ഇലന്തൂർ നരബലി; കുഴിച്ചെടുത്ത മൃതദേഹങ്ങൾ സ്ത്രീകളുടേത് തന്നെ

 

ഇലന്തൂരിലെ നരബലിക്കേസിൽ കുഴിച്ചെടുത്ത മൃതദേഹങ്ങൾ സ്ത്രീകളുടേത് തന്നെയെന്ന് സ്ഥിരീകരണം. പോസ്റ്റുമോർട്ടത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.പരിശോധനയ്ക്കായി ബന്ധുക്കളുടേത് അടക്കം ഡിഎൻഎ സാംമ്പിളുകൾ ശേഖരിച്ചു. സാംമ്പിളുകൾ നാളെ തിരുവനന്തപുരം കെമിക്കൽ ലാബിലേക്ക് അയക്കും. സാങ്കേതിക നടപടികൾ കൂടി പൂർത്തിയായ ശേഷം നാളെ മൃതദേഹാവശിഷ്ടങ്ങൾ പൊലീസിനു വിട്ടുകൊടുക്കും.

രണ്ടാം ദിവസത്തെ നടപടിക്രമങ്ങൾ അവസാനിപ്പിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നതാണ് പോസ്റ്റുമോർട്ടം അനന്തമായി നീളുവാൻ ഇടയാക്കിയത്. 56 കഷണങ്ങളായിരുന്ന മൃതദേഹാവശിഷ്ടങ്ങൾ കഴുകി വൃത്തിയാക്കിയ ശേഷമാണ് ഇന്നലെ പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങിയത്.ആദ്യ ദിവസം 11 മണിക്ക് തുടങ്ങിയ നടപടികൾ വൈകുന്നേരം 6 മണി വരെ തുടർന്നു. രണ്ടാം ദിവസമായ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് പോസ്റ്റുമോർട്ടം ആരംഭിച്ചത്. റോസ്ലിൻ്റെ ശരീരാവശിഷ്ടങ്ങളും, പത്മത്തിന്റേത് അഴുകിയ മൃതദേഹവുമാണ് പോസ്റ്റുമോർട്ടത്തിനായി ലഭിച്ചത്.

പൊലീസ് ഫോറൻസിക്ക് സർജൻമാരോട് ഇരുവർക്കും ശരീരത്തിലേറ്റ മുറിവുകളുടെ എണ്ണം ഉൾപ്പെടെ വിശദമായ റിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആന്തരികാവയവങ്ങൾ നീക്കം ചെയ്തിരുന്നെങ്കിൽ അതിൻ്റെ വിശദമായ വിവരവും റിപ്പോർട്ടായി ആവശ്യപ്പെട്ടിട്ടുണ്ട്.ഇലന്തൂരിലെ നരബലിയിൽ പ്രതി ഷാഫി കൂടുതൽ സ്ത്രീകളെ ഇലന്തൂരിൽ എത്തിച്ചോ എന്ന് അന്വേഷിക്കുമെന്ന് കൊച്ചി ഡിസിപി. മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യൽ ആരംഭിച്ചു. ഇന്ന് തെളിവെടുപ്പ് നടത്താനാവില്ല. ചോദ്യം ചെയ്യൽ പുരോഗതി അനുസരിച്ച് തെളിവെടുപ്പ് തീരുമാനിക്കും. കൂടുതൽ പെൺ കുട്ടികളെ ഇലന്തൂരിൽ എത്തിച്ചോ എന്ന് അന്വേഷിക്കും. കടവന്ത്ര കേസും കാലടി കേസും വെവ്വേറെ അന്വേഷിക്കും. കടവന്ത്ര കേസിലെ അന്വേഷണത്തിന്ന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. തുടർന്ന് കാലടി കേസ് നടപടികൾ തുടങ്ങും. ആരോപണങ്ങളും ഊഹാപോഹങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഇലന്തൂരിലെ നരബലിക്ക് ഇരയായി കൊല്ലപ്പെട്ട പത്മയുടെ സ്വർണ്ണം കണ്ടെത്തി. ഒന്നാംപ്രതി ഷാഫി വീടിനടുത്തുള്ള സ്വകാര്യ സ്വർണ പണയ സ്ഥാപനത്തിൽ പണയം വെച്ചിരുന്ന സ്വർണമാണ് പൊലീസ് കണ്ടെടുത്തത്. നാലര പാവനോളം സ്വർണമാണ് പണയം വെച്ചത്. നരബലി കേസിലെ മൂന്ന് പ്രതികളേയും 12 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 24 വരെയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

 

എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് അനുവാദം നൽകിയത്. പൊലീസ് 12 ദിവസത്തെ കസ്റ്റഡി അപേക്ഷയായിരുന്നു സമർപ്പിച്ചിരുന്നത്. ഈ ആവശ്യം പൂർണമായും അംഗീകരിക്കപ്പെടുകയായിരുന്നു.22 പോയിന്റുകളാണ് കസ്റ്റഡി അപേക്ഷയിലുണ്ടായിരുന്നത്. നരബലിയെ കൂടാതെ പ്രതികൾക്ക് മറ്റേതെങ്കിലും ഉദ്യേശമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്ന് ഉൾപ്പെടെ കസ്റ്റഡി അപേക്ഷയിലുണ്ട്. കൂടുതൽ ആൾക്കാരെപത്തനംതിട്ടയിൽ എത്തിച്ചുവെന്ന വിവരത്തിൽ അന്വേഷണം നടത്തണം.

മുഹമ്മദ് ഷാഫിയുടെ ഫേസ് ബുക്ക് ഉപയോഗത്തിൽ വ്യാപകമായ അന്വേഷണം വേണം. ഫൊറൻസിക് പരിശോധയ്ക്ക് പ്രതിയുടെ സാന്നിധ്യം അനിവാര്യമെന്നും കസ്റ്റഡി അപേക്ഷയിൽ പറഞ്ഞിരുന്നു. ഈ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടു.

error: Content is protected !!