുപ്പിൻറെ സുഗമമായ പ്രവർത്തനങ്ങൾക്കായി 116 തസ്തികകൾ സൃഷ്ടിച്ച നടപടി സാധൂകരിച്ചു.

* ഗംഗാ സിങ് വനംവകുപ്പ് മേധാവി

പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ്) ആയി ഗംഗാ സിങിനെ നിയമിക്കാൻ തീരുമാനിച്ചു. ബെന്നിച്ചൻ തോമസ് വിരമിക്കുന്നതിനെ തുടർന്ന് 1.8.2023 മുതൽ ഉണ്ടാകുന്ന ഒഴിവിലേക്കാണ് നിയമനം.

* തസ്തിക

കേരള പബ്ലിക്ക് എൻറർ പ്രൈസസ്സ് (സെലക്ഷനും റിക്രൂട്ട്‌മെൻറും) ബോർഡിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

* ധനസഹായം തുല്യമായി വീതിച്ച് നൽകും

പത്തനംതിട്ട മല്ലപ്പള്ളിയിൽ മോക്ക് ഡ്രില്ലിനിടെ മരണപ്പെട്ട ബിനു സോമന്റെ നിയമപരമായ അനന്തരാവകാശികൾക്ക് സർക്കാർ അനുവദിച്ച നാല് ലക്ഷം രൂപയുടെ ധനസഹായം തുല്യമായി വീതിച്ച് നൽകും. സഹോദരിക്കും സംരക്ഷണയിൽ കഴിഞ്ഞ് വന്ന സഹോദരപുത്രനുമാണ് തുക വീതിച്ച് നൽകുക.

*ഉത്തരവ് പരിഷ്‌ക്കരിക്കും

27 താൽക്കാലിക ജെസിഎഫ്എം കോടതികളെ സ്ഥിരം കോടതികളാക്കി മാറ്റുന്നതിന് അനുമതി നൽകിയ ഉത്തരവ് പരിഷ്‌ക്കരിക്കാൻ തീരുമാനിച്ചു. 26 ജെസിഎഫ്എം കോടതികളും ഒരു അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുമാണ് സ്ഥിരം കോടതികളാക്കുക. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് അനുവദിച്ച ഒരു ഹെഡ് ക്ലാക്ക് /ജൂനിയർ സൂപ്രണ്ട് തസ്തികളെ അപ്‌ഗ്രേഡ് ചെയ്ത് നൽകും.

* ബി.പി.സി.എല്ലിന് അനുമതി

കൊച്ചിയിൽ ജൈവമാലിന്യം കംപ്രസ്ഡ് ബയോഗ്യാസ് ആക്കി മാറ്റുന്ന പ്ലാൻറ് സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം, ജലം, വൈദ്യുതി, എന്നിവ നൽകുന്നതിനും പൈപ്പ് ലൈൻ ഇടുന്നതിനുമുള്ള അനുമതി ബിപിസിഎല്ലിന് നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. വിശദമായ പ്രോപ്പോസൽ 2023 ഒക്ടോബർ ഒന്നിനകം തയ്യാറാക്കി സമർപ്പിക്കാൻ ബിപിസില്ലിനോട് ആവശ്യപ്പെടും.

* പരിവർത്തനാനുമതി

പാലക്കാട് ജില്ലയിലെ ലക്കിടി പേരൂർ 2 വില്ലേജിൽ ഞാവിളിൻകടവ് പാലം എലിവേറ്റഡ് സ്ട്രക്ച്ചർ ആയി നിർമ്മിക്കുന്നതിന് ആവശ്യമായി വരുന്ന 90 സെൻറ് നെൽവയൽ പൊതുആവശ്യത്തിനായി വ്യവസ്ഥകൾക്ക് വിധേയമായി പരിവർത്തനാനുമതി നൽകാൻ തീരുമാനിച്ചു

* തുക അനുവദിക്കും

2018 ലെ പ്രളയവുമായി ബന്ധപ്പെട്ട് മില്ലുടമകൾക്ക് നഷ്ടയിനത്തിൽ നൽകാനുള്ള തുക 10 കോടിയായി നിജപ്പെടുത്തി ഒറ്റത്തവണയായി തീർപ്പാക്കുന്നതിന് നിബന്ധനകളോടെ അനുവദിക്കാൻ തീരുമാനിച്ചു. ഭാവിയിൽ കൂടുതൽ നഷ്ടപരിഹാരം സർക്കാരിനോട് ആവശ്യപ്പെടുകയില്ലെന്ന സമ്മതപത്ര വ്യവസ്ഥയിൽമേലായിരിക്കും തുക വിതരണം ചെയ്യുക.

സർക്കാരിൽ നിന്ന് തുക ലഭ്യമാകുന്ന മുറക്ക് പ്രളയവുമായി ബന്ധപ്പെട്ട എല്ലാ മില്ലുടമകൾക്കും മില്ലുടമ സംഘടനയിൽ അംഗമാണോ അല്ലയോ എന്നത് പരിശോധിക്കാതെ നഷ്ടപരിഹാരം നൽകി എന്ന് മില്ലുടമ സംഘടനാ പ്രതിനിധികളും സപ്ലൈകോ സി എം ഡിയും ഉറപ്പ് വരുത്തേണ്ടതാണ്.

error: Content is protected !!