പമ്പയിലും പരിസരത്തും അനധികൃതമായി പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ മാറ്റി

 

പത്തനംതിട്ട: പമ്പയിലും പരിസരത്തും അനധികൃതമായി പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ പമ്പ പോലീസ് സ്ഥലത്തുനിന്നും ഒഴിപ്പിച്ചു. കേരള ഹൈകോടതിയുടെ ഉത്തരവിനെതുടർന്നാണ് നടപടി. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം, പോലീസ് റിക്കവറി വാഹനം ഉപയോഗിച്ച് വാഹനങ്ങൾ ഹിൽ ടോപ് ഭാഗത്തേക്ക് മാറ്റുകയും,വാഹന ഉടമകളിൽ നിന്നും പിഴ ഈടാക്കുകയും, ഉടമകൾക്ക് താക്കീത്
നൽകുകയും ചെയ്തു.

 

ഇന്ന് ഉച്ചയ്ക്ക് മുമ്പ് വരെ ഇത്തരത്തിൽ പാർക്ക് ചെയ്തിരുന്ന അമ്പതിലധികം വാഹനങ്ങൾ നീക്കംചെയ്തു. 15 പേർക്ക് വരെ സഞ്ചരിക്കാവുന്ന വാഹനങ്ങൾ പമ്പ വരെയെത്തി തീർത്ഥാടകരെ അവിടെ ഇറക്കിയശേഷം നിലക്കലെത്തി പാർക്ക് ചെയ്യണമെന്നും, ദർശനം കഴിഞ്ഞു തീർത്ഥാടകർ പമ്പയിൽ തിരികെയെത്തുമ്പോൾ, വാഹനങ്ങളെത്തി കയറ്റിക്കൊണ്ട് തിരിച്ചുപോകണമെന്നും ഹൈക്കോടതി വിധി നിലവിലുണ്ട്.

നിലക്കൽ നിന്നും പമ്പ വരെയുള്ള റോഡിൽ പാർക്കിങ്ങിന് അനുമതിയില്ല. അനധികൃതമായി
പാർക്ക് ചെയ്‌താൽ നീക്കം ചെയ്യണമെന്നും കോടതി വിധിയിൽ നിർദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അനധികൃത പാർക്കിങ്ങിനെതിരെ പോലീസ് നടപടി കർശനമാക്കിയത്. പോലീസ് ഇൻസ്‌പെക്ടർ മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ രണ്ടുദിവസമായി വാഹനങ്ങൾ
നീക്കം ചെയ്യുന്ന നടപടി തുടരുകയാണ്. എസ് ഐമാരായ വിമൽ രംഗനാഥ്, മാനുവൽ എസ് സി പി ഓ അഭിലാഷ് സി പി ഓമാരായ സുധീഷ്, അരുൺ മധു ഡ്രൈവർമാരായ ഷിജോ,
ഫൈസൽ എന്നിവരും പങ്കെടുത്തു.

error: Content is protected !!