നായയുടെ കടിയേറ്റ് എത്തുന്നവർ സിറിഞ്ചും , സൂചിയും കൊണ്ടുചെല്ലേണ്ട അവസ്ഥ

ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെടെ പേവിഷബാധയ്ക്കു വാക്സിനില്ല
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സിറിഞ്ചും, സുചിയും വാങ്ങി നൽകണം.

konnivartha.com : പത്തനംതിട്ട: നായ്ക്കളുടെ കടിയേറ്റ് എത്തുന്നവർക്കുള്ള പ്രതി
രോധ വാക്സിനുകൾ ജില്ലയിലെ ഒട്ടുമിക്ക സർക്കാർ ആശുപത്രികളിലും ലഭ്യമല്ല. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വാക്സിനു ക്ഷാമമില്ലയെങ്കിലും കുത്തി വെയ്പ്പ് എടുക്കണം എങ്കില്‍  നായയുടെ കടിയേറ്റ് എത്തുന്നവർ സിറിഞ്ചും , സൂചിയും കൊണ്ടുചെല്ലേണ്ട അവസ്ഥയാണ് ഉള്ളത്.

നായുടെയോ പൂച്ചകളുടെയോ കടിയേറ്റ് എത്തുന്നവർക്കു ത്വക്കിനിടയിൽ നൽകുന്ന ഐഡി ആർവി വാക്സിൻ . മാരക മുറിവിനുള്ളിൽ നൽകുന്ന സിറം തുടങ്ങിയ പ്രതിരോധ മരുന്നുകൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ വേണമെന്നാണ് വ്യവസ്ഥയെങ്കിലും, ജില്ലയിലെ മിക്ക താലൂക്ക് ആശുപത്രികളിലും, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും മരുന്നില്ല. ഗുരുതര നായ ആക്രമണം ഏൽക്കുന്നവർ കോട്ടയം മെഡിക്കൽ കോളേജിനെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഉച്ചവരെ പത്ത് പേരാണ് ചികിൽസ തേടിയെത്തിയത്. ജനറൽ ആശുപത്രിയിൽ ഉച്ച കഴിഞ്ഞ് നായയുടെ കടിയേറ്റ് എത്തുന്നവർക്ക് ചികിൽസ നൽകാറുമില്ല. ഇവരെ മറ്റു ആശുപത്രികളിലേക്ക് പറഞ്ഞ് വിടുകയാണ് പതിവ്. പത്തനംതിട്ട ജനറൽ ആശുപത്രി ഉൾപ്പെടെ ഉള്ള സർക്കാർ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക്  ചികിൽസ ഉപകരണങ്ങൾ കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷനാണ് നൽകുന്നത് ‘

എന്നാൽ ഇവർ ആവശ്യാനുസരണം സിറിഞ്ച് ഉൾപ്പെടെ ഇവിടേക്ക് എത്തിച്ചു നൽകുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. പതനംതിട്ട ജില്ലയുടെ പല ഭാഗങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. നിരവധി പേരാണ് ദിവസവും ഇവയുടെ ആക്രമണത്തിനു ഇരയാകുന്നത്. യഥാസമയം ചികിൽസ കിട്ടാതെ അപകടത്തിൽ പെടാനുള്ള സാധ്യതയും കൂടുതലാണ്.

ചിറ്റാർ സീതത്തോട് ആങ്ങാമൂഴി ഉൾപ്പെടെ ഉള്ള പ്രദേശങ്ങളിൽ നിന്നുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. ഗുരുതര പരിക്കേൽക്കുന്നവർക്ക്
പുറത്ത് നിന്നും സിറം വാങ്ങി ചികിൽസ നടത്തണമെങ്കിൽ 12,000 രൂപയാണ് വില. ഇതു സാധാരണക്കാർക്ക് വലിയ വെല്ലുവിളിയാണ്. അടുത്തിടെ പ്രതിരോധ മരുന്ന് സ്വീകരിച്ച കോളേജ് വിദ്യാർഥി പാലക്കാട്ട് മരിച്ച സംഭവം ഉണ്ടായിട്ടും പേവിഷ പ്രതിരോധത്തിൽ ആരോഗ്യ വകുപ്പ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നാണ് പരാതി.

error: Content is protected !!