15 മുതല്‍ 17 വരെയുള്ളവര്‍ക്ക് രണ്ടാം ഡോസ് ആരംഭിച്ചു : പത്തനംതിട്ട ഡിഎംഒ

 

ജില്ലയില്‍ 15 മുതല്‍ 17 വരെ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കി തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതാകുമാരി അറിയിച്ചു.

ജനുവരി 3 മുതലാണ് ഈ പ്രായത്തിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചത്. കോവാക്‌സിന്‍ എടുത്തവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് എടുക്കാവുന്നതാണ്. ഇതനുസരിച്ച് ജനുവരി 31 മുതല്‍ രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി തുടങ്ങിയതായും കാലാവധി പൂര്‍ത്തിയായവര്‍ രക്ഷകര്‍ത്താക്കളോടൊപ്പം എത്തി രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കേണ്ടതാണെന്നും ഡിഎംഒ പറഞ്ഞു.

 

പോസ്റ്റര്‍ പ്രകാശനം ചെയ്തു

പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍, ഡോക്ടര്‍മാര്‍ക്കുള്ള ചികിത്സാ നിര്‍ദ്ദേശങ്ങള്‍, ലഘുലേഖകള്‍ തുടങ്ങിയവ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതാകുമാരി പ്രകാശനം ചെയ്തു. ജില്ലാ സര്‍വ്വൈലെന്‍സ് ഓഫീസര്‍ ഡോ.സി എസ് നന്ദിനി, ആര്‍ സി എച്ച് ഓഫീസര്‍ ഡോ.ആര്‍ സന്തോഷ്‌കുമാര്‍, ഡോ.പി അജിത, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എ സുനില്‍കുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ വി ആര്‍ ഷൈലാ ഭായി തുടങ്ങിയവര്‍ പങ്കെടുത്തു .

 

 

കോവിഡിനൊപ്പം മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തുക: ഡിഎംഒ

കോവിഡിനൊപ്പം മറ്റ് പകര്‍ച്ചവ്യാധികളും വരാതെ ശ്രദ്ധിക്കേണ്ടത് പ്രധാനമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതാകുമാരി പറഞ്ഞു. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ എല്ലാ സീസണിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ അഞ്ച് പേര്‍ക്ക് എലിപ്പനിയും നാല് പേര്‍ക്ക് ഡെങ്കിപ്പനിയും ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. വേനല്‍ കടുക്കുന്നതോടെ ജലജന്യരോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നതിനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ ഇനി പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

 

 

വീടും പരിസരവും എലി , കൊതക് തുടങ്ങിയവ പെരുകാത്ത രീതിയില്‍ വൃത്തിയായി സൂക്ഷിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണം, ഭക്ഷണസാധനങ്ങള്‍ അടച്ച് സൂക്ഷിക്കണം, പഴകിയ ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കരുത്, ആഹാരത്തിന് മുന്‍പും ശേഷവും കക്കൂസില്‍പോയതിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. മലിന ജലത്തില്‍ ഇറങ്ങരുത്, മലവിസര്‍ജ്ജനം കക്കൂസില്‍ മാത്രം, കൈകാലുകളിലുള്ള മുറിവുകള്‍ ശുചിയാക്കി യഥാസമയം ചികിത്സ നല്‍കണം, സ്വയം ചികില്‍സ പാടില്ല. കൈകകള്‍ അണുവിമുക്തമാക്കുന്നതും, മാസ്‌ക് ഉപയോഗിക്കുന്നതും കോവിഡിനൊപ്പം മറ്റ് നിരവധി പകര്‍ച്ചവ്യാധികളെയും തടയുന്നതിന് സഹായിക്കുമെന്നും ഡിഎംഒ പറഞ്ഞു.

error: Content is protected !!