കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 06/03/2023 )

ആരോഗ്യവും വൈദ്യശാസ്ത്ര ഗവേഷണവും’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
“ഞങ്ങൾ ലോകത്തിനു മുന്നിൽ ‘ഏക ഭൂമി, ഏകാരോഗ്യം’ എന്ന കാഴ്ചപ്പാടു മുന്നോട്ടുവച്ചിട്ടുണ്ട്. മനുഷ്യർ, മൃഗങ്ങൾ, സസ്യങ്ങൾ എന്നിങ്ങനെ എല്ലാ ജീവജാലങ്ങൾക്കുമുള്ള സമഗ്ര ആരോഗ്യപരിരക്ഷ ഇതിൽ ഉൾപ്പെടുന്നു”
“വൈദ്യചികിത്സ താങ്ങാവുന്നതാക്കി മാറ്റുക എന്നതാണു ഞങ്ങളുടെ ഗവണ്മെന്റിന്റെ ഏറ്റവും വലിയ മുൻ‌ഗണന”
“ആയുഷ്മാൻ ഭാരത്, ജൻ ഔഷധി പദ്ധതികൾ പാവപ്പെട്ടവരും ഇടത്തരക്കാരുമായ ഒരുലക്ഷം കോടിയിലധികം രോഗികൾക്കു തുണയായി”
“പിഎം-ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗത്യം പുതിയ ആശുപത്രികൾ സൃഷ്ടിക്കുക മാത്രമല്ല, പുതിയതും സമ്പൂർണവുമായ ആരോഗ്യ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു”
“ആരോഗ്യസംരക്ഷണത്തിൽ സാങ്കേതിക ശ്രദ്ധ കേന്ദ്രീകരിക്കുന്നതു സംരംഭകർക്കു മികച്ച അവസരമാണ്. ഇതു സാർവത്രിക ആരോഗ്യപരിരക്ഷയ്ക്കായുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക് ഉത്തേജനമേകും”
“ഇന്ന് ഔഷധമേഖലയുടെ വിപണിവലിപ്പം 4 ലക്ഷം കോടിയാണ്. സ്വകാര്യ മേഖലയും അക്കാദമികമേഖലയും തമ്മിലുള്ള ശരിയായ ഏകോപനത്തിലൂടെ ഇത് 10 ലക്ഷം കോടി മൂല്യമുള്ളതാകും”
ന്യൂഡൽഹി മാര്‍ച്ച് 06, 2023
‘ആരോഗ്യവും വൈദ്യശാസ്ത്ര ഗവേഷണവും’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി ബജറ്റുമായി ബന്ധപ്പെട്ടു ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളുടെ പരമ്പരയിൽ ഒമ്പതാമത്തേതാണ് ഇത്.
കോവിഡിനുമുമ്പും ശേഷവുമുള്ള സംവിധാനങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യപരിരക്ഷയെ വീക്ഷിക്കാനാകുമെന്നു സദസിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. മഹാമാരി സമ്പന്നരാജ്യങ്ങളെപ്പോലും പരീക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.  മഹാമാരി ആഗോള ശ്രദ്ധ ആരോഗ്യത്തിൽ കേന്ദ്രീകരിച്ചപ്പോൾ, ഇന്ത്യ ഒരുപടികൂടി മുന്നോട്ടു പോയി സൗഖ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. “അതുകൊണ്ടാണു ഞങ്ങൾ ലോകത്തിനു മുന്നിൽ ‘ഏകഭൂമി, ഏകാരോഗ്യം’ എന്ന കാഴ്ചപ്പാടു മുന്നോട്ടുവച്ചത്. മനുഷ്യർ, മൃഗങ്ങൾ, സസ്യങ്ങൾ എന്നിങ്ങനെ എല്ലാ ജീവജാലങ്ങൾക്കും സമഗ്രമായ ആരോഗ്യപരിരക്ഷ ഇതിൽ ഉൾപ്പെടുന്നു”.
