മണ്ഡല മാസ പൂജകൾക്കായി ശബരിമല തിരുനട തുറന്നു:വന്‍ ഭക്ത ജന തിരക്ക്

മണ്ഡലകാല ഉത്സവത്തിനു വേണ്ടി ശബരിമല തിരുനട തുറന്നു . ശബരിമലയില്‍ വന്‍ ഭക്ത ജനത്തിരക്കാണ് .

മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിനായി ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ശബരിമല ക്ഷേത്ര ശ്രീകോവില്‍ തുറക്കുന്നു

ശബരിമല നട തുറന്നു; ദര്‍ശന പുണ്യത്താല്‍ മനം നിറഞ്ഞ് തീര്‍ഥാടകര്‍
konnivartha.com: മണ്ഡല പൂജയ്ക്കായി ശബരിമല നട തുറന്നു. ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകള്‍. ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട വൈകിട്ട് അഞ്ചിന് തുറന്നു. ക്ഷേത്രതന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിച്ചു.
പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്നി പകര്‍ന്നു. ശേഷം ഇരുമുടി കെട്ടുമേന്തി ശരണം വിളികളുമായി ഭക്തര്‍ പതിനെട്ട് പടികള്‍ കയറി അയ്യനെ കണ്ടു സായൂജ്യമടഞ്ഞു. ഭക്തര്‍ക്ക് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്തു. നട തുറന്ന ദിനത്തില്‍  പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
ശബരിമലയിലെ പുതിയ പുറപ്പെടാ മേല്‍ശാന്തിയായി ജയരാമന്‍ നമ്പൂതിരിയും  മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയും ചുമതല ഏറ്റെടുത്തു.  ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവന്ന ഇരുവരേയും സ്ഥാനമൊഴിഞ്ഞ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളില്‍ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിച്ചു. തുടര്‍ന്ന് ജയരാമന്‍ നമ്പൂതിരിയെ തന്ത്രി കണ്ഠര് രാജീവര്, അയ്യപ്പന് മുന്നില്‍ വച്ച് കലശാഭിഷേകം നടത്തി മേല്‍ശാന്തിയായി അവരോധിക്കുകയും, അദ്ദേഹത്തെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കയറ്റുകയും ചെയ്തു. നട അടച്ച ശേഷം അയ്യപ്പന്റെ മൂലമന്ത്രം മേല്‍ശാന്തിയുടെ കര്‍ണങ്ങളിലേക്ക് തന്ത്രി പകര്‍ന്നു നല്‍കി. ഇതിനു പിന്നാലെ മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനു മുന്നില്‍  കലശാഭിഷേകം നടത്തി ഹരിഹരന്‍ നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി അവരോധിച്ചു.
അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് അംഗം പി.എം. തങ്കപ്പന്‍, എഡിജിപി എം.ആര്‍. അജിത്ത് കുമാര്‍, ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ എം. മഹാജന്‍, ദേവസ്വം സെക്രട്ടറി
കെ. ബിജു, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വൃശ്ചികം ഒന്നായ (17) പുലര്‍ച്ചെ പുറപ്പെടാ ശാന്തിമാരായ ഇവരായിരിക്കും ഇരു ക്ഷേത്ര നടകളും തുറക്കുക. ഒരു വര്‍ഷത്തെ പൂജാ കര്‍മ്മം പൂര്‍ത്തിയാക്കിയ നിലവിലെ മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരി  (16) ന് രാത്രി തന്നെ അയ്യപ്പനോട് യാത്ര ചൊല്ലി പടിയിറങ്ങി.

നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡല ഉത്സവ കാലം. മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും. 2023 ജനുവരി 14ന് ആണ് മകരവിളക്ക്. തീര്‍ഥാടനം ജനുവരി 20ന് സമാപിക്കും.

