ഏറ്റവും കൂടുതല്‍ പാറമട ഉള്ള കലഞ്ഞൂരില്‍ വീണ്ടും പാറമട വരുന്നു

 

konnivartha.com : കോന്നി മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പാറമട /ക്രഷര്‍ യൂണിറ്റുകള്‍ ഉള്ള കലഞ്ഞൂര്‍ പഞ്ചായത്ത് മേഖലയില്‍ വീണ്ടും പാറമട വരുന്നു . കലഞ്ഞൂര്‍ പഞ്ചായത്തിലെ മുറിഞ്ഞകല്‍ കേന്ദ്രമാക്കിയാണ് പാറമട വരുന്നത് . മുറിഞ്ഞകല്ലില്‍ ആരംഭിക്കുന്ന പാറമടയിലേക്ക് ട്രക്ക് സൂപ്പര്‍ വൈസറെ ആവശ്യമുണ്ടെന്നു പറഞ്ഞാണ് പ്രമുഖ മലയാള പത്രത്തില്‍ പരസ്യം വന്നത് .

കോന്നി മണ്ഡലത്തില്‍ ഇനി ഒരു പാറമടയ്ക്കോ ,ക്രഷര്‍ യൂണിറ്റിനോ അനുമതി കൊടുക്കില്ല എന്ന് ഏതാനും മാസം മുന്നേ കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ പറഞ്ഞിരുന്നു . എന്നാല്‍ എം എല്‍ എയെ പോലും അവഹേളിച്ചു കൊണ്ടാണ് പുതിയ പാറമടയ്ക്ക് നീക്കം .

രണ്ടു വര്‍ഷമായി മുറിഞ്ഞകല്‍ അതിരുങ്കല്‍ റോഡില്‍ ഉള്ള ബ്രഹത്തായ പാറയില്‍ ഘനനം നടത്തുവാന്‍ അനുമതിയ്ക്ക് വേണ്ടി ശ്രമം തുടങ്ങിയിട്ട് .തുടക്കത്തില്‍ സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ പരിസ്ഥിതി രംഗത്തെ ആളുകള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു .

എന്നാല്‍ എല്ലാ എതിര്‍പ്പും മറികടന്നു കൊണ്ട് ഇപ്പോള്‍ പുതിയ പാറമട വരുന്നു എന്ന സൂചന നല്‍കിയാണ് തൊഴിലാളികളെ ആവശ്യം ഉണ്ടെന്നുള്ള പരസ്യം പ്രമുഖ പത്രത്തില്‍ വന്നത് . അനുമതി ലഭിച്ചു എന്നാണ് സൂചന .അല്ലെങ്കില്‍ പരസ്യം നല്‍കി തൊഴിലാളികളെ ജോലിയ്ക്ക് എടുക്കില്ല . പാറമടയുമായി ബന്ധപെട്ട ആളുകളോട് അനുമതി ലഭിച്ചോ എന്ന ചോദ്യത്തിനു ഇതുവരെ മറുപടി ലഭിച്ചിട്ടില്ല . മഴക്കാലത്ത്‌ മണ്ണ് ഇടിഞ്ഞു വീണു ഇവിടെ ഗതാഗത തടസ്സം ഉണ്ടായിട്ടുണ്ട് . മണ്ണിടിച്ചില്‍ സാധ്യത ഉള്ള പ്രദേശമാണ് .

പാറയുടെ അടിവാരത്തും മുറിഞ്ഞകല്ലിലും ഉള്ള പ്രദേശ വാസികള്‍ മൌനത്തില്‍ ആണ് . പാറമടകള്‍ക്ക് എതിരെ ഘോര ഘോരം പ്രസംഗിച്ചു നടന്നവര്‍ പോലും മറുപടി പറയാതെ ഒഴിഞ്ഞ് മാറുന്നു .പാറ ഘനനത്തിനു പാരിസ്ഥിതിക അനുമതിയടക്കം ഉള്ള അനുമതി പത്രം ഉണ്ടെങ്കില്‍ മാത്രം ആണ് പഞ്ചായത്ത് പ്രദേശത്ത് പാറ ഘനനത്തിന് പഞ്ചായത്ത് അനുമതി ലഭിക്കൂ . കോടതി വിധിയുടെ ആശ്വാസത്തില്‍ ആണ് പാറ മട തുടങ്ങാന്‍ നീക്കം എങ്കില്‍ അക്കാര്യം പൊതു ജനതയെ അറിയിക്കാന്‍ ബന്ധപെട്ട ആളുകള്‍ ശ്രമിക്കണം .