മഹാമാരിക്കാലത്തു വിതരണശൃംഖലയുമായി ബന്ധപ്പെട്ടു പഠിച്ച പാഠങ്ങളെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. ഇതു വളരെ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. മഹാമാരി ഉച്ചസ്ഥായിയിൽ ആയിരുന്നപ്പോൾ ജീവൻരക്ഷാ ഉപകരണങ്ങളായ മരുന്നുകൾ, വാക്സിനുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ആയുധങ്ങളാക്കിയതിനെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻവർഷങ്ങളിലെ ബജറ്റുകളിൽ, വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നതു കുറയ്ക്കാൻ ഗവണ്മെന്റ് നിരന്തരം ശ്രമിച്ചിട്ടുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, ഇതിൽ എല്ലാ പങ്കാളികളുടെയും പങ്കിനും ഊന്നൽ നൽകി.
സ്വാതന്ത്ര്യലബ്ധിക്കുശേഷം പതിറ്റാണ്ടുകളായി ആരോഗ്യരംഗത്തു സംയോജിത ദീർഘവീക്ഷണം ഇല്ലായിരുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യകാര്യം കേവലം ആരോഗ്യ മന്ത്രാലയത്തിൽ മാത്രമായി പരിമിതപ്പെടുത്തുന്നതിനുപകരം ഇപ്പോൾ ഗവണ്മെന്റിന്റെ സർവതോമുഖ സമീപനമാണു ഞങ്ങൾ മുന്നോട്ടുവയ്ക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. “വൈദ്യചികിത്സ താങ്ങാനാകുന്ന നിരക്കിൽ ലഭ്യമാക്കുക എന്നതാണു ഞങ്ങളുടെ ഗവൺമെന്റിന്റെ ഏറ്റവും വലിയ മുൻ‌ഗണന” –  ആയുഷ്മാൻ ഭാരത‌ിലൂടെ പാവപ്പെട്ട രോഗികളുടെ ഏകദേശം 80,000 കോടി രൂപ ഈ പദ്ധതിക്കു കീഴിലുള്ള സൗജന്യ ചികിത്സയിലൂടെ ലാഭിക്കാൻ കഴിഞ്ഞുവെന്നു പ്രധാനമന്ത്രി പറഞ്ഞു. നാളെ, അതായതു മാർച്ച് 7, ജൻ ഔഷധി ദിനമായി ആചരിക്കുന്നതു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 9000 ജൻ ഔഷധി കേന്ദ്രങ്ങളിലൂടെ താങ്ങാനാകുന്ന നിരക്കിലുള്ള മരുന്നുകൾ രാജ്യത്തുടനീളമുള്ള ദരിദ്രരുടെയും ഇടത്തരക്കാരുടെയും ഏകദേശം 20,000 കോടി രൂപ ലാഭിച്ചതായി വ്യക്തമാക്കി. ഇതിനർത്ഥം ഈ രണ്ടു പദ്ധതികൾ പൗരന്മാരുടെ ഒരു ലക്ഷം കോടി രൂപ ലാഭിച്ചു എന്നാണ്.
ഗുരുതര രോഗങ്ങളുടെ ചികിത്സയ്ക്കായി കരുത്തുറ്റ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ വേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി വ്യക്തമാക്കി. ഗവൺമെന്റ് മുഖ്യ ശ്രദ്ധയേകുന്നതു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പരിശോധനാ കേന്ദ്രങ്ങളും പ്രഥമ ശുശ്രൂഷയും ലഭ്യമാക്കുന്നതിനായി രാജ്യത്തുടനീളമുള്ള വീടുകളോടു ചേർന്ന് 1.5 ലക്ഷത്തിലധികം ആരോഗ്യ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നുണ്ടെന്നും പറഞ്ഞു. പ്രമേഹം, അർബുദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ ഗുരുതര രോഗങ്ങൾ പരിശോധിക്കുന്നതിനുള്ള സൗകര്യങ്ങളും ഈ കേന്ദ്രങ്ങളിൽ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. പിഎം-ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗത്യത്തിനു കീഴിൽ ചെറുപട്ടണങ്ങൾക്കും ഗ്രാമങ്ങൾക്കും