ആദ്യ ദിനം മുതല്‍ ഭക്തരുടെ തിരക്ക്

നട തുറന്ന ആദ്യ ദിനത്തില്‍ തന്നെ കലിയുഗ വരദന്റെ ദര്‍ശനത്തിനായി ശബരിമലയിലേക്ക് ഒഴുകിയെത്തിയത് പതിനായിരത്തിലധികം പേര്‍. വൈകിട്ട് അഞ്ചിനാണ് മണ്ഡല ഉത്സവത്തിനായി ശബരിമല നട തുറന്നത്. വൃശ്ചിക പുലരിയില്‍  (17) ആണ് തീര്‍ത്ഥാടനം  ആരംഭിക്കുന്നതെങ്കിലും നടയടയ്ക്കും വരെയും ശരണം വിളിയും കൂപ്പുകൈകളുമായി ഹരിഹരസുതന്റെ മുന്നിലേക്ക് ഭക്തര്‍ എത്തിക്കൊണ്ടേയിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചമുതല്‍ തന്നെ നിരവധി ഭക്തര്‍ അയ്യപ്പദര്‍ശനത്തിനായി പമ്പയില്‍ വിരിവച്ചു കാത്തിരിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഭക്തരെ സന്നിധാനത്തേക്ക് മല ചവിട്ടാന്‍ അനുവദിച്ചത്. ആ സമയമത്രയും അക്ഷമരായി, അയ്യപ്പമന്ത്രങ്ങള്‍ ചൊല്ലി കാത്തിരിക്കുകയായിരുന്നു അവര്‍.
മഹാപ്രളയ കാലഘട്ടം മുതല്‍ കഴിഞ്ഞ തവണ വരെയുള്ള ഓരോ മണ്ഡല-മകരവിളക്ക് മഹോത്സവ കാലഘട്ടത്തിലും തീര്‍ത്ഥാടനത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഇക്കുറിയുണ്ടായില്ല എന്നതാണ് തീര്‍ത്ഥാടകരുടെ വന്‍ തിരക്കിന് കാരണമെന്ന് കരുതപ്പെടുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഈ തീര്‍ത്ഥാടകരില്‍ ബഹുഭൂരിപക്ഷവും എന്നത് ശബരിമല തീര്‍ത്ഥാടനം  പഴയ പ്രതാപത്തിലേക്ക്  തിരിച്ചുവരുന്നതിന്റെ സൂചനകള്‍ കൂടി നല്‍കുന്നു. തീര്‍ഥാടകര്‍ക്കായി സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും വിപുലമായ ക്രമീകരണങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.
അയ്യപ്പഭക്തര്‍ക്ക് വിവരങ്ങള്‍ അറിയാന്‍ ഇ-ബുള്ളറ്റിന്‍;ദേവസ്വം മന്ത്രി  (17) പ്രകാശനം ചെയ്യും
ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി അയ്യപ്പസന്നിധിയിലെത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി ഇ-ബുള്ളറ്റിന്‍ ‘സന്നിധാനം’ തയാറായി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ദേവസ്വം വകുപ്പും ചേര്‍ന്നു തയാറാക്കിയ ഇ-ബുള്ളറ്റിന്റെ പ്രകാശനം സന്നിധാനത്ത് ദേവസ്വം ഗസ്റ്റ് ഹൗസില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കും. എംഎല്‍എമാര്‍, ദേവസ്വം പ്രസിഡന്റ് തുടങ്ങിയവര്‍ പങ്കെടുക്കും. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ബുള്ളറ്റിന്‍ ഒരുക്കിയിട്ടുണ്ട്.ശബരിമലയില്‍ സൗരോര്‍ജ വൈദ്യുതി പദ്ധതിക്ക് തുടക്കമായി

ശബരിമലയില്‍ ആദ്യമായി നടപ്പാക്കുന്ന സൗരോര്‍ജ വൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ നിര്‍വഹിച്ചു. ശബരി ഗസ്റ്റ് ഹൗസിന്റെ മുകളിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് സൗരോര്‍ജ വൈദ്യുതി പദ്ധതിക്ക് തുടക്കം കുറച്ചത്. പദ്ധതിയിലൂടെ എട്ടു കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. ചെന്നൈ കുമരന്‍ സില്‍ക്‌സാണ് പദ്ധതിക്ക് ആവശ്യമായ അഞ്ചു ലക്ഷം രൂപ സ്‌പോണ്‍സര്‍ ചെയ്തത്. അടുത്ത ഘട്ടത്തില്‍ പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 
ശബരിമല വിശേഷങ്ങള്‍ (17.11 2022)
പുലര്‍ച്ചെ 2.30 മണിക്ക് പള്ളി ഉണര്‍ത്തല്‍
3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.45 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11 മണി വരെയും  നെയ്യഭിഷേകം
7.30 ന്  ഉഷപൂജ
11.30. ന് ..25 കലശാഭിഷേകം
തുടര്‍ന്ന് …..കളഭാഭിഷേകം
12.30ന്  ……ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കല്‍
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്… ദീപാരാധന
7 മുതല്‍ പുഷ്പാഭിഷേകം
9മണിക്ക്  …അത്താഴപൂജ
10.50ന്   ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

