കടുവാ ആക്രമണം: കടുവയെ മയക്കു വെടി വച്ച് പിടിക്കാന്‍ ഉത്തരവ്

konnivartha.com : വയനാട്ടിലെ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലത്ത് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. വയനാട് ജില്ലയിലെ വന്യജീവി ആക്രമണം നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നോർത്ത് സർക്കിൾ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ദീപയെ നോഡൽ ഓഫീസറായി നിയമിച്ചു.

 

നോഡൽ ഓഫീസർക്കു കീഴിൽ ഒരു  ഇൻസിഡെന്റ് കമാന്റ് സ്ട്രക്ചർ ഏർപ്പെടുത്തും. ആരൊക്കെ എങ്ങനെ പ്രവർത്തിക്കണം എന്ന സമയോചിത നിർദ്ദേശം ഇതുവഴി നൽകാൻ സാധിക്കുന്നതാണ്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിനെ നയിക്കാൻ ഓരോ ടീമിനും ഒരു ഹെഡ് എന്ന നിലയിൽ സി.സി.എഫ് ചുമതലപ്പെടുത്തും.

രാത്രികാലങ്ങളിൽ ആർ.ആർ.ടി.കളെ കുടൂതൽ സജീവമാക്കുന്ന വിധം സമയക്രമീകരണം നടത്തും. വൈകിട്ട് മുതൽ വനത്തിനുള്ളിൽ കാടിളക്കി പരിശോധന നടത്തും. ആവശ്യമെങ്കിൽ നിലവിൽ സ്ഥാപിച്ചിട്ടുള്ള കൂടുകൾ സ്ഥലംമാറ്റി വയ്ക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ (AI ക്യാമറ) ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ക്രമീകരിച്ച് കടുവയുടെ സാന്നിധ്യം കണ്ടെത്താൻ പരിശ്രമം നടത്തും. കടുവയെ മയക്കു വെടി വച്ച് പിടിക്കേണ്ടി വന്നാൽ അതിന് അനുവദിച്ചുകൊണ്ട് ബന്ധപ്പെട്ടവർക്ക് ഉത്തരവ് നൽകിയിട്ടുണ്ട്.

നഷ്ടപരിഹാരം നൽകുന്നതിന് ബജറ്റ് ഹെഡിൽ നിന്നും വകമാറ്റി ഉപയോഗിക്കാൻ അനുവദിക്കുന്നതിനും കുടൂതൽ തുക ലഭ്യമാക്കണമെന്നും ധനവകുപ്പിനോട് അഭ്യർഥിച്ചിട്ടുണ്ട്. ജനപ്രതിനിധികൾ, തദ്ദേശീയർ എന്നിവരുമായി ചേർന്ന് കൂട്ടായ പരിശ്രമം നടത്തണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേസം നൽകിയിട്ടുണ്ട്.

വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരായ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജയപ്രസാദ്, വൈൽഡ് ലൈഫ് കൺസർവേറ്റർ ഷബാബ് എന്നിവർ ഉടൻ സ്ഥലം സന്ദർശിക്കാനും മന്ത്രി നിർദ്ദേശം നൽകി. വയനാട്ടിൽ സ്വീകരിച്ചുവരുന്ന നടപടികൾ വിലയിരുത്തുന്നതിനായി വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

error: Content is protected !!