നിർണായകമായ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും, ഇതു പുതിയ ആശുപത്രികൾക്കു തുടക്കം കുറിക്കുക മാത്രമല്ല, പുതിയതും സമ്പൂർണവുമായ ആരോഗ്യ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. തൽഫലമായി, ആരോഗ്യ സംരംഭകർ, നിക്ഷേപകർ, പ്രൊഫഷണലുകൾ എന്നിവർക്കായി നിരവധി അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഈ മേഖലയിലെ മാനവവിഭവശേഷി സംബന്ധിച്ചു പറയവേ, കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ 260ലധികം പുതിയ മെഡിക്കൽ കോളേജുകൾ തുറന്നതായി ചൂണ്ടിക്കാട്ടി. ഇത് 2014നെ അപേക്ഷിച്ചു ബിരുദ, ബിരുദാനന്തര മെഡിക്കൽ കോഴ്സുകളിലെ മെഡിക്കൽ സീറ്റുകൾ ഇരട്ടിയാക്കി. ഈ വർഷത്തെ ബജറ്റിൽ നഴ്സിങ് മേഖലയ്ക്ക് ഊന്നൽ നൽകുന്ന കാര്യവും പ്രധാനമന്ത്രി വ്യക്തമാക്കി. “മെഡിക്കൽ കോളേജുകൾക്കു സമീപം 157 നഴ്സിങ് കോളേജുകൾ തുറക്കുന്നതു വൈദ്യശാസ്ത്ര മാനവവിഭവശേഷിയുടെ ദിശയിലേക്കുള്ള വലിയ ചുവടുവയ്പാണ്. ആഭ്യന്തര ആവശ്യം മാത്രമല്ല, ആഗോള ആവശ്യം നിറവേറ്റാനും ഇത് ഉപയോഗപ്രദമാകും” – അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യശാസ്ത്ര സേവനങ്ങൾ നിരന്തരം പ്രാപ്യവും താങ്ങാനാകുന്നതുമാക്കുന്നതിൽ സാങ്കേതികവിദ്യയുടെ പങ്ക് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഈ മേഖലയിൽ സാങ്കേതിക വിദ്യ നടപ്പാക്കുന്നതിൽ ഗവൺമെന്റിന്റെ ശ്രദ്ധയെപ്പറ്റി വിശദമായി വിവരിക്കുകയും ചെയ്തു. “ഡിജിറ്റൽ ആരോഗ്യ ഐഡി സൗകര്യത്തിലൂടെ പൗരന്മാർക്കു സമയബന്ധിതമായ ആരോഗ്യ പരിരക്ഷ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇ-സഞ്ജീവനി പോലുള്ള പദ്ധതികളിലൂടെ ടെലികൺസൾട്ടേഷനിലൂടെ 10 കോടി പേർ ഇതിനകം പ്രയോജനം നേടിയിട്ടുണ്ട്” –  അദ്ദേഹം പറഞ്ഞു. 5ജി ഈ മേഖലയിൽ സ്റ്റാർട്ടപ്പുകൾക്കു പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു. മരുന്നുവിതരണത്തിലും പരിശോധനാ സേവനങ്ങളിലും ഡ്രോണുകൾ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നു. “ഇതു സംരംഭകർക്കു മികച്ച അവസരമാണ്. സാർവത്രിക ആരോഗ്യപരിരക്ഷയ്ക്കായുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക് ഇത് ഉത്തേജനമേകും” – അദ്ദേഹം പറഞ്ഞു. ഏതെങ്കിലും സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കാൻ അദ്ദേഹം സംരംഭകരോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ആവശ്യമായ വ്യവസ്ഥാപിത പ്രതികരണം പ്രധാനമന്ത്രി അക്കമിട്ടു നിരത്തി. വൈദ്യശാസ്ത്ര ഉപകരണ മേഖലയിലെ പുതിയ പദ്ധതികളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ബൾക്ക് ഡ്രഗ് പാർക്കുകൾ, വൈദ്യശാസ്ത്ര ഉപകരണ പാർക്കുകൾ, പിഎൽഐ സ്കീമുൾക്കായി 30,000 കോടി തുടങ്ങിയവയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ കാര്യത്തിൽ 12-14 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരുംവർഷങ്ങളിൽ ഈ വിപണി 4 ലക്ഷം കോടി രൂപയിലെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാവിയിലെ വൈദ്യശാസ്ത്ര സാങ്കേതിക വിദ്യയ്ക്കും ഉയർന്ന നിലവാരത്തിലുള്ള ഉൽപ്പാദനത്തിനും ഗവേഷണത്തിനുമായി ഇന്ത്യ വിദഗ്ധ മനുഷ്യശക്തിയുടെ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഐഐടി പോലുള്ള സ്ഥാപനങ്ങളിൽ ബയോമെഡിക്കൽ എൻജിനിയറിങ് പോലുള്ള കോഴ്സുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ-അക്കാദമിക, ഗവണ്മെന്റ്  സഹകരണത്തിന്റെ വഴികൾ കണ്ടെത്താൻ അദ്ദേഹം പങ്കാളികളോട് ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ഔഷധമേഖലയിൽ ലോകത്തിന്റെ വർധിച്ചുവരുന്ന വിശ്വാസം ഉയർത്തിക്കാട്ടി, ഇതു മുതലെടുക്കേണ്ടതിന്റെയും ഈ പ്രതിച്ഛായ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കേണ്ടതിന്റെയും ആവശ്യകതയ്ക്ക് ഊന്നൽ നൽകി. ഔഷധ മേഖലയിൽ ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി മികവിന്റെ കേന്ദ്രങ്ങളിലൂടെ പുതിയ പദ്ധതി ആവിഷ്കരിച്ചുവരികയാണെന്നും ഇതു സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു. “ഇന്ത്യയിലെ ഔഷധ മേഖലയുടെ വിപണി വലിപ്പം ഇന്ന് 4 ലക്ഷം കോടിയാണ്” – പ്രധാനമന്ത്രി പറഞ്ഞു. വിപണിവലിപ്പം 10 ലക്ഷം കോടിക്കപ്പുറം വളരാൻ സാധ്യതയുള്ളതിനാൽ സ്വകാര്യമേഖലയും അക്കാദമിക മേഖലയും തമ്മിൽ ഏകോപനം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയ്ക്കും അദ്ദേഹം ഊന്നൽ നൽകി. ഔഷധ  മേഖലകൾ നിക്ഷേപത്തിനുള്ള സുപ്രധാന ഇടങ്ങൾ തിരിച്ചറിയണമെന്നു പ്രധാനമന്ത്രി നിർദേശിച്ചു. ഈ മേഖലയിലെ തുടർ ഗവേഷണത്തിനായി ഗവണ്മെന്റ് കൈക്കൊണ്ട നിരവധി നടപടികൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഗവേഷണ വ്യവസായത്തിനായി ഐസിഎംആർ നിരവധി പുതിയ ലാബുകൾ തുറന്നിട്ടുണ്ടെന്നും വ്യക്തമാക്കി.
രോഗനിവാരണവുമായി ബന്ധപ്പെട്ട് ആരോഗ്യ പരിപാലനത്തിൽ ഗവണ്മെന്റിന്റെ ശ്രമങ്ങൾ ചെലുത്തുന്ന സ്വാധീനം ശ്രീ മോദി ചൂണ്ടിക്കാട്ടി. ശുചിത്വത്തിനായുള്ള ശുചിത്വഭാരതയജ്ഞം, പുക സംബന്ധമായ രോഗങ്ങൾക്കുള്ള ഉജ്വല പദ്ധതി, ജലജന്യ രോഗങ്ങളെ നേരിടാനുള്ള ജൽ ജീവൻ ദൗത്യം, വിളർച്ചയും പോഷകാഹാരക്കുറവും പരിഹരിക്കുന്നതിനുള്ള ദേശീയ പോഷണ ദൗത്യം എന്നിവ അദ്ദേഹം അക്കമിട്ടു നിരത്തി. അന്താരാഷ്ട്ര ചെറുധാന്യ വർഷത്തിൽ ‘ശ്രീ അന്ന’ ചെറുധാന്യങ്ങളുടെ പങ്കിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അതുപോലെ, പിഎം മാതൃ വന്ദന യോജന, ഇന്ദ്രധനുഷ് ദൗത്യം, യോഗ, ഫിറ്റ് ഇന്ത്യ പ്രസ്ഥാനം, ആയുർവേദം എന്നിവ രോഗങ്ങളിൽ നിന്നു ജനങ്ങളെ സംരക്ഷിക്കുന്നു. ഇന്ത്യയിൽ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ പരമ്പരാഗത വൈദ്യശാസ്ത്രത്തിനുള്ള ആഗോള കേന്ദ്രം സ്ഥാപിക്കുന്നതു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ആയുർവേദത്തിൽ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിനുള്ള തന്റെ അഭ്യർഥന ആവർത്തിക്കുകയും ചെയ്തു.