മണ്ഡലകാല ഉത്സവത്തോട് അനുബന്ധിച്ച് ശബരിമല സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള കേരള പോലീസിന്റെ ആദ്യസംഘം ചുമതലയേറ്റു

 

വലിയ നടപ്പന്തല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററും ശബരിമലയുടെ ചുമതലയുമുള്ള എഡിജിപി എം.ആര്‍. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം മഹാജന്‍ സന്നിഹിതനായിരുന്നു. ശബരിമല പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍ ആദ്യ ബാച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കി. സ്വാമിമാര്‍ക്ക് സുഗമമായ ദര്‍ശനവും, തൃപ്തിയോടെ തൊഴിത് ഇറങ്ങാനുള്ള സൗകര്യവും ഒരുക്കുകയാണ് സേനയുടെ ദൗത്യം. വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. പരസ്പര സഹകരണത്തോടെയുള്ള പ്രവര്‍ത്തനം ഈ ഉത്സവ കാലം വിജയകരമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സന്നിധാനത്തും പരിസരത്തുമായി 1250  പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍, അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസര്‍ ആര്‍. വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സന്നിധാനത്ത് പോലീസ് സേന സേവനം അനുഷ്ഠിക്കുക.

980 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, 12 ഡിവൈഎസ്പിമാര്‍, 110 എസ്ഐ/എഎസ്ഐമാര്‍, 30 സിഐമാര്‍ എന്നിവരടങ്ങിയ സംഘമാണ്  ഇന്നലെ സുരക്ഷാ ചുമതലയേറ്റത്. ആദ്യസംഘത്തിന്റെ കാലാവധി 10 ദിവസം പൂര്‍ത്തിയാകുമ്പോള്‍ പുതിയ ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കും. കേരള പോലീസിന്റെ കമാന്‍ഡോ വിഭാഗം, സ്‌പെഷ്യല്‍ ബ്രാഞ്ച്, വയര്‍ലസ് സെല്‍, ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്.  തീര്‍ഥാടകരുടെ തിരക്ക് കൂടുന്നതനുസരിച്ച് വരും ദിവസങ്ങളില്‍ ഡ്യൂട്ടിക്കെത്തുന്ന പോലീസുകാരുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും. ഇതിനെല്ലാം പുറമേ സുരക്ഷാ നിരീക്ഷണത്തിന്റെ ഭാഗമായി സന്നിധാനത്ത് 76 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സന്നിധാനം, നിലയ്ക്കല്‍, വടശ്ശേരിക്കര എന്നിവിടങ്ങളില്‍ താത്കാലിക പോലീസ് സ്റ്റേഷനും തുറന്നിട്ടുണ്ട്.  കൂടാതെ നിലയ്ക്കല്‍, പമ്പ മേഖലകളുടെ മേല്‍നോട്ടത്തിന് എസ്പി റാങ്കുള്ള പ്രത്യേക ഉദ്യോഗസ്ഥരെയും  നിയോഗിച്ചു. നിലയ്ക്കല്‍ മേഖലുടെ പ്രത്യേക ചുമതല എം. ഹേമലതയ്ക്കും, പമ്പ മേഖലയുടെ ചുമതല എസ്. മധുസൂധനനുമാണ്.

നിയമസഭ പരിസ്ഥിതി സമിതി സന്ദര്‍ശനം 23ന്

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച്
നല്‍കിയ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിന്മേല്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ പരിശോധിച്ച് വിലയിരുത്തുന്നതിനായി നവംബര്‍ 23ന് ഉച്ചയ്ക്ക് 12ന് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി യോഗം ചേരും.  ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സംഘടനകള്‍,  പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും സമിതി വിവരശേഖരണം നടത്തുകയും ശബരിമല സന്നിധാനം സന്ദര്‍ശിക്കുകയും ചെയ്യും.

ശബരിമലയില്‍ നിന്നുള്ള ചിത്രങ്ങള്‍ 

ശബരിമല സന്നിധാനത്തെ വലിയ നടപ്പന്തൽ ഫയർഫോഴ്സും വിശുദ്ധ കർമ്മ സേനയും ശുചികരിക്കുന്നു

സന്നിധാനത്ത് പുതുതായി എത്തിയ മേൽശാന്തിമാരെ സ്വീകരിച്ച് ആനയിക്കുന്നു

പതിനെട്ടാം പടി കയറുന്ന ഭക്തൻമാർ

ഇന്ന് വൈകിട്ടത്തെ നടപ്പന്തലിലെ തിരക്ക്

error: Content is protected !!