വലിയ ദുരന്തം നാടിന് വന്നു ഭാവിക്കുന്നതിനു മുന്നേ ജനം ഉണര്‍ന്നാല്‍ അത്രയും നല്ല കാര്യം . ഇല്ലെങ്കില്‍ ദുരന്തം സംഭവിച്ച ശേഷം വിലാപ യാത്ര നടത്തിയിട്ടും പ്രതിക്ഷേധിച്ചിട്ടും കാര്യം ഇല്ല . ഗ്രാമ വാസികള്‍ ഉണര്‍ന്നാല്‍ മാത്രമേ ഗ്രാമത്തെ രക്ഷിക്കാന്‍ കഴിയൂ . തങ്ങളുടെ ഗ്രാമത്തില്‍ എന്ത് വേണം എന്ന് ആ പ്രദേശ വാസികള്‍ ആണ് തീരുമാനിക്കുന്നത്‌ . പാറമട /ക്രഷര്‍ മൂലം ദുരിതം അനുഭവിക്കുന്ന ആളുകള്‍ നമ്മുടെ സമീപ സ്ഥലത്ത് ഉണ്ട് . ഇനിയൊരു പാറമട /ക്രഷര്‍ കോന്നി മണ്ഡലത്തില്‍ വരില്ല എന്ന് പറഞ്ഞ എം എല്‍ എ തന്‍റെ പ്രസ്താവന ഇതുവരെ തിരുത്തിയിട്ടില്ല .ആ സ്ഥിതിയ്ക്ക് എം എല്‍ എ ഇടപെടണം എന്നാണ് ജനകീയ അഭിപ്രായം .

കലഞ്ഞൂര്‍ പഞ്ചായത്ത് ഭരണകര്‍ത്താക്കള്‍ നയം വ്യക്തമാക്കണം . പാറമട /ക്രഷര്‍ വിരുദ്ധ സമരം നയിച്ച്‌ തളര്‍ന്നു കോടതികള്‍ കയറി ഇറങ്ങുന്ന ഒരു വിഭാഗം ആളുകള്‍ നമ്മള്‍ക്ക് ഇടയില്‍ ഉണ്ട് . അതിരുങ്കല്‍ നടന്ന വലിയ സമരം കേരളമാകെ ചര്‍ച്ച ചെയ്തു സുഗതകുമാരി,സി ആര്‍ നീലകണ്ഠന്‍ അടക്കമുള്ള ജനകീയര്‍ അവിടെ എത്തി സമരത്തിന്‌ പിന്തുണ നല്‍കി എങ്കിലും കാലക്രമേണ സമരം നിര്‍ത്തി .
ആ ഓര്‍മ്മ ഉള്ളത് കൊണ്ട് ആണോ പുതിയ പാറമടയ്ക്ക് എതിരെ ആരും പരസ്യമായി രംഗത്ത് വരാത്തത് എന്ന് ഒരു വിഭാഗം ആളുകള്‍ ചോദിക്കുന്നു .

മുറിഞ്ഞകല്‍ ഗ്രാമത്തില്‍ നാളെകളില്‍ ഉഗ്ര സ്പോടനം ഉയരും . കരിങ്കല്‍ പാളികള്‍ തെറിച്ചു വന്നു വീഴും ,പ്രാദേശിക പരിസ്ഥിതിയ്ക്ക് കോട്ടം തട്ടും എന്ന കാര്യത്തില്‍ സംശയം ഇല്ല .
പാറമട വേണോ വേണ്ടയോ എന്ന് ആ പ്രദേശത്തെ ജനം ആലോചിക്കുക . ജന പ്രതിനിധികള്‍ ഇതുവരെ വാ തുറന്നിട്ടില്ല . മുന്നില്‍ നിന്നും സമരം നയിക്കാന്‍ ആളെ കിട്ടാത്ത സ്ഥിതി ഉണ്ടെന്നു ചിലര്‍ പറയുന്നു . അങ്ങനെ എങ്കില്‍ ധാരാളം പാറ പൊട്ടിച്ചോളൂ . എല്ലാ അനുമതിയും ഉണ്ടെങ്കില്‍ . അക്കാര്യം ബന്ധപെട്ടവര്‍ പരിശോധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തിയാല്‍ തെറ്റിദ്ധാരണ മാറും . പരിസ്ഥിതി പ്രവര്‍ത്തകര്‍ പോലും ഇതുവരെ പ്രതികരിച്ചിട്ടില്ല . അതാണ്‌ ആശയക്കുഴപ്പത്തിന് കാരണം . പാറമട ഉടമകളുടെ പ്രതികരണം കൂടി ഈ വാര്‍ത്തയ്ക്ക് ഒപ്പം ചേര്‍ക്കേണ്ട സ്ഥിതിയില്‍ അവരുമായി ബന്ധപ്പെട്ടു എങ്കിലും പരസ്യത്തിനു ഒപ്പം ചേര്‍ത്ത നമ്പറില്‍ നിന്നും മറുപടി ലഭിച്ചിട്ടില്ല എന്ന് പൊതുജനത്തെ അറിയിക്കുന്നു .

 

വീഡിയോ : കഴിഞ്ഞ വര്‍ഷത്തെ മഴയത്ത് നിലവില്‍ പാറമട വരുന്ന മലയുടെ ഒരു ഭാഗം ഇടഞ്ഞ വീഡിയോ .വീഡിയോ കഴിഞ്ഞ വര്‍ഷത്തെ സംഭവം 

still  : പ്രതീകാത്മകം /ഫയല്‍ 

error: Content is protected !!