ആധുനിക വൈദ്യശാസ്ത്ര അടിസ്ഥാനസൗകര്യം മുതൽ വൈദ്യശാസ്ത്ര മാനവവിഭവശേഷി വരെയുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾ എടുത്തുകാട്ടി‌യ ശ്രീ മോദി, പുതിയ കഴിവുകൾ പൗരന്മാർക്കുള്ള ആരോഗ്യ സൗകര്യങ്ങളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും ഇന്ത്യയെ ലോകത്തെ ഏറ്റവും ആകർഷകമായ മെഡിക്കൽ ടൂറിസം കേന്ദ്രമാക്കി മാറ്റുകയാണു ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി. മെഡിക്കൽ ടൂറിസം ഇന്ത്യയിൽ വളരെ വലിയ മേഖലയാണെന്നും രാജ്യത്തു തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള വലിയ മാധ്യമമായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏവരുടെയും പ്രയത്നത്തിലൂടെ മാത്രമേ ഇന്ത്യയിൽ വികസിത ആരോഗ്യ – സൗഖ്യ ആവാസവ്യവസ്ഥ സൃഷ്ടിക്കാനാകൂ എന്നു പ്രസംഗം ഉപസംഹരിക്കവേ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിലപ്പെട്ട നിർദേശങ്ങൾ നൽകാൻ എല്ലാ പങ്കാളികളോടും അദ്ദേഹം അഭ്യർഥിച്ചു. “കൃത്യമായ രൂപരേഖ ഉപയോഗിച്ച്, തീരുമാനിച്ച ലക്ഷ്യങ്ങൾക്കായി സമയപരിധിക്കുള്ളിൽ ബജറ്റ് വ്യവസ്ഥകൾ നടപ്പാക്കാൻ നമുക്കു കഴിയണം. അടുത്ത ബജറ്റിനുമുമ്പു നമുക്കു മുന്നിലുള്ള സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കുന്നതിനും എല്ലാ പങ്കാളികളെയും ഒപ്പം കൊണ്ടുപോകുന്നതിനും നിങ്ങളുടെ അനുഭവത്തിന്റെ പ്രയോജനം വേണ്ടതുണ്ട്” – വെബിനാറിൽ പങ്കെടുത്തവരോട് അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് തൊഴില്‍ മേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
”എന്‍.ഡി.എ ഭരിക്കുന്ന 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും തുടര്‍ച്ചയായി തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നു”
”വിവിധ ഡിജിറ്റല്‍ വേദികളും മൊബൈല്‍ ആപ്പുകളും വെബ് പോര്‍ട്ടലുകളും വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയുടെ സഹായത്തോടെ മുഴുവന്‍ നിയമന പ്രക്രിയകളും സുതാര്യമാക്കി”
”കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഗുജറാത്തില്‍ 1.5 ലക്ഷത്തിലധികം യുവജനങ്ങള്‍ക്ക് സംസ്ഥാന ഗവണ്‍മെന്റില്‍ ജോലി ലഭിച്ചു”
”വികസനത്തിന്റെ ചക്രങ്ങള്‍ ചലിക്കുമ്പോള്‍, എല്ലാ മേഖലകളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു”
”വരും വര്‍ഷങ്ങളില്‍ ഇന്ത്യ ഏറ്റവും വലിയ ഉല്‍പ്പാദന കേന്ദ്രമായി മാറുമെന്ന് ലോകമെമ്പാടുമുള്ള വിദഗ്ധര്‍ വിശ്വസിക്കുന്നു”
”ഗവണ്‍മെന്റിന്റെ സമഗ്ര വികസന സമീപനം വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു”
”യുവാക്കളുടെ നൈപുണ്യ വികസനത്തിനാണ് മുന്‍ഗണന നല്‍കുന്നത്”
”കര്‍മ്മയോഗി ഭാരത് ഓണ്‍ലൈന്‍ വേദിയിലെ വിവിധ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ പരമാവധി പ്രയോജനപ്പെടുത്തുക”
ന്യൂഡൽഹി മാര്‍ച്ച് 06, 2023
ഗുജറാത്ത് ഗവണ്‍മെന്റിന്റെ തൊഴില്‍ മേളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.
