പത്തനംതിട്ട സ്റ്റേഡിയം നിര്‍മാണം: ഡിജിപിഎസ് സര്‍വേ പുരോഗമിക്കുന്നു

 

 

konnivartha.com : ആധുനിക സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് ഡിജിപിഎസ് സര്‍വേ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്നും ഡിസംബര്‍ മാസം അവസാനത്തോടെ പുതിയ സ്റ്റേഡിയത്തിന്റെ ടെന്‍ഡര്‍ നടപടി ആരംഭിക്കുമെന്നും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ പറഞ്ഞു.

സ്റ്റേഡിയത്തിന്റെ പ്രദേശവും നിലയും അളക്കുന്നതില്‍ കൃത്യത ഉറപ്പുവരുത്തുന്നതിനായാണ് ഡിജിപിഎസ് സര്‍വേ നടത്തുന്നത്. 14 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന സ്റ്റേഡിയത്തിനായി 50 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിരിക്കുന്നത്.
കേരള സംസ്ഥാന സ്പോര്‍ട്സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് പുതിയ സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ്, വാട്ടര്‍ സ്റ്റഡി അടക്കമുള്ള കാര്യങ്ങള്‍ പുരോഗമിക്കുന്നത്. സര്‍വേ കാര്യക്ഷമമാക്കുന്നതിനായി സ്റ്റേഡിയത്തിലെ കാട് വൃത്തിയാക്കിയാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

ഒന്‍പത് ലൈനുള്ള സിന്തറ്റിക്ക് ട്രാക്ക്, സ്റ്റേഡിയത്തിനുള്ളില്‍ ഹോക്കി, ഫുട്ബോള്‍ മത്സരങ്ങള്‍ നടത്താന്‍ ഗ്രൗണ്ട്, മൂന്നു സ്വിമ്മിംഗ് പൂളുകള്‍, ഫെന്‍സിംഗ്, റോളര്‍ സ്‌കേറ്റിംഗ് പരിശീലനത്തിനും മത്സരത്തിനുമുള്ള സംവിധാനങ്ങള്‍, ഓഫീസ്, സ്പോര്‍ട്സ് കൗണ്‍സിസിലിലെ വിദ്യാര്‍ഥികള്‍ക്ക് താമസിക്കാന്‍ ഹോസ്റ്റല്‍ തുടങ്ങിയ സംവിധാനവും ചേര്‍ന്നതാണ് പുതിയ സ്റ്റേഡിയം.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, പ്രോജക്ട് എന്‍ജിനിയര്‍ ബ്രാവിന്‍ ബാബു, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്റെ എന്‍ജിനീയറിംഗ് വിഭാഗത്തിലെ പ്രോജക്ട് എന്‍ജിനീയര്‍ ആര്യ, ഹൈഡ്രോ ഗ്രാഫിക് സര്‍വേ വകുപ്പ് പ്രതിനിധി ഡി. മനോജ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!