സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപത്തട്ടിപ്പ് : മൂന്നുപേർ പിടിയിൽ

 

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കോടിക്കണക്കിനു രൂപയുടെ നിക്ഷേപം സ്വീകരിച്ചശേഷം തട്ടിപ്പുനടത്തിയ കേസിൽ മൂന്നുപേർ കോയിപ്രം പോലീസിന്റെ പിടിയിലായി.

കോയിപ്രം തൊട്ടപ്പുഴശ്ശേരി കുറിയന്നൂർ ശ്രീരാമസദനം വീട്ടിൽ ദാമോദരൻ പിള്ളയുടെ മകൻ അനിൽകുമാർ ഡി (59), ഇയാളുടെ ഭാര്യ ദീപ ഡി എസ് (52), മകൻ അനന്ദു വിഷ്ണു (28) എന്നിവരെയാണ് എറണാകുളം ഇളമല്ലിക്കരയിലെ ഫ്ലാറ്റിൽ നിന്നും ഇന്ന് പുലർച്ചെ പിടികൂടിയത്. മറ്റൊരു മകൻ അനന്തു കൃഷ്ണയും പ്രതിയാണ്.

തൊട്ടപ്പുഴശ്ശേരി കുറിയന്നൂർ തുണ്ടിയിൽ വീട്ടിൽ അജയന്റെ ഭാര്യ ആതിര ഓമനക്കുട്ട(36)ന്റെ പരാതിപ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. 2017 നവംബർ 15 മുതൽ ഈവർഷം ജൂൺ 29
വരെയുള്ള കാലയളവിൽ, സ്ഥാപനത്തിന്റെ കുറിയന്നൂരുള്ള ശാഖയിൽ, പലപ്രാവശ്യമായി 5,40, 000 രൂപ നിക്ഷേപിക്കുകയും, എന്നാൽ കാലാവധി പൂർത്തിയായിട്ടും പണമോ പലിശയോ തിരികെ ലഭിച്ചിരില്ല എന്നുമാണ് പരാതി. ഒന്നാം പ്രതി സ്ഥാപനത്തിന്റെ എം ഡിയും, രണ്ടാം
പ്രതി മാനേജരും, മൂന്നാം പ്രതി ബോർഡ് മെമ്പറുമാണ്.

ഈമാസം മൂന്നിനാണ് ആതിര സ്റ്റേഷനിൽ പരാതി നൽകിയത്. ഇതുപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ
നിർദേശാനുസരണം, നിക്ഷേപതുകകൾ സംബന്ധിച്ചും, ബാങ്ക് അക്കൗണ്ടുകളെപ്പറ്റിയും മറ്റും വിശദമായ അന്വേഷണം പോലീസ് നടത്തി. സ്ഥാപനത്തിന്റെ നിയമാവലി പരിശോധിച്ചതിൽ, ഉടമസ്ഥാവകാശം അനിലിന്റെ പേരിലും ബാക്കിയുള്ളവർ അംഗങ്ങൾ ആണെന്നും ബോധ്യപ്പെട്ടിരുന്നു. തുടർന്ന്, മറ്റ് അന്വേഷണങ്ങളെല്ലാം നടത്തിയ പോലീസ് സംഘം,
പ്രതികളെ പിടികൂടുന്നതിന്, മൊബൈൽ ഫോണുകളുടെ ലൊക്കേഷൻ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കി.

പ്രതികൾ പല പേരുകളിൽ സ്ഥാപനം നടത്തി വിവിധ പേരുകളിൽ പണമിടപാടും നിക്ഷേപവും നടത്തിച്ചതായും, കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് കോടിക്കണക്കിനു രൂപയുടെ നിക്ഷേപം സ്വീകരിച്ചശേഷം, കാലാവധി കഴിഞ്ഞും നിക്ഷേപകർക്ക് പണമോ പലിശയോ നൽകാതെ തട്ടിപ്പ് നടത്തിവരികയായിരുന്നു.

ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളിലും, മറ്റ് ജില്ലകളിലും ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതായും വെളിവായിട്ടുണ്ട്. ഇളമല്ലിക്കരയിലെ സ്കൈ ലൈൻ ഫ്ലാറ്റിൽ നിന്നും പിടികൂടിയ പ്രതികളുടെ മൊബൈൽ ഫോണുകൾ പോലിസ് പിടിച്ചെടുത്തു, വിദഗ്ദ്ധ പരിശോധനക്കായി സൈബർ സെല്ലിന്റെ സഹായം ലഭ്യമാക്കി. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.

സ്ഥാപനത്തിന്റെ ലൈസൻസ് അനിലിന്റെ പേരിലാണെന്നും, റിസർവ് ബാങ്ക് ലൈസൻസ്
ഇല്ലായെന്നും മറ്റും വ്യക്തമായിട്ടുണ്ട്. കോയിപ്രം പോലീസ് സ്റ്റേഷനിൽ ഇപ്പോൾ തന്നെ ആകെ 32 കേസുകൾ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോ എന്നും, പ്രതികളുടെ സ്വത്തു വിവരങ്ങളെപ്പറ്റിയും, നിക്ഷേപതുകകളുടെയും മറ്റും വിനിയോഗം സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തുകയും, സ്ഥാപനത്തിൽ പരിശോധന നടത്തുകയും ചെയ്താൽ മാത്രമേ കൂടുതൽ തട്ടിപ്പുകൾ വെളിപ്പെടുകയുള്ളൂ. ഇതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് പോലീസ് നീക്കം.

പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ, എസ് ഐമാരായ അനൂപ്, ഷൈജു, മധു, താഹാകുഞ്ഞു, പ്രകാശ്, സുരേഷ് കുമാർ, എ എസ് ഐമാരായ സുധീഷ്, വിനോദ്, എസ് സി പി ഓമാരായ ജോബിൻ, സി പി ഓമാരായ ആരോമൽ, അഭിലാഷ്, പ്രകാശ്, നെബു, ഷെബി എന്നിവരാണ് ഉള്ളത്.

error: Content is protected !!