ഹോളി ഉത്സവം അടുത്ത് വരുമ്പോള്‍ ഗുജറാത്ത് തൊഴില്‍ മേളയും സംഘടിപ്പിക്കുന്നത് നിയമന കത്തുകള്‍ സ്വീകരിക്കുന്നവരുടെ ആഘോഷങ്ങള്‍ ഇരട്ടിയാക്കുമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗുജറാത്തില്‍ രണ്ടാം തവണയാണ് തൊഴില്‍ മേള നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, യുവജനങ്ങള്‍ക്ക് അവസരങ്ങള്‍ നിരന്തരമായ നല്‍കുന്നതിനും രാജ്യത്തിന്റെ വികസനത്തില്‍ അവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധത എടുത്തുപറയുകയും ചെയ്തു. പരമാവധി തൊഴിലവസരങ്ങള്‍ നല്‍കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റിന്റേയും എന്‍.ഡി.എ(ദേശീയ ജനാധിപത്യ സംഖ്യം) സംസ്ഥാന ഗവണ്‍മെന്റുകളുടേയും എല്ലാ വകുപ്പുകളും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതില്‍ പ്രധാനമന്ത്രി സന്തോഷവും പ്രകടിപ്പിച്ചു. കേന്ദ്ര ഗവണ്‍മെന്റിന് പുറമെ എന്‍.ഡി.എ ഭരിക്കുന്ന 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും തുടര്‍ച്ചയായി തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന യുവജനങ്ങള്‍ സമ്പൂര്‍ണ്ണ സമര്‍പ്പണത്തോടും അര്‍പ്പണബോധത്തോടും കൂടി അമൃത് കാലിന്റെ പ്രതിജ്ഞകള്‍ നിറവേറ്റാന്‍ സംഭാവനകള്‍ നല്‍കുമെന്ന വിശ്വാസവുംഅദ്ദേഹം പ്രകടിപ്പിച്ചു.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി വിവിധ മേഖലകളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ 18 ലക്ഷം യുവാക്കള്‍ ജോലി നേടിയതിന് പുറമെ കഴിഞ്ഞ 5 വര്‍ഷത്തിനിടെ 1.5 ലക്ഷത്തിലധികം യുവാക്കള്‍ക്ക് സംസ്ഥാന ഗവണ്‍മെന്റില്‍ ജോലി ലഭിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. ഒരു നിയമന കലണ്ടര്‍ സൃഷ്ടിച്ച് നിശ്ചിത സമയത്തിനുള്ളില്‍ ഗുജറാത്ത് ഗവണ്‍മെന്റ് നിയമന പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം 25,000-ത്തിലധികം യുവജനങ്ങള്‍ക്ക് സംസ്ഥാന ഗവണ്‍മെന്റില്‍ ജോലി നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി വിവിധ ഡിജിറ്റല്‍ വേദികളും മൊബൈല്‍ ആപ്പുകളും വെബ് പോര്‍ട്ടലുകളുംവികസിപ്പിച്ച സാങ്കേതികവിദ്യയുടെ സഹായത്തോടെ മുഴുവന്‍ നിയമന പ്രക്രിയകളും സുതാര്യമാക്കിയെന്നും എടുത്തുപറഞ്ഞു.
