വൈദ്യുതി ഉപയോക്താക്കള്‍ക്ക് വിതരണം ചെയ്തു വൈദ്യുത മേഖലയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം

ഇടതടവില്ലാതെ ഗുണമേന്മയുള്ള വൈദ്യുതി ഉപയോക്താക്കള്‍ക്ക് വിതരണം ചെയ്തു വൈദ്യുത മേഖലയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വൈദ്യുത മേഖലയിലെ വികസനവും, അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള നവീകരണവും ലക്ഷ്യമാക്കി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സഹകരണത്തോടു കൂടി കേരള സംസ്ഥാന വൈദ്യുത ബോര്‍ഡ് നടപ്പാക്കുന്ന നവീകരിച്ച വിതരണ മേഖല പദ്ധതിയുടെ(ആര്‍ഡിഎസ്എസ് ) ജില്ലാതല ശിൽപ്പശാലയുടെ ഉദ്ഘാടനം കോഴഞ്ചേരില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് സമ്പൂര്‍ണ വൈദ്യൂതീകരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇത് വിജയകരമായി നടപ്പാക്കി. വിതരണമേഖല ശക്തി പെടുത്തുന്നതിനായി 2018-22 കാലയളവില്‍ ദ്യൂതി -1 പദ്ധതിയില്‍ പെടുത്തി ജില്ലയില്‍ 60 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിക്കുകയും 95 ശതമാനം പൂര്‍ത്തീകരിക്കുകയും ചെയ്തു. ദ്യൂതി 2 പദ്ധതിയില്‍ പെടുത്തി 2023- 27 കാലയളവില്‍ ആകെ 368 കൊടി രൂപയുടെ പദ്ധതിക്കും അനുമതി ആയിട്ടുണ്ട്. ഊര്‍ജനഷ്ടം കുറച്ച് ഇടതടവില്ലാതെ ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതിയാണ് ഇത്.
പ്രസരണ മേഖലയുടെ ഒരു വന്‍ കുതിച്ചു ചാട്ടം ലക്ഷ്യമാക്കി ട്രാന്‍സ്ഗ്രിഡിന്റെ ശബരി പാക്കേജില്‍ ഉള്‍പ്പെടുത്തി പത്തനംതിട്ടയില്‍ ഒരു 220 കെവി ജിഐഎസ് സബ്സ്റ്റേഷന്‍, കാക്കാട് ഒരു 220 കെവി ജിഐഎസ് സബ്സ്റ്റേഷന്‍, 43 കിമി 220/110 കെവി മള്‍ട്ടി സര്‍ക്യൂട്ട് ലൈന്‍, 8.2 കിമി 220 കെവി ലൈന്‍ എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ധൃത ഗതിയില്‍ നടന്നു വരുന്നു. മൊത്തം പദ്ധതി തുകയായ 244 കോടി രൂപയില്‍ ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ 50 ശതമാനം മുകളില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ അടൂര്‍, ഏനാത്ത് എന്നീ 66 കെവി സബ്സ്റ്റേഷകളുടെ ശേഷി 110 കെവിയാക്കി ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി വരുന്നു. കൂടാതെ തെങ്ങമം, പള്ളിക്കല്‍, തീയാടിക്കല്‍, മണ്ണാരകുളഞ്ഞി എന്നിവിടങ്ങളില്‍ പുതിയ 110 കെവി സബ്സ്റ്റേഷനുകള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.
ഗുണമേന്മയുള്ള വൈദ്യുതി തടസമില്ലാതെ ലഭ്യമാക്കുന്നതിനാണ് ആര്‍ഡിഎസ്എസ് പദ്ധതി നടപ്പാക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ആന്റോ ആന്റണി എംപി പറഞ്ഞു. അറുപതു ശതമാനം കേന്ദ്ര സഹായവും 40 ശതമാനം സംസ്ഥാന സഹായവും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പത്തനംതിട്ട ജില്ലയ്ക്ക് ആദ്യ ഘട്ടത്തില്‍ 116.83 കോടി രൂപ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പുതിയ പ്രോപ്പോസലില്‍ പത്തനംതിട്ട ജില്ലയ്ക്ക് 802 കോടി രൂപയുടെ നിര്‍ദേശങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. നഗരത്തിനും ഗ്രാമീണ മേഖലയ്ക്കും പുറമേ ആദിവാസി മേഖലകളില്‍ താമസിക്കുന്നവര്‍ക്കും വൈദ്യുതി എത്തിക്കും. അട്ടത്തോട്, മഞ്ഞത്തോട് ട്രൈബല്‍ കോളനികളിലേക്ക് അണ്ടര്‍ഗ്രൗണ്ട് കേബിള്‍ മുഖേന വൈദ്യുതി എത്തിക്കുമെന്നും എംപി പറഞ്ഞു.
വൈദ്യുതി ലൈന്‍ വലിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പൊതുജനങ്ങളുടെ അറിവോടു കൂടി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഉറപ്പാക്കണമെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, അടൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജി ചെറിയാന്‍, കെഎസ്ഇബി ഡിസ്ട്രിബ്യൂഷന്‍ ചീഫ് എന്‍ജിനിയര്‍ പി.കെ. പ്രേംകുമാര്‍, ഡെപ്യുട്ടി ചീഫ് എന്‍ജിനിയര്‍ വി.എന്‍. പ്രസാദ്, എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ബി. ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പദ്ധതിയുടെ വിശദാംശങ്ങൾ എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ  അനി എൻ രാജ്‌, പി.എൻ . അശോക് എന്നിവർ അവതരിപ്പിച്ചു. ശില്പശാലയിൽ ജില്ലയിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിൽ നിന്നും ഉള്ള ജനപ്രതിനിധികൾ പങ്കെടുത്തു. വിവിധ ജനപ്രതിനിധികൾ അവരവരുടെ പ്രദേശങ്ങളിൽ ഈ പദ്ധതിയിലേക്കു  വേണ്ട നിർദേശങ്ങൾ അവതരിപ്പിച്ചു.
error: Content is protected !!