യുവജനങ്ങള്‍ ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിലവിലെ ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി അടിസ്ഥാന സൗകര്യം വികസനപദ്ധതികള്‍, ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കല്‍, രാജ്യത്ത് സ്വയം തൊഴിലുള്ള ശരിയായ പരിസ്ഥിതി സൃഷ്ടിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രത്യക്ഷവും പരോക്ഷവുമായ തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള മൂര്‍ത്തമായ തന്ത്രത്തിന് അടിവരയിടുകയും ചെയ്തു. തൊഴിലിന്റെ മാറുന്ന സ്വഭാവത്തിനനുസരിച്ച് യുവജനങ്ങള്‍ക്ക് ഉറപ്പായ സാമ്പത്തിക സഹായവും നൈപുണ്യ വികസനവും നല്‍കുന്നതിന് ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
”വികസനത്തിന്റെ ചക്രങ്ങള്‍ ചലിക്കുമ്പോള്‍ എല്ലാ മേഖലയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും”, പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തിനും വിവരസാങ്കേതികവിദ്യയ്ക്കും ഒപ്പം മറ്റ് മേഖലകളിലെ വികസനപദ്ധതികള്‍ക്കുമായി ദശലക്ഷക്കണക്കിന് കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നതിന് അദ്ദേഹം അടിവരയിട്ടു. ഗുജറാത്തില്‍ മാത്രം ഇപ്പോള്‍ 1.25 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടക്കുന്നുണ്ടെന്നും ഈ വര്‍ഷത്തെ ബജറ്റില്‍ അടിസ്ഥാന സൗകര്യവികസനത്തിനായി 10 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
”വരും വര്‍ഷങ്ങളില്‍ ഇന്ത്യ ഏറ്റവും വലിയ ഉല്‍പ്പാദന കേന്ദ്രമായി മാറുമെന്ന് ലോകമെമ്പാടുമുള്ള വിദഗ്ധര്‍ വിശ്വസിക്കുന്നു”, പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഈ വിപ്ലവം നയിക്കാന്‍ പോകുന്നത് യുവാക്കളാണെന്നതിന് അദ്ദേഹം അടിവരയിട്ടു. 20,000 കോടി മുതല്‍മുടക്കില്‍ ഗുജറാത്തിലെ ദാഹോദില്‍ റെയില്‍വേ എഞ്ചിന്‍ ഫാക്ടറി നിര്‍മ്മിക്കുന്നുണ്ടെന്നും സമീപഭാവിയില്‍ സംസ്ഥാനം അര്‍ദ്ധചാലകങ്ങളുടെ ഒരു വലിയ ഹബ്ബായി മാറാന്‍ പോകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
”ഗവണ്‍മെന്റിന്റെ സമഗ്ര വികസന സമീപനം വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്”, പ്രധാനമന്ത്രി പറഞ്ഞു. നയപരമായ തലത്തിലുണ്ടായ സുപ്രധാനമായ മാറ്റങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇന്ന് 90,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന്റെ ഫലമായി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അതോടൊപ്പം ദശലക്ഷക്കണക്കിന് യുവാക്കളെ സ്വയം തൊഴിലിലേക്ക് പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. ”ബാങ്ക് ഗ്യാരണ്ടി ഇല്ലാതെയാണ് ഈ ഗവണ്‍മെന്റ് സാമ്പത്തിക സഹായം നല്‍കുന്നത്”, മുദ്ര യോജനയും സ്റ്റാന്‍ഡപ്പ് ഇന്ത്യ പദ്ധതിയും ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സ്വാശ്രയ സംഘങ്ങളില്‍ ചേര്‍ന്നുകൊണ്ട് ദശലക്ഷക്കണക്കിന് സ്ത്രീകള്‍ സ്വന്തം കാലില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നൂറുകണക്കിന് കോടിയുടെ സാമ്പത്തിക സഹായം ഗവണ്‍മെന്റ് നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ പുതിയ സാദ്ധ്യതകള്‍ക്കായി വന്‍തോതില്‍ വൈദഗ്ധ്യമുള്ള മനുഷ്യശേഷിയെ ഒരുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും ചൂണ്ടിക്കാട്ടി. എല്ലാ പ്രദേശങ്ങളിലെയും ദലിതര്‍ക്കും അധഃസ്ഥിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും തുല്യ അവസരം നല്‍കുമെന്ന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും നൈപുണ്യ വികസനത്തില്‍ നിന്ന് പ്രയോജനം നേടണമെന്ന ഗവണ്‍മെന്റിന്റെ ശ്രമത്തിന് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ”യുവജനളുടെ നൈപുണ്യ വികസനത്തിനാണ് മുന്‍ഗണന നല്‍കുന്നത്”, പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയ്ക്ക് കീഴില്‍ 30 സ്‌കില്‍ ഇന്ത്യ അന്താരാഷ്ട്ര കേന്ദ്രങ്ങള്‍ വികസിപ്പിക്കുമെന്നും യുവജനങ്ങള്‍ക്ക് നവയുഗ സാങ്കേതികവിദ്യയിലൂടെയുള്ള പരിശീലനം നല്‍കുമെന്നും ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ചെറുകിട കൈത്തൊഴിലാളികളെ പരിശീലിപ്പിക്കുന്ന പ്രധാനമന്ത്രി വിശ്വകര്‍മ്മ യോജനയേയും സ്പര്‍ശിച്ച അദ്ദേഹം ഇത് ചെറുകിട വ്യവസായങ്ങളുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ലോക വിപണിയിലേക്കുള്ള ഒരു പ്രവേശന കവാടമായി മാറുമെന്നും പറഞ്ഞു. ഗുജറാത്തില്‍ ഐ.ടി.ഐ (വ്യാവസായിക പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ)കളുടെയും അവയിലെ സീറ്റുകളുടെയും എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനയുണ്ടായതായി മാറിക്കൊണ്ടിരിക്കുന്ന ജോലികള്‍ക്കായി യുവാക്കളെ നിരന്തരം സജ്ജരാക്കുന്നതില്‍ ഐ.ടി.ഐകള്‍ക്കുള്ള പങ്കിന് അടിവരയിട്ടുകൊണ്ട്, പ്രധാനമന്ത്രി അറിയിച്ചു. ”ഗുജറാത്തിലെ 600 ഐ.ടി.ഐകളിലെ 2 ലക്ഷത്തോളം സീറ്റുകളില്‍ വ്യത്യസ്ത നൈപുണ്യങ്ങള്‍ക്കായുള്ള പരിശീലനം നല്‍കുന്നുണ്ട്”പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗുജറാത്തിലെ ഐ.ടി.ഐകളില്‍ നിന്നുള്ള തൊഴില്‍ നിയമനങ്ങള്‍ വളരെ മികച്ചതായതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ദശാബ്ദങ്ങളില്‍ അവഗണിച്ചിരുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതിനായി എല്ലാ അവസരങ്ങളും വികസിപ്പിക്കുന്നതിനാണ് ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തനത് ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന കെവാഡിയ-ആതാ നഗറിലെ യൂണിറ്റി മാളിന്റെ മാതൃകയില്‍ രാജ്യത്തുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളിലും ഒരു യൂണിറ്റി മാളും 50 പുതിയ ടൂറിസ്റ്റ് കേന്ദ്രങ്ങളും വികസിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഏകലവ്യ സ്‌കൂളില്‍ ഏകദേശം 40,000 അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവജനങ്ങളുടെ ഏക ലക്ഷ്യം ഗവണ്‍മെന്റ് ജോലി നേടുക എന്നതാണെങ്കില്‍ അവരുടെ വ്യക്തിത്വ വികസനം നിലയ്ക്കുമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. കഠിനാദ്ധ്വാനവും അര്‍പ്പണബോധവുമാണ് അവരെ ഇവിടെ എത്തിച്ചതെന്നും പുതിയ എന്തെങ്കിലും പഠിക്കാനുള്ള ത്വര ജീവിതത്തിലുടനീളം അവരെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ”നിങ്ങളുടെ നിയമനം എവിടെയായിരുന്നാലും നിങ്ങളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കുക. എല്ലാ ഗവണ്‍മെന്റ് ജീവനക്കാരനും മികച്ച പരിശീലനം നല്‍കുന്നതിനാണ് ഞങ്ങളുടെ ശ്രമം” കര്‍മ്മയോഗി ഭാരത് ഓണ്‍ലൈന്‍ വേദിയിലെ വിവിധ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ യുവജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
error: Content is protected !!